മൂന്നാമതും കേന്ദ്രത്തിൽ അധികാരത്തിൽ വന്ന മോദി സർക്കാർ കടുത്ത തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോകുകയാണ്; തൊഴിലാളി വിരുദ്ധ കേന്ദ്ര നയങ്ങൾ കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
തൊഴിലാളി വിരുദ്ധ കേന്ദ്ര നയങ്ങൾ കേരളത്തിൽ നടപ്പാക്കില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം ഡിസ്ട്രിക്ട് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ മാത്രമാണ് നിർമാണ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് വേണ്ടി നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് പ്രവർത്തിക്കുന്നത്. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിലവിൽ ഇരുപത് ലക്ഷത്തോളം പേർ അംഗങ്ങളാണ്. 4 ലക്ഷത്തോളം പേർ പെൻഷൻകാരായിട്ടുണ്ട്. ഇവർക്ക് പ്രതിമാസം പെൻഷൻ നൽകുന്നതിനു വേണ്ടി 70 കോടി രൂപയോളം വേണ്ടി വരും. ഇതിനു പുറമെ തൊഴിലാളികൾക്ക് നൽകേണ്ട മറ്റാനുകൂല്യങ്ങൾക്ക് വേണ്ടി 12 കോടിയോളം രൂപ ചെലവ് വരും.
മൂന്നാമതും കേന്ദ്രത്തിൽ അധികാരത്തിൽ വന്ന മോദി സർക്കാർ കടുത്ത തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോകുകയാണ്. തൊഴിലാളികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് മാറ്റി വെച്ച ലേബർ കോഡ് നടപ്പാക്കാനുള്ള ശ്രമമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.
നിർമ്മാണ മേഖലയിലെ തൊഴിലാളികളെ ബാധിക്കുന്ന ബിൽഡിംഗ് ആന്റ് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ആക്ടും സെസ്സ് ആക്ടും ദി മൈഗ്രന്റ് ആക്ടും ലേബർ കോഡ് നടപ്പിലാക്കുന്നത് മൂലം വികലമാക്കപ്പെടും. കേന്ദ്ര സർക്കാർ തൊഴിൽ നിയമങ്ങൾ തകർത്ത് തൊഴിലാളികളെ ദ്രോഹിക്കുമ്പോൾ സംസ്ഥാന സർക്കാർ തൊഴിലാളികളെ സംരക്ഷിക്കുമെന്ന ഉറച്ച നിലപാട് എടുത്ത് മുന്നോട്ടു പോകുകയാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha