സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത...മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്... ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്...
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നും തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ബംഗാൾ ഉൾക്കടലിൽ ബംഗ്ലാദേശിനും , പശ്ചിമ ബംഗാൾ തീരത്തിനും മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. തെക്കു കിഴക്കേ അറബിക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുകയാണ്. ഇതിന്‍റെ സ്വാധീനഫലത്തിൽ വരുന്ന ആറ് ദിവസം വ്യാപകമായിട്ട് നേരിയതോ ഇടത്തരത്തിലുള്ളതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഒക്ടോബർ 5 മുതൽ 9 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.ഇന്നലെ ആറ് ജില്ലകളായിരുന്നു യെല്ലോ അലേർട്ടെങ്കിൽ ഇന്ന് നാല് ജില്ലകളിലും നാളെ അഞ്ച് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് രാവിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും 40 കിലോമീറ്ററിൽ താഴെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇടിമിന്നൽ അപകടകാരികളായതിനാൽ ആദ്യ ലക്ഷണം കണ്ടാൽ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ തുടർന്നാൽ അത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ഇടിമിന്നൽ മനുഷ്യന്‍റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ച വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നൽ ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള സമയത്ത് ജനലും വാതിലും അടച്ചിടണം. വാതിലിനും ജനലിനും അടുത്ത് നിൽക്കാനും പാടില്ല. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യണം.മഴക്കാറ് കാണുമ്പോൾ തുണികളോ, മറ്റു വസ്തുക്കളോ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഇടിമിന്നൽ സമയത്ത് കുളിക്കുന്നതും ഒഴിവാക്കണം. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാൻ സാധ്യതയുള്ളതിനാലാണിത്.
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന ഭാഗങ്ങൾ, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതിയിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.
https://www.facebook.com/Malayalivartha