മുഖ്യമന്ത്രിയുടെ ഗൺമാൻ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിക്കുന്നതിന് തെളിവില്ലെന്ന്... കോടതിയിൽ റിപ്പോർട്ട് നൽകിയ പോലീസിന്റെ നടപടി.. മുഖ്യമന്ത്രിക്കുള്ള ഒന്നാന്തരം പണിയാണെന്ന് പോലീസിൽ തന്നെ അടക്കം പറച്ചിൽ...
മുഖ്യമന്ത്രിയുടെ ഗൺമാൻ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിക്കുന്നതിന് തെളിവില്ലെന്ന് പറഞ്ഞ് കോടതിയിൽ റിപ്പോർട്ട് നൽകിയ പോലീസിന്റെ നടപടി മുഖ്യമന്ത്രിക്കുള്ള ഒന്നാന്തരം പണിയാണെന്ന് പോലീസിൽ തന്നെ അടക്കം പറച്ചിൽ. ക്രൈം ബ്രാഞ്ച് എസ്. പി ലഭിച്ചില്ലെന്ന് പറയുന്ന മർദ്ദന ദ്യശ്യങ്ങൾ മർദ്ദനമേറ്റവർ ഇതിനകം കോടതിയിൽ സമർപ്പിച്ച് കഴിഞ്ഞു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എം. ആർ. അജിത്കുമാറിന്റെ സേനയിലെ ശത്രുക്കളാണ് ഇത്തരത്തിൽ ഒരു പണി നൽകിയതെന്നാണ് വിവരം. കാരണം ലോകം മുഴുവൻ ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്ന ദ്യശ്യങ്ങളാണ് ലഭ്യമല്ലെന്ന് പോലീസ് പറയുന്നത്.എം. ആർ. അജിത്ത് കുമാറിനെ മുഖ്യമന്ത്രി കണ്ണുമടച്ച് സംരഷിക്കുന്നതിലുള്ള വിരോധമാണ് ഡി.ജി പി ഷേക് ദർവേഷ് സാഹിബ് മുഖ്യമന്ത്രിയോട് തീർത്തത്.
നവകേരള സദസിന്റെ ചുക്കാൻ അജിത്ത് കുമാറിനായിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ കയറൂരി വിടുന്നത് അജിത്ത് കുമാർ ആണെന്ന ആക്ഷേപം പരക്കെയുണ്ട്.നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനും മറ്റു സുരക്ഷാ ജീവനക്കാര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ ക്രൈംബ്രാഞ്ച് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോടതിയിലെത്തിക്കഴിഞ്ഞു.. കേസില്‍ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയില്ലെന്ന വിചിത്രമായ കാരണം ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ക്കു ക്രൈംബ്രാഞ്ച് ക്ലീന്‍ ചിറ്റ് നല്‍കിയത്. ദൃശ്യമാധ്യമങ്ങളോടു ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടു നല്‍കിയില്ലെന്നും കിട്ടിയ ദൃശ്യങ്ങളില്‍ മര്‍ദനമില്ലെന്നുമാണു ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പ്രധാന വാദം.
അതേസമയം മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് മേധാവിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും ഇ–മെയിലില്‍ നല്‍കിയ യൂത്ത് കോണ്‍ഗ്രസ് കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കും. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആണ് ദൃശ്യങ്ങള്‍ പൊലീസിനു കൈമാറിയത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണിതെന്ന് ശക്തമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാറാണു കേസിലെ ഒന്നാം പ്രതി. സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് രണ്ടാം പ്രതി. പരാതിക്കാരന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധവും യാഥാര്‍ഥ്യങ്ങള്‍ മറച്ചുവയ്ക്കുന്നതുമാണെന്നു ബോധ്യമായെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.സുനില്‍രാജ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.ഡിസംബര്‍ 15നു നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കടന്നു പോകുമ്പോള്‍ ആലപ്പുഴ ജനറല്‍ ആശുപത്രി ജംക്‌ഷനില്‍ പ്രതിഷേധിച്ചവര്‍ക്കാണ് അടിയേറ്റത്.
പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജുവല്‍ കുര്യാക്കോസിനും കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിനും തലയ്ക്കും കൈകാലുകളിലും ഗുരുതര പരുക്കുണ്ടായെന്നുമുള്ള പരാതിയാണു പൊലീസ് അന്വേഷിച്ചത്.അതേസമയം ചാനലുകള്‍ പകര്‍ത്തിയ മര്‍ദന ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു സിഡിയില്‍ നല്‍കിയിരുന്നെന്നു പരാതിക്കാരന്‍ അജയ് പറഞ്ഞു. എന്നാല്‍ സിഡിയില്‍ അല്ല പെന്‍ഡ്രൈവില്‍ നല്‍കണമെന്നും ചാനലുകള്‍ പകര്‍ത്തിയതല്ല, പരാതിക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വേണമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. മര്‍ദനമേറ്റു കിടക്കുമ്പോള്‍ എങ്ങനെ ദൃശ്യങ്ങള്‍ പകര്‍ത്തുമെന്നാണ് അജയ് ചോദിക്കുന്നത്.പിന്നീടു പലതവണ അന്വേഷണ ഉദ്യോഗസ്ഥനെ കാണാന്‍ ചെന്നെങ്കിലും സാധിച്ചില്ല. ഫോണില്‍ വിളിച്ചപ്പോള്‍ സ്ഥലത്തില്ലെന്നായിരുന്നു മറുപടി.
മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചെന്ന വാദം അടിസ്ഥാനരഹിതമാണെന്നും അതു വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും അജയ് പറയുന്നു.യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ചതിനു മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥർക്കുമെതിരെ സൗത്ത് പൊലീസ് കേസെടുത്തത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 3 വകുപ്പുകൾ പ്രകാരമാണ് . . 294 (ബി) – പൊതുസ്ഥലത്തുവച്ച് അസഭ്യവാക്കുകൾ വിളിക്കുക, 324 – അപകടകരമായ ആയുധംകൊണ്ടു ബോധപൂർവം പരുക്കേൽപിക്കുക, 325 – ബോധപൂർവം –ഗുരുതരമായി പരുക്കേൽപിക്കുക എന്നിവയാണ് വകുപ്പുകൾ. മൂന്നും ജാമ്യം കിട്ടുന്ന വകുപ്പുകളാണ്. എന്നാൽ, കോടതിക്കു പുറത്തു തീർപ്പാക്കാൻ കഴിയില്ല. പ്രതികൾ കോടതിയിൽ വിസ്താരം നേരിടേണ്ടിവരും.
അതാണ് സംഭവിക്കാൻ പോകുന്നത്. സൗത്ത് പൊലീസ് ഇൻസ്പെക്ടർ എസ്.അരുൺ റജിസ്റ്റർ ചെയ്ത കേസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നു. കോടതി നിർദേശ പ്രകാരം കേസെടുത്ത് അസൽ മൊഴിയോടൊപ്പം കോടതിയെയും പൊലീസ് മേലധികാരികൾക്കും അയച്ചതായി എഫ്ഐആറിൽ പറയുന്നു.മുഖ്യമന്ത്രിയുടെ ഗൺമാൻ തിരുവനന്തപുരം കല്ലിയൂർ കോഓപ്പറേറ്റീവ് ബാങ്കിന് എതിർവശം 1090 – ‘കാർത്തിക’യിൽ അനിൽ കുമാർ, അകമ്പടി സേനയിലെ തിരുവനന്തപുരം പൊറ്റക്കുഴി പിആർഎ 167 ചെന്താനുവിള എസ്.സന്ദീപ്, അകമ്പടി സേനയിലെ കണ്ടാലറിയാവുന്ന മൂന്നുപേർ എന്നിവരാണു പ്രതികൾ. അനിൽകുമാർ ഒന്നാം പ്രതിയും സന്ദീപ് രണ്ടാം പ്രതിയുമാണ്. 15നു വൈകിട്ടു 4 മണിക്ക്, നവകേരള സദസ്സ് വാഹനങ്ങൾ പോകുമ്പോൾ സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച പരാതിക്കാരായ അജയ് ജ്യുവൽ കുര്യാക്കോസിനെയും എ.ഡി.തോമസിനെയും പൊലീസ് തടഞ്ഞു പിന്നിലേക്കു മാറ്റിയെന്നും തുടർന്നാണു പ്രതികൾ മർദിച്ചതെന്നും എഫ്ഐആറിൽ പറയുന്നു.
മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം പോയ ശേഷം പിന്നാലെ എത്തിയ അകമ്പടി വാഹനത്തിൽനിന്നു പുറത്തിറങ്ങിയ അനിൽ കുമാർ ജനറൽ ആശുപത്രി ജംക്‌ഷനിലെ ട്രാഫിക് സിഗ്നലിനു സമീപത്തുവച്ച് അജയിനെയും തോമസിനെയും അസഭ്യം പറഞ്ഞു ലാത്തികൊണ്ട് അടിച്ചു പരുക്കേൽപിച്ചു. പിന്നാലെയുള്ള അകമ്പടി വാഹനത്തിലെത്തിയ സന്ദീപും പുറത്തിറങ്ങി പരാതിക്കാരെ ലാത്തികൊണ്ട് അടിച്ചു പരുക്കേൽപിച്ചു. അജയിനും തോമസിനും തലയ്ക്കും കൈകാലുകൾക്കും ഗുരുതര പരുക്കുകളുണ്ടായെന്നും എഫ്ഐആറിലുണ്ട്. എസ്ഐ കെ.ആർ.ബിജുവാണു കേസ് അന്വേഷിക്കുന്നത്. 324ാം വകുപ്പ് 3 വർഷം വരെയും 325ാം വകുപ്പ് 7 വർഷം വരെയും തടവു ലഭിക്കാവുന്ന കുറ്റമാണ്. ഹർജിക്കാർക്കു വേണ്ടി അഡ്വ. വിധു എം.ഉണ്ണിത്താൻ ഹാജരായി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ സമരക്കാർക്ക് അനുകൂലമായി നിലപാടെടുത്തതായി സിപിഎം സഖാക്കൾ ആരോപിച്ചിരുന്നു..
മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ അധിക്ഷേപിക്കാനും പരിഹസിക്കാനും പോലീസ് ഇടവരുത്തി എന്നായിരുന്നു ആരോപണം. പോലീസിന് സമാധാനം നിലനിർത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഗണ്മന്മാർ പുറത്തിറങ്ങിയത് എന്നാൽ മുഖ്യമന്ത്രിയുടെ വിശ്വസ്തരായ ഗൺമാൻമാർക്കെതിരെ നടപടിയെടുക്കാനുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നീക്കം വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചത്. പോലീസിന്റെ ഇത്തരം നീക്കങ്ങളിൽ മുഖ്യമന്ത്രി ക്രുദ്ധനായി. തനിക്ക് സംരക്ഷണം തൽകാൻ കഴിയാത്ത ഉദ്യോഗസ്ഥർ എന്തിനാണ് ഉന്നത സ്ഥാനങ്ങളിൽ തുടരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. തന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ഡി. ജി. പി.ക്ക് വലിയ ഉത്സാഹമായിരുന്നു.
മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസെടുത്ത നടപടി മുഖ്യമന്ത്രിയെ മാത്രമല്ല സിപിഎം നേതൃത്വത്തെ ആകെ ക്ഷോഭിപ്പിച്ചിരുന്നു.പോലീസിനെ കയറൂരി വിടുന്ന നടപടി അവസാനിപ്പിക്കണമെന്ന് തന്നെയാണ് ചില സിപിഎം നേതാക്കളുടെ അഭിപ്രായം. മുഖ്യമന്ത്രി ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിൻറെ മനസ്സിലിരിപ്പ് ഇതാണ് .സർക്കാർ ജനങ്ങൾക്ക് മുമ്പിൽ അപ്രിയരും അപഹാസ്യരുമാകുമ്പോൾ ഉദ്യോഗസ്ഥർ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് സ്വാഭാവികമാണ് . അതിന് രാഷ്ട്രീയ ഭേദമില്ല. ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അന്നന്ന് കാണുന്നവരാണ് ഈശ്വരന്മാർ. അവർക്ക് ആരോടും പ്രത്യേകിച്ച് മമതയോ പകയോ ഇല്ല . മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാധ്യമങ്ങൾ അണിനിരന്നപ്പോൾ തന്നെ പോലീസ് അദ്ദേഹത്തെ ഉപേക്ഷിച്ചിരുന്നു . തങ്ങളുടെ തടി കേടാകാതിരിക്കണമെന്ന ഒരൊറ്റ വിശ്വാസമാണ് പോലീസിനുള്ളത്.
ഇതിൽ ഉന്നത ഉദ്യോഗസ്ഥരും സാധാരണ ഉദ്യോഗസ്ഥരും എന്ന് ഭേദമില്ല .സർക്കാർ പോലീസിനെ സഹായിക്കുകയില്ലെന്ന് പൊതു ധാരണ നിലവിലുണ്ട് .സർക്കാർ ഉദ്യോഗസ്ഥന്മാരുടെ അനുകൂല്യങ്ങൾ വെട്ടി കുറയ്ക്കുക വഴി സർക്കാർ ഇവർക്കിടയിൽ മോശക്കാരായി. ഇങ്ങനെയൊക്കെ ഉള്ള ഒരു സർക്കാരിനെ താങ്കൾ എന്തിന് കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്നത് എന്നാണ് പോലീസുകാരുടെ ചോദ്യം. അതിനാൽ കരിങ്കൊടിയും ഷൂവും പറന്നു വരുന്നത് കാണുമ്പോൾ പോലീസ് സൗകര്യപൂർവം മാറിനിൽക്കും.2026 ൽ സർക്കാരിന് മാറ്റം ഉണ്ടായാൽ തങ്ങളെ യു.ഡി.എഫ്. സർക്കാർ ഉപദ്രവിക്കുമെന്നും ഭയമുണ്ട്.പോലീസിനെതിരെ മുമ്പ് തന്നെ സിപിഎമ്മിൽ എതിർവികാരം ഉണ്ടായിരുന്നു.
അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിനൊപ്പം ആണ് നിലകൊണ്ടത്.. ലോകനാഥ് ബഹ്റ ഡിജിപി ആയിരുന്ന കാലത്താണ് ഇത്തരത്തിൽ പോലീസിന് അനുകൂലമായി മുഖ്യമന്ത്രി നിലപാടെടുത്തത്.. എന്നാൽ ഇന്ന് ബഹറ രംഗത്തില്ല. എ ഡി ജി പി എം.ആർ അജിത് കുമാർ മാത്രമാണ് മുഖ്യമന്ത്രിക്ക് അനുകൂലമായി സേനയിൽ ഉള്ളത്. അജിത് കുമാറിനാകട്ടെ സേനയുടെ ഉള്ളിൽ തന്നെ ശത്രുക്കൾ നിരവധിയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി യുടെ അധികാര പ്രമത്തത പോലീസിനുള്ളിൽ പകയും വിരോധവും ഉണ്ടാക്കി. പോലീസിനെ സംബന്ധിച്ചിടത്തോളം സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം അല്ല ഇപ്പോൾ ഉള്ളത്. ഇല്ലെങ്കിൽ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് രംഗത്തിറങ്ങേണ്ടി വരില്ലായിരുന്നു . കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻ നേരിട്ടത് ആജന്മ ശത്രുക്കളെ പോലെയാണ്. ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ലോക്കൽ പോലീസ് ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ പിന്നീട് മാധ്യമങ്ങളിൽ വന്നു.
ദൃശ്യമാധ്യമങ്ങളിൽ ഇത്തരം രംഗങ്ങൾ കണ്ട ജനങ്ങൾക്ക് തൂക്കുകയർ വിധി ക്കുന്ന സാഹചര്യവും വന്നുചേർന്നു . ഇപ്രകാരം ഒപ്പം നിൽക്കുന്നവരുടെ പ്രവർത്തികൾ മുഖ്യമന്ത്രിയെ എല്ലാവർക്കും അനഭിമതനാക്കി. ഗൺമാനെ പോലീസ് വിലക്കുന്ന ചിത്രവും കോടതിയിൽ ലഭിച്ചിട്ടുണ്ട്..ക്രമ സമാധാനം പരിപാലിക്കുക എന്നത് ഗൺമാന്റെ ജോലിയല്ല. പോലീസിന്റെ ജോലിയാണ്. അതാണ് കോടതി പറയാൻ പോകുന്നത്.ഗവർണറെ തടഞ്ഞ 7 എസ് എഫ് ഐ പ്രവർത്തകരുടെ പേരിൽ ശിക്ഷ കുറഞ്ഞ വകുപ്പുകൾ ചേർക്കണമെന്ന സർക്കാർ നിർദ്ദേശം ക്രമ സമാധാന വിഭാഗം അഡീഷണൽ ഡി.ജി. പിയും പിണറായി വിജയൻ സർക്കാരിന്റെ വിശ്വസ്തനായ എം.ആർ.അജിത് കുമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ തള്ളിയപ്പോഴാണ് മുഖ്യമന്ത്രിയെ രക്ഷിക്കാൻ ഗൺമാൻമാർക്ക് രംഗത്തിറങ്ങേണ്ടി വന്നത്.
മൂന്നിടത്ത് ഗവർണറെ തടഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുകയും കാറിന് കേടുപാട് വരുത്തുകയും ചെയ്ത ഏഴ് എസ്.എഫ്.ഐക്കാർക്കെതിരെ 7 വർഷം തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി-124 അടക്കം വകുപ്പുകൾ ചുമത്തി. ഇതടക്കം ചുമത്തണമെന്ന് രാജ്ഭവൻ പൊലീസ് മേധാവിയോടും ചീഫ്സെക്രട്ടറിയോടും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വകുപ്പുകളിൽ മാറ്റം വരുത്തിയത്. സർക്കാർ നിർദ്ദേശം അനുസരിക്കാൻ കഴിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചു. കാരണം നിസാര വകുപ്പ് ചാർത്തി പ്രതികളെ രക്ഷിക്കാൻ സർക്കാർ നിർദേശിച്ചിരുന്നു.രാഷ്ട്രപതിയെയും ഗവർണറെയും തടയുകയോ കൃത്യനിർവഹണം തടസപ്പെടുത്തുകയോ ചെയ്യുന്നതിന് ചുമത്തുന്ന വകുപ്പാണിത്. കേരളത്തിലാദ്യമായാണ് ഇത് ചുമത്തുന്നത്.
സംഘംചേരൽ, കലാപശ്രമം,പൊതുമുതൽ നശിപ്പിക്കൽ വകുപ്പുകളാണ് ആദ്യം ചുമത്തിയിരുന്നത്.പി.ശശിക്കെതിരെയാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. പി.ശശിക്ക് വിശ്വസ്തരായ ഉദ്യോഗസ്ഥരാണ് പോലീസ് ഭരിക്കുന്നത്.പഴയ പോലീസ് സിംഹങ്ങൾക്ക് ഇപ്പോൾ റോൾ ലഭിക്കുന്നില്ല. എ.ഡി. ജി.പി എം.ആർ. അജിത് കുമാറിന്റെ കൈയിലാണ് ക്രമ സമാധാനത്തിന്റെ ചുക്കാൻ. പോലീസിലെ ചില പാരമ്പര്യ വാദികൾക്ക് അദ്ദേഹത്തെ ഇഷ്ടമല്ല. ശശിയെ സംബന്ധിച്ചടത്തോളം പിണറായി മാത്രമാണ് എല്ലാം. പിണറായിക്ക് അപ്പുറത്തേക്ക് ശശി ഒന്നും ചിന്തിക്കുന്നില്ല. പിണറായിയുടെ സംരക്ഷണം മാത്രമാണ് ശശിക്ക് മുന്നിലുള്ള ഏക ലക്ഷ്യം. കാസർകോട് മുതൽ തിരുവനന്തപുരം വരെ ചീമുട്ട മുതൽ ഷൂസ് വരെ തനിക്ക് നേരെ വലിച്ചെറിഞ്ഞിട്ടും പോലീസ് എന്ത് ചെയ്തു എന്ന ചോദ്യം മുഖ്യമന്ത്രിയുടെ ഉള്ളിലുണ്ട്.
എന്നിട്ട് തന്നെ സംരക്ഷിക്കാനിറങ്ങിയ ഗൺമാനെ പോലീസുകാർ അവരുടെ ഭാവി ബാധിക്കുന്ന തരത്തിലുള്ള സെക്ഷനുകൾ ചാർത്തി കേസിൽ കുരുക്കിയിരിക്കുന്നു എങ്ങനെയാണ് പിണറായി ഇത് സഹിക്കുക? മുഖ്യമന്ത്രിക്ക് പോലീസ് പണി കൊടുത്തത് സുന്ദരമായാണ്. ലോകം മുഴുവൻ ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്ന ദ്യശ്യങ്ങൾ ലഭ്യമല്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കോടതി തങ്ങളുടെ വാദം തള്ളുമെന്ന് പോലീസിന് കൃത്യമായി അറിയാമായിരുന്നു. അത് മനസിലാക്കിയാണ് പോലീസിന്റെ നീക്കം.
കോടതി ക്രൈം ബ്രാഞ്ച് റിപ്പോർട്ട് തള്ളിയാൽ സർക്കാർ വലിയ പ്രതിസന്ധിയിലാകും. ഒന്നര വർഷം മാത്രമാണ് പിണറായിക്ക് അവശേഷിക്കുന്നത്. കേസിൽ വിചാരണ തീർന്നില്ലെങ്കിൽ മാറി വരുന്ന സർക്കാർ ഗൺമാന് പണി കൊടുക്കും. തീർത്തും ബുദ്ധിശൂന്യമായ പ്രവ്യത്തിയാണ് സുരക്ഷാ ഉദ്യോഗസ്ഥർ കാണിച്ചത്. ഇനി സർക്കാരിനെ സംബന്ധിച്ചാണെങ്കിൽ പ്രതികൾക്ക് ശിക്ഷ കിട്ടിയാൽ വലിയ നാണക്കേട് സംഭവിക്കാൻ ഇടയുണ്ട്.
https://www.facebook.com/Malayalivartha