മലയാളികളുടെ മനസിൽ ഇടംപിടിച്ച റേഡിയോ വാർത്താ അവതാരകൻ എം രാമചന്ദ്രൻ (91) അന്തരിച്ചു
മലയാളികളുടെ മനസിൽ ഇടംപിടിച്ച റേഡിയോ വാർത്താ അവതാരകൻ എം രാമചന്ദ്രൻ (91) അന്തരിച്ചു. 52 വർഷം ആകാശവാണിയിൽ വാർത്താ അവതാരകനായിരുന്നു. റേഡിയോ വാർത്ത അവതരണത്തിൽ പുത്തൻ മാതൃക സൃഷ്ടിച്ച വാർത്താ അവതാരകനായിരുന്നു .
കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നടന്ന വാർത്താ വായന മത്സരമാണ് റേഡിയോ എന്ന സ്വപ്നം ശക്തമാക്കിയത്. ഡൽഹി ആകാശവാണിയിലാണ് പ്രവർത്തനം ആരംഭിച്ചത്. ഡൽഹിക്കുശേഷം കോഴിക്കോടെത്തി. മൂന്നുവർഷം അവിടെ ജോലി ചെയ്തു. അവിടെ വാർത്താ വിഭാഗം ആരംഭിച്ചപ്പോൾ നേതൃത്വം നൽകി. പിന്നീട് തിരുവനന്തപുരം നിലയത്തിലെത്തി. പ്രതാപവർമ (പ്രതാപൻ), സംവിധായകൻ പി.പത്മരാജൻ എന്നിവർ സഹപ്രവർത്തകരായിരുന്നു.
''വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ'' എന്ന ശബ്ദത്തിലൂടെയാണ് വർഷങ്ങളോളം മലയാളികൾ വാർത്തകളറിഞ്ഞത്. കെഎസ്ഇബിയിലെ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രൻ ആകാശവാണിയിലെത്തിയത്. വാർത്തകൾ വായിക്കുന്നതിന് ഒപ്പം കൗതുക വാർത്തകൾ അവതരിപ്പിച്ചും ശ്രദ്ധേയനായി. ആക്ഷേപഹാസ്യ പരിപാടി സാക്ഷിയുടെ വിവരണത്തിലൂടെയും ശ്രദ്ധേയനായി.
കൗതുകവാർത്ത കേന്ദ്രസർക്കാരിന്റെ പരിപാടിയായിരുന്നു. നാടകീയത ചേർത്ത് കൗതുകവാർത്തയുടെ സ്ക്രിപ്റ്റ് അവതരിപ്പിക്കാമെന്നത് രാമചന്ദ്രന്റെ നിർദേശമായിരുന്നു. രാമചന്ദ്രന്റെ വാർത്താ പരിപാടികൾക്കായി ആളുകൾ കാത്തിരിക്കുന്ന കാലമുണ്ടായിരുന്നു. സിനിമാ താരങ്ങളെ അനുകരിക്കുന്നതുപോലെ രാമചന്ദ്രനെയും മിമിക്രി കലാകാരൻമാർ അനുകരിച്ചു.
ടെലിവിഷൻ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് രാമചന്ദ്രൻ. ആകാശവാണിയിൽനിന്ന് വിരമിച്ചശേഷം ഗൾഫിൽ എഫ്എം കേന്ദ്രങ്ങളിൽ പ്രവർത്തിച്ചു. കേരള സർവകലാശാല റിട്ട.ജോയിന്റ് റജിസ്ട്രാർ പരേതയായ വിജയലക്ഷി അമ്മയാണ് ഭാര്യ. രണ്ട് മക്കൾ.
1984 ഒക്ടോബർ 31ന് ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ച വാർത്ത വായിച്ചതും രാമചന്ദ്രനായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
https://www.facebook.com/Malayalivartha