കളം പിടിക്കാന്‍ ബിജെപിയും... കോണ്‍ഗ്രസ് വിട്ട ഡോ. പി സരിനിനെ ഇടതു സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തീരുമാനമെടുക്കാന്‍ നിര്‍ണായക സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന്
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചൂട് കൂടുന്നു. സീറ്റ് നിക്ഷേപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ഡോ. പി സരിനിനെ ഇടതു സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തീരുമാനമെടുക്കാന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ജില്ലാ കമ്മിറ്റി യോഗവും ഇന്ന് ചേരും.രാവിലെ 10 മണിക്കാണ് സെക്രട്ടറിയേറ്റ് യോഗം.
യോഗ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ച് ഉടന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് നീക്കം. സരിനുമായി മണ്ഡലം ചുമതലയുള്ള എന്‍ എന്‍ കൃഷ്ണദാസ്, സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സരിനെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് നീക്കം. ഇന്നലെ മണ്ഡലത്തിലെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് രാവിലെ മുതല്‍ പ്രചരണം തുടങ്ങും.
കഴിഞ്ഞദിവസം ആവേശകരമായ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ രാഹുല്‍ മങ്കൂട്ടത്തിലിനു നല്‍കിയത്. ബിജെപി സ്ഥാനാര്‍ത്ഥി ആര് എന്ന സംബന്ധിച്ചും തീരുമാനം ഉടന്‍ ഉണ്ടാകും. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ഇന്ന് ജില്ലയില്‍ എത്തും. ഈ മാസം 22ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനായി മുഖ്യമന്ത്രിയും പാലക്കാട് എത്തുന്നുണ്ട്.
പി വി അന്‍വറിന്റെ പാര്‍ട്ടിയായ ഡിഎംകെയുടെ സ്ഥാനാര്‍ഥി മിന്‍ഹാജും ഇന്ന് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. സരിന്റെ കാര്യത്തിലും ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും വൈകാതെ തീരുമാനമുണ്ടാകുന്നതോടെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് പോരാട്ട ചൂട് ഏറും.
അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും ഷാഫി പറമ്പിലിനെതിരെയും ആഞ്ഞടിച്ച് ഡോ. പി സരിന്‍. സതീശന്റെ ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനമാണെന്ന് പി സരിന്‍ വിമര്‍ശിച്ചു. സതീശനില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്നും സഭ്യമായ രീതിയില്‍ പുലഭ്യം പറഞ്ഞെന്നും സരിന്‍ പറഞ്ഞു. എല്ലാത്തിന്റെയും നാഥന്‍ താനെന്ന് വരുത്താനാണ് സതീശന്റെ ശ്രമം. പണിയെടുക്കാതെ ക്രെഡിറ്റ് എടുക്കുകയാണ് വി ഡി സതീശനെന്നും പി സരിന്‍ കുറ്റപ്പെടുത്തി. സിപിഎം നേതാക്കള്‍ വിളിച്ചിരുന്നെന്നും പാര്‍ട്ടി പറഞ്ഞാല്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയാകുമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.
ഷാഫി പറമ്പിലിന് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം കീഴടങ്ങിയെന്ന് പി സരിന്‍ വിമര്‍ശിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പിന്തുടര്‍ച്ചാവകാശം പോലെയാണ്. സ്ഥാനാര്‍ത്ഥി രാഹുല്‍ അല്ലെങ്കില്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ഷാഫി ഭീഷണി മുഴക്കിയിരുന്നു. ഷാഫിക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം കീഴടങ്ങുകയായിരുന്നുവെന്ന് സരിന്‍ കൂട്ടിച്ചേര്‍ത്തു. കേരള രാഷ്ട്രീയത്തിലേക്കുള്ള റീ എന്‍ട്രിക്കാണ് രാഹുലിനെ ഷാഫി സ്ഥാനാര്‍ത്ഥിയാക്കിയത്. തന്റെ വരുതിക്ക് നില്‍ക്കുന്ന ഒരാള്‍ പാലക്കാട് വരണമെന്നതായിരുന്നു ഷാഫിയുടെ ആവശ്യമെന്നും സരിന്‍ ആരോപിക്കുന്നു. ഇനിയുള്ള പ്രവര്‍ത്തനം ഇടത് പക്ഷത്തിനൊപ്പം ചേര്‍ന്നായിരിക്കുമെന്ന് പി സരിന്‍ പറഞ്ഞു. സിപിഎം ചിഹ്നത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് സരിന്‍ വ്യക്തമാക്കി.
പാലക്കാട് തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാത്തതില്‍ നിരാശയില്ലെന്നും പി സരിന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയം ജനാധിപത്യപരമായിരുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ രീതിയോടായിരുന്നു എതിര്‍പ്പ്. മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തുള്ള പാര്‍ട്ടിക്കൊപ്പമാണ് ഇപ്പോള്‍ പോകുന്നത്. അവസരത്തിന് വേണ്ടിയല്ല പോകുന്നത് എന്ന് അതില്‍ നിന് വ്യക്തമാണ്. പിണറായി വിജയനെ പല തവണ വിമര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്തുകൊണ്ട് നിലപാട് മാറ്റമെന്ന് ജനങ്ങളോട് വിശദീകരിക്കുമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മികച്ച സംഘടനാ മുന്നൊരുക്കങ്ങളുമായി ചേലക്കര പിടിക്കാനിറങ്ങിയ യുഡിഎഫിന് അപ്രതീക്ഷിതമായി കിട്ടിയ അടിയാണ് എന്‍ കെ സുധീറിന്റെ വിമത നീക്കം. സംഘടനയില്‍ സുധീര്‍ അപ്രസക്തനെന്ന് പറയുമ്പോഴും 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചേലക്കര കൂടി ഉള്‍പ്പെടുന്ന ആലത്തൂര്‍ മണ്ഡലത്തില്‍ സുധീര്‍ നേടിയ വോട്ടിന്റെ കണക്കുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തലവേദന കൂട്ടും. പി വി അന്‍വറിന്റെ നിലപാടുകളോട് ആഭിമുഖ്യമുള്ള ഇടത് അണികളുടെ വോട്ട് സുധീറിലേക്ക് പോകാനുള്ള സാധ്യതയും യുഡിഎഫിന്റെ വിജയ പ്രതീക്ഷകള്‍ക്ക് മേലാണ് വന്ന് പതിക്കുന്നത്.
"
https://www.facebook.com/Malayalivartha