കെ. രാജൻ ഒറ്റിയെന്ന് പിണറായി...നവീൻ ബാബുവിന്റെ തല പിടിച്ചു. മുന്നണി വീണ്ടും പ്രതിസന്ധിയിലേക്ക്
റവന്യു മന്ത്രി കെ. രാജനെയും ബിനോയ് വിശ്വം ഒഴികെയുള്ള സി. പി. ഐ. നേതാക്കളെയും സൂക്ഷിക്കണമെന്ന് സി. പി. എം.മുഖ്യമന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തമ്മിൽ നടന്ന കൂടിയാലോചനകളിലാണ് ഇത്തരം ഒരു സംശയം ഉരുത്തിരിഞ്ഞിരിക്കുന്നത്. സി.പി.എം. പ്രതികൂട്ടിലായ പി.പി. ദിവ്യ കേസിൽ മന്ത്രി രാജൻ മുന്നണി മര്യാദ ലംഘിച്ചുവെന്നാണ് സി. പി എം കരുതുന്നത് .സംഭവം നടന്നയുടനെ തന്നെ സി. പി. എമ്മിനെ തള്ളി പറയുകയും നവീൻ ബാബുവിന് പിന്തുണ നൽകുകയും ചെയ്തു. സി.പി.എം നേതാക്കളെ അത്ഭുതപ്പെടുത്തിയ പ്രതികരണമായിരുന്നു ഇത്. അതേ സമയം ബിനോയ് വിശ്വം ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിനോയിയെ മാത്രമാണ് ഇപ്പോൾ പിണറായി ഭക്തർക്ക് വിശ്വാസം.
തൃശ്ശൂർ പൂരം കലക്കൽ സംഭവത്തിൽ മന്ത്രിസഭാ യോഗത്തിൽ റവന്യൂ മന്ത്രി കെ രാജൻ ശക്തമായി ഉന്നയിച്ചതോടെ തുടങ്ങിയതാണ് മുഖ്യമന്ത്രിയും രാജനും തമ്മിലുള്ള അകൽച്ച. സി.പി.ഐ.മന്ത്രിമാരെല്ലാം ഒറ്റക്കെട്ടോടെ വിഷയം ഏറ്റെടുക്കുന്നത് കണ്ടെങ്കിലും സി.പി. എം മന്ത്രിമാർ നിശബ്ദത പാലിക്കുകയാണ് ചെയ്തത് . ഒടുവിൽ താൻ കർശന നടപടി സ്വീകരിക്കും എന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് ബഹളത്തിന് ശമനമുണ്ടായത്.
പൂരം കലക്കൽ വിവാദത്തിന്റ ഗൗരവം അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തേക്കാൾ കൂടിയെന്ന് എഡിജിപിക്കും പൊലീസുകാർക്കുമെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് മന്ത്രി പറഞ്ഞു. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജൻ വിമർശിച്ചത്. ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയ്ക്കായി കാത്തിരിക്കണമെന്നായിരുന്നു ഇതിന് മുഖ്യമന്ത്രി നൽകിയ മറുപടി. എന്നാൽ ഇതുകൊണ്ട് മന്ത്രിയുടെ അരിശം മാറിയില്ല. തൃശൂർ സീറ്റ് സുരേഷ് ഗോപിക്ക് സമ്മാനമായി നൽകിയത് ശരിയായില്ലെന്ന് മന്ത്രി രാജൻ ഒരു ഘട്ടത്തിൽ പറഞ്ഞതോടെ മുഖ്യമന്ത്രി ക്ഷോഭിച്ചു.
പൂരം കലക്കലിൽ എഡിജിപിയുടെ റിപ്പോർട്ട് ഡിജിപിയുടെ കവറിംഗ് ലെറ്ററോടെ കിട്ടിയെന്ന് മുഖ്യമന്ത്രിയാണ് ആദ്യം മന്ത്രിസഭാ യോഗത്തെ അറിയിച്ചത്. ഇതിന് പിന്നാലെയായിരുന്നു സംഭവത്തിൻറെ ഗൗരവം കൂടിയെന്ന നിലക്ക് സിപിഐയുടെ രാഷ്ട്രീയ നിലപാട് റവന്യു മന്ത്രി കാബിനറ്റിൽ ഉന്നയിച്ചത്.
മന്ത്രി.കെ.രാജൻ തൃശൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്ന വി.എസ്. സുനിൽ കുമാറുമായി അടുത്ത ബന്ധം പുലർത്തുന്ന തൃശൂരുകാരനാണ്. സുനിൽകുമാറാണ് എ.ഡി.ജി.പി. അജിത് കുമാറിനെതിരെ കർശനനിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. കാനം രാജേന്ദ്രൻറെ പ്രവർത്തനങ്ങളോട് സാമ്യമുള്ള തരത്തിലാണ് ബിനോയ് വിശ്വം പെരുമാറുന്നത്. അതിനാൽ കാനത്തിനോട് സി.പിഐക്കാർ കാണിച്ച വിരോധം അവർ ബിനോയിയോടും കാണിക്കുന്നു. പിണറായി വിജയൻ സർക്കാരിനോടുള്ള വിരോധത്തിൻറെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ കണ്ടത്. നവീൻ ബാബുവിനോടുള്ള സ്നേഹത്തെക്കാൻ കൂടുതൽ സി. പി എമ്മിനോടുള്ള വിരോധമാണ് കേരളം പ്രകടിപ്പിച്ചത്. ദിവ്യക്കെതിരെ കേസെടുക്കാൻ സർക്കാർ സമ്മർദ്ദത്തിലായതും നാട്ടുകാരുടെ വിരോധം കാരണമാണ്. കേസെടുത്തെങ്കിലും ദിവ്യക്ക് ഒന്നും സംഭവിക്കില്ലെന്ന് നാട്ടുകാർ കരുതുന്നു.
പൂരം കലക്കൽ വിഷയത്തിന് മുമ്പ് തന്നെ ഇടതുമുന്നണി വിടണം എന്ന അഭിപ്രായമാണ് മന്ത്രി കെ.രാജനും സി. പി. ഐ നേതാക്കൾക്കുമുണ്ടായിരുന്നത്. സർക്കാർ അനുദിനം പ്രതിസന്ധിയിലേക്ക് വീഴുകയാണെന്ന അഭിപ്രായമാണ് സി. പി ഐക്കുള്ളത്. അതിനിടയിലാണ് ദിവ്യയുടെ വിഷവാക്കുകൾ നവീൻ ബാബുവിൻറെ ജീവൻ എടുത്തത്. കേസെടുത്തിട്ടും ദിവ്യയെ അറസ്റ്റ് ചെയ്യാത്തത് സി.പി.എം. നേതാക്കളുടെ സ്വാധീന ഫലമാണെന്ന് സി. പി ഐ കരുതുന്നു.
പിവി അൻവറിനെ പൂർണമായും തള്ളുന്നതായുള്ള സിപിഎം തീരുമാനം പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി രാജൻ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചത്. സി പി ഐ ക്ക് ഇക്കാര്യം ഉറപ്പായിരുന്നു. മന്ത്രിസഭായോഗത്തിന് പോകുന്നതിന് മുമ്പ് സി പി ഐ സംസ്ഥാന നേതാക്കളുമായി മന്ത്രി രാജൻ ആശയവിനിമയം നടത്തിയിരുന്നു. ബിനോയ് വിശ്വവുമായി സംസാരിച്ചെങ്കിലും മന്ത്രിസഭാ യോഗം കുളമാക്കുന്നതിൽ അദ്ദേഹത്തിന് താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ മന്ത്രിസഭായോഗത്തിൽ തർക്കം ഉന്നയിക്കാൻ മന്ത്രി രാജൻ തീരുമാനിച്ചു.
എഡിജിപി എം.ആർ അജിത്ത് കുമാറിനെ തിരക്കിട്ട് ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചിരുന്നു. എല്ലാ തരത്തിലുമുള്ള അന്വേഷണ റിപ്പോർട്ടുകളും അവസാനിച്ച ശേഷം നടപടിയെടുക്കാമെന്നായിരുന്നു തീരുമാനം. ഇതിൽ മാറ്റമുണ്ടായത് മന്ത്രികെ രാജൻ ഇടപെട്ടത് കൊണ്ടാണ് .ഇല്ലെങ്കിൽ ഇപ്പോഴും അജിത് കുമാർ ക്രമസമാധാന ചുമതലയിൽ തന്നെ തുടരുമായിരിന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പോലും സി.പി.ഐ മന്ത്രിമാർ ഇത്രയധികം വാശിയിൽ സംസാരിച്ചിട്ടില്ല. മന്ത്രി രാജനാകട്ടെ സൗമ്യമായി സംസാരിക്കുന്നയാളുമാണ്. ഇതെല്ലാം ഒരു നിമിഷം കൊണ്ടാണ് കീഴ്മേൽ മറിഞ്ഞത്.സി പിഎമ്മിനോട് പൊറുക്കാൻ തങ്ങളില്ലെന്ന വാശിയിലാണ് സി.പി.ഐ ഉള്ളത്. സി പി എമ്മിന് ഒരു പണികൊടുക്കാൻ സി പി ഐ തീരുമാനിച്ചതാണ് ഇപ്പോൾ കാണുന്നത്. ഇതിനു മുമ്പ് മന്ത്രി രാജൻ പിണറായിയുമായി ഉടക്കിയത് മുൻ മന്ത്രി ചന്ദ്രശേഖരന് മർദ്ദനമേറ്റ സംഭവത്തിലാണ്.
പിണറായിയെ മൊഴി ചൊല്ലാൻ സി പി ഐ യിലെ ഒരു വിഭാഗം നേതാക്കൾ നേരത്തെ തീരുമാനിച്ചിരുന്നു.. മുൻ മന്ത്രി ഇ ചന്ദ്രശേഖരനെ മർദ്ദിച്ച കേസ് ബി ജെ പിയുമായി ഒത്തുചേർന്ന് സി പി എം ഒതുക്കിയതിലുള്ള വിരോധമാണ് ഒരു വിഭാഗം നേതാക്കളെ പിണറായിക്ക് എതിരാക്കിയത്.
മുൻ മന്ത്രി ഇ.ചന്ദ്രശേഖരനെ ബിജെപിക്കാർ ആക്രമിച്ച കേസിൽ കൂറുമാറിയ സിപിഎം പ്രവര്‍ത്തകരാണ് സി.പി.ഐ യെ പ്രകോപിപ്പിച്ചത്. അന്ന് സി പി എം പ്രവർത്തകരെ വിമർശിച്ച സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം പ്രകാശ് ബാബുവിനെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പിന്തുണച്ചില്ല. . താന്‍ കുറച്ചുകൂടി ഉത്തരവാദിത്തമുള്ള നേതാവാണ് എന്നായിരുന്നു കാനത്തിന്റെ പ്രതികരണം. കേസില്‍ സംഭവിച്ചതെന്തെന്നു പാര്‍ട്ടിയും മുന്നണിയും പരിശോധിക്കുമെന്നും അന്ന് കാനം പറഞ്ഞു. കൂറുമാറിയ സിപിഎം പ്രവര്‍ത്തകരെ പ്രകാശ് ബാബു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ ഇ.ചന്ദ്രശേഖരനെ ബിജെപിക്കാർ ആക്രമിച്ച കേസിലെ കൂറുമാറ്റത്തിൽ സിപിഎം കാസർകോട് ജില്ലാ കമ്മിറ്റിക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. ബിജെപിക്കാരെ എങ്ങനെയും രക്ഷിക്കണമെന്നായിരുന്നോ നിലപാട്? സിപിഎം നിലപാട് അപലപനീയവും പരിഹാസ്യവുമാണ്. സിപിഎം സംസ്ഥാന നേതൃത്വം വിഷയം ഗൗരവത്തിലെടുക്കണമെന്നും പ്രകാശ് ബാബു പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
2016 ൽ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത സ.ഈ.ചന്ദ്രശേഖരൻ കൈയിൽ ബാൻഡേജിട്ട് ഗവർണ്ണറോടും .മുഖൃമന്ത്രിയോടുമൊപ്പം നില്ക്കുന്ന സതൃപ്രതിജ്ഞവേളയിലെ ഈ.ചിത്രം എല്ലാവരുടെയും മനസ്സിൽ തെളിയുന്നുണ്ടാവും.നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ബിജെപി, ആർഎസ്എസ് പ്രവർത്തകർ കലിതുളളി ആക്രമിച്ചതാണ്. സ.ചന്ദ്രശേഖരനോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന സിപിഎം നേതാവിനും പരുക്ക് പറ്റിയിരുന്നു. പൊലീസ് കേസെടുത്തു. ചാർജ്ജ് കൊടുത്തു. ആക്രമണം നടത്തിയ 12 ബിജെപി, ആർഎസ്എസ്.പ്രവർത്തകർക്കെതിരെയുളള കേസ് കോടതിയിൽ വിചാരണയ്ക്ക് എത്തിയപ്പോൾ ചന്ദ്രശേഖരനോടൊപ്പം പരിക്ക് പറ്റിയ സിപിഎം നേതാവ് ഉൾപ്പടെയുള്ള എല്ലാ സിപിഎം പ്രവർത്തകരായ സാക്ഷികളും മൊഴി മാറ്റി പറഞ്ഞ്, കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാൻ കഴിഞ്ഞത്. സാക്ഷികൾ ഇല്ലാത്തതിനാൽ തെളിവുകളുമില്ലാതായി. കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു.
സിപിഐ നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രശേഖരനു വേണ്ടി സതൃസന്ധമായി മൊഴി കൊടുക്കുന്നതിനു പകരം ആർഎസ്എസ്, ബിജെപി പ്രവർത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സിപിഎം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്. പരിഹാസ്യമാണ്. എന്നാൽ സി പി എം ഇതിനെ പുച്ഛിച്ച് തള്ളുകയാണ് ചെയ്തത്.
ഇതിലും രസകരമായ കാര്യം കാബിനറ്റിൽ ബഹളമുണ്ടായപ്പോൾ സി പി എം മന്ത്രിമാർ അനങ്ങിയില്ല എന്നതാണ്. കാരണം അജിത് കുമാറിനെ കുറിച്ച് സി.പി.എമ്മിനും സി പി ഐയുടെ അഭിപ്രായം തന്നെയാണുള്ളത്. സി പി എം മന്ത്രിമാരുടെ കൂടി പിന്തുണയോടു കൂട്ടിയാണ് രാജൻ സംസാരിച്ചതെന്ന് കരുതുന്ന പലരും കേരളത്തിലുണ്ട്. തങ്ങൾക്ക് പറയാൻ കഴിയാത്തത് രാജൻ പറഞ്ഞുഎന്ന് വിശ്വസിക്കുന്നവരാണ് അവരിൽ പലരും. മുമ്പ് മുഹമ്മദ് റിയാസ് പറഞ്ഞതിന്റെ തനിയാവർത്തനമാണ് ഇന്നലെ കാബിനറ്റിൽ ഉണ്ടായത്. മുഖ്യമന്ത്രിക്കെതിരെ ആക്രമണം ഉണ്ടാകുമ്പോൾ സി പി എം മന്ത്രിമാർ നിശബ്ദത പാലിക്കുന്നു എന്നാണ് റിയാസ് പറഞ്ഞത്. മുഖ്യമന്ത്രിയെ വേട്ടയാടുമ്പോൾ മിണ്ടാതിരിക്കുന്നത് ഭൂഷണമല്ലെന്നാണ് റിയാസ് അന്ന് പറഞ്ഞത്. എന്നാൽ അതിന് ശേഷവും റിയാസിനെ ആരും ഗൗനിച്ചില്ല. മുഖ്യമന്ത്രിക്ക് എന്തു തന്നെ സംഭവിച്ചാലും അത് അദ്ദേഹത്തിന്റെ കർമ്മഫലം ആണെന്നാണ് സി പി എം മന്ത്രിമാർ പറയുന്നത്.ഉമ്മൻ ചാണ്ടിയുടെ കാബിനറ്റിൽ ഇത്തരം സംഭവങ്ങൾ പതിവായിരുന്നു. എന്നാൽ അന്ന് അതെല്ലാം വാർത്തയായിരുന്നില്ല.
ഏതായാലും മുഖ്യമന്ത്രിക്കെതിരെ സ്വന്തം കാബിനറ്റിൽ ഉയരുന്ന ആദ്യത്തെ വെടിക്കെട്ടായി മാറിയിരിക്കുകയാണ് മന്ത്രി രാജന്റെ കലാപം. മന്ത്രി രാജന് ഇങ്ങനെ ചെയ്യാതിരിക്കാനാവില്ല. കാരണം സി പി ഐയുടെ ആത്മാഭിമാനത്തിനാണ് ക്ഷതമേറ്റിരിക്കുന്നത്. തൃശൂരിലെ സി പി ഐ സ്ഥാനാർഥിയായിരുന്ന സുനിൽ കുമാറിനോട് നീതി പുലർത്താനുള്ള ബാധ്യത തങ്ങൾക്കുണ്ടെന്ന് സി പി ഐ കരുതുന്നു. അക്കാര്യം പ്രവർത്തകർ ഏൽപ്പിച്ചിരിക്കുന്നത് മന്ത്രി രാജനെയാണ്. ബിനോയ് വിശ്വത്തോടു പോലും പ്രവർത്തകർക്ക് വിശ്വാസമില്ലാതിരിക്കുന്നു. ആ സ്ഥാനത്തേക്കാണ് മന്ത്രി രാജൻ ഉയർന്നു വന്നിരിക്കുന്നത്.
അജിത് കുമാറിന് എതിരെ എടുത്ത നിലപാടിന് സമാനം തന്നെയായിരുന്നു മന്ത്രി രാജൻ നവീൻ ബാബുവിൻറെ കാര്യത്തിലും സ്വീകരിച്ചത്. ദിവ്യക്കെതിരെ ജാമ്യമില്ലാത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തി സർക്കാർ കേസെടുക്കാൻ നിർദ്ദേശം നൽകിയത് രാജൻറെ സമ്മർദ്ദ ഫലമായാണ്. മ്യതദേഹത്തിന് ഒപ്പം എത്തുകയും മൃതദേഹം ചിതയിലേക്ക് എടുക്കുകയും ചെയ്തപ്പോൾ മന്ത്രി രാജൻ സി. പി എമ്മിന് നൽകിയ മുന്നറിയിപ്പ് വ്യക്തമായിരുന്നു. അതു കൊണ്ടു തന്നെ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള മധുവിധു അവസാനിച്ചതായി കരുതാം.
മന്ത്രി രാജന് ഒപ്പമാണ് ബിനോയ് വിശ്വത്തിൽ നിന്നും മുറിവേറ്റ പ്രകാശ് ബാബു. ഇതും മന്ത്രിയെ ആവേശം കൊള്ളിക്കുന്നു. അതാണ് അദ്ദേഹത്തെ സൂക്ഷിക്കാൻ സി.പി എം തീരുമാനിച്ചത്.
https://www.facebook.com/Malayalivartha