പൊക്കിയത് 4 പേരെ... ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അമൂല്യ പുരാവസ്തുശേഖരത്തില്‍ പെട്ട നിവേദ്യ ഉരുളി മോഷ്ടിച്ച സംഭവത്തില്‍ സ്ത്രീകളടക്കം 4 പേരെ പൊലീസ് പിടികൂടി
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അമൂല്യ പുരാവസ്തുശേഖരത്തില്‍ പെട്ട നിവേദ്യ ഉരുളി മോഷ്ടിച്ച സംഭവത്തിലെ പ്രതികള്‍ പിടിയില്‍. മൂന്നുസ്ത്രീകള്‍ അടക്കമുള്ള പ്രതികളാണ് പിടിയിലായത്. ഇന്ത്യയില്‍ ജനിച്ച് ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ജാഗണേഷ് എന്നയാളും പിടിയിലായവരിലുള്‍പ്പെടുന്നു. വിപുലമായ അന്വേഷണത്തിനൊടുവില്‍ ഹരിയാനയില്‍വെച്ചാണ് പ്രതികള്‍ പിടിയിലായത്.
ഒക്ടോബര്‍ 13 ന് രാവിലെയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. അതീവസുരക്ഷാമേഖലയിലായിരുന്നു മോഷണം. സംസ്ഥാന പോലീസിന്റേയും കേന്ദ്രസേനയുടേയും സുരക്ഷാവലയത്തിലുള്ള സ്ഥലത്തുനിന്നാണ് ഉരുളി മോഷണം പോയത്. ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ബിരിയാണി സത്ക്കാരം നടത്തിയ സംഭവത്തില്‍ ചീഫ് വിജിലന്‍സ് ഓഫിസറുടെ റിപ്പോര്‍ട്ട് പരിഗണിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ അനുവദിക്കാനാകില്ലെന്നും വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ ക്ഷേത്രം ഭരണ സമിതി ജാഗ്രത പാലിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭക്തര്‍ നല്‍കിയ ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
തിരുവനന്തപുരത്ത് കിഴക്കേ കോട്ടയിലെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളില്‍ ഒന്നാണ്. കേരള, ദ്രാവിഡ ശൈലികളുടെ സങ്കരമാണ് ഈ ക്ഷേത്ര നിര്‍മ്മിതി.
ഇന്ത്യയിലെ 108 വൈഷ്ണവ ആരാധനാ കേന്ദ്രങ്ങളില്‍ ഒന്നായി ഇതു കണക്കാക്കപ്പെടുന്നു. 108 'ദിവ്യദേശങ്ങള്‍' എന്നാണ് അന്ന് ഈ ആരാധനാ കേന്ദ്രങ്ങള്‍ അറിയപ്പെട്ടത്. തമിഴ് വൈഷ്ണവ ആചാര്യന്മാരായ ആഴ്വാര്‍മാര്‍ രചിച്ച ദിവ്യകീര്‍ത്തനങ്ങള്‍ 108 വൈഷ്ണവ ആരാധനാ കേന്ദ്രങ്ങളെ പ്രകീര്‍ത്തിക്കുന്നവയാണ്. അതില്‍ പെട്ടതാണ് പത്മനാഭ സ്വാമി ക്ഷേത്രവും. അനന്തനു മീതെ യോഗനിദ്രയില്‍ വിശ്രമിക്കുന്ന നിലയിലുള്ള മഹാവിഷ്ണുവിന്റെ വിഗ്രഹമാണ് ഇവിടത്തെ പ്രധാന ആരാധനാമൂര്‍ത്തി.
തിരുവിതാംകൂര്‍ രാജവംശത്തിന്റെ അധികാരവും ശക്തിയും വര്‍ദ്ധിപ്പിച്ച് രാജ്യ വിസ്തൃതിയും ഇരട്ടിപ്പിച്ച മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവാണ് ഇന്നത്തെ രീതിയില്‍ ഈ ക്ഷേത്രം പുതുക്കി പണിതത്. ക്ഷേത്ര നിര്‍മ്മിതിയുടെ പൂര്‍ത്തീകരണം മുന്‍നിര്‍ത്തി മുറജപം, ഭദ്രദീപം എന്നിങ്ങനെ ആരാധനോത്സവങ്ങളും ഏര്‍പ്പെടുത്തി. ഋഗ്വേദം, യജൂര്‍വേദം, സാമവേദം എന്നിങ്ങനെ മൂന്നു വേദങ്ങളും പാരമ്പര്യ രീതിയില്‍ പലയാവര്‍ത്തി ചൊല്ലുന്നതാണ് മുറജപത്തിലെ പ്രധാന ചടങ്ങ്. ഓരോ ആറു വര്‍ഷം കൂടുമ്പോഴും ഇവ ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ട്.
1750-ല്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് രാജ്യം ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പിച്ചു. ഈ നടപടി തൃപ്പടി ദാനം എന്നറിയപ്പെടുന്നു. ശ്രീപത്മനാഭ ദാസനായി, താനും തന്റെ പിന്മുറക്കാരും രാജ്യഭരണം നടത്തുന്നു എന്ന പ്രഖ്യാപനമാണിത്. അന്നു മുതല്‍ എല്ലാ തിരുവിതാംകൂര്‍ രാജാക്കന്മാരുടെയും പേരില്‍ ശ്രീ പത്മനാഭ ദാസന്‍ എന്നു ചേര്‍ത്തു തുടങ്ങി. ഈ ക്ഷേത്രത്തിന്റെ പേരില്‍ നിന്നാണ് തിരുവനന്തപുരം എന്ന പേര് തലസ്ഥാനത്തിന് ലഭിച്ചത്. പരശുരാമനാല്‍ സൃഷ്ടിക്കപ്പെട്ട ഏഴു പരശുരാമ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രമെന്നും വിശ്വസിക്കപ്പെടുന്നു. സ്‌കന്ദപുരാണം, പത്മപുരാണം എന്നീ പുരാണങ്ങളില്‍ ഈ ക്ഷേത്രത്തെക്കുറിച്ചു പരാമര്‍ശങ്ങളുണ്ട്. ക്ഷേത്രത്തിന്റെ തീര്‍ത്ഥക്കുളത്തിന് പത്മതീര്‍ത്ഥം എന്നാണു പേര്. അധികാരമൊഴിഞ്ഞ തിരുവിതാംകൂര്‍ രാജവംശത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം അദ്ധ്യക്ഷനായ ഒരു ട്രസ്റ്റിനാണ് ഇപ്പോള്‍ ക്ഷേത്രം നടത്തിപ്പ് ചുമതല.
നേപ്പാളിലെ ഗണ്ഡകി നദിയില്‍ നിന്നു കൊണ്ടു വന്ന 12008 സാളഗ്രാമങ്ങള്‍ പതിച്ച പീഠത്തിലാണ് ശ്രീ പത്മനാഭ സ്വാമിയുടെ പ്രധാന പ്രതിഷ്ഠ. വിശേഷവിധിയായ കടുശര്‍ക്കരയോഗക്കൂട്ടിലാണ് വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. കരിങ്കല്ലില്‍ തീര്‍ത്ത വിശാലമായ ശ്രീകോവിലില്‍ 18 അടി നീളത്തിലാണ് പ്രധാന പ്രതിഷ്ഠ. മൂന്നു വാതിലുകളിലൂടെയാണ് ദര്‍ശനം. ആദ്യ വാതിലിലൂടെ തലയും നെഞ്ചും, നടുവിലെ വാതിലിലൂടെ നാഭിയില്‍ നിന്നുള്ള താമരയില്‍ സ്ഥിതി ചെയ്യുന്ന ബ്രഹ്‌മാവും, മൂന്നാമത്തെ വാതിലിലൂടെ കാല്‍പാദത്തിനരികില്‍ ലക്ഷ്മി ദേവിയെയും കാണാം.
https://www.facebook.com/Malayalivartha