പിണറായിക്കും ഗോവിന്ദനുമെതിരെ പാർട്ടിയിൽ പൊട്ടിത്തെറി : കളി പാളും: കളംവിടും...
മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും എതിർക്കാൻ സി പി എമ്മിൻറെ ചരിത്രത്തിൽ ആദ്യമായി ഒരു ജില്ലാ കമ്മിറ്റി തയ്യാറായി. പിണറായിയും എം.വി ഗോവിന്ദനും നേരിട്ട് ഇടപെട്ടിട്ടും കണ്ണൂർ ജില്ലാ കമ്മിറ്റിക്കെതിരെയുള്ള നിലപാടിൽ മാറ്റം വരുത്താൻ പത്തനംതിട്ട ജില്ലാ കമ്മറ്റി തയ്യാറായില്ല.സമീപകാലത്ത് ഉണ്ടായിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സി. പി എം കടന്നുപോകുന്നത്.
പി. പി. ദിവ്യയെ ചൊല്ലിയാണ് പത്തനംതിട്ട , കണ്ണൂർ സി. പി എം ജില്ലാ കമ്മിറ്റികൾ തമ്മിൽ ചക്കളത്തി പോരാട്ടം. ദിവ്യക്കെതിരെ നടപടിയെടുക്കരുതെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയും നടപടി വേണമെന്ന് പത്തനംതിട്ടയും ആവശ്യപ്പെടുന്നു.
പി പി ദിവ്യക്കെതിരെ സിപിഎമ്മിന്‍റെ സംഘടനാ നടപടി ഉടൻ ഉണ്ടാവില്ലെന്ന വിവരം പുറത്തുവന്നതോടെയാണ് പതനംതിട്ട ജില്ലാ കമ്മിറ്റി സർക്കാരിനും സി. പി എമ്മിനുമെതിരെ രംഗത്തെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന നിലയിൽ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക പദവിയിൽ നടപടി സ്വീകരിച്ചത്.പോലീസിന്‍റെ അന്വേഷണ റിപ്പോർട്ട് കൂടി വന്ന ശേഷം തുടർനടപടികൾ തീരുമാനിക്കും.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം ഉണ്ടായത്. ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയാൽ സംഘടനാ നടപടി ഉണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കി. അതായത് ദിവ്യയെ രക്ഷിക്കാൻ സി. പി എം ശ്രമിക്കുന്നുവെന്ന് പതനംതിട്ട ജില്ലാകമ്മറ്റി മനസിലാക്കിയിരിക്കുന്നു.
അതിനിടെ പി.പി.ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്ഐ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു രംഗത്തെത്തി.പാർട്ടി പൂർണ്ണമായും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്.അതല്ലാതെ ഏതു സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാൻ ആവില്ല.ദിവ്യയുടെ പെരുമാറ്റം പൊതുപ്രവർത്തകർക്ക് ഒരു പാഠമാകണമെന്നും ഉദയഭാനു പറഞ്ഞു . ഇതൊന്നും സി.പി. എമ്മിൽ പതിവുള്ള കാര്യമല്ല.
എഡിഎമ്മിന് കൈക്കൂലി നൽകിയെന്ന് പറയുന്ന ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ ആസൂത്രിതമെന്ന് നവീൻ ബാബുവിന്റെ കുടുംബം രംഗത്തെത്തി . നവീൻ ബാബുവിന്റെ പിന്നാലെ സഞ്ചരിച്ച് മനപ്പൂർവ്വം തയ്യാറാക്കിയ ദൃശ്യങ്ങളാണിത്. നാലാം തീയതി ട്രാൻസ്ഫർ ഓർഡർ കിട്ടിയ ആളെ കുരുക്കാൻ വേണ്ടി കണ്ണൂരിൽ നിർത്തുകയായിരുന്നു എന്നും അമ്മാവൻറെ മകൻ ഗിരീഷ് കുമാർ പറഞ്ഞു.
ഇവർ തമ്മിൽ കണ്ടുമുട്ടിയെന്ന് വരുത്തിത്തീർക്കാനുള്ള വ്യാജ തെളിവുകൾ സൃഷ്ടിച്ചതാണ്. നാലാം തിയ്യതി ട്രാൻസ്ഫർ ഓർഡർ ഇറങ്ങിയിട്ടും നീട്ടിക്കൊണ്ടുപോയത് കേസിൽ കുടുക്കാനാണ്. പെൻ്റിംഗ് ഫയലുകളെല്ലാം തീർത്താണ് ഇറങ്ങുന്നതെന്ന് ചേട്ടൻ പറഞ്ഞിരുന്നു. എല്ലാം ഒപ്പിട്ട് വൃത്തിയാക്കിയാണ് മടങ്ങാൻ ആഗ്രഹിച്ചതെന്നും ഗിരീഷ് കുമാർ പറഞ്ഞു. എഡിഎം ഓഫീസിൽ നിന്ന് തൻ്റെ ക്വാർട്ടേർസിലേക്ക് നടന്നുപോകുമ്പോൾ പിന്തുടർന്ന് വന്ന സ്കൂട്ടർ യാത്രികൻ എഡിഎമ്മിൻ്റെ അരികിലേക്ക് വാഹനം കൊണ്ടുവന്ന ശേഷം, വേഗത കുറച്ച് എന്തോ സംസാരിച്ച ശേഷം വേഗത്തിൽ പോകുന്നതാണ് ദൃശ്യം. ഇന്നാണ് ഈ ദൃശ്യം പുറത്തുവന്നത്.
എഡിഎമ്മിനെ പിന്തുടർന്ന സ്കൂട്ടർ യാത്രികൻ പ്രശാന്തനാണ് എന്ന് പൊലീസ് സംശയിക്കുന്നു. ഒക്ടോബർ ആറ് അവധി ദിവസമായിരുന്നു. കണ്ണൂർ പള്ളിക്കുന്നിൽ കെഎംഎം വിമൻസ് കോളേജിന് സമീപത്തെ ക്വാർട്ടേർസിലേക്ക് എഡിഎം നടന്നുപോകുമ്പോഴാണ് സ്കൂട്ടറിലെത്തിയ ആൾ അടുത്തേക്ക് വന്നത്. ഒക്ടോബർ ആറിന് എഡിഎമ്മിൻ്റെ വീട്ടിൽ പോയി 98500 രൂപ കൈക്കൂലിയായി നൽകിയെന്നാണ് പ്രശാന്തൻ്റെ ആരോപണം. എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്.
അതിനിടെ എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകി എന്നാരോപിച്ച് ടി വി പ്രശാന്തൻ നൽകിയ പരാതി വ്യാജമെന്ന് തെളിയുന്നു. പരാതിയിലെ പ്രശാന്തന്റെ ഒപ്പും പെട്രോൾ പമ്പിൻ്റെ ഭൂമിക്കായുള്ള പാട്ടക്കരാറിലെ ഒപ്പും വ്യത്യസ്തമാണ്. പേരുകളിലും വൈരുധ്യമുണ്ട്. പരാതിയിൽ പേര് പ്രശാന്തൻ എന്നും പാട്ട കരാറിൽ പ്രശാന്ത് എന്നുമാണ് രേഖപ്പെടുത്തിയത്.
പി.പി. ദിവ്യയുടെ നടപടി വൻ വിവാദമായി മാറുമ്പോഴും ദിവ്യയെ സി. പി. എമ്മിൽ നിന്നും പുറത്താക്കാൻ പിണറായി തയ്യാറല്ല. ഇതാണ് പത്തനംതിട്ട ജില്ലാ കമ്മറ്റിയെ പ്രകോപിപ്പി ച്ചത്. സി. പി എമ്മിൽ ഇത്തരം വെറുപ്പിക്കലുകൾ പതിവല്ല . പണ്ട് വി എസ് അച്ചുതാനന്ദൻറെ കാലത്താണ് മലബാർ സി. പി എമ്മും മധ്യകേരള സി. പി. എമ്മും തമ്മിൽ സംഘർഷം പതിവായത്.
കണ്ണൂർ രാഷ്ട്രീയത്തെ നിയന്ത്രിച്ച മൂവർ സംഘമാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇ.പി. ജയരാജനും. ലോകത്തെ പല രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഇത്തരം സംഘങ്ങളുണ്ടായിരുന്നു. ഉദാഹരണമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒരു കാലത്ത് നിയന്ത്രിച്ചിരുന്നത് നാൽവർ സംഘമായിരുന്നു.
പാർട്ടിയിൽ ആരാലും ചോദ്യം ചെയ്യാത്ത സർവ സൈന്യാധിപന്മാരായിരുന്നു ഇവർ. പാർട്ടിക്കു വേണ്ടി ത്യാഗം സഹിക്കാൻ മുന്നിട്ടിറങ്ങിയ നേതാക്കൾ. പാർട്ടിയിൽ വിഭാഗീയ പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം ഒന്നിച്ചുനിന്ന് എതിർത്ത പോരാളികൾ. അതിൽ പിണറായിക്ക് ഇടവും വലവും നിന്ന് പടനയിച്ചവരിൽ പ്രധാനിയാണ് ഇ.പി ജയരാജൻ. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ.പിക്ക് പുറത്തേക്കുള്ള വഴിതുറന്നത് സി.പി.എമ്മിന്റെ കണ്ണൂർ കോട്ടയിലുണ്ടാക്കിയ വിള്ളൽ ചെറുതല്ല. കോടിയേരിയും ഇ.പിയും പോയതോടെ പിണറായി ഒറ്റയ്ക്കായി.
പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് മൂവർ സംഘം വലിയ രാഷ്ട്രീയ മുന്നേറ്റം നടത്തിയത്. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെയാകെ ഇവർ ജീവിതം കൊണ്ട് തിരസ്കരിച്ചുവെങ്കിലും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ചാണ് ചോദ്യങ്ങൾക്ക് മറുപടികൾ നൽകിയത്. പിണറായിയും കോടിയേരിയും ജയരാജനും സഹോദരങ്ങളെപ്പോലെ പ്രവർത്തിച്ചു. പാർട്ടിക്കെതിരെ ഉയർന്ന എല്ലാ വിമർശനങ്ങളെയും സംഘബലം കൊണ്ട് പ്രതിരോധിച്ചു.
സി.എം.പിക്കും എം.വി. രാഘവനും എതിരായ യുദ്ധത്തിൽ അടർക്കളത്തിൽ ഇറങ്ങി പോരാടിയാണ് ഇവർ കണ്ണൂരിൽ നിലയുറപ്പിച്ചത്. അതിൽ മൂവരും ഒറ്റക്കെട്ടായിരുന്നു. രാഘവനെ പുറത്താക്കിയും സി.എം.പിയെ തൂത്തെറിഞ്ഞും പാർട്ടിയിൽ ശുദ്ധികലശം നടത്തി. സി.ഐ.ടി.യു വിഭാഗവും വി.എസും തമ്മിലുണ്ടായ വടംവലിയിൽ വി.എസിന് ഒപ്പം നിന്നു. വലതുപക്ഷ വ്യതിയാനത്തിനെതിരെ വി.എസ് വിമർശനം ഉയർത്തിയപ്പോൾ അദ്ദേഹത്തിന്റെ എല്ലാ തന്ത്രങ്ങളെയും മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ കണ്ണൂർപ്പടക്ക് കഴിഞ്ഞു. ഇ.പി കേരളം മുഴുവൻ സഞ്ചരിച്ചാണ് വി.എസിനോടൊപ്പം നിന്ന നേതാക്കളെ മറുകണ്ടം ചാടിച്ചത്. അങ്ങനെ പിണറായി വിജയന് പാർട്ടി പിടിച്ചു കൊടുത്ത് നേതാവാണ് ഇ.പി.
പാർട്ടിയിൽ വി.എസ് ക്രമേണ ഒറ്റപ്പെട്ടു. വി.എസിന് ഒപ്പം നിന്നവരിൽ പലർക്കും അധികാരസ്ഥാനങ്ങൾ പങ്കുവെച്ചു. പുത്തൻ പണക്കാരുമായുള്ള സൗഹൃദം പുതിയ കാലത്തെ പാർട്ടി വികസനത്തിന് ആവശ്യമാണെന്ന് വ്യക്തമാക്കി. ലോകം മാറുമ്പോൾ കട്ടൻചായയും പരിപ്പുവടയും അല്ല സഖാക്കൾ കഴിക്കേണ്ടതെന്ന് ഓർമ്മപ്പെടുത്തി. പാർട്ടി സംവിധാനത്തെ അടിമുടി പുതുക്കി പണിതു. മുവർ സംഘം പാർട്ടി ഹെഡ് ക്വാട്ടേഴ്സിന്റെ ആധിപന്മാരായി. പാർട്ടിയിൽ വലതുപക്ഷ വ്യതിയാനം ആരോപിച്ച ടി.പി ചന്ദ്രശേഖരന്റെ തല പൂക്കുല പോലെ തെറിച്ചു. അത് വിമർശനമുയർത്തുന്ന സഖാക്കൾക്ക് പാഠമായി. ഉൾപാർട്ടി ജനാധിപത്യം ഉൾക്കരുത്താക്കി. വി.എസ് വെറുക്കപ്പെട്ടവർ എന്ന് മുദ്രകുത്തിയവർക്കൊക്കെ പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനം ലഭിച്ചു.
പ്രത്യയശാസ്ത്രം പഠിച്ചും പഠിപ്പിച്ചും പോന്ന രാഷ്ട്രീയ നേതാക്കളൊക്കെ മൂലയിൽ ആയി. അധികാരം പങ്കുവെക്കുന്നതിന് പുതിയ സമവാക്യങ്ങൾ ഉണ്ടാക്കി. പ്രായോഗികമായി അധികാരം എങ്ങനെ നിലനിർത്താം എന്നാലോചിച്ചു. സ്വകാര്യ സ്വത്ത് സംവാദത്തിൽ യാതൊരു വിട്ടുവീഴ്ചയും കാണിച്ചില്ല. ഏതെങ്കിലും ഒരു നേതാവിനെതിരെ ആരോപണം ഉയരുമ്പോൾ മറ്റുള്ളവർ സംഘം ചേർന്ന് പ്രതിരോധിച്ചു. നേതാക്കന്മാരുടെ മക്കൾക്ക് പണ സമ്പാദനത്തിന് പുതുവഴി വെട്ടുന്നതിനെ ന്യായീകരിച്ചു. ദല്ലാളുമാരുമായി സൗഹൃദത്തിലായി. ബൂർഷ്വാ പത്രങ്ങളും വലതുപക്ഷ പാർട്ടികളും ഉന്നയിക്കുന്നതെന്തും പച്ചക്കള്ളം എന്ന് വ്യാഖ്യാനിച്ചു.
ഒടുവിൽ ഇ.പി ജയരാജനെ സംരക്ഷിക്കാൻ പിണറായിക്കും കഴിഞ്ഞില്ല. അടുത്ത സമ്മേളനത്തോടെ സി.പി.എം നേതൃത്വത്തിൽ തലമുറ മാറ്റം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. തലമുറമാറ്റത്തിനായുള്ള പൊട്ടിത്തെറികളാണ് തുടങ്ങിയിരിക്കുന്നത്. കണ്ണൂരിൽ പൊട്ടിത്തെറി തുടങ്ങി. ജയരാജൻ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല. എന്നാൽ ഇത്തവണത്തെ ജാഗ്രതക്കുറവിൽ അടിതെറ്റി. കണ്ണൂർകോട്ടയുടെ ആധിപത്യത്തിന് വിള്ളൽ ഉണ്ടാകുമെന്നതിന്റെ സൂചനയാണ് ഇ.പിയുടെ വീഴ്ച. ഇതോടെയാണ് പിണറായിക്കും ഭീഷണി തുടങ്ങിയത്. ഇല്ലെങ്കിൽ പത്തനംതിട്ട പിണറായിയെ തിരുത്താൻ തയ്യാറാവുമായിരുന്നില്ല.
സി.പി.എം നേതാക്കൾക്ക് പെട്രോൾ പമ്പിന്റെ ഉടമസ്ഥതതയിൽ പങ്കാളിത്തമുണ്ടെന്ന വാർത്തകൾ ശരിവയ്ക്കുന്ന തരത്തിലാണ് കണ്ണൂരിലെ സി.പി.എം. നേതാക്കൾ ദിവ്യക്ക് നൽകിയ പിന്തുണ.
നവീൻ ബാബുവിനെ ആരെങ്കിലും കൊന്ന് കെട്ടിതൂക്കിയതാവാം എന്ന സംശയത്തിലാണ് ഭാര്യയും മക്കളും ബന്ധുക്കളും ഉള്ളത്. നവീന് രാത്രി എന്തു എന്തു സംഭവിച്ചു എന്നതിനെ കുറിച്ച് പോലീസ് അന്വേഷണം നടത്താത്തതിൽ വീട്ടുകാർ സംശയാലുക്കളാണ്. അത്തരത്തിൽ അന്വേഷണം നടന്നാൽ അത് പാർട്ടിക്ക് കുരുക്കാവുമെന്ന് പോലീസ് കരുതുന്നുണ്ടാവാം. കണ്ണൂരിൽ പോലീസ് അനങ്ങണമെങ്കിൽ സി.പി എം ജില്ല സെക്രട്ടറി പറയണം. ദിവ്യയെ അനുകൂലിച്ച് പി. ജയരാജനും ഇ.പി. ജയരാജനും രംഗത്ത് വരാത്തതും സംശയം ഉണർത്തുന്നു. കണ്ണൂരിലെ നേതാക്കളിൽ പലരും ദിവ്യക്കെതിരെ പരസ്യ പ്രതി കരണം നടത്തിക്കഴിഞ്ഞു.
നവീനിന്റേത് കൊലപാതകമാണെങ്കിൽ അക്കാര്യം പുറത്തു വരേണ്ടതാണ്. എന്നാൽ അക്കാര്യം പുറത്തുവരാത്ത തരത്തിൽ അടയ്ക്കുകയാണ് പോലീസ് ചെയ്യുന്നത്. നവീൻ ബാബുവിന്റെ വീട്ടുകാരെ പോലും ഇത്തരം ഒരു ആരോപണത്തിൽ നിന്നും പിൻവലിക്കാൻ ശ്രമം നടക്കുന്നുണ്ട്. നവീൻ ബാബുവിന് കാണിച്ചു തരാമെന്ന് പറഞ്ഞ ശേഷമാണ് ദിവ്യ മടങ്ങിയത്. ഇതെല്ലാം തെളിയണമെങ്കിൽ നവീനിന്റെ ഫോണും അദ്ദേഹം സഞ്ചരിച്ച വഴിയിലെ സി.സി. റ്റി.വി. ദ്യശ്യങ്ങളും കിട്ടണം. എന്നാൽ ഇതൊന്നും ഒരിക്കലും തെളിയില്ല.
കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം പത്തനംതിട്ടയിലേക്ക് ട്രെയിനിൽ ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാൽ രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
കണ്ണൂരിൽ മരിച്ചനിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റേത് സിപിഎം കുടുംബമാണ്. നവീനും ഭാര്യ മഞ്ജുവും ഇടത് അനുകൂല ഓഫിസർമാരുടെ സംഘടനയിൽ അംഗങ്ങളാണ്. സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് നവീൻ കാസർകോട്ടേക്ക് പോയി. അവിടെനിന്നാണ് മാസങ്ങൾക്കു മുൻപ് കണ്ണൂരിലെത്തിയത്. പത്തനംതിട്ടയിലേക്ക് അടുത്തിടെ സ്ഥലംമാറ്റം ലഭിച്ചു. നവീന്റെ പത്തനംതിട്ടയിലേക്കുള്ള യാത്രയയപ്പ് ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അധിക്ഷേപിച്ച് സംസാരിച്ച വിഷമത്തിലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.
നവീൻ ബാബുവിന്റെ വീട് മലയാലപ്പുഴയ്ക്കടുത്ത് താഴം എന്ന സ്ഥലത്താണ്. നവീൻ കൈക്കൂലി വാങ്ങുന്ന ആളല്ലെന്ന് നാട്ടുകാരും സുഹൃത്തുക്കളും ഒന്നടങ്കം പറയുന്നു. സിപിഎമ്മിന്റെ അടിയുറച്ച വിശ്വാസികളാണ് കുടുംബമെന്നും ബന്ധുക്കൾ പറഞ്ഞു. പാർട്ടി കുടുംബമാണെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. അച്ഛൻ കൃഷ്ണൻനായരും അമ്മ രത്നമ്മയും പാർട്ടിക്കാരാണ്. ഇരുവരും അധ്യാപകരായിരുന്നു.
അമ്മ രത്നമ്മ 1979ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നവീൻ ബാബു സർവീസിന്റെ തുടക്കത്തിൽ എൻജിഒ യൂണിയന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായിരുന്നു. പിന്നീട് സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ സിപിഎം അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ അംഗമായി. ഭാര്യയും സംഘടനയിൽ അംഗമാണ്.
ബന്ധുക്കളിൽ പലരും സിപിഎം അനുകൂല സർവീസ് സംഘടനകളിൽ അംഗമാണ്. ഭാര്യയുടേതും പാർട്ടി കുടുംബമാണ്. അടുത്ത ബന്ധു ഓമല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. പി.പി.ദിവ്യ തെറ്റു ചെയ്തെങ്കിൽ നടപടിയെടുക്കണമെന്നും പാർട്ടിക്കു പരാതി നൽകുമെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹൻ പറഞ്ഞു. നടപടിയില്ലെങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നും പത്തനംതിട്ടയിലെ സിപിഎം നേതാക്കൾ പറയുന്നു. ഇതാണ് വെല്ലുവിളി.
വിളിക്കാത്ത ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നു ചെല്ലുന്നതിൽ ദുരുദ്ദേശ്യമുണ്ടെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി.പമ്പ് ഉടമയുടെ സി പി എം ബന്ധം തന്നെയാണ് കാരണം. എന്നാൽ പത്തനംതിട്ടയിലെ പാർട്ടിക്കാരെ ഒതുക്കാൻ ശ്രമം തുടങ്ങി കഴിഞ്ഞു.
നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും. നാട്ടിൽ എല്ലാവരുമായും നല്ല ബന്ധം സൂക്ഷിക്കുന്ന ആളാണ്. നവീൻ ഒരിക്കലും കൈക്കൂലി വാങ്ങില്ലെന്നും രാഷ്ട്രീയക്കാർ കുടുക്കിയതായിരിക്കുമെന്നും സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. രേഖകളില്ലാത്തതിനാലാകും പെട്രോൾ പമ്പിന് അനുമതി നൽകാത്തതെന്നും സുഹൃത്തുക്കൾ വ്യക്തമാക്കി. കൂടുതൽ സമയവും പത്തനംതിട്ടയിലാണ് നവീൻ ജോലി ചെയ്തതെന്നും ശത്രുകൾപോലും കൈക്കൂലിക്കാരനാണെന്ന് പറയില്ലെന്നും മറ്റൊരു സുഹൃത്ത് പറഞ്ഞു.
കണ്ണൂരിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിൽ നിന്ന് വിജിലൻസ് മൊഴിയെടുത്തിരുന്നു. . കണ്ണൂരിലെ ഓഫീസിലെത്തിയാണ് വിജിലൻസ് ഡിവൈഎസ്പി വിവരങ്ങൾ അന്വേഷിച്ചത്. പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക പരിശോധനയാണ് നടത്തിയതെന്ന് വിജിലൻസ് അധികൃതർ പറയുന്നു. ഇതിന് ശേഷം വൈകിട്ട് നടന്ന യാത്രയയപ്പ് യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചത്. പരിപാടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ നവീൻ ബാബു വസ്ത്രം മാറിയില്ലെന്നാണ് പൊലീസ് പരിശോധനയിൽ വ്യക്തമായത്. ഭക്ഷണ മുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗോവിന്ദനെ പാർട്ടി സെക്രട്ടറിയാക്കിയത് പിണറായിയാണ്. ഇ പിക്ക്അർഹതപ്പെട്ട പോസ്റ്റ് പിണറായി ഗോവിന്ദന് നൽകുകയായിരുന്നു. ഇതിൽ ഇ.പി ക്ഷോഭിക്കുകയും നിരാശനാവുകയും ചെയ്തു. എന്നാൽ പുതുമോടിയുടെ ആനന്ദത്തിൽ പിണറായിക്കൊപ്പം നിന്ന ഗോവിന്ദൻ പതിയെ പതിയെ തനി സ്വരൂപം പുറത്തെടുക്കുകയായിരുന്നു. ഇക്കാര്യം പിണറായിക്കുമറിയാം.എന്നാൽ തീരുമാനത്തിൽ ചെറിയ പിഴവ് സംഭവിച്ചു. രോഗം മൂർഛിച്ച ഘട്ടത്തിൽ പാർട്ടി സെക്രട്ടറി ആരാകണമെന്ന ചർച്ച വന്നപ്പോൾ കോടിയേരിയും ഇ.പിയെ വെട്ടിയെന്നാണ് മനസിലാക്കുന്നത്.
കോടിയേരിക്ക് ഗോവിന്ദനോട് താല്പര്യമുണ്ടായിരുന്നില്ല ഇതിനൊരു കാരണമുണ്ട് . കണ്ണൂരിലെ മുന്നോക്കക്കാരിൽ പ്രധാനികളാണ് കോടിയേരിയും ഇ.പിയും . മുന്നാക്കകാർ തമ്മിലുള്ള സ്വാഭാവിക ഈർഷ്യയാണ് ഇരുവരും തമ്മിലുള്ളത്.
ഗോവിന്ദനെ പാർട്ടി സെക്രട്ടറിയാക്കിയതിൽ പിണറായിക്ക് ഇന്ന് ദു:ഖമുണ്ട്. പക്ഷേ ഒന്നും ചെയ്യാൻ പിണറായിക്ക് കഴിയില്ല. കാരണം ഗോവിന്ദൻ അത്രമേൽ വളർന്നു പോയി. പിണറായി വിരുദ്ധ ശക്തികളെല്ലാം ഗോവിന്ദന് പിന്നിൽ അണിനിരക്കുന്നുണ്ട്.നാളെ ഗോവിന്ദനെ വെട്ടാൻ പിണറായി തീരുമാനിച്ചിലും നടക്കില്ല. കാരണംസീതാറാം യച്ചൂരി ഉൾപ്പെടെയുള്ളവർ ഗോവിന്ദന്റെ പോക്കറ്റിലാണ്.പിണറായി താഴെയിറങ്ങിയാൽ തനിക്ക് കേരള മുഖ്യമന്ത്രിയാകാമെന്ന് ഗോവിന്ദൻ കരുതുന്നു. ഇതിന് വേണ്ടി ഏത് വളഞ്ഞ വഴിയും അദ്ദേഹം സ്വീകരിക്കും.ജീവിതത്തിൽപിണറായി ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ച കാലം മുമ്പുണ്ടായിട്ടില്ല.
ഇ.പിക്കെതിരെയുള്ള ഗോവിന്ദന്റെ നീക്കങ്ങൾക്ക് സീതാറാം യച്ചൂരിയുടെയും പിന്തുണയുണ്ടായിരുന്നു.
ബി. ജെ. പി.ബന്ധം വഴി ഇ.പി. പിണറായിയെയും സഹായിച്ചിട്ടുണ്ടെന്ന് യച്ചൂരി കരുതി.. ബി.ജെ.പിയോട് തീർത്താൽ തീരാത്ത വിരോധം യച്ചൂരിക്കുണ്ടായിരുന്നു.. കൃത്യമായ നീക്കങ്ങളാണ് യച്ചൂരി നടത്തിയത്. കേരളത്തിൽ സി.പി.എം. തകർന്നാലും പിണറായിയെയും ഇ പിയെയും ഇല്ലാതാക്കാനാണ് യച്ചൂരി ശ്രമിച്ചത്.. തകർന്ന പാർട്ടിയിൽ നിന്നും ഒരു പുതിയ പാർട്ടി കെട്ടിപെടുക്കാമെന്ന് യച്ചൂരി കരുതിയത്. . പിണറായിയും ഇ.പിയും നയിച്ചാൽ കേരളം ബംഗാളാകും എന്നാണ് യച്ചൂരി കരുതി. . ബംഗാളിലെ സഖാക്കളും ഇതു തന്നെയാണ് കരുതുന്നത്.
സിപിഎം നേതൃത്വവുമായി ഉടക്കിയ സമയത്തു ബിജെപിയുടെ പ്രലോഭനത്തിൽ ഇ.പി വീണത് പിണറായിക്ക് അറിയാമായിരുന്നു. ഇ.പി. വഴി ബി ജെ പിയിലേക്ക് ഒരു പാലം നിർമ്മിക്കാൻ പിണറായി ആഗ്രഹിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നത്. എന്നാൽ ഇലക്ഷന് തലേന്ന് മുന്നണിക്കാകെ അലോസരമുണ്ടാക്കുന്ന തരത്തിൽ അക്കാര്യം ഉയർന്നപ്പോൾ ഇനി സംയമനം വേണ്ടെന്നു പിണറായി തീരുമാനിച്ചിട്ടുണ്ടാകാം. എന്നാൽ, പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ മറ്റൊന്നാണ്– എൽഡിഎഫ് തോൽക്കുമെന്ന് ഉറപ്പായതോടെ ആ പാപഭാരം ജയരാജനുമേൽ ചാർത്തി കൈകഴുകാനുള്ള തന്ത്രമായിരുന്നു മുഖ്യമന്ത്രിയുടേതെന്ന് അവർ കരുതി.. ഇതേ വികാരം സി.പി.എമ്മിലെ പല നേതാക്കൾക്കുമുണ്ട്.
‘വഴിയിൽകൂടി പോയപ്പോൾ എന്റെ വീടാണെന്നറിഞ്ഞ് ജാവഡേക്കർ വന്നുകയറിയെന്നും തിരിച്ചയച്ചെന്നും’ ഉള്ള ഇ.പിയുടെ വിശദീകരണം അണികൾക്കു പോലും വിഴുങ്ങാൻ എളുപ്പമല്ല. കേന്ദ്രകമ്മിറ്റി അംഗമായ മുതിർന്ന നേതാവ് വോട്ടെടുപ്പുദിനം തന്നെ പാർട്ടിയെ ഇങ്ങനെ പരിഹാസ്യമാക്കിയത് എന്തുകൊണ്ടെന്നും പാർട്ടിയിൽ ചർച്ച നടക്കുന്നു . ദല്ലാൾ നന്ദകുമാറാണ് ഇ പിക്ക് ഇടനില നിന്നതെന്നാണ് സി.പി.എം നേതാക്കൾ കരുതുന്നത്.
ഏതായാലും കണ്ണൂർ സി.പി.. എമ്മിലെ അഴിമതിക്കെതിരെയാണ് പത്തനംതിട്ടയിലെ സി.പി.എം നീങ്ങുന്നത്. ഇത് കണ്ണൂരിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമാണ്.
https://www.facebook.com/Malayalivartha