നവീന്‍ ബാബുവിന്റെ മരണത്തില്‍ നിലപാട് വ്യക്തമാക്കാനൊരുങ്ങി ഭാര്യ മഞ്ജുഷ....ഭര്‍ത്താവിന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ എത്തിച്ച് ശിക്ഷ നല്‍കണം
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ നിലപാട് വ്യക്തമാക്കാനൊരുങ്ങി ഭാര്യ മഞ്ജുഷ. സംസ്‌കാര ചടങ്ങ് ദിവസത്തില്‍ കണ്ണൂര്‍ പൊലീസ് മഞ്ജുഷയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. നീതി പൂര്‍വ്വമായി പൊലീസ് അന്വേഷണം നടത്തി ഭര്‍ത്താവിന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ എത്തിച്ച് ശിക്ഷ നല്‍കണമെന്ന ആവശ്യമാണ് മഞ്ജുഷക്കുള്ളത്. വീട് സന്ദര്‍ശിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോടും മഞ്ജുഷ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറാകാത്തതിലെ അതൃപ്തി കുടുംബാംഗങ്ങള്‍ എം വി ഗോവിന്ദനെ അറിയിച്ചിട്ടുണ്ട്. എം വി ഗോവിന്ദന്‍ മടങ്ങിയ ശേഷം സന്ദര്‍ശനം സംബന്ധിച്ച് പരസ്യമായി പ്രതികരിക്കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായിട്ടില്ല. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വന്ന ശേഷം നിലപാട് വ്യക്തമാക്കാനാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ തീരുമാനം.
നവീന്‍ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടിയെന്ന് കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷം എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് ആവര്‍ത്തിച്ചു. അന്വേഷണം നടക്കട്ടെയെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയോടും മക്കളോടും കാര്യങ്ങള്‍ ആരാഞ്ഞെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ പാര്‍ട്ടി രണ്ട് തട്ടിലാണെന്നുള്ള പ്രചരണമുണ്ടെന്നും പാര്‍ട്ടിക്ക് ഒരു തട്ടേയുള്ളു, അത് കുടുംബത്തോടൊപ്പമാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കുടുംബത്തെയും സന്ദര്‍ശിച്ചിരുന്നു. വിവാദ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും കഴിഞ്ഞ 25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കുമെന്നും സന്ദര്‍ശനത്തിന് പിന്നാലെ സുരേഷ് ഗോപി വ്യക്തമാക്കി. കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയത്. തന്റെ സന്ദര്‍ശനം ആശ്വാസമായെന്ന് കുടുംബം പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.അതേസമയം നവീൻ ബാബു ജനങ്ങളുടെ പ്രശ്നങ്ങൾ കാലതാമസം കൂടാതെ പരിഹരിച്ച ഉദ്യോഗസ്ഥനാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കണ്ണൂരിൽ എഡിഎമ്മിന്‍റേത് മാതൃകാപരമായ പ്രവർത്തനമായിരുന്നു. അദ്ദേഹത്തിനെതിരെ ആക്ഷേപം കേൾക്കുന്നത് ഇതാദ്യമാണ്. നവീൻ ബാബുവിന്‍റെ മരണവിവരം അറിഞ്ഞപ്പോൾ ഓർത്തത് ചെറുപ്പത്തിൽ ആത്മഹത്യ ചെയ്ത സ്വന്തം അനുജനെയാണ്. പി പി ദിവ്യ ഏത് സാഹചര്യത്തിലാണ് ആരോപണം ഉന്നയിച്ചതെന്ന് അവരോട് സംസാരിച്ച ശേഷം പറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
ഇടപെടുന്നതിലും സംസാരിക്കുന്നതിലും പൊതുപ്രവർത്തകർ ജാഗ്രത കാട്ടണം. കളക്ടർക്ക് പങ്കുണ്ടെങ്കിൽ അന്വേഷണത്തിൽ വ്യക്തമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, എഡിഎമ്മിന്‍റെ ആത്മഹത്യയിൽ പ്രതി ചേർത്ത സിപിഎം നേതാവ് പി പി ദിവ്യയെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനം വരാൻ കാക്കുകയാണ് പൊലീസ്. ദിവ്യ ഇരിണാവിലെ വീട്ടിൽ ഇല്ലെന്നാണ് വിവരം.
മുൻകൂർ ജാമ്യഹർജി ഇന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. പൊലീസ് അന്വേഷണത്തിൽ മാത്രമല്ല റവന്യു വകുപ്പ് അന്വേഷണത്തിലും ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല. ദിവ്യ സാവകാശം തേടിയെന്നായിരുന്നു കളക്ടർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്ത ശേഷം എ ഗീത പറഞ്ഞു. ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഇന്നും ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയേക്കും. കളക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.
അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താൻ സംസാരിച്ചതെന്നും എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ ദിവ്യ ചൂണ്ടികാട്ടിയിരിക്കുന്നത്. ഫയൽ നീക്കം വേഗത്തിലാക്കണമെന്നതാണ് താൻ ഉദ്ദേശിച്ചതെന്നും അവർ വിവരിച്ചിട്ടുണ്ട്. പ്രസംഗത്തിന്‍റെ വീഡിയോ അടക്കം സമർപ്പിച്ചുകൊണ്ടാണ് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha