നവീന്‍ ബാബു താമസിച്ചിരുന്ന ഗസറ്റഡ് ഓഫിസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിനു 2 താക്കോല്‍....ഒന്ന് നവീന്റെ കൈയിൽ മറ്റൊന്ന്..?!
എഡിഎം കെ.നവീന്‍ ബാബുവിന്റെ മരണത്തിലെ നിര്‍ണ്ണായക തെളിവുകളിലേക്ക് പോകാന്‍ പോലീസിന് മടിയോ? നവീന്‍ ബാബു താമസിച്ചിരുന്ന ഗസറ്റഡ് ഓഫിസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിനു 2 താക്കോല്‍ ഉണ്ടായിരുന്നു. 14ന് വൈകിട്ടു യാത്രയയപ്പ് ചടങ്ങു കഴിഞ്ഞ് അദ്ദേഹം പോകുമ്പോള്‍ ഒരു താക്കോല്‍ ഡ്രൈവര്‍ ഷംസുദ്ദീനെ ഏല്‍പിച്ചു. മറ്റൊന്നു കയ്യില്‍വച്ചു. രാത്രി 8.55നു ചെങ്ങന്നൂരിലേക്കു പുറപ്പെടേണ്ടിയിരുന്ന നവീന്‍ ബാബു ട്രെയിനില്‍ കയറാതെ ക്വാര്‍ട്ടേഴ്‌സിലേക്കു മടങ്ങിയത് എപ്പോള്‍, എങ്ങനെ എന്ന് ഇപ്പോഴും വ്യക്തമല്ല. നവീന്‍ ബാബു കാറില്‍ ഇറങ്ങിയ സ്ഥലത്തേയും ക്വാര്‍്‌ട്ടേഴ്‌സിന് മുന്നിലേയും സിസിടിവി പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. എന്നാല്‍ പോലീസ് ഇതിന് തുനിയുന്നില്ലെന്നാണ് സൂചന. നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തു എന്ന് പറയുന്ന ദിവസം ടിവി പ്രശാന്ത് ക്വാര്‍ട്ടേഴ്‌സിന് മുന്നിലെത്തിയിരുന്നു. ഇതിന്റെ സിസിടിവി പുറത്തു വന്നു. എന്നാല്‍ സംഭവ ദിവസം നവീന്‍ ബാബു എങ്ങനെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയെന്ന് വ്യക്തമാക്കുന്ന ദൃശ്യമൊന്നും കിട്ടിയതുമില്ല. മുനീശ്വരം ക്ഷേത്രത്തിന് അടുത്താണ് നവീന്‍ ബാബു കാറില്‍ ഇറങ്ങിയത്. അതിന് ശേഷമുള്ള നവീന്‍ ബാബുവിന് എന്ത് സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല.
അതിനിടെ നവീന്‍ബാബു അവസാനമായി മൊബൈലില്‍ സന്ദേശം അയച്ചത് ഹുസൂര്‍ ശിരസ്തദാര്‍ പ്രേംരാജ്, ജൂനിയര്‍ സൂപ്രണ്ട് പ്രേമന്‍ എന്നിവര്‍ക്കാണെന്ന് വ്യക്തമായി. 15ന് പുലര്‍ച്ചെ 4.58ന് വാട്‌സാപ്പില്‍ ഭാര്യ മഞ്ജുള, സഹോദരന്‍ പ്രവീണ്‍ ബാബു എന്നിവരുടെ മൊബൈല്‍ നമ്പരുകളാണ് അയച്ചുകൊടുത്തത്.
15ന് പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണമെന്ന സൂചനയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുമുള്ളത്. പ്രേംരാജ്, പ്രേമന്‍, എഡിഎമ്മിന്റെ ഡ്രൈവര്‍ എം.ഷംസുദ്ദീന്‍ എന്നിവരുടെ മൊഴി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി രേഖപ്പെടുത്തി. നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ ആദ്യം കണ്ടത് ഷംസുദ്ദീനും കലക്ടറുടെ ഗണ്‍മാനും ക്വാര്‍ട്ടേഴ്‌സിനു സമീപം താമസിക്കുന്ന മരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായിരുന്നു. ഡ്രൈവര്‍ എത്തുമ്പോള്‍ വീട് തുറന്നിട്ട നിലയിലായിരുന്നു. വാതില്‍ തുറന്നിട്ട് ഒരാള്‍ ആത്മഹത്യ ചെയ്യുമോ എന്ന ന്യായമായ ചോദ്യവും അവശേഷിക്കുന്നു. ഈ പരിസരത്തെ സിസിടിവിയില്‍ എല്ലാ സത്യവും ഉണ്ടെന്നാണ് ഏവരും വിശ്വസിക്കുന്നത്.
https://www.facebook.com/Malayalivartha