നാടിനെ ഒന്നാകെ വേദനയിലാക്കി കല്ലടിക്കോട് അപകടം: മരണത്തിലും ഒന്നിച്ച് ഉറ്റ സുഹൃത്തുക്കൾ...
നാടിനെ ഒന്നാകെ വേദനയിലാക്കിയ കല്ലടിക്കോട് അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ കെ കെ വിജേഷ്, വിഷ്ണു, രമേശ്, കാങ്ങാട് മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്‌സല്‍, പാലക്കാട് തച്ചമ്പാറ സ്വദേശി മഹേഷ് തുടങ്ങിയവരാണ് മരിച്ചത്. ഇതില്‍ വിജേഷും വിഷ്ണുവും രമേശും ഉറ്റ സുഹൃത്തുക്കളാണെന്ന് നാട്ടുകാര്‍ പറയുന്നു. ഓട്ടോ ഡ്രൈവർ കൂടിയായ കോങ്ങാട് മണ്ണാന്തറ സ്വദേശി കെ.കെ. വിജേഷിനൊപ്പം എല്ലാ സമയത്തും വിഷ്ണുവും രമേശുമുണ്ടാകും. രാത്രി പത്തുവരെ ഇവരിൽ 3 പേരെയും കോങ്ങാട് ടൗണിൽ ഒരുമിച്ചു കണ്ടിരുന്നെന്നു നാട്ടുകാർ പറയുന്നു. അപകടം നടന്ന് ഒന്നര മണിക്കൂറിനു ശേഷമാണു മരിച്ച 3 പേരെ തിരിച്ചറിഞ്ഞത്. സുഹൃത്തുക്കൾ രാത്രി യാത്രയ്ക്ക് ഇറങ്ങിയതാകാമെന്നാണു നാട്ടുകാർ പറയുന്നത്. കാർ ഓടിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.
അപകടം നടന്നത് കല്ലടിക്കോട് മേഖലയിലെ എപ്പോഴും തിരക്കേറിയ റോഡിലാണ്. മറ്റു വാഹനങ്ങളും അപകടത്തിൽപെട്ട വാഹനങ്ങളിലേക്ക് ഇടിച്ചു കയറാനുള്ള സാധ്യതയുണ്ടായിരുന്നെന്നും എന്നാൽ രാത്രിയിലെ മഴയിൽ ഗതാഗതത്തിരക്കു കുറവായതിനാലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചതെന്നും പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ ഉടൻ നാടൊന്നാകെ അപകട സ്ഥലത്തേക്കും ജില്ലാ ആശുപത്രിയിലേക്കും പാഞ്ഞെത്തി. എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, കെ.ശാന്തകുമാരി എംഎൽഎ, നിയമസഭ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥികളായ രാഹുൽ മാങ്കൂട്ടത്തിൽ, ഡോ.പി.സരിൻ എന്നിവർ സ്ഥലത്തെത്തി.
അപകടത്തിൽപ്പെട്ട കാർ അമിത വേഗതയിലായിരുന്നുവെന്ന് കല്ലടിക്കോട് സിഐ എം. ഷഹീർ പറഞ്ഞു. തെറ്റായ ദിശയിലെത്തി കാർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായും അന്വേഷണം തുടങ്ങിയതായും സിഐ വ്യക്തമാക്കി. കാർ യാത്രികർ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും എം.ഷഹീർ പറഞ്ഞു.കാറിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാലെ അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളു.
അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് വരുകയാണ്. കാറിൽ നിന്ന് മദ്യമുള്ള കുപ്പികളും ഒഴിഞ്ഞ കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് ഏറെ ശ്രമകരമായാണ് കാര്‍ വലിച്ച് പുറത്തെടുത്തത്. രാവിലെയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുമെന്നും സിഐ പറഞ്ഞു. അതേസമയം, അപകടത്തിൽപ്പെട്ടവരിൽ ഒരാൾ മടിയിൽ കിടന്നാണ് മരിച്ചതെന്ന് രക്ഷാപ്രവർത്തനം നടത്തിയ യുവാക്കൾ ഒരു മാധ്യമത്തോട് പറഞ്ഞു.
കല്ലടിക്കോട് നിന്ന് പൊലീസ് ജീപ്പിൽ ആശുപത്രിയിലെത്തിക്കവേ മുണ്ടൂർ കഴിഞ്ഞാണ് ഇയാൾ മരിച്ചതെന്നും രക്ഷാപ്രവർത്തനത്തിൽ നാട്ടുകാരും ആ വഴി കടന്നുപോയ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരുമെല്ലാം പങ്കാളികളായെന്നും ഏറെ ശ്രമകരമായാണ് കാറിൽ നിന്ന് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തതെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ യുവാക്കൾ വ്യക്തമാക്കി. ഇന്നലെ രാത്രി 10.30ഓടെയാണ് പാലക്കാട് കല്ലടിക്കോട് വെച്ച് ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടമുണ്ടായത്. അയ്യപ്പൻകാവിന് സമീപം കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ലോറി ഡ്രൈവർ വിഗ്നേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കാർ അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ലോറിയിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നുവെന്നും സംഭവം കണ്ടവർ വിശദീകരിക്കുന്നുണ്ട്. കെ എൽ 55 എച്ച് 3465 എന്ന മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്.
https://www.facebook.com/Malayalivartha