മലയോര മേഖലകളിൽ ശക്തമായ മഴ ലഭിക്കും; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട്: ദാന ചുഴലിക്കാറ്റ് രാത്രി കര തൊടും
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. മലയോര മേഖലകളിൽ ശക്തമായ മഴ ലഭിക്കും. ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും ജാഗ്രത കർശനമാക്കി. 5 സംസ്ഥാനങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ അൻപത്താറ് സംഘങ്ങളെ വിന്യസിച്ചു.
കോസ്റ്റ് ഗാർഡും, നേവിയും, സൈന്യവും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്. ഇന്ന് വൈകീട്ട് 6 മണിമുതൽ 15 മണിക്കൂർ കൊൽക്കത്ത വിമാനത്താവളം പ്രവർത്തിക്കില്ല. ഒഡീഷയിൽ 20 ലക്ഷം ആളുകളെ മാറ്റി പാർപ്പിക്കാനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ന് അർദ്ധരാത്രിക്കും നാളെ പുലർച്ചെക്കുമിടയിൽ ഒഡീഷ പുരിയുടെയും പശ്ചിമബംഗാളിലെ സാഗർ ദ്വീപിനും ഇടയിലാണ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുക. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
കൊൽക്കത്തയിലടക്കം അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. ബംഗാളിനും ഒഡീഷക്കും ഇടയിലുള്ള പ്രദേശത്താണ് ചുഴലിക്കാറ്റ് കരകയറുക.ഇതേ തുടർന്ന് ഇരുസംസ്ഥാനങ്ങളിലും മുന്നൊരുക്കങ്ങൾ നടത്തി. 20 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. കടലിൽ പോയ മത്സ്യത്തൊഴിലാളികളെ തിരിച്ചുവിളിച്ചു. തീര സംരക്ഷണ സേനയും തീരദേശ പോലീസും കടലിൽ പട്രോളിങ് നടത്തുന്നുണ്ട്. മുൻകരുതലിന്റെ ഭാഗമായി കൊൽക്കത്ത വിമാനത്താവളം 15 മണിക്കൂർ ഇന്ന് അടച്ചിടും. ഒഡീഷയിലെയും ബംഗാളിലെയും 11 ജില്ലകളിൽ ഇന്ന് അതിശക്തമായ മഴക്ക് സാധ്യത ഉണ്ട്.
ഇന്ന് രാത്രിയോടെ 100-110 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് കരകയറുക. നിലവിൽ ഒഡീഷയിലെ പാരാ ദ്വീപിൽ നിന്ന് 330 കി.മി ഉം ബംഗാളിലെ സാഗർ ദ്വീപിൽ നിന്ന് 420 കിലോമീറ്റർ അകലെയാണ് ദന ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നത്. ഇന്ന് പുലർച്ചെ 4 നുള്ള ഉപഗ്രഹ ചിത്രം അനുസരിച്ച് മണിക്കൂറിൽ 6 കി.മി വേഗതയിലാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്.
ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് മഴയുണ്ടാകും. ഇന്നലെ വൈകിട്ട് മുതൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു. പലയിടത്തും വെള്ളക്കെട്ടുകൾ ഉണ്ടായി. മണ്ണാർക്കാട് ടൗണിൽ കടകളിൽ വെള്ളം കയറി. തിരുവനന്തപുരം ബോണക്കാട് മരപ്പാലം എന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയിൽ ഒഴുക്കിൽപ്പെട്ട് സ്ത്രീ മരിച്ചു.
ഇടുക്കി ജില്ലയിലെ കാളിയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ തൊടുപുഴ വണ്ണപ്പുറം വില്ലേജ് 40 ഏക്കർ എന്ന് സ്ഥലത്ത് ശക്തമായ മഴയെ തുടർന്ന് ഒരാൾ ചപ്പാത്ത് കടക്കുന്നതിനിടെയാണ് ഒഴുക്കിൽ പെട്ട് ഓമന (60) മരിച്ചത്. വണ്ണപ്പുറം കൂവപ്പുറം ഭാഗത്തു ഉരുൾ പൊട്ടൽ ഉണ്ടായി 4 വീടുകളിൽ വെള്ളംകയറി. ഒരു വീട് പൂർണ്ണമായും തകർന്നു. പ്രദേശത്തുള്ളവരെ മാറ്റി പാർപ്പിച്ചു. ഇന്നലെ തെക്കൻ കേരളത്തിലെ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
കൊല്ലം ജില്ലയിലെ പള്ളിക്കൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക. പള്ളിക്കൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു. സംസ്ഥാന ജലസേചന വകുപ്പിൻറെ ആനയാടി സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ പള്ളിക്കൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല.
തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
https://www.facebook.com/Malayalivartha