ഇത്തരം കാര്യങ്ങൾ അവധാനതയോടെ തീരുമാനിക്കേണ്ടതല്ലേ സി.എം? മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ. മന്ത്രി പി. പ്രസാദ് പറയുന്നത് കേട്ടപ്പോൾ, മുഖ്യമന്ത്രി പിണറായി വിജയൻ പ്രസാദിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു...
അഞ്ചുവർഷം പ്രവർത്തിച്ചാൽ സംസ്ഥാനത്തെവിടെയും വാഴ്സിറ്റികൾക്ക് ഓഫ് കാമ്പസുകളും സ്റ്റഡി സെന്ററുകളും തുടങ്ങാനാവും. ഇത്തരം ടൗൺഷിപ്പുകൾ വരുന്നതോടെ കൂടുതൽ പ്രദേശങ്ങൾ വികസിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.യു.ജി.സി മാർഗ്ഗനിർദ്ദേശപ്രകാരം 20വർഷമായി പ്രവർത്തിക്കുന്നതും 3.26നുമേൽ നാക് ഗ്രേഡുള്ളതുമായ സ്ഥാപനങ്ങൾക്ക് സ്വകാര്യവാഴ്സിറ്റിക്ക് അപേക്ഷിക്കാം. നഗരങ്ങളിൽ 20, ഗ്രാമങ്ങളിൽ 30 ഏക്കർ ഭൂമിയുണ്ടാവണം. കേരളത്തിലെ ഉയർന്ന ഭൂമിവില പരിഗണിച്ച് ഇതിൽ ഇളവുനൽകുന്നത് പരിഗണനയിലാണ്. കോർപറേറ്റ് മാനേജ്മെന്റുകൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ എന്നിവയ്ക്കും സ്വകാര്യ വാഴ്സിറ്റികൾക്ക് അപേക്ഷിക്കാം. 20കോടി സ്ഥിരനിക്ഷേപവും 30കോടി പ്രവർത്തന ഫണ്ടുമുണ്ടായിരിക്കണം. മെഡിക്കൽ കോഴ്സുകൾക്കുള്ള ആരോഗ്യ സർവകലാശാല, എൻജിനിയറിംഗ് പഠനത്തിന് സാങ്കേതിക സർവകലാശാല, നിയമപഠനത്തിന് ലാ യൂണിവേഴ്സിറ്റി എന്നിങ്ങനെ പ്രത്യേകമായും അനുവദിക്കും.സ്വകാര്യപങ്കാളിത്തത്തോടെ കൂടുതൽ സ്ഥാപനങ്ങളുണ്ടായാലേ ആരോഗ്യവിദഗ്ദ്ധരെ കൂടുതലായി സൃഷ്ടിക്കാനാവൂ എന്നും സ്വകാര്യമേഖലയിൽ മികച്ച സ്ഥാപനങ്ങളുണ്ടാക്കാൻ സ്ഥലം അനുവദിക്കാൻ സംസ്ഥാനങ്ങൾ തയ്യാറാവണമെന്നും കേന്ദ്രനിർദ്ദേശമുണ്ട്. തൊഴിൽ ഉറപ്പ് നൽകുന്ന അത്യാധുനിക കോഴ്സുകളാവും സ്വകാര്യ വാഴ്സിറ്റികളിൽ. പ്ലേസ്മെന്റിനും ഗവേഷണത്തിനും വിദ്യാർത്ഥി പരിശീലനത്തിനുമായി ഐ.ഐ.ടികളുമായും വിദേശ സർവകലാശാലകളുമായും കരാറുണ്ടാക്കാനും സ്വകാര്യ സർവകലാശാലകൾക്കാവും. ബംഗളുരുവിലെ അസിം പ്രേംജി സർവകലാശാല അരുണാചൽ പ്രദേശ് സ്റ്റേറ്റ് കൗൺസിൽ ഒഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗുമായും ഒ.പി ജിൻഡാൽ സർവകലാശാല ഡൽഹി സർക്കാരിന്റെ ഡയറക്ടറേറ്റ് ഒഫ് ട്രെയിനിംഗുമായും കരാറുണ്ട്. അശോക സർവകലാശാല ഡൽഹി, കാൺപൂർ, ബോംബെ, ജോധ്പൂർ, വാരണാസി ഐ.ടികളുമായാണ് കരാറൊപ്പിട്ടത്. നാനോമെറ്റീരിയൽസ്, നാനോ ടെക്നോളജി, ബയോടെക്നോളജി, അഡ്വാൻസ്ഡ് സെൻസറുകൾ, ഫോട്ടോണിക്സ്, സൈബർ സിസ്റ്റംസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലെ ഗവേഷണ സഹകരണത്തിനാണ് കരാർ. ഒ.പി ജിൻഡാൽ വാഴ്സിറ്റി പൂനെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായാണ് സഹകരിക്കുന്നത്. വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് ഉറപ്പാക്കാൻ ഇതിലൂടെ കഴിയുന്നു. സ്വകാര്യ സർവകലാശാലകൾ പ്രതൃക്ഷത്തിൽ പ്രോത്സാഹിക്കപ്പെടേണ്ടതാണ്. മാറുന്ന കാലത്തിന് അനുസരിച്ച് വിദ്യാഭ്യാസം നൽകുക എന്നത് ഭരണകൂടത്തിന്റെ കർത്തവ്യമാണ്. എന്നാൽ കേരളമാണ് സ്ഥലം. ചെങ്കൊടിതണലിൽ നിന്നില്ലെങ്കിൽ കേരളത്തിൽ ഒരു സ്ഥാപനം പോലും നടത്താൻ കഴിയില്ല. സ്ഥാപനം തുടങ്ങുന്നതുവരെ ചുവന്ന പരവതാനി വിരിയ്ക്കുകയും പിന്നീട് കല്ലുമാല അണിയിക്കുകയും ചെയ്യുന്ന സംസ്ഥാനത്ത് എത്ര സ്ഥാപനങ്ങൾ സധൈര്യം കടന്നുവരും എന്നാണ് അറിയേണ്ടത്.കാസർകോട്ടും ഇടുക്കിയിലുമടക്കം സ്വകാര്യവാഴ്സിറ്റികൾക്കായി ഭൂമിവാങ്ങിക്കൂട്ടുന്നുണ്ട്. അവികസിത പ്രദേശങ്ങളിലാണ് ഏക്കറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടുന്നത്. സ്വകാര്യവാഴ്സിറ്റികൾ തുടങ്ങാൻ അന്യസംസ്ഥാനങ്ങളിലെയടക്കം പ്രശസ്തമായ വിദ്യാഭ്യാസ ഗ്രൂപ്പുകളും ട്രസ്റ്റുകളും സൊസൈറ്റികളും രംഗത്തുണ്ട്. രാജ്യത്തെ ആകെ സർവകലാശാലകളിൽ 40% സ്വകാര്യ സർവകലാശാലകളാണ്.കോളേജുകളിൽ 200അത്യാധുനിക കോഴ്സുകൾ തുടങ്ങാൻ വിദഗ്ദ്ധസമിതി ശുപാർശചെയ്തെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം നടന്നില്ല. കോഴ്സുകൾക്കായി സർക്കാർ, എയ്ഡഡ് കോളേജുകളിൽ തസ്തികകളും ലബോറട്ടറി, ലൈബ്രറി, ക്ലാസ്റൂം അടക്കം അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കേണ്ടിയിരുന്നു. സ്വകാര്യവാഴ്സിറ്റികൾ വരുന്നതോടെ സർക്കാരിന് പണച്ചെലവില്ലാതെ മികച്ച പഠനസൗകര്യമൊരുങ്ങും.ഇന്ത്യയിലുള്ള സ്വകാര്യ വാഴ്സിറ്റികളുടെ കണക്ക് ഇപ്രയാരമാണ്. 2012ൽ------------ 190
2019ൽ------------ 407
2021ൽ------------ 421
2023ൽ------------ 430 സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതിനു നിയമം കൊണ്ടുവന്ന ശേഷം അപേക്ഷ സ്വീകരിക്കും. യുജിസി മാർഗനിർദേശപ്രകാരമാണ് വിദേശ സർവകലാശാലാ ക്യാംപസുകൾ സംസ്ഥാനത്തു സ്ഥാപിക്കുക. ഇതിനു കേന്ദ്രാനുമതി വേണം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ജനകീയ സംഭാവനയിലൂടെ ഫണ്ട് ശേഖരിക്കും.
ഉന്നതവിദ്യാഭ്യാസ നിക്ഷേപ നയം രൂപീകരിക്കാൻ ഓഗസ്റ്റിൽ ഗ്ലോബൽ കോൺക്ലേവ് സംസ്ഥാനത്തു നടത്തും. ദേശീയ, രാജ്യാന്തര സ്ഥാപനങ്ങളുമായി സഹകരിച്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനു പ്രോത്സാഹനവും പാക്കേജുകളും നയത്തിലുണ്ടാകും. സ്റ്റാംപ് ഡ്യൂട്ടി, ട്രാൻസ്ഫർ ഡ്യൂട്ടി, റജിസ്ട്രേഷൻ ചാർജ് എന്നിവയിൽ ഇളവ്, എല്ലാ അംഗീകാരങ്ങൾക്കും ഏകജാലക ക്ലിയറൻസ്, വൈദ്യുതിക്കും വെള്ളത്തിനും സബ്സിഡി നിരക്ക്, നികുതി ഇളവ്, മൂലധനത്തിനുമേലുള്ള നിക്ഷേപ സബ്സിഡി എന്നിവയും നയത്തിന്റെ ഭാഗമായിരിക്കും.ഇത്തരത്തിൽ പിണറായി രൂപകൽപ്പന ചെയ്ത ഒരു വമ്പൻ പദ്ധതിക്കാണ് സി പി ഐ ഉടക്കിട്ടിരിക്കുന്നത്. സ്വകാര്യ വാഴ്സിറ്റികൾ എന്ന ആശയത്തെ പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ എസ് എഫ് ഐ എതിർത്തു തുടങ്ങിയതാണ്. സ്വകാര്യ വിദ്യാഭ്യാസ സമ്പ്രദായത്തെ അനുകൂലിക്കുന്നു എന്ന പേരിലാണ് മുൻ അംബാസിഡർ ടി.പി. ശ്രീനിവാസനെ എസ്.എഫ്. ഐക്കാർ പൊതുനിരത്തിൽ ചവിട്ടി താഴെയിട്ടത്. എന്നിട്ടും സർക്കാർ നയത്തെ ടി.പി.ശ്രീനിവാസൻ സ്വാഗതം ചെയ്യുന്നു. നഷ്ടമായത് 15 വർഷമാണെന്നാണ് അദ്ദേഹം പറഞ്ഞത്.സഖാവ് പുഷ്പനെയും പുഷ്പഗിരിയെയും മറന്നാണ് സർക്കാരിന്റെ പുതിയ നയപ്രഖ്യാപനം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ നിരവധി കോളജുകളിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റുകള്‍ തന്നെ ഒഴിഞ്ഞു കിടക്കുന്ന സ്ഥിതിയാണ്.കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്ന ഉദ്ദേശ്യത്തോടുകൂടി വിദ്യാഭ്യാസ മേഖല സ്വകാര്യ മൂലധനത്തിന് തുറന്നു കൊടുത്തതിന്റെ പരിണിത ഫലമായി ആരംഭിച്ച സ്വകാര്യ-സ്വാശ്രയ കോളജുകളുടെ എണ്ണം ഇന്ന് കേരളത്തില്‍ 1500 ല്‍ കൂടുതലാണ്. ഇവയില്‍ മെഡിക്കല്‍, നഴ്‌സിംഗ് കോഴ്‌സുകള്‍ ഒഴിച്ച് മറ്റു മിക്ക കോഴ്‌സുകളിലും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. പല എഞ്ചിനീയറിങ് കോളജുകളും സീറ്റുകള്‍ തിരികെ നല്‍കുകയും ചിലവ പൂട്ടി പോവുകയും ചെയ്ത കാര്യവും മന്ത്രി ഇവിടെ ബോധപൂര്‍വ്വം മറച്ചു വെച്ചു കൊണ്ടാണ് ഈ ഗീര്‍വാണമടിക്കുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ സര്‍വ്വകലാശാലകളിലേക്ക് വരുന്നത് കേന്ദ്ര പൂളില്‍ നിന്നാണ്. അല്ലാതെ കേരളത്തിന്റെ പഠന മികവോ മറ്റേതെങ്കിലും ഉദ്യമഫലമോ കൊണ്ടല്ല. കേരളം മാറിമാറി ഭരിച്ച ഇടതു വലതു സര്‍ക്കാറുകള്‍ക്ക് വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയിലുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ല. എങ്കിലും ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്വം അല്പം കൂടുതലാണ്. കാരണം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയന്ത്രിക്കുന്നത് ഇടതുപക്ഷ ബഹുജന സംഘടനകളും അവരുടെ രാഷ്‌ട്രീയ അജണ്ടകളും തന്നെയാണ്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാര തകര്‍ച്ചയുടെയും വിദ്യാഭ്യാസ പഠനാന്തരീക്ഷത്തിന്റെ മൂല്യച്യുതിയും കേരളത്തിലെ ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ മാത്രം സംഭാവനകളാണ്.കേരളത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ വിദേശ രാജ്യങ്ങളില്‍ പോയി പഠിക്കുന്നത് സംബന്ധിച്ച് വിവിധ പഠനങ്ങളും സര്‍വ്വേകളും പുറത്തുവന്നിട്ടുണ്ട്. പഠനങ്ങള്‍ പറയുന്നത്, വലിയൊരു വിഭാഗം കുട്ടികള്‍ കേരളത്തിലെ സാമൂഹ്യ ചുറ്റുപാടില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നുള്ളതാണ്. അല്ലെങ്കില്‍ പണം മുടക്കുന്ന രക്ഷിതാക്കള്‍ കുറച്ചു കൂടെ സുരക്ഷിത സ്ഥലങ്ങളില്‍ പഠനത്തിന് വിടാന്‍ ആഗ്രഹിക്കുന്നു. പഠനത്തോടൊപ്പം പണം ആര്‍ജ്ജിക്കുക എന്ന ലക്ഷ്യത്തോടുകൂടി വിദേശങ്ങളില്‍ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാര്‍ഥികളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. പാര്‍ടൈം ജോലി എന്ന രീതിയില്‍ ആറു ശതമാനവും, നല്ല ശമ്പളം എന്ന രീതിയില്‍ അഞ്ചു ശതമാനവും, കുറഞ്ഞ ഫീസ് എന്ന ചിന്തയില്‍ നാല് ശതമാനവും വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോകുമ്പോള്‍, 25% വിദ്യാര്‍ത്ഥികള്‍ പോകുന്നത് കേരളത്തിലെ സാമൂഹ്യ സാഹചര്യങ്ങള്‍ പഠനത്തിന് അനുയോജ്യമല്ല എന്നുള്ള കാഴ്ചപ്പാട് പുലര്‍ത്തി കൊണ്ടാണ്. മറ്റൊരു 60% വിദ്യാര്‍ഥികള്‍ പോകുന്നത് ഉയര്‍ന്ന ജീവിത നിലവാരം പ്രതീക്ഷിച്ചിട്ടുമാണ്. അതായത് സ്ഥാപനങ്ങള്‍ ഇല്ലാത്തതല്ല പ്രശ്‌നം. പഠനാന്തരീക്ഷം ഇല്ലാത്തതാണ്. ഗുണനിലവാരമില്ലാത്തതാണ്. നൈപുണ്യം നല്‍കാന്‍ കഴിയാത്തതാണ്. വിദേശ സർവകലാശാലകൾ കേരളത്തിൽ എത്തിയാൽ പൂട്ടും എന്ന ഉറപ്പ് സി പി ഐക്കുണ്ട്. പിണറായി വിജയന്റെ കൺകെട്ട് വിദ്യകൾക്ക് കാത്തു നിൽക്കാതെ ഈ നയത്തെ എതിർക്കാൻ സി പി ഐ തീരുമാനിച്ചത് ഇതുകൊണ്ടാണ്. മദ്യനയം ചർച്ചകൾക്ക് വന്നാലും മന്ത്രി പ്രസാദ് ഇതേ നയം തന്നെ സ്വീകരിക്കും. ഇലക്ഷനുകൾ അടുത്തു വരുന്ന സാഹചര്യത്തിൽ സി പി ഐയെ പിണക്കാൻ പിണറായി തയ്യാറല്ല. അതിനാൽ സി പി ഐ യെ കൂടി വിശ്വാസത്തിലെടുത്ത് മാത്രമേ ഇക്കാര്യത്തിൽ സർക്കാർ സമവായത്തിലെത്തുകയുള്ളു. സ്വകാര്യ സർവകലാശാല വിട്ടാലും ബ്രൂവറി പിണറായിക്ക് നടപ്പാക്കാതിരിക്കാനാവില്ല. പണം മറിയുന്ന ചെപ്പടിവിദ്യകൾ എങ്ങനെയാണ് സർക്കാർ ഉപേക്ഷിക്കുക?
https://www.facebook.com/Malayalivartha