എ.കെ. ശശീന്ദ്രനെ പിണറായി പുറത്താക്കാത്തത് എന്തുകൊണ്ട് ? പാമ്പൻ പാലം പോലെ ബന്ധു ബലമോ?
![](https://www.malayalivartha.com/assets/coverphotos/w657/327214_1739437456.jpg)
സംസ്ഥാനത്തെ വന്യജീവി ആക്രമണത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഇന്നലെ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു ചോദ്യത്തിന് പ്രസക്തി വർധിക്കുന്നത്.
സംസ്ഥാനത്ത് തുടർച്ചയായി വന്യജീവി ആക്രമണത്തിൽ കർഷകർ മരിക്കുമ്പോൾ സർക്കാരും വനപാലകരും നോക്കുകുത്തികളാവുന്നുവെന്ന് ആരോപിച്ച അദ്ദേഹം വനം മന്ത്രി രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു.
"ഇവിടെ ഒരു ഭരണം ഉണ്ടോയെന്ന് സംശയിക്കുന്നു. കർഷകന് ജീവിക്കാനുള്ള അവകാശങ്ങൾ തമസ്ക്കരിക്കുന്നു. വനം വകുപ്പ് സ്വീകരിക്കുന്നത് കർഷകരെ ഉപദ്രവിക്കുന്ന സമീപനമാണ്. കർഷക മരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി രാജിവയ്ക്കണമെന്നും" കോട്ടയത്ത് നടക്കുന്ന ഇൻഫാം അസംബ്ലിയിൽ പ്രസംഗിക്കവെ താമരശ്ശേരി രൂപത ബിഷപ്പ് ആവശ്യപ്പെട്ടു.
അതേസമയം സംസ്ഥാനത്ത് ഇന്നലെ വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം സംഭവിച്ചു. വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു അദ്ദേഹത്തിന്. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് സംഭവിക്കുന്ന ഏഴാമത്തെ മരണമാണിത്. കാട്ടാന ആക്രണത്തിൽ കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 180 ജീവനകളാണ് കേരളത്തിൽ പൊലിഞ്ഞത്. കഴിഞ്ഞ വർഷം 12 പേർ കാട്ടാന ആക്രമണത്തില്‍ മരിച്ചു. എന്നിട്ടും ശശീന്ദ്രന് അനക്കമില്ല. ഇതിനിടെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കാൻ കഴിയാതെ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം പി സി ചാക്കോ രാജിവച്ചു. രാജിക്കാര്യം ശരദ് പവാറിനെ അറിയിച്ചു. മന്ത്രിയെ മാറ്റാൻ ഒരുങ്ങി ഒടുവിൽ സ്വയം പടിയിറങ്ങുകയാണ് പി സി ചാക്കോ. അതേസമയം, തോമസ് കെ തോമസും എ കെ ശശീന്ദ്രനും കൈകോർക്കുന്നു എന്നാണ് സൂചന. തോമസ് കെ തോമസിനെ പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് എ കെ ശശീന്ദ്രൻ. 18 ന് വിളിച്ച എന്‍സിപി നേതൃയോഗം മാറ്റി. യോഗത്തിൽ പങ്കെടുക്കില്ലെന്ന് ശശീന്ദ്രൻ പക്ഷം അറിയിച്ചു. എന്നാൽ ശശീന്ദ്രനെ മുഖ്യമന്ത്രി മാറ്റില്ല. അതാണ് ശശീന്ദ്രനും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം. ശശീന്ദ്രനെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഉറ്റവർ തന്നെ രംഗത്തുണ്ട്. വന്യജീവികൾ നാട്ടിലിറങ്ങുമ്പോൾ മന്ത്രി എന്തു ചെയ്യാനാണ് എന്നാണ് മുഖ്യമന്ത്രി പരോക്ഷമായി ചോദിക്കുന്നത്. എ.കെ. ശശീന്ദ്രനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിൽ ഘടകകക്ഷികൾക്ക് തന്നെ വലിയ അമർഷമുണ്ട്.സി.പി ഐ യും കേരള കോൺഗ്രസ് എമ്മും കെ.ബി ഗണേഷ് കുമാറും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയോട് നയം വ്യക്തമാക്കിയതാണ്. എന്നാൽ കേട്ടുകൊണ്ടിരുന്നതല്ലാതെ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. മുഖ്യമന്ത്രിക്ക് ഏറെ വേണ്ടപ്പെട്ട ഒരാളെ ശശീന്ദ്രൻ കറക്കി വീഴ്ത്തിയതാണ് കാരണമെന്ന് പറയുന്നു. മന്ത്രിക്ക് ഈ വ്യക്തിയുമായി ബന്ധുത്വമുണ്ടെന്നും അരമനകളിൽ പാട്ടാണ്. മന്ത്രിയെ മാറ്റി ഇക്കാര്യത്തിൽ നയപരമായ ഒരു തീരുമാനം എടുക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി തള്ളി.ക്രൈസ്തവ സഭകൾ എൻ. സി. പിയിലെ തോമസ് കെ. തോമസിനെ വനം മന്ത്രിയാക്കണമെന്ന് പി.സി. ചാക്കോ വഴി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ചാക്കോ ഇക്കാര്യം പിണറായിയെ അറിയിച്ചെങ്കിലും മൗനമായിരുന്നു മറുപടി. ക്രൈസ്തവ സഭകളുടെ ആവശ്യം ഇതാണെന്നും ചാക്കോ അറിയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി അക്കാര്യം കേട്ടതായി നടിച്ചില്ല. കേരള കോൺഗ്രസ് മന്ത്രി റോഷി അഗസ്റ്റിനെ ശശീന്ദ്രൻ തള്ളിപറഞ്ഞിരുന്നു. വനം ദേദഗതി നിയമം സഭയിൽ കൊണ്ടു വരാൻ ആലോചിച്ച സമയത്താണ് മന്ത്രിക്കെതിരെ ശശീന്ദ്രൻ രംഗത്ത് എത്തിയത്. മന്ത്രി റോഷി അഗസ്റ്റിൻ കൂട്ടി ഒപ്പിട്ട നിയമഭേദഗതിയാണ് ഇതെന്ന് വനം മന്ത്രി പറഞ്ഞു. സമാനമായ സംഭവം മന്ത്രി ഗണേശ് കുമാറിന്റെ കാര്യത്തിലുമുണ്ടായി. ഗണേശന്റെ കൈയിലുള്ള ആനക്കൊമ്പിനെ കുറിച്ചായിരുന്നു തർക്കം. ജോസ് കെ മാണി എം പിയുടെ കർശന നിലപാടിനെ തുടർന്ന് വനം ഭേദഗതി പിൻവലിക്കേണ്ടി വന്നു. മുഖ്യമന്ത്രിയാണ് ഇതിന് മുൻകൈയെടുത്തത്. ശശീന്ദ്രൻ ഒരു അവകാശവാദവും ഉന്നയിച്ചില്ല. ഇതാണ് ശശീന്ദ്രന്റെ രീതി. മുഖ്യമന്തിക്ക് ഭരണം വിട്ടുകെടുത്ത ശേഷം ഒന്നും ചെയ്യാതെ മന്ത്രിയായി ഇരിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രിയുടെ തീരുമാനങ്ങളാണ് വനംവകുപ്പിൽ നടക്കുന്നത്. ഇക്കാര്യത്തിൽ ശശീന്ദ്രന് ഒരു പരിഭവവുമില്ല. അദ്ദേഹത്തിന് പദവിയിൽ മാത്രമാണ് ശ്രദ്ധ.തനിക്ക് എന്തു തന്നെ സംഭവിച്ചാലും മുഖ്യമന്ത്രി നോക്കിക്കോളും എന്ന ഉറപ്പ് ശശീന്ദ്രനുണ്ട്.
വന്യ ജീവി -മനുഷ്യ സംഘർഷങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ കേരള കാത്തലിക് ബിഷപ് കൗൺസിലുമായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഇടഞ്ഞിരുന്നു.
കണമലയില്‍ നാട്ടിലിറങ്ങിയ കാട്ടുപോത്ത് ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് വനം മന്ത്രിയും കെസിബിസിയും കൊമ്പുകോർത്തത്. കണമല കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ട് നിയമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കാഞ്ഞിരപ്പള്ളി ബിഷപ്പ് രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു വനം മന്ത്രിയുടെ പ്രതികരണം.
കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന്റെ സംസ്ക്കാര ചടങ്ങിന് മുഖ്യ കാർമ്മികത്വം വഹിക്കവെ ആയിരുന്നു കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ മനുഷ്യന്റെ സുരക്ഷക്ക് യാതൊരു സംരക്ഷണവും നൽകാത്ത നിയമം മാറ്റണമെന്ന് ആവശ്യപ്പെട്ടത്. വന്യജീവി നിയമത്തിൽ മാറ്റം വരുത്തണം. അടിയന്തര സാഹചര്യത്തിൽ ആക്രമിക്കാൻ വരുന്ന മൃഗത്തെ വെടി വയ്ക്കാൻ പോലും നിയമം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതേ കാര്യം ഇടതുമുന്നണി ഘടകകക്ഷി നേതാവ് ജോസ് കെ മാണി എം.പിയും ആവശ്യപ്പെട്ടിരുന്നു.
ഇതിനോട് പ്രതികരിച്ച വനംമന്ത്രി മൃതദേഹം വെച്ചും അവരുടെ കുടുംബത്തെ വെച്ചും ചില സംഘടനകളും ചില ആളുകളും വിലപേശുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്നും കുറ്റപ്പെടുത്തുകയായിരുന്നു. മതമേലധ്യക്ഷന്‍ നിലപാട് പരിശോധിക്കണമെന്നും പ്രവര്‍ത്തനം, പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനോട് ഏറ്റുമുട്ടലിന് ചിലര്‍ നിരന്തരം ശ്രമിക്കുകയായിരുന്നു. മരിച്ചുപോയവരെ വെച്ച് ഈ സന്ദര്‍ഭത്തില്‍ ചിലര്‍ വിലപേശുകയാണ്. ഇതിനെ രാഷ്ട്രീയമായി കാണുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന സമീപനം കെസിബിസിയുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. പക്വതയോടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ടവരാണ് കെസിബിസി നേതൃത്വം. ഇപ്പോഴത്തെ നിലപാട് കെസിബിസിയുടെ പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.
എന്നാല്‍ പങ്കുവച്ചത് സാധാരണ ജനങ്ങളുടെ വികാരമാണെന്നായിന്നും മന്ത്രിക്ക് മറുപടി പറഞ്ഞ കെസിബിസി വക്താവ് ഫാദര്‍ പാലക്കാപ്പള്ളിയുടെ പ്രതികരണം. കെസിബിസി പ്രതികരിച്ചത് മാന്യമായാണ്. സഭാ നേതൃത്വം നടത്തിയത് സര്‍ക്കാരിനോടുള്ള വെല്ലുവിളിയല്ല. പ്രതികരണം പ്രകോപനപരമെന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും ഫാദര്‍ പാലക്കാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. വന്യജീവി ആക്രമണങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ക്ലിമ്മീസും പ്രതികരിച്ചിരുന്നു.
വിവാദമായതിന് പിന്നാലെ കെസിബിസിയെ വിമർശിച്ചത് വനംമന്ത്രി മയപ്പെടുത്തി. താൻ ആരെയും ഭീഷണിപ്പെടുത്തിയില്ലെന്നും അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. വിലപേശൽ സമരം പാടില്ലെന്നാണ് താൻ പറഞ്ഞതിന്റെ രത്നച്ചുരുക്കം. അത്തരം സമരത്തെ പിന്തുണയ്ക്കുന്നില്ലെന്നാണ് കെസിബിസി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വനംവകുപ്പ് മന്ത്രി എന്ന നിലയിൽ അത് തനിക്ക് ഊർജ്ജം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ നിരവധി തവണ വനം മന്ത്രിയുടെ പണി തുലാസിൽ ആയപ്പോഴും മുഖ്യമന്ത്രിയുടെ സർക്കിളിൽ നിന്നു തന്നെയാണ് ശശീന്ദ്രന് സംരക്ഷണം ലഭിച്ചത്. മന്ത്രിയെ ഒരു ഘട്ടത്തിലും തള്ളി പറയാൻ മുഖ്യമന്ത്രി ശ്രമിക്കാത്തത് അദ്ദേഹത്തിനുള്ള കൊടും പിടിത്തത്തിന്റെ പിൻബലത്തിലാണ്.സ്വന്തം മന്ത്രിയെ മാറ്റണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടും നടക്കാത്തത് ശശീന്ദ്രന്റെ കാര്യത്തിൽ മാത്രമാണ്. മന്ത്രിയെ മാറ്റാത്തതിന്റെ പേരിൽ സംസ്ഥാന പ്രസിഡന്റിന്റെ പണിയും പോയി.
മുട്ടിൽ മരംമുറി കേസ് ഒതുക്കിയത് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ശശീന്ദ്രനായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടികൾക്ക് പണം കണ്ടെത്താൻ വേണ്ടിയാണ് മുട്ടിൽ മരംമുറി സംഘടിപ്പിച്ചത്. ആഭ്യന്തര വകുപ്പിൻ്റെ ഒത്താശയില്ലാതെ മരം കടത്താൻ കഴിയില്ലെന്ന് എല്ലാവർക്കുമറിയാം. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ വനം മന്ത്രി അറിയാതെ മരംമുറി നടക്കില്ല. കോവിഡ് വ്യാപന കാലത്താണ് കോടിക്കണക്കിന് രുപയുടെ തടിയുമായി ലോറി എറണാകുളത്തെത്തിയത്. മരംമുറി വിവാദമായപ്പോൾ തന്നെ അന്നത്തെ റവന്യുമന്ത്രി കെ.ചന്ദ്രശേഖരൻ കുറ്റമേറ്റു. പാർട്ടിയുടെ സമ്മർദ്ദം കാരണമാണ് പൊതുവേ അഴിമതിക്കാരനല്ലാത്ത ചന്ദ്രശേഖരൻ കുറ്റമേറ്റത്. നിയമവകുപ്പിൻ്റെ അറിവു പോലുമില്ലാതെയാണ് മരങ്ങൾ മുറിച്ചത്.
കാനം രാജേന്ദ്രൻ്റെ കൂടി അറിവോടെയാണ് മുട്ടിൽ മരംമുറി നടന്നതെന്നത് സി പി എമ്മുകാർ പോലും സമ്മതിക്കുന്നുണ്ട്. കാലങ്ങളായി വനം വകുപ്പ് ഭരിക്കുന്നത് സി പി ഐയാണ്: എന്നാൽ രണ്ടാം പിണറായി മന്ത്രിസഭയിൽ ഒരു തർക്കവുമില്ലാതെയാണ് സി പി ഐ വനം വകുപ്പ് എൻ.സി.പിക്ക് വിട്ടുകൊടുത്തത്. ഇത് അഴിമതിയിൽ നിന്നും രക്ഷപ്പെടാനുള്ള നീക്കമായിരുന്നു. മുട്ടിൽ മരംമുറിയെ കാനം നേരിട്ടെത്തിയാണ് ന്യായീകരിച്ചത്.
സി പി ഐ യുടെ വകുപ്പുകളായ വനം, റവന്യു വകുപ്പുകളെ ഉപയോഗിച്ചാണ് മുട്ടിൽ മരം മുറിയിൽ പിണറായി കളിച്ചത്.കർഷകർക്ക് വേണ്ടിയാണ് തങ്ങൾ മരം മുറിച്ചതെന്ന സി പി ഐ യുടെ ന്യായം ആദ്യഘട്ടത്തിൽ തന്നെ തകർന്നു. മുട്ടിൽ മരം മുറിയിൽ പിണറായി സി പി ഐ യെ തീർത്തും അപകടത്തിലാക്കുകയായിരുന്നു. എല്ലാം സി പി ഐ യുടെ തലയിൽ ചാർത്തിയ ശേഷം രക്ഷപ്പെടാനാണ് സി പി എം ശ്രമിച്ചത്. മന്ത്രി രാജൻ ഉൾപ്പെടെയുള്ള സി പി ഐ നേതാക്കൾ ഇടയ്ക്കിടെ സി പി എമ്മിനും സർക്കാരിനുമെതിരെ രംഗത്തെത്തുന്നത് ഇത് മനസിൽ സൂക്ഷിക്കുന്നതുകൊണ്ടാണ്.
മുട്ടിൽ മരംമുറി കേസില്‍ ആരോപണവിധേയനായ ഡെപ്യൂട്ടി കൺസർവേറ്റർ എന്‍ ടി സാജന് ചീഫ് കൺസർവേറ്ററുടെ അധികാരം പിണറായി നൽകിയിരുന്നു. പക്ഷേ ഇതിന് കേന്ദ്ര സർക്കാർ തടയിട്ടു. . മുട്ടിൽ മരം മുറിയിൽ സി പി എമ്മിന് വേണ്ടി പ്രവർത്തിച്ച കിംഗ് പിൻ എന്നറിയപ്പെടുന്നയാളാണ് എൻ. റ്റി. സാജൻ.അദ്ദേഹത്തെ സഹായിച്ചത് ശശീന്ദ്രനാണ്. മുട്ടിൽ മരംമുറി കേസിൽ വിവാദം അവസാനിപ്പിച്ചതും മന്ത്രി ശശീന്ദ്രൻ തന്നെയാണ്.
ഏത് തീരുമാനത്തിന് മുമ്പും മുഖ്യമന്ത്രിയെ കാണുന്നത് ശശീന്ദ്രന്റെ ശീലമാണ്. മുഖ്യമന്ത്രിയുടെ കൂടി അഭിപ്രായം അറിഞ്ഞിട്ടാണ് അദ്ദേഹം തീരമാനങ്ങൾ എടുക്കുക.എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ പൂർണമായി സ്വീകരിക്കും.വനം വകുപ്പിന്റെ പ്രവർത്തനങ്ങളിൽ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു പ്രത്യേക സെൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.
വന്യമൃഗ ആക്രമണം നടക്കുന്നത് ജനവാസ മേഖലയിൽ അല്ലെന്നാണ് മന്ത്രി ശശീന്ദ്രൻ പറയുന്നത്. വനത്തിൽ കയറുന്നത് എന്തിനാണെന്നും മന്ത്രി ചോദിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കാട്ടാന ആക്രമണങ്ങൾ എവിടെയാണ് നടന്നതെന്നും മന്ത്രി ചോദിച്ചു.ആദിവാസികൾ അല്ലാത്തവർ വനത്തിൽ എത്തുന്നത് എന്തിനാണെന്നും മന്ത്രി ചോദിക്കുന്നു. ഇതിൽ സത്യം ഉണ്ടെങ്കിലും എല്ലാ സത്യങ്ങളും തുറന്നു പറയാൻ പാടില്ലല്ലോ.
പി - സി. ചാക്കോയെ പുറത്താക്കിയതോടെ ശശീന്ദ്രൻ ജയിച്ചു. തോമസ് കെ.തോമസ് പിണറായിയോട് കളിക്കാൻ നിന്നാൽ കുട്ടനാട് സീറ്റ് കിട്ടില്ല. അതിനാൽ അടങ്ങിയൊതുങ്ങി തോമസ് കഴിയും. ശശീന്ദ്രനോട് കളിക്കാനുള്ള ബാല്യം തോമസ് കെ. തോമസിനില്ല. ഇനി ശശീന്ദ്രനാണ് എൻ സി പി യിലെ പ്രധാനമന്ത്രി. പിണറായി നോമിനേറ്റ് ചെയ്ത പ്രധാനമന്ത്രി.
https://www.facebook.com/Malayalivartha