മകളുടെ ആദ്യ കുർബാന ഏപ്രിലിൽ...ചടങ്ങിൽ പങ്കെടുക്കാൻ ഭാര്യ എത്തും..! അറിയിപ്പ് ലഭിച്ച പിന്നാലെ കവർച്ചയുടെ ആസൂത്രണം...

ആർഭാട ജിവിതത്തിനായി വൻതുക ചെലവിട്ടതോടെയുള്ള സാമ്പത്തിക ഞെരുക്കമാണു ബാങ്ക് കൊള്ളയ്ക്കു പ്രേരണയായതെന്ന് പൊലീസിനോട് റിജോ ആന്റണി. ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയം വച്ചിരുന്നതായി ചോദ്യം ചെയ്യലിൽ റിജോ പൊലീസിനോടു പറഞ്ഞു. വിദേശത്തു നഴ്സായി ജോലി ചെയ്യുന്ന ഭാര്യ മകളുടെ ആദ്യ കുർബാന സ്വീകരണത്തിനായി ഏപ്രിലിൽ നാട്ടിലെത്തുന്നുണ്ട്. സ്വർണാഭരണങ്ങൾ ചോദിക്കും മുൻപേ പണയം തിരിച്ചെടുക്കാനും മറ്റു കടങ്ങൾ വീട്ടാനുമായിരുന്നു കവർച്ചയെന്നാണ് പറഞ്ഞത്. 10 ലക്ഷം രൂപയോളം കടമുണ്ടായിരുന്നുവെന്നാണ് പ്രതി അറിയിച്ചത്. മോഷ്ടിച്ചു കിട്ടിയ പണത്തിൽ 10,000 രൂപ 3 ദിവസം കൊണ്ടു തീർത്തു. മദ്യവും ഇറച്ചിയും മറ്റു ഭക്ഷണസാധനങ്ങളും വാങ്ങി.
ഭാര്യ തിരിച്ചെത്തുന്നതായുള്ള അറിയിപ്പ് ലഭിച്ച ശേഷമാണ് കവർച്ച ആസൂത്രണം ആരംഭിച്ചത്. അന്നനാട് സ്വദേശിയിൽ നിന്നു കടം വാങ്ങിയ 2 ലക്ഷം രൂപയും പലിശയായ 90,000 രൂപയും തിരികെ നൽകാൻ മോഷണമുതൽ ഉപയോഗിച്ചു. റിജോ പിടിയിലായ വാർത്ത കണ്ട് അന്നനാട് പാമ്പുത്തറ സ്വദേശിയും റിജോയുടെ സഹപാഠിയുമായ കാരപ്പിള്ളി ബിനേഷ് (സോമു) ഞായറാഴ്ച രാത്രി തന്നെ ചാലക്കുടി ഡിവൈഎസ്പി ഓഫിസിൽ ഈ തുക എത്തിച്ചിരുന്നു. കേസിലുൾപ്പെട്ട പണമായതിനാൽ പൊലീസ് അപ്പോൾ ഏറ്റുവാങ്ങിയില്ല. ഇന്നലെ പ്രതിയുമായി ബിനേഷിന്റെ വീട്ടിലെത്തിയാണ് പണം വാങ്ങിയത്. മേലൂരിലെ തറവാട്ടിൽ താമസിച്ചിരുന്ന റിജോ രണ്ടര വർഷം മുൻപാണു ആശാരിപ്പാറയിൽ വീടു വാങ്ങിയത്.
ബാങ്ക് ജീവനക്കാരെ ബന്ദിയാക്കാൻ ഉപയോഗിച്ച കറിക്കത്തി ഒളിപ്പിച്ചത് അടുക്കളയിലെ കിച്ചൻ സ്ലാബിന്റെ അറയിൽ. കവർച്ചാസമയത്തു ധരിച്ച ഹെൽമറ്റ് മറച്ചുവച്ചതു വീട്ടിലെ കോണിപ്പടിക്കു ചുവട്ടിലെ പെട്ടിക്കുള്ളിൽ. പണം കടത്തിയ ബാഗ് കിടപ്പുമുറിക്കുള്ളിൽ. നിർണായക തെളിവായി മാറിയ ഷൂസും സ്കൂട്ടറും പോർച്ചിൽ നിന്നു കൂടി കണ്ടെത്തിയതോടെ പൊലീസിനെ വിറപ്പിച്ച ബാങ്ക് കവർച്ചാക്കേസിലെ ദുരൂഹതകളുടെയെല്ലാം ചുരുളഴിഞ്ഞു.
പ്രചോദനം വെബ് സീരീസ്?
കടം വീട്ടാനാണ് കൊള്ള നടത്തിയതെന്നാണ് റിജോ ആന്റണിയുടെ മൊഴി. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ നാട്ടിലേക്ക് അയച്ച പണം സുഹൃത്തുക്കള്‍ക്ക് ചെലവ് ചെയ്തും മദ്യപിച്ചും റിജോ തീര്‍ത്തു. ഭാര്യ മടങ്ങി വരുമ്പോള്‍ പണം നല്‍കാന്‍ ഇല്ലാത്ത സാഹചര്യം വന്നപ്പോഴാണ് മോഷണം നടത്തിയത്. അടുത്തമാസം ഭാര്യ നാട്ടിലേക്ക് തിരികെ എത്തുമെന്ന അറിയിപ്പ് ലഭിച്ചിരുന്നു. ഭാര്യ ഇയാള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയാണ് റിജോയുടെ അക്കൗണ്ടിലേക്ക് പണം അയച്ചു നല്‍കിയിരുന്നത്. ഈ പണം ആഡംബരത്തിനായി ഉപയോഗിച്ച് ഒടുവില്‍ കടം കുന്നുകൂടി. അങ്ങനെ മോഷണമെന്ന തീരുമാനത്തിലേക്ക് പ്രതി എത്തിയത്.
വീട്ടില്‍ നിന്നാണ് റിജോയെ പൊലീസ് പിടികൂടിയത്. ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപയാണ് പ്രതി കവര്‍ന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ബാങ്കില്‍ മോഷണം നടന്നത്. സ്‌കൂട്ടറില്‍ ഹെല്‍മെറ്റും ജാക്കറ്റും കയ്യുറകളും ധരിച്ചെത്തിയ മോഷ്ടാവ് കത്തികാട്ടി ജീവനക്കാരെ മുറിയിലിട്ട് പൂട്ടി കൗണ്ടറിന്റെ ചില്ല് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്.
ബാങ്കിലെ സാഹചര്യങ്ങള്‍ മനസിലാക്കിയ ശേഷം കൃത്യമായി പ്ലാന്‍ ചെയ്താണ് കവര്‍ച്ച നടത്തിയത്. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആള്‍ തന്നെയാണ് മോഷണം നടത്തിയതെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. കൂടുതല്‍ പണം എടുക്കാനായി ശ്രമിച്ചെങ്കിലും കൈയില്‍ കിട്ടിയ പണവുമായി സ്ഥലം വിടുകയായിരുന്നുവെന്നും പ്രതിയുടെ മൊഴി. മൂന്ന് മിനിറ്റുകൊണ്ടാണ് ബാങ്കില്‍ കവര്‍ച്ച നടത്തിയത്. കൊള്ളയ്ക്ക് പ്രചോദനമായത് വെബ് സീരീസെന്നും റിപ്പോര്‍ട്ടുണ്ട്. നാല് സംഘമായി തിരിഞ്ഞാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയത്
https://www.facebook.com/Malayalivartha