സിദ്ധാർത്ഥൻ ഉപയോഗിച്ച 'ആ വസ്തുക്കൾ' ഹോസ്റ്റലിൽ.! തിരികെ കൊടുക്കാതെ സർവകലാശാലയുടെ ക്രൂരത

എസ്എഫ്ഐ സഖാക്കളുടെ പരസ്യവിചാരണയിൽ ജീവൻ പൊലിഞ്ഞ വിദ്യാർത്ഥി. ക്യാമ്പസുകളിൽ അവൻ ഉണ്ടാക്കിയ ഓളം തീർത്തും സഖാക്കന്മാർക്ക് അരോചകരമായിരുന്നു. ആ ഒരൊറ്റക്കാരണത്തിലാണ് പൂക്കോട് വെറ്റിനറി കോളേജിൽ അവൻ പരസ്യവിചാരണക്കിരയാകേണ്ടി വന്നത്. ഒടുക്കം അവന് ജീവൻ തന്നെ നഷ്ടമായി.
വർഷം ഒന്ന് കഴിഞ്ഞു കുട്ടി സഖാക്കന്മാരുടെ തോന്നിവാസത്തിൽ ഒരു കുടുംബം വേദന തിന്നാൻ തുടങ്ങിയിട്ട്. എന്നിട്ടും കുറ്റം ചെയ്തവർ എവിടേ എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. കുറ്റക്കാരെ രക്ഷപ്പെടുത്താൻ കോളേജിൽ ബക്കറ്റ് പിരിവടക്കം നടക്കുന്നു എന്ന് കഴിഞ്ഞ ദിവസം സിദ്ധാർത്ഥൻെ പിതാവ് മലയാളി വാർത്തയോട് പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ അദ്ദേഹം മറ്റൊരു പ്രതികരണം കൂടെ നടത്തുകയാണ്. അതായത് മരണം കഴിഞ്ഞ് ഒരു വർഷമായിട്ടും തൻെറ മകന്റെ ഉപയോഗിച്ച വസ്തുക്കൾ തിരികെ നൽകുന്നില്ലെന്ന് ആരോപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സിദ്ധാർത്ഥന്റെ പിതാവ് ടി ആർ ജയപ്രകാശ് . സിദ്ധാർഥൻ ഉപയോഗിച്ച 90 ശതമാനം വസ്തുക്കളും സർവ്വകലാശാല അധികൃതർ തിരികെ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി ജയപ്രകാശ് വൈത്തിരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മകന്റെ എല്ലാ സാധനങ്ങളും തിരികെ നൽകാമെന്ന് അറിയിച്ചത് കൊണ്ടാണ് ജയപ്രകാശും കുടുംബവും കഴിഞ്ഞദിവസം കോളെജിലെത്തിയത്.
എന്നാൽ സിദ്ധാർത്ഥന്റേതെന്ന് വീട്ടുകാർക്ക് ഉറപ്പില്ലാത്ത പതിനാല് സാധനങ്ങൾ മാത്രമാണ് കോളേജ് അധികൃതർ കൈമാറിയത്. വാച്ചും പഴ്സും ചെരുപ്പും വ്സ്ത്രങ്ങളും ഉൾപ്പടെ 24 വസ്തുക്കൾ ഇനിയും ലഭിക്കാനുണ്ടെന്ന് വീട്ടുകാർ പറയുന്നു. സിദ്ധാർഥൻ ഉപയോഗിച്ച സാധനങ്ങൾക്ക് വേണ്ടി രണ്ട്മാസം മുൻപ് വീട്ടുകാർ സർവ്വകലാശാലയെ സമീപിച്ചിരുന്നു.
എന്നാൽ കഴിഞ്ഞദിവസം വീട്ടുകാർക്ക് കൈമാറിയ കണ്ണടയും ബാഗും ഉൾപ്പടെയുള്ള സാധനങ്ങൾ കൈയ്യിലില്ല എന്നായിരുന്നു രണ്ട്മാസം മുൻപ് പറഞ്ഞത്. എന്നാൽ ഇപ്പോൾ ഇത് എവിടെ നിന്ന് ലഭിച്ചെന്ന് വീട്ടുകാർ ചോദിക്കുന്നു. സിദ്ധാർഥന്റെ വസ്തുക്കൾ കൈയ്യിലുള്ളവർ തിരികെ ഏൽപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾക്ക് സർവ്വകലാശാല അധികൃതർ നോട്ടീസ് നൽകിയിരുന്നു.
ഇതിന്റെ ഭാഗമായി ചില വിദ്യാർഥികൾ തിരിച്ചേൽപ്പിച്ച വസ്തുക്കളാണ് വീട്ടുകാർക്ക് കൈമാറിയത്. എന്നാൽ ഈ വിദ്യാർഥികളുടെ പേര് വെളിപ്പെടുത്താനാകില്ല എന്നാണ് ഡീൻ നൽകുന്ന മറുപടി.
സിദ്ധാർഥൻ ഉപയോഗിച്ച മറ്റ് സാധനങ്ങൾ മാർച്ച് മൂന്നിനുള്ളിൽ തിരികെ നൽകാമെന്നാണ് സർവ്വകലാശാല അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ അതിന് മടിക്കുകയാണ് കോളേജ് അധികൃതർ. സിദ്ധാർത്ഥന്റെ മരണം ആത്മഹത്യയല്ലെന്ന് ഉറച്ചു വിശ്വസിക്കുന്ന കുടുംബത്തിന് അവനുപയോഗിച്ച വസ്തുക്കൾ നൽകിയാൽ എന്തെങ്കിലും തെളിവ് അതിൽ അവശേഷിച്ച് കാണുമെന്ന ഭയമാണോ ഈ കോളേജ് നിലപാടിന് പിന്നിൽ എന്നത് ഏറെ ഗൗരവുമള്ള ചോദ്യമാണ്.
എന്തായാലും സിദ്ധാർത്ഥനെ അവർക്ക് തിരിച്ച് നൽകാൻ സാധിക്കില്ലെന്നത് ഉറപ്പാണ്. ആ സ്ഥിതിക്ക് അവന്റെ ഓർമ്മകളെങ്കിലും ആ കുടുംബത്തിന് ഒപ്പം നിൽക്കട്ടെയെന്ന് എന്ത് കൊണ്ട് ഈ നീചകർ കരുതുന്നില്ല എന്ന ചോദ്യമാണ് ഈ ഒരു നിലപാട് പുറത്ത് വന്നപ്പോൾ പൊതുജനങ്ങൾ പ്രതികരിക്കുന്നത്.
കഴിഞ്ഞ 2024 ഫെബ്രുവരി 18-നാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം സ്വദേശിയായ ജെ എസ് സിദ്ധാർഥൻ ക്രൂരമായി റാഗിംഗിനിരയായി മരിച്ചത്.
ഫെബ്രുവരി 14-ന് ക്യാംപസിൽ സംഘടിപ്പിച്ച വാലൻറൈൻസ് ഡേ പരിപാടിക്കിടെ ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൻറെ പേരിലാണ് സിദ്ധാർഥനെ സഹപാഠികൾ ക്യാപസിലേക്ക് തിരിച്ചുവിളിച്ചത്. തുടർന്ന് നടത്തിയ സമാനതകളില്ലാത്ത ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദനങ്ങൾക്കുമൊടുവിൽ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിയനിലയില്‍ സിദ്ധാർഥന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൂങ്ങി മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha