ഗോവിന്ദൻ തനിക്ക് കുറ്റിയടിച്ചോ? സംശയിച്ച് പിണറായി സി പി എമ്മിലും മുഖ്യമന്ത്രി പ്രതിസന്ധി... അവിടെ തരൂർ, ഇവിടെ ഗോവിന്ദൻ

സിപിഎം പ്രായപരിധി മാനദണ്ഡത്തിൽ പിണറായി വിജയന് ഇളവ് തുടരുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞതിൽ അസ്വാഭാവികതയുള്ളതായി പിണറായി വിജയൻ.
യാതൊരു പ്രകോപനവുമില്ലാതെ ഗോവിന്ദൻ മാസ്റ്റർ ഇത്തരം ഒരു അഭിപ്രായം ഒരു ദൃശ്യമാധ്യമത്തോട് പറഞ്ഞത് തന്റെ ശത്രുക്കളെ ഒന്നടങ്കം തനിക്കെതിരെ അണിനിരത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണോ എന്ന സംശയമാണ് പിണറായിക്കുള്ളത്.ഫലത്തിൽ കോൺഗ്രസിലുള്ള മുഖ്യമന്ത്രി പ്രതിസന്ധി സി.പി.എമ്മിനെയും ബാധിക്കുകയാണ്.
കണ്ണൂർ പാർട്ടി കോൺഗ്രസാണ് പിണറായിക്ക് ഇളവ് നൽകിയത്. പ്രായപരിധിയിൽ ഇളവ് നൽകുന്ന രാജ്യത്തെ ഏക നേതാവാണ് പിണറായിയെന്നും ഗോവിന്ദൻ പറഞ്ഞു. പ്രായപരിധി ഇളവ് നൽകുന്നതിൽ തെറ്റില്ലെന്ന് മുൻ മന്ത്രി ജി സുധാകരനും പറഞ്ഞു. പ്രായമല്ല യോഗ്യതയാണ് മാനദണ്ഡമാക്കേണ്ടത്. ഇനിയും എനിക്ക് ഒരു പത്തുവർഷം പ്രവർത്തിക്കാനുള്ള ഊർജമുണ്ടെന്നും സുധാകരൻ പ്രതികരിച്ചു.
പ്രായത്തെക്കാൾ ഉപരി ആവശ്യകതയാണ് പരിഗണിക്കപ്പെടുന്നതെന്ന് പറഞ്ഞ സുധാകരൻ വിഷയത്തിൽ അതൃപ്തി പ്രകടമാക്കുകയും ചെയ്തു. 75 വയസ് തികഞ്ഞവര്‍ പാര്‍ട്ടി ചുമതലകളില്‍നിന്ന് ഒഴിയണമെന്ന ഭരണഘടനാഭേദഗതി കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസാണ് അംഗീകരിച്ചത്.ഇതിലാണ് പിണറായി വിജയന് മാത്രം ഇളവ് നൽകുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ അരിഞ്ഞുവീഴ്ത്താനുള്ള ആഗ്രഹമാണ് സി പി എം പിബിക്കുള്ളത്. പി.ബി. അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി നിജപ്പെടുത്താനാണ് തീരുമാനം എടുത്തത്. അങ്ങനെ സംഭവിച്ചാൽ പിണറായി പി.ബിയിൽ നിന്നും പുറത്താകും, . 2025 ൽ നടക്കുന്ന 24 ാം പാർട്ടി കോൺഗ്രസിലായിരിക്കും തീരുമാനമെടുക്കുക. എന്നാൽ പിണറായിക്ക് ഇളവ് നൽകുമെന്നാണ് ഗോവിന്ദൻ പറയുന്നത്.
കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ തീരുമാനിച്ച നേതാക്കളുടെ 75 വയസ്സ് പ്രായപരിധി തുടരണമെന്നാണ് സിപി.എം പോളിറ്റ് ബ്യൂറോ തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്യാൻ ഡൽഹിയിൽ നടന്ന രണ്ടുദിവസത്തെ പി.ബി യോഗത്തിലാണ് പ്രായപരിധി പുനഃപരിശോധിക്കേതില്ലെന്ന നിര്‍ദേശം ഉയർന്നത്. പിണറായി വിജയന് പി.ബിയില്‍ തുടരുന്ന കാര്യം അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കും. പിണറായിയെ പി.ബിയിൽ തുടരാൻ അനുവദിക്കരുതെന്ന താൽപര്യമാണ് പി- ബി. അംഗങ്ങൾക്കുള്ളത്. 75 വയസ് പ്രായപരിധി നടപ്പാക്കാൻ തീരുമാനിക്കുമ്പോൾ യോഗത്തിൽ പങ്കെടുത്തവരെല്ലാം പിണറായിയെ ഉറ്റുനോക്കി. ആർക്കെങ്കിലും ഇളവ് നൽകണമോ എന്ന് ചർച്ച വന്നപ്പോൾ ബംഗാൾ സഖാക്കൾ ആവശ്യമില്ലെന്നാണ് പറഞ്ഞത്. പി ബിയിൽ പുതിയ ടീം വരട്ടെ എന്നാണ് എല്ലാവരുടെയും താൽപര്യം. പിണറായിയുടെ ബി.ജെ പി താൽപര്യമാണ് എതിർപ്പിന് കാരണം.
കണ്ണൂരിൽ നടന്ന കഴിഞ്ഞ പാർട്ടി കോണ്‍ഗ്രസിലാണ് 75 വയസ്സ് എന്ന പ്രായപരിധി പാര്‍ട്ടി നിശ്ചയിച്ചത്. നിലവില്‍ പോളിറ്റ് ബ്യൂറോയില്‍ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക്ക് സര്‍ക്കാര്‍, പിണറായി വിജയന്, സൂര്യകാന്ത് മിശ്ര, ജി. രാമകൃഷ്ണന്, സുഭാഷിണി അലി എന്നിവര്‍ക്ക് 75 വയസ്സ് പൂര്‍ത്തിയായി. ഇവരെല്ലാം പുറത്താകും. അവര്‍ മാറിനില്‍ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ ഘട്ടത്തിലാണ് ഇതില്‍ മാറ്റം വേണമെന്ന് നേതൃതലത്തില്‍തന്നെ ആവശ്യമുയര്‍ന്നത്. തമിഴ്നാട്ടിൽ നടക്കുന്ന 24 പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടിയുള്ള കരട് രേഖകള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള രണ്ട് ദിവസത്തെ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം നടന്നത്.
പ്രായപരിധി മാനദണ്ഡം പാർട്ടിക്ക് ഗുണമാകില്ലെന്ന് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പറഞ്ഞിട്ടുണ്ട്. 75 വയസ് കഴിഞ്ഞാൽ വിരമിക്കണമെന്ന തീരുമാനം പ്രസ്ഥാനത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കണം. ചട്ടം കൊണ്ടുവന്നിട്ട് കുറച്ച് വര്‍ഷമേയായുള്ളൂ. ചട്ടം കൊണ്ടുവന്നവര്‍ക്ക് അത് മാറ്റിക്കൂടെയെന്നും ഈ ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോയെന്നും സുധാകരൻ ചോദിച്ചു. ഇ.എം.എസിന്റേയും എ.കെ.ജിയുടേയും കാലത്തായിരുന്നെങ്കില്‍ അവര്‍ എന്നേ റിട്ടയര്‍ ചെയ്തുപോകേണ്ടി വന്നേനെയെന്നും അദ്ദേഹം പറഞ്ഞു.
75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ പറഞ്ഞിട്ടില്ല. പ്രത്യേക സാഹചര്യത്തിൽ കൊണ്ടുവന്നു. ഞങ്ങളെല്ലാം അംഗീകരിച്ചു. ചട്ടം കൊണ്ടു വന്നവർക്ക് അത് മാറ്റിക്കൂടേ? ചട്ടം ഇരുമ്പുലക്കയല്ല. പറ്റിയ നേതാക്കളെ കിട്ടാതെ വന്നാൽ എന്തു ചെയ്യും? 75 വയസ് കഴിഞ്ഞവരെ മത്സരിപ്പിക്കണമെന്ന് ആരും പറഞ്ഞില്ല. പക്ഷേ വയസ്സായത് കൊണ്ട് സ്ഥാനത്തിരിക്കാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ എന്നും സുധാകരന്‍ ചോദിച്ചു.
പിണറായി വിജയന് 75 വയസ് കഴിഞ്ഞു. പക്ഷേ, മുഖ്യമന്ത്രിയാകാൻ വേറെ ആള്‍ വേണ്ടേ. പ്രായപരിധിയിൽ ഇളവ് നൽകിയാണ് പിണറായി വിജയനെ വീണ്ടും മുഖ്യമന്ത്രിയാക്കിയത്. പാര്‍ട്ടി പരിപാടിയില്‍ ഇല്ലാത്ത ഒരു ചട്ടമാണ് വിരമിക്കൽ. പറ്റിയ നേതാക്കളെ, പൊതുജനങ്ങള്‍ ബഹുമാനിക്കുന്നവരെ കിട്ടാനില്ലെങ്കില്‍ എന്തുചെയ്യും? ഇതെല്ലാം ഗൗരവമുള്ള കാര്യമാണ്. ഇതെല്ലാം സമൂഹത്തോടാണ് സംസാരിക്കുന്നത്. അവരുടെ താൽപര്യങ്ങളാണ് നോക്കേണ്ടത്. തോൽക്കുമെന്ന് മനസിലാക്കിയിട്ട് അസംബ്ലിയിലും പാര്‍ലമെന്റിലും ആളെ നിര്‍ത്തിയിട്ട് കാര്യമുണ്ടോ? ആയാള്‍ തോറ്റുപോകും എന്നറിയാം. ചുമ്മാതെ നിര്‍ത്തുകയാണ്. പാര്‍ലമെന്റിലെല്ലാം തോല്‍ക്കുമെന്ന് അറിഞ്ഞുകൊണ്ടല്ലേ പലരും നില്‍ക്കുന്നത്. ഇതെല്ലാം പരിശോധിക്കേണ്ട കാര്യമാണെന്നും സുധാകരന്‍ പറഞ്ഞു.
2021 ൽ പിണറായി വിജയന്റെ രാഷ്ട്രീയ വസന്തം അസ്തമിക്കുമോ എന്ന് രാഷ്ട്രീയ കേരളം കാത്തിരുന്നു.. സി പി എം പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി എന്നിവിടങ്ങളിലെ പ്രായ പരിധി 75 വയസാക്കിയതോടെ 2021 ൽ നടന്ന പാർട്ടി കോൺഗ്രസിൽ നിന്നും പിണറായി പുറത്താവുമെന്നാണ് കരുതിയത്. എന്നാൽ ഇളവ് കിട്ടി.
പിണറായിയെ വെട്ടുക എന്ന ലക്ഷ്യത്തോടെ സീതാറാം യച്ചൂരി രൂപം കൊടുത്ത ഡിസൈനാണ് പിബിയിലെ പ്രായപരിധി എന്നാണ് പിണറായി ഭക്തർ പറയുന്നത്. പിണറായി മാത്രമാണ് യച്ചൂരിയെ എതിർത്ത് സംസാരിക്കാൻ കരുത്തുള്ളതായി പി.ബിയിലുണ്ടായിരുന്നത്. കാരാട്ട് ഉണ്ടെങ്കിലും അദ്ദേഹം സമവായ നിലപാടാണ് സ്വീകരിക്കാറുള്ളത്. സംസ്ഥാനത്ത് നിന്നുള്ള എം എ ബേബിയും യച്ചൂരിയെ പൂർണമായും അനുകൂലിക്കുന്നവരായിരുന്നു.. ബേബിയെ പി ബി. അംഗമാക്കി കേരളത്തിൽ നിന്നും കടത്തിയത് പിണറായിയാണ്.പി.ബി. അംഗമായെങ്കിലും ബേബി അസ്വസ്ഥനാണ്. അദ്ദേഹത്തിന് ആഗ്രഹം കേരളത്തിൽ തുടരാനായിരുന്നു.
മരിക്കുമ്പോൾ 70 കഴിയാത്ത യച്ചൂരിക്ക് വർഷങ്ങൾ ബാക്കിയുണ്ടായിരുന്നു. . എല്ലാവരോടും സൗമ്യനായി പെരുമാറുന്ന യച്ചൂരിക്ക് അതിന് ശേഷം പ്രായത്തിൽ ഇളവ് നൽകാനും സാധ്യതയുണ്ടായിരുന്നു. 2018 ഏപ്രിൽ 18 മുതൽ 22 വരെ ഹൈദരാബാദിൽ നടന്ന സി പി എം ഇരുപത്തി രണ്ടാം പാർട്ടി കോൺഗ്രസാണ് ഇരുപത്തിരണ്ടാമത്തെ പി ബിയെ തെരഞടുത്തത്.17 അംഗ പോളിറ്റ് ബ്യൂറോ ആണ് നിലവിലുള്ളത്. പിണറായി ഒഴിച്ച് പി.ബിയിൽ ബാക്കിയുള്ളവരെല്ലാം യച്ചൂരി പറയുന്നത് കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവരായിരുന്നു. എന്നാൽ പിണറായി യച്ചൂരിക്കെതിരെ കർശന നിലപാടാണ് സ്വീകരിച്ചത്. യച്ചൂരി മരിച്ചതോടെ ആ ശല്യം പിണറായിക്ക് ഇല്ലാതായി.
യച്ചൂരിയെ കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭയിൽ അയക്കാനുള്ള നീക്കം തടഞ്ഞത് പിണറായിയാണ്. യച്ചൂരിയെ രാജ്യസഭയിൽ അയക്കുക എന്നത് സോണിയാ ഗാന്ധിയുടെ താത്പര്യമായിരുന്നു. മോദിയുടെ നയങ്ങൾക്കെതിരെ ശക്തമായി സംസാരിക്കാൻ യച്ചുരിക്ക് കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു സോണിയയുടെ ശ്രമം. എന്നാൽ യച്ചൂരി കോൺഗ്രസിന്റെ ചെലവിൽ രാജ്യസഭയിലേക്ക് പോകേണ്ടെന്ന് പിണറായി തീരുമാനിച്ചു. ഇതിനെ തുടർന്ന് യച്ചൂരി പിൻമാറി. അന്നു മുതൽ പിണറായിയും യച്ചൂരിയും പൂർണമായി തെറ്റി. പാർട്ടി സെക്രട്ടറി പാർലെമെന്റ് അംഗമാകുന്നത് പാർട്ടിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് പിണറായി അന്ന് പറഞ്ഞത്. കേരളത്തിൽ നിന്നും വീരേന്ദ്രകുമാറിന്റെ ഒഴിവിൽ യച്ചൂരിയെ രാജ്യസഭയിൽ അയക്കാമായിരുന്നു.എന്നാൽ അത് സംഭവിക്കാതിരിക്കാനാണ് വീരൻ ഇടതു മുന്നണിയിലേക്ക് വന്നപ്പോൾ തന്നെ പിണറായി അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചത്.
പ്രകാശ് കാരാട്ടിന്റെ സ്വന്തം ആൾ എന്നാണ് പിണറായി അറിയപ്പെടുന്നത്. എസ്. രാമചന്ദ്രൻ പിള്ളയും പിണറായിയുടെ അടുപ്പക്കാരനാണ്. പിണറായി ഇവരുടെ ഗ്രൂപ്പിലാണ് ഉള്ളത്.
സീതാറാം യച്ചൂരിയുടെ പിൻഗാമിയായി മലയാളികൾ വരാതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കരുക്കൾ നീക്കിയിരുന്നു..
സീതാറാം യെച്ചൂരിയുടെ പിൻഗാമി ആരാകും എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കിയത് . വൃന്ദ കരാട്ട്, മണിക് സർക്കാർ, എംഎ ബേബി എന്നീ പേരുകളാണ് ചർച്ചകളിലുണ്ടായിരുന്നത്.. പുതിയ ജനറൽ സെക്രട്ടറിയെ ഇപ്പോൾ തീരുമാനിക്കണോ അതോ ഒരു കൺവീനറെ നിയോഗിച്ചാൽ മതിയോ എന്നും സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ ചർച്ച വന്നു . പാർട്ടി കോൺഗ്രസ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ താൽക്കാലിക ചുമതല നൽകാനായിരുന്നു കൂടുതൽ സാദ്ധ്യത.ജനറൽ സെക്രട്ടറി പദവിയിലിരിക്കുമ്പോൾ മരണമടയുന്ന ആദ്യ നേതാവാണ് യെച്ചൂരിയെന്നതിനാൽ പാർട്ടിക്കു മുന്നിൽ ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കേണ്ട മുൻ അനുഭവം ഉണ്ടായിട്ടില്ല.
യെച്ചൂരി ആശുപത്രിയിലായിരുന്നപ്പോൾ പതിനേഴംഗ പിബിയിലെ പാർട്ടി സെന്ററാണ് ദൈനംദിന കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോയിരുന്നത്. സെന്ററിൽ പ്രവർത്തിച്ചിരുന്ന പിബി അംഗങ്ങൾ ഓരോരുത്തർക്കും ചുമതലകൾ വിഭജിച്ചു നൽകി. ജനറൽ സെക്രട്ടറി ഏകപക്ഷീയമായി തീരുമാനം കൈക്കൊള്ളുന്ന സംഘടനാ സംവിധാനമല്ല സിപിഎമ്മിന്റേത്. ജനറൽ സെക്രട്ടറിയടക്കം പത്തംഗങ്ങളാണ് പിബിയിലെ പാർട്ടി സെന്ററിലുള്ളത്. യെച്ചൂരിയുടെ വേർപാടിനെത്തുടർന്ന് അത് ഒമ്പതായി.
മുൻ ജനറൽ സെക്രട്ടറി കൂടിയായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എം.എ.ബേബി, തപൻ സെൻ, ബി.വി.രാഘവുലു, സുഭാഷിണി അലി, നീലോൽപ്പൽ ബസു, എ.വിജയരാഘവൻ,അശോക് ധാവ്‌ളെ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ . പുതിയ ജനറൽ സെക്രട്ടറിയുടെ കാര്യത്തിൽ ഊഹാപോഹങ്ങൾ സജീവമായിരുന്നു. സ്വീകാര്യതയുള്ള നേതാവെന്ന നിലയിൽ എം.എ.ബേബിയുടെ പേരും ജനറൽ സെക്രട്ടറിയാവാൻ സജീവമായിരുന്നു. കേരള ഘടകത്തിന്റെ പ്രത്യേകിച്ച് പിണറായി വിജയന്റെ നിലപാട് ഇക്കാര്യത്തിൽ നിർണായകമായി.പി.ബിയിൽ താരതമ്യേന ജൂനിയറാണെങ്കിലും പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്റെ പേരും , ബി.വി.രാഘവുലു, തപൻസെൻ, മണിക് സർക്കാർ എന്നീ പേരുകളും ചർച്ചയായി . ബേബിയെ വെട്ടാൻ പിണറായി നീക്കം നടത്തി. അത് ജയിച്ചു.
സീതാറാം യച്ചൂരി തനിക്ക് നൽകിയ സമ്മർദ്ദങ്ങൾ ബേബിയിലൂടെ ആവർത്തിക്കുന്നത് പിണറായിക്ക് സഹിക്കാനാവില്ല. ബേബിക്കാണെങ്കിൽ തന്നോട് പണ്ടേ പോരെന്ന് പിണറായിക്കറിയാം . ആകെ പ്രതിസന്ധിയിലായിരിക്കുന്ന കേരള സി. പി എമ്മിൽ ബേബി നട ത്താൻ ഉദ്ദേശിക്കുന്ന ശുദ്ധീകരണം പിണറായി ഒരിക്കലും അംഗീകരിക്കുകയില്ല
സി പി എം സംസ്ഥാന സെക്രട്ടേറിയറ്റും സർക്കാരും ഫോറം ഫോർ പിണറായി ആയെന്നും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കേരളത്തിലെ സി പി എമ്മിന് ബംഗാളിന്റെ ഗതി വരുമെന്നും സംസ്ഥാന നേതാക്കൾ കേന്ദ കമ്മിറ്റിയെ അറിയിച്ചിട്ട് കുറെ നാളായി . കേരളത്തിലെ തിരഞ്ഞടുപ്പ് പരാജയം സി പി എം കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യണമെന്നും ഒരു കാരണവശാലും കേരളത്തിന് വിട്ടു കൊടുക്കരുതെന്നും സി പി എം സംസ്ഥാന നേതാക്കളിൽ ഒരു വിഭാഗം സീതാറാം യച്ചൂരിയെ അറിയിച്ചിരുന്നു . ഇലക്ഷനിൽ തോറ്റതിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ വാദങ്ങളെല്ലാം കേന്ദ്ര കമ്മിറ്റി തള്ളി . 2004 ൽ മുഖ്യമന്ത്രി എ.കെ. ആന്റണി അനുഭവിച്ച അതേ പ്രതിസന്ധിയിലൂടെയാണ് പിണറായിയും കടന്നുപോയത്.. 2004 ൽ ലോകസഭാ തിരഞ്ഞടുപ്പിൽ കോൺഗ്രസ് കൂട്ടത്തോടെ തോറ്റപ്പോൾ ആന്റണി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവച്ചിരുന്നു.
സിപിഎമ്മിനു കേരളത്തിലുണ്ടായ നിരാശാജനകമായ പരാജയത്തിന്റെ കാരണങ്ങൾ മനസ്സിലാക്കാനുള്ള ആഴത്തിലുള്ള ആത്മപരിശോധന കേരളത്തിൽ നടന്നില്ല. കോൺഗ്രസിന്റെ വോട്ടുകളാണു ബിജെപിക്കു കൂടുതലായി ലഭിച്ചത്, കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാരുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജനം 2019 ലേതുപോലെ വോട്ട് ചെയ്തതാണ് എന്നിങ്ങനെ പരാജയത്തിന് പല വ്യാഖ്യാനങ്ങൾ കേരളത്തിലെ നേതാക്കൾ നൽകി .
പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്നുള്ള പിഴവുകളെന്തെങ്കിലും കൂടി പരാജയത്തിന് കാരണമായോയെന്നു വ്യക്തമാക്കപ്പെട്ടില്ല. സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും മറ്റും പങ്കെടുക്കാനിരിക്കെയാണ് യച്ചൂരി വിട്ടുപോയത്..
പിണറായി വിജയൻ തുടർഭരണം സാധ്യമാക്കിയതു കണക്കിലെടുത്ത് കേരളത്തിലെ കാര്യങ്ങളിൽ തീർത്തും തലയിടാതെ സുരക്ഷിത അകലം പാലിക്കുകയെന്നതാണ് ഇപ്പോൾ കേന്ദ്ര നേതൃത്വത്തിന്റെ രീതി. അതിൽ ഇനി മാറ്റമുണ്ടാകുമോയെന്നാണു വ്യക്തമാകേണ്ടത്.
സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ പിബിയിലെ പ്രധാനികളുടെ സാന്നിധ്യം തീരെക്കുറയുകയെന്ന സ്ഥിതി രൂപപ്പെട്ടിരുന്നു. എം.എ.ബേബിയും എ.വിജയരാഘവനും ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പിബി അംഗങ്ങൾ എന്ന നിലയിൽ പങ്കെടുക്കുന്നുണ്ടെങ്കിലും രണ്ടു പേരും പിണറായിക്കു മുന്നിൽ അശക്തരാണ്. നേരത്തേ കേരളത്തിൽ നിന്നു തന്നെയുള്ള എസ്ആർപി പങ്കെടുക്കുമ്പോഴുള്ള മൂല്യം പോലും സംസ്ഥാന കമ്മിറ്റി ഇരുവർക്കും നൽകാറില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. എന്നാൽ ബേബി ഇനി ശക്തനാകാനുള്ള സാധ്യത തള്ളി കളയാനാവില്ല
സംസ്ഥാനത്തെ ഭരണം മെച്ചപ്പെടുത്താനുള്ള യോഗങ്ങളിൽ പിബിയിലെ പ്രധാനികൾ പങ്കെടുക്കാതിരുന്നതും സുരക്ഷിത അകലസമീപനമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. യോഗങ്ങളിൽ സർക്കാരിനെതിരെ വിമർശനമുയർന്നിരുന്നു. അതുൾക്കൊണ്ടുള്ള മാറ്റമെന്തെങ്കിലും മുഖ്യമന്ത്രിയുടെ നടപടികളിൽ പ്രതിഫലിച്ചില്ല. കോൺഗ്രസ് വിരുദ്ധതയിലും പൗരത്വനിയമഭേദഗതിയിലും ഊന്നിയുള്ള തിരഞ്ഞെടുപ്പു പ്രചാരണമെന്നതും പിണറായിയുടേതായിരുന്നു. ഫലത്തിൽ, ഭരണരീതിയും രാഷ്ട്രീയ ലൈനും തിരഞ്ഞെടുപ്പിൽ ദോഷമായി. എന്നാൽ, അത്തരമൊരു ഏറ്റുപറച്ചിൽ പിബിയിൽ ഉണ്ടായതുമില്ല.
പിണറായിക്കെതിരെ നീങ്ങാൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരുന്നു..ഇനിയും പിണറായിയെ വെറുതെ വിട്ടാൽ കാര്യങ്ങൾ വഷളാകുമെന്ന് സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾ തിരിച്ചറിഞ്ഞിരുന്നു.. തിരിച്ചറിവ് മുമ്പേ ഉണ്ടായതാണെങ്കിലും കേരള നേതാക്കൾ കേന്ദ്ര നേതൃത്വത്തിനൊപ്പം നിന്നില്ല. ഇതു കൊണ്ടാണ് കേന്ദ്രത്തിന് ഇടപെടാൻ കഴിയാതിരുന്നത്. ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. കേരളത്തിൽ നിന്നും പിണറായിക്കെതിരെ ശക്തമായ നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നു. അത് യച്ചൂരിയെ ധൈര്യശാലിയാക്കിയെങ്കിലും അദ്ദേഹം യാത്രയായി. അതിനാൽ തൻ്റെ യാത്രകൾ പ്രതിരോധിക്കാൻ ആരുമില്ലെന്ന് പിണറായി കരുതുന്നു.
പിണറായിയുടെ വിശ്വസ്തർ എന്ന നിലയിൽ നിൽക്കുന്നവർ പോലും പിണറായിക്കെതിരെ രഹസ്യ നീക്കങ്ങളിൽ സജീവമാണ്. ലോകസഭാ തിരഞ്ഞടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥികൾ തോൽക്കുമെന്ന് ഇൻറലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇതിനെ സി പി എം നേതാക്കൾ പുച്ഛിച്ച് തള്ളുകയാണ് ചെയ്തത്. അന്ന് ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യച്ചൂരിക്ക് തോൽക്കുമെന്ന് അറിയാമായിരുന്നെങ്കിലും അദ്ദേഹം നിശബ്ദനാവുകയാണ് ചെയ്തത്.
പല നേതാക്കളും പിണറായിക്ക് വിശ്രമം അനുവദിക്കണമെന്ന അഭിപ്രായക്കാരാണ്'. കേരളത്തിൽ ഇടതുമുന്നണി തോൽക്കാൻ കാരണം മോദി വിരോധമാണെന്ന പിണറായിയുടെ നിയമസഭാ പ്രസംഗം ജനത്തിനൊപ്പം സി.പി എം നേതാക്കളും പുച്ഛിച്ച് തള്ളി. യച്ചൂരിക്ക് മുന്നിൽ തലകുനിച്ച് പിണറായി ഇരിക്കുന്ന ചിത്രം കാണാൻ എല്ലാവരും ആഗ്രഹിച്ചിരുന്നു. അത് രചിക്കാൻ പോകുന്നത് പുതിയ കേരളത്തിന്റെ സി.പി.എം. രാഷ്ട്രീയമാണെന്ന് എല്ലാവരും കരുതിയിരിക്കുമ്പോഴാണ് യച്ചൂരി യാത്രയായത്. ഇത്തരത്തിൽ തങ്ങളെ ബുദ്ധിമുട്ടിക്കുന്ന പിണറായിയെ പി ബിയിൽ നിന്നും വെട്ടാനാണ് തീരുമാനം. അങ്ങനെ വെട്ടിയാൽ നഷ്ടം സംഭവിക്കാൻ പോകുന്നത് മന്ത്രി മുഹമ്മദ് റിയാസിന് മാത്രമാണ്. 2026 ൽ ഭരണവും 2025 ൽ പി.ബി.സ്ഥാനവും പോയാൽ പിണറായി ആരുമല്ലാതായി തീരും. അത്തരം ഒരു നീക്കം ശക്തമാക്കുകയാണോ എം.വി. ഗോവിന്ദന്റെ ഉദ്ദേശ്യം? പിണറായിയുടെ സംശയം തീർത്തും തെറ്റാണെന്ന് പറയുക വയ്യ.കാരണം എം.വി. ഗോവിന്ദന്റെ സ്വപ്നത്തിലും മുഖ്യമന്ത്രികുപ്പായം ആടിയുലയുന്നുണ്ട്.
https://www.facebook.com/Malayalivartha