വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: കട്ടിലില്‍ നിന്ന് വീണതാണെന്ന് റഹീമിനോടും ആവര്‍ത്തിച്ച് അഫാന്റെ മാതാവ്

വെഞ്ഞാറമ്മൂട് കൂട്ടക്കൊലയില്‍ പ്രതിയായ അഫാന്റെ ചികിത്സയില്‍ കഴിയുന്ന മാതാവ് തന്റെ അവസ്ഥയ്ക്ക് കാരണം മൂത്ത മകനാണെന്ന് പറഞ്ഞില്ല. അഫാന്റെ പിതാവ് അബ്ദുള്‍ റഹീം വെള്ളിയാഴ്ച രാവിലെയാണ് നാട്ടില്‍ മടങ്ങിയെത്തിയത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമീനയെ ആദ്യം സന്ദര്‍ശിച്ചു. ഷെമീന അപ്പോഴും അന്വേഷിച്ചത് ഇളയമകന്‍ അഫ്‌സാനെയായിരുന്നു. ഷമീനയോട് സംഭവത്തെക്കുറിച്ച് തിരക്കിയപ്പോള്‍ റഹീമിനോടും ഷമീന തന്റെ അവസ്ഥയ്ക്ക് കാരണം മൂത്ത മകന്‍ അഫാനാണെന്ന് പറഞ്ഞില്ല. കട്ടിലില്‍ നിന്ന് വീണതാണെന്നു തന്നെ റഹീമിനോടും ആവര്‍ത്തിച്ചു.
മാതാവ് ഷെമിനയെയാണ് പ്രതി അഫാന്‍ ആദ്യം കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെ 11ഓടെ ഷെമിനയുടെ കഴുത്തില്‍ ഷാള്‍ ചുറ്റി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. മരിച്ചെന്നുകരുതി മുറി പൂട്ടിയശേഷമാണ് ബാക്കി കൊലപാതകങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ അഫാന്‍ നടത്തിയത്. വെഞ്ഞാറമൂട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി പണയത്തിനു സ്വര്‍ണം കൊണ്ടുവരാമെന്നു പറഞ്ഞ് 1,400 രൂപ കടം വാങ്ങുകയും ബാഗ്, ചുറ്റിക, എലിവിഷം എന്നിവ മൂന്നുകടകളില്‍നിന്നു വാങ്ങി തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മാതാവ് മരിച്ചിട്ടില്ലെന്നു കണ്ടത്. തുടര്‍ന്ന് ഷെമിനയെ ചുറ്റിക ഉപയോഗിച്ച് അടിച്ചുവീഴ്ത്തി.
പിന്നീട് അഫാന്‍ പാങ്ങോട്ടുള്ള മുത്തശ്ശി സല്‍മാ ബീവിയുടെ വീട്ടിലെത്തി. മുത്തശ്ശിയുടെ തലയ്ക്കടിച്ചുവീഴ്ത്തി മാല പൊട്ടിച്ചെടുത്തു. തിരിച്ച് വെഞ്ഞാറമൂട്ടിലെ പണമിടപാട് സ്ഥാപനത്തിലെത്തി 74,000 രൂപയ്ക്ക് പണയംവെച്ചു. ഇതിനുശേഷമാണ് പിതൃസഹോദരന്‍ ലത്തീഫിന്റെ വീട്ടിലെത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തിയത്. തുടര്‍ന്ന് വെഞ്ഞാറമൂട്ടിലെ ബാറിലെത്തി മദ്യപിച്ചതിനുശേഷം വീട്ടിലേക്കുപോയി.
ഈ സമയത്താണ് ഫര്‍സാനയെ സ്വന്തം വീട്ടിലേക്കു വിളിച്ചുവരുത്തിയത്. ഫര്‍സാനയെ കൊലപ്പെടുത്തിയശേഷം താന്‍ വിഷം കഴിച്ചതായാണ് അഫാന്റെ മൊഴി. പിന്നീട് വീട്ടിലെത്തിയ അനിയന്‍ അഫ്‌സാനെയും അഫാന്‍ കൊലപ്പെടുത്തി.നിലവില്‍ മുത്തശ്ശി സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ പാങ്ങോട് പോലീസ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha