കാൾ മാർക്‌സിന്റെ വിയോഗത്തിന് 142 വർഷങ്ങൾ പൂർത്തിയാകുന്നു; സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കാൾ മാർക്‌സിന്റെ വിയോഗത്തിന് 142 വർഷങ്ങൾ പൂർത്തിയാവുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ചൂഷണങ്ങളിൽ നിന്നുള്ള വിമോചനത്തിനായി മനുഷ്യർ നടത്തുന്ന പോരാട്ടങ്ങൾക്ക് ധൈഷണികവും ശാസ്ത്രീയവുമായ പ്രത്യയശാസ്ത്ര അടിത്തറ നൽകി എന്നതാണ് കാൾ മാർക്സിന്റെ ഏറ്റവും പ്രധാന സംഭാവന. മുതലാളിത്ത വ്യവസ്ഥിതിയെ ഇഴകീറി പരിശോധിച്ച മാർക്സ് അതെങ്ങനെ കോടാനുകോടി വരുന്ന തൊഴിലാളിവർഗത്തെ അടിമതുല്യമാക്കുന്നു എന്ന് തുറന്നു കാണിച്ചു. മനുഷ്യ സമൂഹത്തിന്റെ ചരിത്രം വർഗ്ഗസമരങ്ങളുടെ ചരിത്രമാണെന്ന് വിശദമാക്കിയ കാൾ മാർക്സ് ലോകത്തിന്റെ ഭാവിയിലേയ്ക്ക് വെളിച്ചം വീശുകയും ചെയ്തു.
തൊഴിലാളി വർഗ മുന്നേറ്റത്തിലൂടെ സോഷ്യലിസം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത ലോകത്തെ ബോധ്യപ്പെടുത്തി. രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും കലയും ഭാഷയും ഉൾപ്പെടെ മനുഷ്യ സംസ്കാരത്തിന്റെ സമസ്തമേഖലകളേയും ആഴത്തിൽ മനസ്സിലാക്കാനുതകുന്ന ദർശനമായി മാർക്സിസം വളർന്നു. അത് മാനവിക വിമോചനത്തിനുള്ള ദാർശനികായുധമായി മാറി.
മുതലാളിത്ത പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയും സാമ്രാജ്യത്വമുയർത്തുന്ന ഭീഷണി കൂടുതൽ ശക്തമാവുകയും ചെയ്യുന്ന വർത്തമാനകാല സാഹചര്യത്തിൽ കാൾ മാർക്സിന്റെ ചിന്തകളുടെ പ്രസക്തിയേറുകയാണ്. മുതലാളിത്ത രാജ്യങ്ങളിൽ പോലും മാർക്സിന്റെ ആശയങ്ങൾ ജനങ്ങൾ കൂടുതൽ താല്പര്യത്തോടെ പഠിക്കാൻ ശ്രമിക്കുന്നു. മാർക്സ് പകർന്നു തന്ന വെളിച്ചം നമ്മുടെ ലോകവീക്ഷണത്തെ കൂടുതൽ വ്യക്തവും കണിശവും ആക്കുമെന്ന് ലോകം തിരിച്ചറിയുകയാണ്. മാറ്റത്തിനായുള്ള സമരങ്ങൾക്ക് അവ ദിശാബോധം പകരുന്നു. ആ ചിന്തകളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും പഠിക്കാനും രാഷ്ട്രീയത്തിൽ പകർത്താനും നമുക്ക് സാധിക്കണം. ആ ശ്രമങ്ങൾക്ക് കരുത്തു പകരുമെന്ന് മാർക്സിന്റെ സ്മരണകൾക്കു മുന്നിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം. അഭിവാദ്യങ്ങൾ.
https://www.facebook.com/Malayalivartha