കൂട്ടത്തോടെ പെട്ടു... ബി ഗോപാലകൃഷ്ണന്‍ പി കെ ശ്രീമതി ടീച്ചറോട് മാപ്പ് പറഞ്ഞത് ഇക്കാര്യത്തില്‍ മാത്യു കുഴല്‍നാടനും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി വി ശിവന്‍കുട്ടി; മാസപ്പടി കേസില്‍ ഒറ്റയ്ക്ക് പോയ മാത്യു കുഴല്‍നാടന് വന്‍ തിരിച്ചടി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷന്‍സിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പരാതിക്ക് തെളിവുകളുടെ പിന്‍ബലമില്ലെന്നും വസ്തുതകളില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തില്‍മാത്രം കേസെടുത്ത് അന്വേഷിക്കാനാകില്ലെന്നും വ്യക്തമാക്കിയ കോടതി, ഇതേ ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി നടപടി ശരിവച്ചു. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ, കളമശേരി സ്വദേശി ഗിരീഷ് ബാബു എന്നിവരുടെ റിവിഷന്‍ ഹര്‍ജികളാണ് ജസ്റ്റിസ് കെ ബാബു തള്ളിയത്.
സിഎംആര്‍എല്‍ കമ്പനിയുടെ പ്രതിനിധി സൂക്ഷിച്ചിരുന്ന ഡയറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കമ്പനി ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡില്‍ നല്‍കിയ മൊഴി തെളിവായി കണക്കാക്കാനാകില്ല. സംശയത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതി മാത്രമാണിത്. അതില്‍ വസ്തുതയും തെളിവുമില്ല. സംശയത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ പൊതുപ്രവര്‍ത്തകരുടെ ഔദ്യോഗിക ജീവിതത്തില്‍ കളങ്കംചാര്‍ത്താനേ ഉപകരിക്കൂ. ഇത്തരം പരാതികളില്‍ പ്രതിയെന്ന നിലയില്‍ കോടതിയിലേക്ക് വിളിച്ചുവരുത്തുന്നത് വ്യക്തിയുടെ അന്തസ്സിനെയും ആത്മാഭിമാനത്തെയും പ്രതിച്ഛായയെയും പ്രതികൂലമായി ബാധിക്കുമെന്ന് 59 പേജുള്ള വിധിന്യായത്തില്‍ പറഞ്ഞു. ഡയറിയില്‍ കുറിച്ചെന്ന് പറയുന്ന കാര്യങ്ങളുടെ വെളിച്ചത്തില്‍ കേസെടുക്കാനാകില്ലെന്ന വിജിലന്‍സ് കോടതിവിധിയില്‍ അപാകമില്ല.
ആരോപണങ്ങളുമായി മുഖ്യമന്ത്രിയെ ബന്ധിപ്പിക്കാന്‍ തെളിവുകളില്ല. കരിമണല്‍ഖനനത്തിന് സിഎംആര്‍എല്ലിന് ഇളവ് അനുവദിക്കാനുള്ള കലക്ടറുടെ ശുപാര്‍ശ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തി അഴിമതിയായി കാണാനാകില്ല. സംശയത്തിന്റെ പേരിലുള്ള പരാതി അപക്വമെന്ന വിജിലന്‍സ് കോടതിയുടെ വിലയിരുത്തല്‍ നിയമപരമാണെന്നും വിധിയിലുണ്ട്.
മുഖ്യമന്ത്രിക്കുവേണ്ടി അഡ്വ. ഗില്‍ബര്‍ട്ട് ജോര്‍ജ് കൊറയ, സര്‍ക്കാരിനുവേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി എ ഷാജി, സ്പെഷ്യല്‍ ഗവ. പ്ലീഡര്‍മാരായ എ രാജേഷ്, പി നാരായണന്‍ എന്നിവരും ഹാജരായി.
എക്സാലോജിക് സൊല്യൂഷന്‍സിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന മാത്യുകുഴല്‍നാടന്റെ ആവശ്യം ഹൈക്കോടതി തള്ളിയത് 2024ലെ തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിക്കുള്ള അംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ ടി വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിയാണ് വിജിലന്‍സ് കോടതി തള്ളിയത്.
ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ലെന്ന് ജഡ്ജി എം വി രാജകുമാര പുറപ്പെടുവിച്ച വിധിയിലുണ്ടായിരുന്നു.
സിഎംആര്‍എല്ലിനെ വഴിവിട്ട് സഹായിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നും പ്രതിഫലമായി വീണയുടെ കമ്പനിക്ക് 1.72 കോടി നല്‍കിയെന്നുമാണ് ഹര്‍ജിക്കാരന്‍ ആരോപിച്ചത്. ഇതിനായി സമര്‍പ്പിച്ച 28 രേഖ മുഴുവന്‍ പരിശോധിച്ചിട്ടും ആരോപണം സാധൂകരിക്കുന്ന ഒരുകഷണം കടലാസുപോലും കണ്ടെത്താനായില്ല.
കെഎംഎംഎല്ലുമായി സിഎംആര്‍എല്ലിന് കരാറുകളില്ല. പലതവണ ചോദിച്ചിട്ടും ഇത് നല്‍കാന്‍ കുഴല്‍നാടന് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞിരുന്നു. ഒരു തെളിവുമില്ലാതെ കോടതിയുടെ സമയം അപഹരിച്ചുവെന്നതാണ് കുഴല്‍നാടന്റെ ഹര്‍ജി തള്ളിയ വിജിലന്‍സ് കോടതി ഉത്തരവിന്റെ ആകെത്തുക.
ഉമാത്യു കുഴല്‍നാടന്റെ ഉണ്ടായില്ലാവെടി കൃത്യമായ അര്‍ഥത്തില്‍ ഹൈക്കോടതി തള്ളിക്കളഞ്ഞതായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പുകമറ സൃഷ്ടിക്കുകയായിരുന്നു ചിലര്‍. യുഡിഎഫ്--ബിജെപി നേതൃത്വത്തിലുള്ള മഴവില്‍സഖ്യത്തിന്റെ ഒരാരോപണംകൂടി തകര്‍ന്നു. ഇതിനൊക്കെ കൂട്ടുനില്‍ക്കുന്ന മാധ്യമങ്ങള്‍ക്കുകൂടി കിട്ടിയ അടിയാണ് ഈ വിധി- അദ്ദേഹം പ്രതികരിച്ചു.
സിഎംആര്‍എല്‍ കമ്പനി ചെലവെഴുതിയത് സെറ്റില്‍മെന്റ് ബോര്‍ഡില്‍ ന്യായീകരിക്കാനാണ് കമ്പനിയുടെ പ്രതിനിധി മൊഴി നല്‍കിയതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പണം നല്‍കിയെന്നും എക്സാലോജിക് സേവനം നല്‍കിയിട്ടില്ലെന്നതുമടക്കം മൊഴി നല്‍കിയത് കമ്പനിയുടെ അധികച്ചെലവ് ന്യായീകരിക്കാനാണ്. അത് അഴിമതിക്ക് തെളിവല്ല. സിഎംആര്‍എല്‍ പണം നല്‍കിയെന്ന മൊഴി മുഖ്യമന്ത്രിയെ ബന്ധിപ്പിക്കാന്‍ ഉതകുന്നതല്ല. സിഎംആര്‍എല്ലിന് ഇളവ് നിഷേധിച്ചതടക്കം വിജിലന്‍സ് കോടതി പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
മാസപ്പടി കേസില്‍ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതെന്ന ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ മാത്യു കുഴല്‍നാടന് സാധിച്ചില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയത്. അന്വേഷണം നടത്താനുള്ള മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ല. കരിമണല്‍ കമ്പനിക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്ത് നല്‍കിയെന്ന ആരോപണം തെളിയിക്കാനായില്ലെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.
ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയ കേസില്‍ മേല്‍നടപടികള്‍ അനുവദിക്കാനാകില്ലെന്ന സുപ്രീം കോടതി ഉത്തരവുകള്‍ പരിഗണിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചു. രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന ഡയറിക്കുറിപ്പുകളോ, ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് മുന്‍പാകെ നല്‍കിയ മൊഴികളോ അന്വേഷണത്തിന് ഉത്തരവിടാനാകും വിധം തെളിവാകില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. അയഞ്ഞ കടലാസ് കഷണങ്ങളെ തെളിവായി കണക്കാക്കാന്‍ ആകില്ലെന്ന് പറഞ്ഞ ഹൈക്കോടതി, പുതിയ തെളിവുകള്‍ ലഭിച്ചാല്‍ ഹര്‍ജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.
അതേസമയം എക്‌സാലോജിക്- സി.എം.ആര്‍.എല്‍.(കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂടൈല്‍ ലിമിറ്റഡ്) ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതില്‍ പ്രതികരണവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. രംഗത്ത്. വിധിയില്‍ നിരാശയില്ലെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് സി.എം.ആര്‍.എല്‍. ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.
'അഴിമതിയ്ക്കെതിരേയുള്ള പോരാട്ടം തുടരും. ഞാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാക്കാണ്. മുഖ്യമന്ത്രിയ്ക്കെതിരായ കേസാണ്. ഒട്ടും എളുപ്പമായിരിക്കില്ല എന്നറിഞ്ഞുകൊണ്ടാണ് ഇറങ്ങിയത്. സംസ്ഥാനത്ത് നടന്ന വലിയൊരു അഴിമതിക്കെതിരേ ഏതറ്റംവരെയും പോരാടും.'- മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.
വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്റ്റ്വെയര്‍ സേവനത്തിന്റെ പേരില്‍ ഒരു കോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സി.എം.ആര്‍.എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
അതേസമയം സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാടില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എയ്ക്ക് വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അറിയിച്ചു. സംസ്ഥാന പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗത്തില്‍ നിന്നാണ് എം.എല്‍.എ വിവരങ്ങള്‍ തേടിയത്. മാത്യു കുഴല്‍നാടന്‍ സമര്‍പ്പിച്ച അപ്പീല്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ തള്ളി.
സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടന്റെ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. മാത്യൂ കുഴല്‍നാടന്‍ നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ മതിയായതല്ലെന്ന് വ്യക്തമാക്കിയാണ് നടപടി. എന്നാല്‍ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരാമര്‍ശം ഹൈക്കോടതി റദ്ദാക്കി.
വസ്തുതകള്‍ വിചാരണക്കോടതി പരിഗണിച്ചില്ലെന്ന വാദം ശരിയല്ല. കുഴല്‍നാടന്‍ നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ മതിയായതല്ല. സംശയം തോന്നിക്കുന്ന രേഖകള്‍ മാത്രമാണ് നല്‍കിയത്. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ഡയറി തെളിവായി സ്വീകരിക്കാനാവില്ല. സംശയത്തിന്റെ പുറത്ത് പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്താനാവില്ല. ഇത് പൊതുപ്രവര്‍ത്തകരുടെ അന്തസിനെയും മാന്യതയെയും കളങ്കപ്പെടുത്തുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി തള്ളിയത് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ദുരാരോപണങ്ങളുടെ മുനയൊടിക്കുന്നതാണെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.
ഏതൊരു ഹര്‍ജി നല്‍കുന്നതും തെളിവുകളുടെ അടിസ്ഥാനത്തില്‍ വേണം എന്ന കാര്യം അഭിഭാഷകനായ മാത്യു കുഴല്‍നാടന് അറിയാതിരിക്കില്ലെന്ന് മന്ത്രി പറഞ്ഞു. എന്നിട്ടും വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഹര്‍ജി നല്‍കാന്‍ മാത്യു കുഴല്‍നാടന്‍ തയ്യാറാകുകയായിരുന്നു. ഇത് രാഷ്ട്രീയപ്രേരിതമാണെന്ന് വ്യക്തമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
പൊതുപ്രവര്‍ത്തകന്‍ കൂടിയായ മാത്യു കുഴല്‍നാടന്‍ എംഎല്‍എ അല്പമെങ്കിലും ധാര്‍മികത കാണിക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും അത് നിരന്തരം വാര്‍ത്ത ആക്കാനുള്ള സാധ്യത ഉണ്ടാക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ഹീനമായ കാര്യമാണ്. ഇത്തരം വ്യാജ ആരോപണങ്ങള്‍ സ്വന്തം കുടുംബത്തിനെതിരെ ഉയര്‍ന്നുവന്നാല്‍ മാത്യു കുഴല്‍നാടന്റെ നിലപാട് എന്താകുമെന്നും മന്ത്രി ചോദിച്ചു.
ആര്‍ക്കെതിരെ എന്ത് ആരോപണങ്ങളും ഉന്നയിക്കാം എന്ന നിലപാടിനേറ്റ തിരിച്ചടി കൂടിയാണ് ഹൈക്കോടതിവിധിയെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി വിധി എതിരായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറയാന്‍ മാത്യു കുഴല്‍നാടന്‍ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയത് മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരായ ദുരാരോപണങ്ങളുടെ മുനയൊടിക്കുന്നതാണ്. ഏതൊരു ഹര്‍ജി നല്‍കുന്നതും തെളിവുകളുടെ അടിസ്ഥാനത്തില്‍ വേണം എന്ന കാര്യം അഭിഭാഷകനായ മാത്യു കുഴല്‍നാടന് അറിയാതിരിക്കില്ല. എന്നിട്ടും വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഹര്‍ജി നല്‍കാന്‍ മാത്യു കുഴല്‍നാടന്‍ തയ്യാറാകുകയായിരുന്നു. ഇത് രാഷ്ട്രീയപ്രേരിതമാണെന്ന് വ്യക്തം.
പൊതുപ്രവര്‍ത്തകന്‍ കൂടിയായ മാത്യു കുഴല്‍നാടന്‍ എംഎല്‍എ അല്പമെങ്കിലും ധാര്‍മികത കാണിക്കേണ്ടതായിരുന്നു. സ്ത്രീകള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും അത് നിരന്തരം വാര്‍ത്ത ആക്കാനുള്ള സാധ്യത ഉണ്ടാക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ഹീനമായ കാര്യമാണ്. ഇത്തരം വ്യാജ ആരോപണങ്ങള്‍ സ്വന്തം കുടുംബത്തിനെതിരെ ഉയര്‍ന്നുവന്നാല്‍ മാത്യു കുഴല്‍നാടന്റെ നിലപാട് എന്താകും?
ആര്‍ക്കെതിരെ എന്ത് ആരോപണങ്ങളും ഉന്നയിക്കാം എന്ന നിലപാടിനേറ്റ തിരിച്ചടി കൂടിയാണ് ഹൈക്കോടതിവിധി. ഹൈക്കോടതി വിധി എതിരായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറയാന്‍ മാത്യു കുഴല്‍നാടന്‍ തയ്യാറാകണം. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പി കെ ശ്രീമതി ടീച്ചറോട് മാപ്പ് പറഞ്ഞത് ഇക്കാര്യത്തില്‍ മാത്യു കുഴല്‍നാടനും മാതൃകയാക്കാവുന്നതാണ്.
കോണ്‍ഗ്രസും കേരളത്തിലെ പ്രതിപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ ഉയര്‍ത്തിയ എക്സാ ലോജിക് ആരോപണങ്ങളുടെ കുന്തമുന ഒടിഞ്ഞു. അറിഞ്ഞു കൊണ്ട് ഒടിച്ചു എന്നു പറയുന്നതാകും കൂടുതല്‍ ശരി. ഇനി ഒരിക്കലും ഇതേക്കുറിച്ച് ഒന്നുരിയാടാന്‍ പോലുമാകാത്ത വിധം കോണ്‍ഗ്രസ് നേതൃത്വത്തെ കുഴല്‍നാടന്‍ അങ്ങേയറ്റം നിരായുധനാക്കി എന്ന പ്രതീതി കോണ്‍ഗ്രസ് നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ ശക്തമായി.
സുപ്രീംകോടതിയിലടക്കം അഭിഭാഷകനായി പ്രാക്ടീസു ചെയ്യുന്ന പ്രമുഖ അഭിഭാഷകന്‍ കൂടിയായ മാത്യു കുഴല്‍നാടന്‍ വിജിലന്‍സ് കോടതി തള്ളിയ ഒരു കേസ് അതേപടി എടുത്ത് ഹൈക്കോടതിക്കു മുന്നിലെത്തിച്ച് മുഖ്യമന്ത്രിയെയും കുടുംബത്തെയും വെളുപ്പിച്ചെടുത്തു എന്ന രാഷ്ട്രീയ ആരോപണത്തിനാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനു കീഴിലുള്ള എസ്എഫ്ഐഒ വീണാ വിജയന്റെ മാസപ്പിടി കേസ് അന്വേഷിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ആരോപണം സംസ്ഥാന വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജിയുമായി കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാന ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്കു കീഴില്‍ വരുന്ന വിജിലന്‍സിനെ കൊണ്ട് മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം നടത്തുന്നതിന്റെ സാംഗത്യം ഇതേ ആവശ്യവുമായി ആദ്യം വിജിലന്‍സ് കോടതിയെ സമീപിച്ചപ്പോള്‍ തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. എക്സാലോജികുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മുഖ്യമന്ത്രി അനധികൃതമായി ഇടപെട്ടുവെന്നു തെളിയിക്കുന്നതിനാവശ്യമായ രേഖാമൂലമുള്ള തെളിവുകളില്ലെന്നും പ്രഥമദൃഷ്ട്യാ അഴിമതി നടന്നുവെന്ന് ഹര്‍ജിയിലൂടെ തെളിയിക്കാനായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് കോടതി ഈ കേസ് ആദ്യം തള്ളിയത്.
വിജിലന്‍സ് അന്വേഷണത്തിനാവശ്യമായ തെളിവുകള്‍ ഇല്ലെന്ന് വിജിലന്‍സ് കോടതി ചൂണ്ടിക്കാട്ടി തള്ളിയ ഹര്‍ജി പുതുതായി ഒരു തെളിവുകളും കൂട്ടിച്ചേര്‍ക്കാതെ അതേ പടി ഹൈക്കോടതിയിലെത്തിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയും യുഡിഎഫുമുയര്‍ത്തിയ ആരോപണങ്ങളില്‍ നിന്ന് മുഖ്യമന്ത്രിക്കും കുടുംബത്തിനും ആശ്വാസം നേടിക്കൊടുത്തു എന്ന ആരോപണം കോണ്‍ഗ്രസ് സൈബറിടങ്ങളിലും ഉന്നത നേതാക്കളിലും ഉയര്‍ന്നു കഴിഞ്ഞു.
മാത്രമല്ല, ഈ വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനും അടുത്തവര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും യുഡിഎഫിന് എല്‍ഡിഎഫിനെതിരെ ഉയര്‍ത്താന്‍ ലഭ്യമായിരുന്ന ഒരു ആയുധമാണ് കുഴല്‍നാടന്‍ ഇല്ലാതാക്കിയതെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha