സംസ്ഥാനത്തെ വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകൾ ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്തെ വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകൾ ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഉഷ്ണ തരംഗ സാധ്യത തുടരുന്ന സാഹചര്യം, മഴക്കാല പൂർവ ശുചീകരണം, ആരോഗ്യ ജാഗ്രത- പകർച്ചവ്യാധി പ്രതിരോധ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വേനൽമഴ ലഭിക്കുന്നതിനാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വൈകിട്ടത്തെ ചൂടിൽ കുറവ് അനുഭവപ്പെടുമെങ്കിലും ജാഗ്രതയിൽ കുറവുണ്ടാകാൻ പാടില്ല. ഇതിനായി ഉഷ്ണതരംഗത്തെ മറികടക്കാൻ കഴിയുന്ന നിർദ്ദേശങ്ങളും ജാഗ്രതാ സന്ദേശങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ നടപ്പിലാക്കണം. പൊതുസ്ഥലങ്ങളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തും. ഇതിനായി വിവിധ സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിക്കും. തണ്ണീർ പന്തലുകൾ വ്യാപകമാക്കണം. ഓട്ടോ, ടാക്സി ഡ്രൈവർമാർ, ഓൺലൈൻ ഭക്ഷണ വിതരണ തൊഴിലാളികൾ, ഹോട്ടലുകളുടെ മുന്നിൽ സെക്യൂരിറ്റിയായി നിൽക്കുന്നവർ എന്നിവർക്കും വിശ്രമകേന്ദ്രങ്ങളും ശുദ്ധമായ കുടിവെള്ളവും ഉറപ്പുവരുത്തണം.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് പുതുക്കിയ സമയക്രമ ഉറപ്പുവരുത്തുന്നതോടൊപ്പം ആവശ്യമായ വിശ്രമവും കുടിവെള്ളവും ലഭ്യമാക്കേണ്ടതുമാണ്. ടൂറിസ്റ്റുകൾക്കിടയിൽ ഉഷ്ണതരംഗ ജാഗ്രതാനിർദേശങ്ങൾ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉഷ്ണ തരംഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് താലൂക്ക്തല ആശുപത്രികളിൽ ചികിത്സാ സൗകര്യം നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിനുള്ള നടപടികളും സ്വീകരിക്കും. തീപിടുത്ത സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കും. ജലക്ഷാമം മുൻകൂട്ടി മനസ്സിലാക്കി പ്രാദേശിക തലത്തിൽ അതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. ജലസംഭംരണികൾ ശുചീകരിച്ചും പരമാവധി വേനൽ മഴയിലൂടെയുള്ള ജലം സംഭരിച്ചും നിലവിലെ പ്രതിസന്ധികളെ ഇല്ലാതാക്കണമെന്നും മുഖ്യമന്ത്രി വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
https://www.facebook.com/Malayalivartha