നിര്‍ത്താതെ കരഞ്ഞ സുകാന്ത് ഇടയ്ക്കിടെ ആത്മഹത്യാപ്രവണത കാണിച്ചു: ലീവ് എടുപ്പിച്ചതോടെ നടന്നത് മറ്റൊന്ന്; സഹപ്രവർത്തകരെയും കബളിപ്പിച്ചു...

ട്രെയിനിന് മുന്നിൽ ഐബി ഉദ്യോഗസ്ഥയായ മേഘ ജീവനൊടുക്കിയ സംഭവത്തിൽ കുറ്റാരോപിതനായ ആൺ സുഹൃത്ത് സുകാന്ത് സുരേഷ് ഒളിവില്‍ പോയത് സഹപ്രവര്‍ത്തകരെ കൂടി കബളിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍. മേഘയുമായുള്ള സുകാന്തിന്‍റെ പ്രണയം സഹപ്രവര്‍ത്തകരായ പലര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ മേഘ മരിച്ച ദിവസം സുകാന്തിനെ ആശ്വസിപ്പിക്കാന്‍ സുഹൃത്തുക്കള്‍ ഒപ്പം കൂടി.
നിര്‍ത്താതെ കരഞ്ഞ സുകാന്ത് ഇടയ്ക്കിടെ ആത്മഹത്യാപ്രവണത കാണിക്കുകയും താനും ജീവനൊടുക്കുമെന്ന് പറയുകയും ചെയ്തു. ഇതോടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സുകാന്തിനെ കൊണ്ട് ലീവ് എടുപ്പിക്കുകയും മലപ്പുറം എടപ്പാളിലെ വീട്ടില്‍ വാഹനത്തില്‍ കൊണ്ടാക്കുകയും ചെയ്തു. മാതാപിതാക്കള്‍ക്കൊപ്പം സുകാന്തിനെ ആക്കിയ ശേഷം തിരികെ പോന്നുവെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നു. വലിയ ദുഃഖവും നിരാശയും അഭിനയിച്ചാണ് സുകാന്ത് അത്രയും നേരം ഇരുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു.
റിട്ടയേര്‍ഡ് അധ്യാപക ദമ്പതികളുടെ ഏകമകനാണ് സുകാന്ത്. ലീവെടുത്ത് വീട്ടിലെത്തിയതിന്‍റെ പിറ്റേദിവസം ഉച്ചയ്ക്ക് ശേഷം സുകാന്തിനെ വീട്ടില്‍ കണ്ടിട്ടില്ലെന്ന് അയല്‍ക്കാരും പറയുന്നു. നാട്ടില്‍ നിന്നും മുങ്ങിയ സുകാന്ത് ഒളിവിലിരുന്ന് ജാമ്യത്തിന് ശ്രമിക്കുന്നതായാണ് പൊലീസിന് ലഭിച്ച വിവരം.സുകാന്ത് ഒളിവില്‍ പോയത് മേഘ മരിച്ചതിന്‍റെ രണ്ടാംദിനം ആണ്. മരണവാര്‍ത്ത അറിഞ്ഞ് ആത്മഹത്യാ പ്രവണത കാട്ടിയതോടെ 24ന് സുകാന്തിനെ വീട്ടിലെത്തിച്ചു. മരിക്കുന്നതിന് മുന്‍പ് മകള്‍ ഫോണ്‍ വിളിച്ചിരുന്നതായി മേഘയുടെ അമ്മ പറയുന്നുണ്ട്.
അസ്വാഭാവികമായി ഒന്നും പറഞ്ഞില്ലെന്നാണ് മൊഴി. തിങ്കളാഴ്ച രാവിലെയുണ്ടായ ഫോണ്‍ വിളികളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് നിഗമനം. വിവാഹ ആലോചനയ്ക്കായി വീടിന്‍റെ പെയിന്‍റിങ് അടക്കം പൂര്‍ത്തിയാക്കി കാത്തിരിക്കുമ്പോഴാണ് യുവാവിന്‍റെ പിന്‍മാറ്റവും മേഘയുടെ ആത്മഹത്യയും.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മേഘ, ജയന്തി ജനത എക്സ്പ്രസിന് മുന്നില്‍ ചാടി ജീവനൊടുക്കിയതിന് പിന്നില്‍ സുകാന്ത് പ്രണയിച്ച് ചതിച്ചതാണെന്നാണ് മേഘയുടെ കുടുംബം ആരോപിക്കുന്നത്. മേഘയെ കടുത്ത സാമ്പത്തിചൂഷണത്തിന് സുകാന്ത് ഇരയാക്കിയെന്നും ബാങ്ക് രേഖകള്‍ സഹിതം കുടുംബം മാധ്യമങ്ങളോട് വെളിപ്പെടുത്തി. റെയില്‍വേ പാളത്തിലേക്ക് നടക്കുന്നതിനിടെ നാലുവട്ടം മേഘ സുകാന്തിനെ വിളിച്ചുവെന്നും എട്ടുസെക്കന്‍റുകള്‍ വീതം മാത്രമാണ് ഈ ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി. ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സുകാന്തിനെ തേടി പൊലീസ് ഇറങ്ങിയത്.
ട്രെയിനിങിനായി ജോധ്പുരിലെത്തിയപ്പോഴാണ് മേഘയും സുകാന്തും കണ്ടുമുട്ടിയത്. പ്രണയത്തിലായതിന് പിന്നാലെയുള്ള എട്ടുമാസം മേഘയുടെ അക്കൗണ്ടില്‍ നിന്നും സുകാന്തിന്‍റെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്തിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുകാന്തിന്‍റെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യപ്പെട്ട നിലയിലാണ്. ഈഞ്ചയ്ക്കൽ പരക്കുടിയിൽ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകൻ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകൾ മേഘയെ മാർച്ച് 24നാണ് പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്.
ഐ.ബി.പരിശീലനകാലത്താണ് മേഘയും സുകാന്തും അടുപ്പത്തിലായത്. പിന്നീട് പലവട്ടമായി പണം കൈക്കലാക്കി. അവസാന മാസങ്ങളില്‍ ശമ്പളം പൂര്‍ണമായും സുകാന്തിന് യുപിഐ വഴി കൈമാറ്റം ചെയ്തു.ഭക്ഷണത്തിന് പോലും കയ്യില്‍ പണമില്ലാത്ത അവസ്ഥയിലായിരുന്നു മേഘ. ജന്മദിനത്തിന് കേക്ക് വാങ്ങാന്‍ പോലും പണമില്ലായിരുന്നു. വന്‍ തുക വാങ്ങിയ കാമുകന്‍ ചെലവിനുള്ള പണംമാത്രം മേഘയ്ക്ക് നല്‍കിയിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്. വിവാഹക്കാര്യം പറഞ്ഞെങ്കിലും കൊച്ചി വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥനായ യുവാവ് ഒഴിഞ്ഞുമാറി. പലവട്ടം ഇരുവരും ഒരുമിച്ച് യാത്ര ചെയ്തു. ട്രെയിനിന് മുന്നില്‍ ചാടുമ്പോള്‍ മേഘയുമായി ഫോണില്‍ സംസാരിച്ചിരുന്നത് സുകേഷ് ആയിരുന്നെന്നും. കൂടുതല്‍ ചൂഷണങ്ങള്‍ നടന്നെന്നും ഭീഷണി ഉണ്ടായിരുന്നു എന്നും കുടുംബം ആരോപിക്കുന്നു.
https://www.facebook.com/Malayalivartha