10 കോടി വില മതിക്കുന്ന 17 കിലോ ഹാഷിഷ് ഓയില്‍കടത്ത്: സിറ്റി കന്റോണ്‍മെന്റ് പോലീസ് ഒത്തുകളിയിലൂടെ ജാമ്യത്തിലിറങ്ങി രാജ്യം വിട്ട മാലിക്കാരായ 4 പ്രതികളെ പിടി കിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു, നാലാം പ്രതിയെ വിചാരണ ചെയ്യാന്‍ ഉത്തരവ്

അന്താരാഷ്ട്ര മയക്കു മരുന്ന് വ്യാപാര ശൃംഖലയിലെ കണ്ണികളില്‍ നിന്ന് നഗര മധ്യത്തിലെ സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് 10 കോടി രൂപ വിപണിവില മതിക്കുന്നഒത്തുകളിയിലൂടെ ജാമ്യത്തിലിറങ്ങി രാജ്യം വിട്ട മാലിക്കാരായ 4 പ്രതികളെ പിടി കിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.
തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി. അനില്‍കുമാറിന്റേതാണുത്തരവ്. കേസിലെ ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ മാലി സ്വദേശികളായ അയ്മന്‍ അഹമ്മദ് (24) , അന്താരാഷ്ട്ര കുറ്റവാളിയും കപ്പല്‍ വഴി മയക്കു മരുന്ന് കടത്തുന്നതിലും വിദഗ്ധനായ ഷാനിസ് മാഹിര്‍ (27) , ഇബ്രാഹിം ഫൗസന്‍ സാലിഹ് (29) , അഞ്ചാം പ്രതി അസ് ലിഫ് മുഹമ്മദ് എന്നിവരെയാണ് പിടി കിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്. നിലവില്‍ നാലാം പ്രതിയായ മാലി സ്വദേശി അമര്‍ റഷീദിനെ ( 30 ) വിചാരണ ചെയ്യാനും കോടതി ഉത്തരവിട്ടു. വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്തലിന് നാലാം പ്രതി മെയ് 26 ന് ഹാജരാകാന്‍ ഉത്തരവിട്ടു. ആറാം പ്രതിയെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയച്ചു.
കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് 17 ന് ക്രൈംബ്രാഞ്ച് ഹാജരാക്കാന്‍ കോടതി അന്ത്യശാസനം നല്‍കിയിരുന്നു. 2023 ജനുവരി 4 ന് കേസ് പരിഗണിക്കവേ ജാമ്യത്തില്‍ കഴിയുന്ന നാലാം പ്രതി കേസില്‍ തുടരന്വേഷണം നടക്കുകയാണെന്ന് ബോധിപ്പിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റിപ്പോര്‍ട്ട് ജനുവരി 20 ന് ഹാജരാക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ ഫെബ്രുവരി 28ന് കേസ് പരിഗണിച്ചപ്പോഴും റിപ്പോര്‍ട്ട് ഹാജരാക്കാത്തതിനാലാണ് മാര്‍ച്ച് 17 ന് ഹാജരാക്കാന്‍ ജഡ്ജി കെ. സനില്‍കുമാര്‍ അന്ത്യശാസനം നല്‍കിയത്.
അതേ സമയം 7 മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാതെ പോലീസ് ഒത്തുകളിയിലൂടെ ജാമ്യമെടുത്ത് ഒളിവില്‍ പോയ മാലി സ്വദേശികളായ 4 പ്രതികള്‍ക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസിലെ ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ മാലി സ്വദേശികളായ അയ്മന്‍ അഹമ്മദ് (24) , ഷാനിസ് മാഹിര്‍ (27) , ഇബ്രാഹിം ഫൗസന്‍ സാലിഹ് (29) , അഞ്ചാം പ്രതി അസ് ലിഫ് മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്. ഓപ്പണ്‍ ഡേറ്റഡ് അറസ്റ്റ് വാറണ്ടുത്തരവ് നടപ്പിലാക്കാന്‍ തുടരന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി യോടാണ് കോടതി ഉത്തരവിട്ടത്. പ്രതികള്‍ രാജ്യം വിട്ട് പല ഒളിത്താവളങ്ങളില്‍ മാറി മാറി കഴിയുന്നതിനാല്‍ കാലാവധി തീയതി വയ്ക്കാത്ത തുറന്ന തീയതി വാറണ്ട് ( ഓപ്പണ്‍ ഡേറ്റഡ് വാറണ്ട് ) വേണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച അപേക്ഷ അനുവദിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.
2018 ജൂണ്‍ 4 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളും മാലി സ്വദേശികകളുമായ ഐമന്‍ അഹമ്മദ് ( 24 ), ഷെനീസ് മാഹീര്‍ ( 27 ), ഇബ്രാഹിം ഫൌസന്‍ സാലിഹ് ( 29 ), അമര്‍ റഷീദ് ( 30 ), അസ് ലിഫ് മുഹമ്മദ് എന്നിവരാണ് കേസിലെ 1 മുതല്‍ 5 വരെയുള്ള പ്രതികള്‍. ഷെനിസ് മാഹീര്‍ അന്താരാഷ്ട്ര കുറ്റവാളിയാണ്. കപ്പല്‍ വഴി മയക്കു മരുന്ന് കടത്തുന്നതിലും ഷെനിസ് വിദഗ്ധനാണ്. വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ ഇയാള്‍ക്ക് വേണ്ടി വല വിരിച്ചിരിക്കവേയാണ് തലസ്ഥാനത്ത് വച്ച് കേരളാ പോലീസിന്റെ പിടിയിലായത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി മാലിദ്വീപിലേക്ക് ഹാഷിഷ് ഓയില്‍ കടത്താന്‍ വേണ്ടിയാണ് ആദ്യ മൂന്നു പ്രതികള്‍ തലസ്ഥാനത്തെ നക്ഷത്ര ഹോട്ടലില്‍ തങ്ങിയത്. ഇതിനിടെ ചാലക്കമ്പോളത്തില്‍ നിന്ന് 32 കിലോ ഡാല്‍ഡ വാങ്ങി. ഡാല്‍ഡ മാറ്റിയ ശേഷം ആ ടിന്നില്‍ ഹാഷിഷ് ഓയില്‍ നിറച്ച് മാലിദ്വീപിലേക്ക് കടത്താനായിരുന്നു ശ്രമം.
കോടതിയില്‍ ഹാജരാക്കി റിമാന്റില്‍ കഴിഞ്ഞ ആദ്യ മൂന്ന് പ്രതികളെ ജൂണ്‍ 14 ന് ചോദ്യം ചെയ്യുന്നതിലേക്കായി കോടതി 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു. 17 കിലോ ഹാഷിഷിന്റെ ഉറവിടം, ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളിലെ സംസ്‌ക്കരണ ഫാക്ടറികള്‍, ചെന്നൈയിലെ വിതരണ ശൃംഖല , ഇടനിലക്കാര്‍ എന്നിവയെക്കുറിച്ച് തെളിവ് ശേഖരിച്ച് കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.
തുടര്‍ന്നാണ് നാലാം പ്രതിയായ അമര്‍ റഷീദ് പിടിയിലായത്. എന്നാല്‍ അഞ്ചാം പ്രതിയായ അസ് ലിഫ് മുഹമ്മദ് ഒളിവില്‍ പോയി.
ആദ്യ മൂന്നു പ്രതികള്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജികള്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് തീയതിയായ ജൂണ്‍ 4 മുതല്‍ 6 മാസ കാലാവധിക്കകം പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാത്ത പക്ഷം പ്രതികള്‍ക്ക് ജാമ്യത്തിന് കീഴ്ക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച് ജാമ്യഹര്‍ജി തീര്‍പ്പാക്കി.
എന്നാല്‍ 7 മാസം കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്ന 2019 ജനുവരി 4 നകം കുറ്റപത്രം പോലീസ് സമര്‍പ്പിക്കാത്തതിനാല്‍ കോടതി ആദ്യ മൂന്നു പ്രതികള്‍ക്ക് ജനുവരി 5 ന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.
അഞ്ച് ലക്ഷം രൂപയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യവും ഓരോ പ്രതിയും ഹാജരാക്കണം. ജാമ്യ വസ്തുവിന്റെ അസ്സല്‍ ആധാരം, സോള്‍വന്‍സി സാക്ഷ്യപത്രം എന്നിവ കോടതിയില്‍ കെട്ടി വയ്ക്കണം. ജാമ്യക്കാരുടെ അസ്സല്‍ തിരിച്ചറിയല്‍ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. വിചാരണ തീരും വരെ തിരുവനന്തപുരം റവന്യൂ ജില്ല വിട്ടു പോകരുത്.1948 ലെ ഫോറിനേഴ്‌സ് നിയമത്തിലെ വകുപ്പ് 11 പ്രകാരം സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും കഴിയണം. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. കേസിന്റെ വസ്തുത അറിയാവുന്ന ആരെയെങ്കിലുമോ അന്വേഷണ ഉദ്യോഗസ്ഥരെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. സമാന സ്വഭാവമുള്ള മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലേക്ക് അയച്ച് ജയിലില്‍ കിടന്ന് വിചാരണ നേരിടേണ്ടി വരുമെന്നും 6 പേജുള്ള ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പ്രതികള്‍ ഉന്നത സ്വാധീനത്താല്‍ രാജ്യം വിട്ട് ഒളിവില്‍ പോകുകയായിരുന്നു.
അന്താരാഷ്ട്ര മയക്കുമരുന്ന് കാത്തുകാര്‍ക്ക് ഒത്തുകളി ജാമ്യം ലഭിച്ചത് പോലീസിന്റെ ബോധപൂര്‍വ്വമായ വീഴ്ചയിലൂടെയാണെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ തുടരന്വേഷണ ഉത്തരവുണ്ടായത്. കേന്ദ്ര ഏജന്‍സി നല്‍കിയ വിവര പ്രകാരം സിറ്റി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും കേസില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് തലസ്ഥാനത്തെ ഹോട്ടലില്‍ നിന്ന് ഷാനീഷ്' മാഹിറിനെയും കൂട്ടാളികളെയും പിടികൂടിയത്.
17 കിലോ ഹാഷിഷുമായി പ്രതികള്‍ തലസ്ഥാനത്തു നിന്ന് രക്ഷപ്പെടാനൊരുങ്ങവേയാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് വിവരം ലഭിച്ചത്. അല്‍പ്പമെങ്കിലും വൈകിയാല്‍ പ്രതികള്‍ രക്ഷപ്പെടുമെന്നുള്ളതിനാല്‍ എന്‍.സി.ബി.അധികൃതര്‍ ഉടന്‍ തന്നെ സിറ്റി പോലീസിന് വിവരം കൈമാറി. മയക്കുമരുന്ന് വ്യാപനം തടയുന്നതിനായി കേരള പോലീസ് രൂപവല്‍ക്കരിച്ച കാന്‍സാഫ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ഐ.ജി. പി .വിജയന്റെ നേതൃത്വത്തിലായിരുന്നു പോലീസിന്റെ നടപടികള്‍. അന്നത്തെ സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശ്, ഡി സി പി ആര്‍.ആദിത്യ , കണ്‍ട്രോള്‍ റൂം അസി. കമ്മീഷണര്‍ സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഷാനിസ് മാഹിറിനെയും കൂട്ടാളികളെയും പിടികൂടിയത്.
കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് പത്രസമ്മേളനം വിളിച്ചു കൂട്ടി വലിയ വായില്‍ സിറ്റി പോലീസ് കമ്മീഷണര്‍ വിളമ്പിയിരുന്നു. മാധ്യമങ്ങളില്‍ അറസ്റ്റ് വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ പ്രസ് റിലീസും നല്‍കി. ഷാഡോ പോലീസിനെ വിന്യസിച്ച് തന്ത്രപൂര്‍വ്വം നടത്തിയ നീക്കത്തിലാണ് പ്രതികള്‍ പിടിയിലായതെന്നും പോലീസുദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. എന്നാല്‍ പിന്നീട് പുരോഗതിയൊന്നും ഉണ്ടായില്ല.
നിര്‍മ്മാതാക്കളോ വിതരണക്കാരോ മാലിക്കാര്‍ക്ക് ഹാഷിഷ് കൈമാറിയവരോ ഇടനിലക്കാരോ വലയില്‍ കുടുങ്ങിയില്ല. വല പൊട്ടിച്ച് രക്ഷപ്പെടാന്‍ പോലീസ് തന്നെ കൂട്ടുനിന്നു. കുറ്റപത്രം തയ്യാറാക്കുന്നതിലോ കൃത്യസമയത്ത് കോടതിയില്‍ എത്തിക്കുന്നതിലോ ശ്രദ്ധ ചെലുത്താതെ സൂപ്പര്‍വൈസിംഗ് പോലീസുദ്യോഗസ്ഥരടക്കം ഉറക്കം നടിച്ചു. കുറ്റപത്രം കോടതി ഓഫീസില്‍ എത്തിച്ചതിലും വീഴ്ച സംഭവിച്ചതായി പറയപ്പെടുന്നു.
"
https://www.facebook.com/Malayalivartha