അന്വേഷണ ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചു; പ്രതിയെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണത്തിനിടെ രഹസ്യാന്വേഷണ റിപ്പോർട്ട്...

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ യുവ ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. അന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാകുകയെന്ന ഉദ്ദേശ്യത്തോടെ തെളിവുകൾ ശേഖരിക്കുന്നതിലടക്കം പേട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മനഃപൂർവം ഉഴപ്പിയെന്നാണ് കണ്ടെത്തിയത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടും പ്രതിയെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണവും കണക്കിലെടുത്ത് കേസ് അന്വേഷണത്തിന്റെ നിയന്ത്രണം ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ് ഏറ്റെടുത്തു.
ഇതിന്റെ ഭാഗമായി കഴിഞ്ഞ പേട്ട സ്റ്റേഷനിൽ മാദ്ധ്യമങ്ങളെ കണ്ട ഡിസിപി അന്വേഷണം വേഗത്തിലാക്കുമെന്നും അറിയിച്ചു. യുവതി മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും കേസിൽ പ്രതിയായ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്തിനെ പിടികൂടാനായിട്ടില്ല. പ്രതിയെ കണ്ടെത്തൻ പൊലീസ് രണ്ടു സംഘമായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടക്കാൻ സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തൽ. സുകാന്തിന്റെ വീട്ടിൽനിന്ന് ഐ പാഡ്, മൊബൈൽ ഫോൺ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ശാരീരിക, സാമ്പത്തിക ചൂഷണം നടത്തിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ ബാങ്ക് രേഖകൾ ലഭിച്ചിട്ടുണ്ട്.ഐ.ബി ഉദ്യോഗസ്ഥയുടെ മൊബൈൽ ഫോൺ പൂർണമായും തകർന്നതിനാൽ അതിലെ തെളിവുകൾ പൂർണ്ണമായും വീണ്ടെടുക്കാനായിട്ടില്ല. അതിനുള്ള ശ്രമം തുടരുകയാണ്. പ്രതിയുടെ ഓഫീസിൽ നിന്നും പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്നും ലഭിച്ച തെളിവുകൾ നിർണായകമാണ്. യുവതിയെ ഗർഭഛിദ്രത്തിന് കൊണ്ടുപോയതിൽ ഇയാളുടെ പങ്ക് വ്യക്തമാകാൻ പ്രതിയെ പിടികൂടി ചോദ്യം ചെയ്യണം. പ്രതിക്കൊപ്പം മാതാപിതാക്കളും ഒളിവിലാണ്.
ലുക്ക് ഔട്ട് സര്‍ക്കുലര്‍ അടക്കം ഇറക്കിയെങ്കിലും സുകാന്തും കുടുംബവും എവിടെയെന്നതില്‍ പൊലീസിന് തുമ്പൊന്നും കിട്ടിയിട്ടില്ല. സംസ്ഥാനത്തിന് പുറത്തും പൊലീസ് അന്വേഷണം നടത്തുകയാണ്. കഴിഞ്ഞ മാസം 24നാണ് യുവതി ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് തൊട്ടുമുമ്പും സുകാന്തുമായി സംസാരിച്ചിരുന്നതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടി. സുകാന്തിന്റെ ഭാഗത്ത് നിന്ന് പെട്ടെന്നുണ്ടായ പ്രകോപനമാണ് ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്തായിരുന്നു സംസാരിച്ചതെന്ന് അറിയാന്‍ ഇയാളെ കണ്ടെത്തിയാലേ സാധിക്കൂ.
സുകാന്തിനെതിരെ യുവതിയുടെ കുടുംബം ആരോപണം ഉന്നയിച്ചിട്ടും സുകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നില്ല. പൊലീസ് ഇയാള്‍ക്കെതിരെ രംഗത്തെത്തിയപ്പോഴേക്കും ഒളിവില്‍ പോയി. സുകാന്ത് വേറെ സ്ത്രീകളെയും ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്ന് കണ്ടെത്തിക്കഴിഞ്ഞു. സുകാന്തിന്റെ അക്കൗണ്ട് പരിശോധിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്. പ്രതി സുകാന്തിന് പലരിൽ ഒരാളായിരുന്നു ആത്മഹത്യചെയ്ത യുവതി.
മകളെ സാമ്പത്തികമായി സുകാന്ത് കബളിപ്പിച്ചിരുന്നതായി പിതാവ് ആരോപിച്ചിരുന്നു. ഇതേകുറിച്ചുള്ള അന്വേഷണത്തിലാണ് നിരവധി സ്ത്രീകൾ സുകാന്തിന്റെ വലയിലുണ്ടെന്ന് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha