കെ എം എബ്രഹാമിനെ തൊടാന്‍ പിണറായിക്ക് പേടി... CPM എതിര്‍ത്തിട്ടും സംരക്ഷണം കൊടുക്കുന്നു

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിനെ തല്‍സ്ഥാനത്ത് നിന്നും നീക്കില്ല. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നിസാരമായി റദ്ദാക്കാമെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍. ഡിവിഷന്‍ ബഞ്ച് തള്ളിയാല്‍ സുപ്രീം കോടതിയില്‍ നിന്നും വിധി റദ്ദാക്കാന്‍ കഴിയുമെന്ന വിശ്വാസം സര്‍ക്കാരിനുണ്ട്. കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട ദിവസം തന്നെ ആവശ്യത്തിനും അനാവശ്യത്തിനും സി ബി ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് ശരിയായ നടപടിയല്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കെ എം എബ്രഹാമിനോടുള്ള ഒരു മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ വൈരാഗ്യത്തിന്റെ ഭാഗമാണ് ഹൈക്കോടതിയിലെ ഹര്‍ജി എന്ന നിഗമനത്തിലാണ് സര്‍ക്കാര്‍. ഈ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ഒരിക്കല്‍ പിണറായിയുടെ വിശ്വസ്തനായിരുന്നു. കെ.എം. എബ്രഹാമിനെ തൊട്ടതോടെയാണ് ഇദ്ദേഹം പിണറായിയുടെ ഗുഡ് ബുക്‌സില്‍ നിന്നും ഇറങ്ങിപ്പോയത്. പിണറായിക്കാകട്ടെ ഈ ഉദ്യോഗസ്ഥനോട് തീര്‍ത്താല്‍ തീരാത്ത വൈരാഗ്യമുണ്ട് . കെ എം എബ്രഹാമാണ് പോലീസ് ഓഫീസറെ അഴിമതി കേസില്‍ കുടുക്കിയെന്നാണ് പോലീസുദ്യോഗസ്ഥന്‍ വിശ്വസിക്കുന്നത് . ഇയാള്‍ ഹൈക്കോടതിയിലൂടെ എബ്രഹാമിനോട് പകരം വീട്ടി എന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇയാള്‍ക്കെതിരെ എബ്രഹാം നടത്തിയ നീക്കങ്ങളെല്ലാം പിണറായിയുടെ നിര്‍ദ്ദേശാനുസരണമായിരുന്നു.
കെ എം എബ്രഹാമിന് എതിരായ അഴിമതി ആരോപണ കേസില്‍ അതീവ ഗുരുതര നിരീക്ഷണങ്ങള്‍ ഹൈക്കോടതി നടത്തിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം എബ്രഹാമിനെ രക്ഷിക്കാന്‍ വിജിലന്‍സ് ശ്രമിച്ചുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിജിലന്‍സ് അന്വേഷണത്തില്‍ സംശയങ്ങള്‍ ഉണ്ട്. കെഎം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചു. ഇതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സത്യസന്ധമായ അന്വേഷണത്തിന് സിബിഐ അനിവാര്യമാണ്. വിജിലന്‍സിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കെഎം എബ്രഹാം എന്ന കാര്യവും വിമര്‍ശനത്തിനൊപ്പം ഹൈക്കോടതി എടുത്തുപറഞ്ഞു. എബ്രഹാമിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ ഗുരുതര പരാമര്‍ശങ്ങള്‍. സര്‍ക്കാര്‍ വിധിയില്‍ അസ്വസ്ഥരാണ്.
മുന്‍ ചീഫ് സെക്രട്ടറി കെ എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കെ എം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്ന പരാതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. കെ എം എബ്രഹാം 2015 ല്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറിയായിരുന്നപ്പോള്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കിഫ്ബി സിഇഒ എന്നി പദവികളില്‍ തുടരുകയാണ് കെ എം എബ്രഹാം. കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിര്‍ദേശം ഹൈക്കോടതി നല്‍കിയത്. സംസ്ഥാന വിജിലന്‍സ് കെഎം എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് കെഎം എബ്രഹാമിന്റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു. ഐഎഎസുകാര്‍ സമരത്തിലേക്ക് നീങ്ങാന്‍ കാരണവും ഈ അന്വേഷണമായിരുന്നു. ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്നും മാറ്റിയ ശേഷമാണ് എബ്രഹാമിനെ കേസില്‍ നിന്നും ഒഴിവാക്കിയത്.
വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണാര്‍ത്ഥം ടാറ്റ മുംബൈ മാരത്തണ്‍ കിഫ്ബി സിഇഒ ഡോ കെ എം എബ്രഹാം നടത്തിയിരുന്നു . ഇതിനു മുന്നോടിയായി 'റണ്‍ ഫോര്‍ വയനാട് ' എന്ന ആശയം മുന്‍നിര്‍ത്തി തയ്യാറാക്കിയ ജഴ്‌സിയും ഫ്‌ലാഗും ഡോ. കെ എം എബ്രഹാമിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. വയനാട്ടില്‍ വന്‍ നാശം വിതച്ച ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഡോ കെ എം എബ്രഹാം ടാറ്റ മുംബൈ മാരത്തണില്‍ പങ്കെടുക്കുന്നത്. 42 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഫുള്‍ മാരത്തണ്‍ ആണ് ജനുവരി 19 ന് നടക്കുന്ന ടാറ്റ മുംബൈ മാരത്തണ്‍. വയനാട് ദുരന്തത്തിലെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ജഴ്‌സിയും ഫ്‌ലാഗുമാണ് മുഖ്യമന്ത്രി ഡോ. കെ.എം. എബ്രഹാമിന് കൈമാറിയത്. മന്ത്രിസഭാ യോഗ ശേഷം മറ്റു മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ജഴ്‌സിയിലും ഫ്‌ലാഗിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കാനുള്ള ആഹ്വാനവുമുണ്ട്. സിഎംഡിആര്‍എഫിന്റെ അക്കൗണ്ട് വിശദാംശങ്ങളും ജഴ്‌സിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വയനാട് ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത് നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പുകളുടെ നിര്‍മാണ കണ്‍സള്‍ട്ടന്‍സി ആയ കിഫ് കോണിന്റെ ചെയര്‍മാനും ഡോ. കെ എം എബ്രഹാം ആണ്. നേരത്തെ ഇതേ ദൈര്‍ഘ്യം വരുന്ന ലണ്ടന്‍ മാരത്തണും ഡോ കെ എം എബ്രഹാം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഡോ. കെ എം എബ്രഹാമിന് ക്യാബിനറ്റ് പദവി നല്‍കിയിരുന്നു. മന്ത്രിസഭായോഗത്തിലാണ് സര്‍ക്കാര്‍ പ്രധാനപ്പെട്ട തീരുമാനമെടുത്തത്. 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് കെ എം എബ്രഹാം. കിഫ്ബി സി ഇ ഒ എന്ന നിലയില്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അത് തടയുകയാണ് കാബിനറ്റ് പദവി കൊണ്ട് സര്‍ക്കാര്‍ അര്‍ത്ഥമാക്കുന്നത്. കിഫ്ബി വിവാദത്തില്‍ എബ്രഹാമിനെതിരെ എപ്പോള്‍ വേണമെങ്കിലും നടപടിയുണ്ടാവാം. ഇത് പ്രതിരോധിക്കാന്‍ കാബിനറ്റ് റാങ്ക് അല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു . മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം. ശിവശങ്കറിനെ പോലെയല്ല കെ.എം. എബ്രഹാം. അദ്ദേഹത്തിന് പണി നന്നായി അറിയാം. അങ്ങനെയാണ് കാബിനറ്റ് പദവി ലഭിച്ചത്.
കേരള സര്‍വകലാശാലയില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിടെകും കാണ്‍പൂര്‍ ഐഐടിയില്‍നിന്ന് എംടെകും നേടിയശേഷം അമേരിക്കയിലെ മിഷിഗന്‍ സര്‍വകലാശാലയില്‍നിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് നേടിയത്. മൂന്ന് വര്‍ഷക്കാലം സെബി അംഗമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്ത ഉദ്യാഗസ്ഥരില്‍ ഒരാളായാണ് കെ എം എബ്രഹാം അറിയപ്പെടുന്നത്.. ചീഫ് സെക്രട്ടറിയായി വിരമിച്ചതിനുപിന്നാലെ കെ എം എബ്രഹാമിനെ കിഫ്ബി സിഇഒയായി നിയമിച്ച സമയത്ത് വലിയ ചര്‍ച്ചകളണ്ടായിരുന്നു. പെന്‍ഷനും കിഫ്ബി ശമ്പളവും ഒരുമിച്ച് വാങ്ങാമെന്ന വ്യവസ്ഥയോടെയുള്ള നിയമനമാണ് വിവാദത്തിനിടയാക്കിയത്. എന്നാല്‍ മുഖ്യമന്ത്രിയ്ക്കുണ്ടായിരുന്ന താത്പര്യമാണ് ഇവിടെയും കെഎം എബ്രഹാമിന് തുണയായത്.ക്യാബിനറ്റ് റാങ്ക് കൂടി ലഭിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറിക്ക് സമാനമായ പദവിയാണ് കെ എം എബ്രഹാമിന്റേത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം കെ എം എബ്രഹാമെതിനെതിരേ നേരത്തെ ഉയര്‍ന്നിരുന്നു. ശമ്പളത്തെക്കാള്‍ കൂടുതല്‍ തുക എല്ലാ മാസവും ലോണ്‍ അടയ്ക്കുന്നത് എങ്ങനെയെന്നു മറുപടി പറയാന്‍ കെ എം എബ്രഹാമിനോട് ജസ്റ്റിസ് കെ ബാബു വാദത്തിനിടയില്‍ ആവശ്യപ്പെട്ടു.
കോളേജ് പ്രൊഫസര്‍മാരായിരുന്ന അച്ഛന്റെയും അമ്മയുടെയും പെന്‍ഷന്‍ കിട്ടുന്ന രൂപയുടെ സഹായത്താല്‍ ആണ് ലോണ്‍ അടച്ച് തന്റെ ജീവിതം കഴിച്ചുകൂട്ടി മുന്നോട്ട് നീക്കുന്നത് എന്ന് കെ എം എബ്രഹാം കോടതിയില്‍ പറഞ്ഞു.അതേസമയം കെ. എം. എബ്രഹാമിന്റെ അച്ഛനുമമ്മയും വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ചു പോയിട്ടും അത് മറച്ചുവച്ചിട്ടാണ് കോടതിയില്‍ കള്ളം പറഞ്ഞതെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.
മുംബൈ നഗരത്തിലുള്ള 3 കോടി വില വരുന്ന ഫ്‌ലാറ്റും, 1 കോടി വിലയുള്ള തിരുവനന്തപുരം വഴുതക്കാട് ഉള്ള മില്ലെനിയും അപാര്‍ട്ട്‌മെന്റിന്റെ ലോണും ആണ് എല്ലാ മാസവും കൃത്യമായി അടയ്ക്കുന്നത്. ഈ അപ്പാര്‍ട്ട്‌മെന്റിലാണ് ജേക്കബ് തോമസ് അളന്നത്. 8 കോടി വിലവരുന്ന കൊല്ലം കടപ്പാക്കടയിലുള്ള 3 നില ഷോപ്പിംഗ് കോംപ്ലക്‌സ് സഹോദരന്റെ പേരിലായതിനാല്‍ ആണ് തന്റെ പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‌മെന്റില്‍ ഉള്‍പ്പെടുത്താതെന്നും വിജിലന്‍സിന് കെ എം എബ്രഹാം നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഓണര്‍ഷിപ്പ് കെ എം എബ്രഹാമിന്റെ പേരിലാണ് എന്ന് തെളിയിക്കുന്ന ഓണര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് കൊല്ലം കോര്‍പറേഷനില്‍ നിന്നും ഹര്‍ജികാരന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി.
കെ എം എബ്രഹാം IAS സര്‍വീസില്‍ പ്രവേശിച്ചിട്ട് 33 വര്‍ഷമായി. ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാരുടെ 1968 ലെ പെരുമാറ്റച്ചട്ടം റൂള്‍ 16 പ്രകാരം വര്‍ഷംതോറും ചീഫ് സെക്രട്ടറിക്ക് നല്‍കേണ്ട പതിനയ്യായിരം രൂപയില്‍ കൂടുതല്‍ വരുന്ന മൂവബിള്‍ & ഇമ്മോവബിള്‍ പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‌മെന്റില്‍ കെ എം എബ്രഹാമിന്റെ ഭാര്യയുടെയും, ആശ്രിതരായ രണ്ട് മക്കളുടെയുംപ്രോപ്പര്‍ട്ടിസ്റ്റേറ്റ്‌മെന്റ് ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ ഒരിക്കല്‍ പോലും ഫയല്‍ ചെയ്തിട്ടില്ല. വിവരാവകാശ നിയമപ്രകാരം തെളിയിക്കുന്ന പ്രസ്തുത രേഖകള്‍ എത്തിയതിന്റെ അടിസ്ഥാനത്തില്‍ കെ എം എബ്രഹാമിനെതിരെ അതീവ ഗുരുതരമായ വീഴ്ചയും കൃത്യവിലോപവും നടന്നതായി ഹര്‍ജിക്കാരന്‍ ചൂണ്ടികാട്ടി. 2015 മെയ് 25 മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു
പ്രസ്തുത പരാതിയിന്മേല്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കെ എം എബ്രഹാമിനോട് വിശദീകരണം ചോദിച്ചു. തുടര്‍ന്ന് 2015 ജൂണ്‍ 10 ന് കെ എം എബ്രഹാം ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ മറുപടി ഫയല്‍ ചെയ്!തു.തന്റെ ഭാര്യ ഷേര്‍ളി എബ്രഹാമിന് ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഡ്രസ്സുകള്‍ അല്ലാതെ മറ്റ് മൂവബിള്‍ &ഇമ്മോവാബിള്‍ പ്രോപ്പര്‍ട്ടി ഒന്നുമില്ലാത്തത് കൊണ്ടാണ് പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യാത്തത് എന്ന വിചിത്രവും വിരോധാഭാസവു മായ മറുപടിയാണ് ഫയല്‍ ചെയ്തത്. പിന്നീട് നടന്ന വിജിലന്‍സ് അന്വേഷണത്തില്‍ ഭാര്യ ഷേര്‍ളിയുടെ ബാങ്ക് ലോക്കറില്‍ 100 പവന്റെ സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങിയതിന്റെയും രേഖയും കണ്ടെത്തിയതായി ഹര്‍ജിക്കാരന്‍ വാദിച്ചു. ഷേര്‍ളി എബ്രഹാമിന്റെ ഫെഡറല്‍ ബാങ്ക് നന്ദന്‍കോട് ശാഖയിലെ അക്കൗണ്ടില്‍ കോടിക്കണക്കിനു രൂപയുടെ ട്രാന്‍സാക്ഷന്‍ നടന്നതിന്റ വിവരങ്ങളും വിജിലന്‍സ് കണ്ടെത്തി. ഇവ ഹര്‍ജിക്കാരന്‍ ഹൈകോടതിയില്‍ ഹാജരാക്കി.
കെ എം എബ്രഹാമിന്റെ രണ്ട് മക്കളുടെ കല്യാണം നടത്തിയതില്‍ ചിലവായ തുക ബന്ധുക്കളില്‍ നിന്ന് പിരിവ് എടുത്താണ് നടത്തിയതെന്ന് കെ എം എബ്രഹാമിന്റെ ഭാര്യ ഷേര്‍ളി വിജിലന്‍സിന് നല്‍കിയ മൊഴി വിശ്വസിക്കാനാവില്ലെന്നും റെയില്‍വേ പുറമ്പോക്കില്‍ കിടക്കുന്നവര്‍ പോലും മക്കളുടെ കല്യാണം പിരിവ് എടുത്ത് നടത്തില്ലെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ വാദിച്ചു. 1988 മുതല്‍ 1994 വരെയുള്ള ആറ് വര്‍ഷകാലയളവില്‍ പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‌മെന്റ് ചീഫ് സെക്രെട്ടറിക്ക് ഫയല്‍ ചെയാത്തതിനെതിരെ ഹര്‍ജിക്കാരന്‍ പരാതിയില്‍ ചൂണ്ടികാട്ടിയപ്പോള്‍ പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യാത്തത് അമേരിക്കയില്‍ ഉപരിപഠനത്തിന് പോയതു കൊണ്ടാണ് എബ്രഹാം വാദിച്ചു. ആ കാലഘട്ടത്തില്‍ ഇമെയില്‍ നിലവിലില്ലാത്തതിനാലുമാണ് പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യാന്‍ കഴിഞ്ഞില്ലന്നുമായിരുന്നു കെ എം എബ്രഹാമിന്റെ മറുപടി.എന്നാല്‍ അന്ന് ഇമെയില്‍ നിലവില്‍ വന്നതിന്റെ രേഖയും ഹര്‍ജിക്കാരന്‍ കോടതിക്ക് കൈമാറി.
എബ്രഹാം അതാത്കാലത്ത് ഭരിക്കുന്ന പാര്‍ട്ടിയുടെ വിശ്വസ്തനായ സെക്രട്ടറിയായിരുന്നു.ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും അദ്ദേഹം സര്‍ക്കാരിന്റെ വിശ്വസ്തനായിരുന്നു. പിന്നീട് പിണറായി വിജയന്‍ അധികാരത്തില്‍ എത്തിയതോടെ അദ്ദേഹത്തിന്റെയും വിശ്വസ്തനായി. കെ എം. എബ്രഹാം പ്രതിഭാധനനായ ഉദ്യോഗസ്ഥനാണ്. കിഫ് ബി എന്ന പ്രസ്ഥാനം നടക്കുന്നത് കെ.എം.എബ്രഹാം ഉള്ളതു കൊണ്ടു മാത്രമാണ്. അദ്ദേഹത്തെ മുഖ്യമന്ത്രി ഒരിക്കലും ഒഴിവാക്കില്ല. മുഖ്യമന്ത്രിയുടെ പ്രതിരൂപമായാണ് സെക്രട്ടറിയെ ഉദ്യോഗസ്ഥര്‍ കാണുന്നത്. മുഖ്യമന്ത്രി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എബ്രഹാമിലൂടെയാണ് ജനങ്ങള്‍ മനസിലാക്കുന്നത്. കിഫ് ബിയുടെ ദൈവമാണ് എബ്രഹാം. കിഫ് ബി അഴിമതിക്ക് പേരുകേട്ട സ്ഥാപനമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. ഏതാനുംവര്‍ഷങ്ങള്‍ക്ക് മുമ്പ് കിഫ് ബിയില്‍ ഓഡിറ്റ് നടത്താനുള്ള എ.ജിയുടെ തീരുമാനം സര്‍ക്കാര്‍ പൊളിച്ചത് ആരും മറന്നിട്ടില്ല. കിഫ്ബിയില്‍ ഓഡിറ്റ് വേണ്ടെന്ന കൗശലത്തിന് പിന്നില്‍ മുന്‍ധന സെക്രട്ടറി കൂടിയായ ഡോ. കെ.എം. എബ്രഹാമിന്റെ ബുദ്ധിയാണ് പ്രവര്‍ത്തിച്ചത്..
കിഫ്ബിയുടെ ഓഡിറ്റിന് സി എ ജിക്ക് അവസരം നിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഭീമമായ സര്‍ക്കാര്‍ മുതല്‍ മുടക്ക് ഉള്ളതിനാല്‍ സമ്പൂര്‍ണ ഓഡിറ്റ് ആവശ്യമാണെന്ന സി എ ജി നിലപാടിനെ സര്‍ക്കാര്‍ തുടക്കം മുതല്‍ തന്നെ എതിര്‍ത്തിരുന്നു. കിഫ്ബി ഒരു സര്‍ക്കാര്‍ സംവിധാനമല്ലെന്നു വരെ സര്‍ക്കാര്‍ പറഞ്ഞു. ഇത്തരത്തില്‍ എ.ജിയെ വരെ നിയന്ത്രിക്കാന്‍ കഴിയുന്ന അബ്രഹാമിന് സി പി എം എന്നാല്‍ വെറും അശുവാണ്. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന നിലയില്‍ എബ്രഹാം സി പി എമ്മിനെ നിലംപരിശാക്കി എന്ന് പറയുന്നതാണ് ശരി.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സെക്രട്ടേറിയറ്റ് ഭരണത്തില്‍ സി പി എം സംഘടനക്ക് ഒരു റോളും ലഭിക്കാറില്ല. സ്ഥലം മാറ്റവും നിയമനങ്ങളും പോലും മുഖ്യമന്ത്രിയുടെ താല്‍പ്പര്യപ്രകാരമാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ താല്‍പ്പര്യം എന്നാല്‍ കെ.എം.എബ്രഹാമിന്റെ താല്‍പ്പര്യം എന്നാണ് സെക്രട്ടേറിയറ്റില്‍ പറയുന്നു. അതിനാലാണ് കേന്ദ്ര ഏജന്‍സിയുടെ നീക്കങ്ങള്‍ കാബിനറ്റ് പദവി നല്‍കി തടയുന്നത്. കെ എം എബ്രഹാം പുറത്തായാല്‍ താനും കൂടുങ്ങുമോ എന്ന ഭയം പിണറായിക്കുണ്ട്. മകളുടെ സി എം ആര്‍ എല്‍ ഇടപാടില്‍ പിണറായിയെ സഹായിക്കുന്നത് എബ്രഹാമാണ്. അതുകൊണ്ടു തന്നെ എബ്രഹാം കുടുങ്ങാതിരിക്കാന്‍ പിണറായി ശ്രമിക്കും.
https://www.facebook.com/Malayalivartha