കരിമൂര്‍ഖനെക്കൊണ്ട് ഭാര്യയെ കൊലപ്പെടുത്തിയ അഞ്ചല്‍ ഉത്ര കൊലക്കേസ്... പ്രതി സൂരജ് പരോളിന് ഹാജരാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റ് ഫോറന്‍സിക് ലാബിലേക്ക് ...

സ്വത്തു തട്ടിയെടുക്കാനും വേറെ വിവാഹം കഴിക്കാനുമായി കരിമൂര്‍ഖന്‍ വിഷപ്പാമ്പിനെ ആയുധമായി ഉപയോഗിച്ച് സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ സംസ്ഥാനത്തെ ആദ്യ കേസായ അഞ്ചല്‍ ഉത്ര കൊലക്കേസില്‍ ശിക്ഷാ പ്രതിയായ ഭര്‍ത്താവ് സൂരജ്. എസ്. കുമാര്‍ അടിയന്തിര പരോളിന് ഹാജരാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റ് ഫോറന്‍സിക് ലാബിലേക്ക്. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പൂജപ്പുര പോലീസ് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എഫ്. എസ്. എല്‍ പരിശോധനക്കായി അപേക്ഷ സമര്‍പ്പിച്ചത്. 2020 മുതല്‍ ജാമ്യം നിരസിക്കപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന സൂരജിനെ 2022 ലാണ് കൊല്ലം ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ ക്രമക്കേട് ജയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് വെളിപ്പെട്ടത്.
2024 ഡിസംബര്‍ 29 നാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സുപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പൊലീസ് കേസെടുത്തത്. വ്യാജ നിര്‍മ്മാണം , ചതിക്കലിനായുള്ള വ്യാജ നിര്‍മ്മാണം, വ്യാജ നിര്‍മ്മിത രേഖ അസ്സല്‍ പോലെ ഉപയോഗിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജ് ജീവപര്യന്തം കഠിന തടവ് അനുഭവിക്കുകയാണ്. അതിനിടെ സൂരജ് പരോളിന് ശ്രമിച്ചെങ്കിലും അപേക്ഷ തള്ളിയതോടെയാണ് തട്ടിപ്പിന് ശ്രമിച്ചത്. അച്ഛന് ഗുരുതരമായ രോഗമാണെന്നും പരോള്‍ വേണമെന്നും ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. ഒപ്പം ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റും കൈമാറി.
സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറോട് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. സുപ്രണ്ടിന് ലഭിച്ച സര്‍ട്ടിഫിക്കറ്റും അയച്ചുനല്‍കി. ഇതോടെയാണ് കള്ളത്തരം പൊളിഞ്ഞത്. സര്‍ട്ടിഫിക്കറ്റ് നല്‍കിയത് താനാണെങ്കിലും അതില്‍ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡോക്ടര്‍ അറിയിക്കുകയായിരുന്നു.
ഇതോടെ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാട്ടിയെന്ന് വ്യക്തമായി. വ്യാജരേഖയെന്ന് വ്യക്തമായതോടെ സൂരജിനെതിരെ ജയില്‍ സുപ്രണ്ട് പൂജപ്പുര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സൂരജിന്റെ അമ്മയായിരുന്നു സര്‍ട്ടിക്കറ്റ് എത്തിച്ചു നല്‍കിയത്. സംഭവത്തില്‍ സൂരജിനേയും അമ്മയേയും ചോദ്യം ചെയ്തു.
ജയിലില്‍ കഴിയുന്ന പ്രതി സൂരജിന് പ്രൊഡക്ഷന്‍ വാറണ്ട്
സൂരജിന് കുരുക്കു മുറുകുന്നു
പ്രതി ഒളിവില്‍ പോകുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവു നശിപ്പിക്കുമെന്നും നിരീക്ഷിച്ച കോടതി കല്‍ തുറുങ്കിലിട്ട് വിചാരണ ചെയ്യാന്‍ ഉത്തരവിട്ടു
പ്രതി ശിക്ഷ ഭയന്ന് ഒളിവില്‍ പോകുമെന്നും തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിച്ച് വിചാരണയില്‍ ആദ്യ പോലീസ് മൊഴി തിരുത്തി കൂറുമാറ്റി പ്രതിഭാഗം ചേര്‍ക്കുമെന്നും നിരീക്ഷിച്ച് പ്രതിയുടെ ജാമ്യ ഹര്‍ജി തള്ളിയ കോടതി പ്രതി ഇരുമ്പഴിക്കുള്ളില്‍ കഴിഞ്ഞ് വിചാരണ നേരിടാന്‍ ഉത്തരവിട്ടു. വിചാരണ പൂര്‍ത്തിയാകും വരെ പുറത്തു വിടാതെ കല്‍തുറുങ്കില്‍ പാര്‍പ്പിക്കാനും ഉത്തരവിട്ടു. ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്ര (25) യെ കൊലപ്പെടുത്താനായി സൂരജിന് അണലിയെയും കരിമൂര്‍ഖനെയും വില്‍ക്കുകയും കടിപ്പിക്കുന്ന രീതി പരിശീലിപ്പിക്കുകയും ചെയ്ത രണ്ടാം പ്രതി പാമ്പു പിടുത്തക്കാരന്‍ ചിറക്കര ചാവര്‍ കോട് സ്വദേശി സുരേഷെന്ന സുരേഷ് കുമാറിനെ കോടതി മാപ്പു സാക്ഷിയാക്കി. ആദ്യം സൂരജിന്റെ പറക്കോട്ടെ വീട്ടില്‍ മാര്‍ച്ച് 2 ന് അണലിയെ വിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചത് പരാജയപ്പെട്ട് 65-ാം നാളാണ് അഞ്ചലില്‍ ഉത്രയുടെ വീട്ടില്‍ വെച്ച് മെയ് 6 ന് കരി മൂര്‍ഖനെക്കൊണ്ട് കൃത്യം നിര്‍വഹിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 326 (കഠിന ദേഹോപദ്രവം) , 307 ( വധശ്രമം) , 302 (കൊലപാതകം) , 201( തെളിവു നശിപ്പിക്കലും കളവായ വിവരം നല്‍കലും) എന്നീ വകുപ്പുകള്‍ പ്രതിക്ക് മേല്‍ ചുമത്തിയാണ് പ്രതിയെ കോടതി വിചാരണ ചെയ്ത്
ശിക്ഷിച്ചത്. പാമ്പാട്ടി സുരേഷ് താന്‍ ചെയ്ത കൃത്യവും സൂരജ് ചെയ്ത കൃത്യങ്ങളും കേസന്വേഷണ ഘട്ടത്തില്‍ സ്വമേധയാ മജിസ്ട്രേട്ടിന് രഹസ്യമൊഴി നല്‍കുകയായിരുന്നു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരമാണ് കോടതി മൊഴി രേഖപ്പെടുത്തിയത്. തുടര്‍ന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി സുരേഷിനെ വരുത്തിക്കേട്ട് കണ്ടീഷണല്‍ മാപ്പു സ്വീകരിക്കാന്‍ തയ്യാറാണോയെന്ന് ചോദിച്ചു. മാപ്പ് സ്വീകരിക്കാന്‍ തയ്യാറാണെന്നും നടന്ന സംഭവങ്ങള്‍ ശരിയായും പൂര്‍ണ്ണമായും വിചാരണയില്‍ മൊഴി നല്‍കാമെന്ന ഉറപ്പ് സത്യവാങ്മൂലമായി എഴുതി ഒപ്പിട്ട് വാങ്ങി. തുടര്‍ന്ന് കോടതി രണ്ടാം പ്രതിക്ക് മാപ്പ് നല്‍കി പ്രതിസ്ഥാനത്ത് നിന്ന് കുറവു ചെയ്ത് മാപ്പുസാക്ഷിയാക്കി സാക്ഷിപ്പട്ടികയില്‍ ചേര്‍ക്കാന്‍ ഉത്തരവിട്ടു. വിചാരണയില്‍ മൊഴി മാറ്റിയാല്‍ വീണ്ടും പ്രതിസ്ഥാനത്ത് ചേര്‍ത്ത് പ്രത്യേകം വിചാരണ ചെയ്യുമെന്ന മുന്നറിയിപ്പും കോടതി നല്‍കി. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 306 പ്രകാരമാണ് പ്രതിക്ക് മാപ്പ് നല്‍കി സാക്ഷിയാക്കിയത്. വിചാരണയിലുടനീളം സൂരജിന് കുരുക്ക് മുറുകുന്ന വായ് മൊഴി തെളിവുകളും രേഖാ തെളിവുകളും വന്നു കൊണ്ടാണ് വിചാരണ പുരോഗമിക്കുന്നത്.
2020 മെയ് 6 ന് രാത്രിയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച അപൂര്‍വങ്ങളില്‍ അപൂര്‍വമായ അരും കൊല നടന്നത്. ജൂണ്‍ മാസം മുതല്‍ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിചാരണ തടവുകാരനായി പാര്‍പ്പിച്ചാണ് വിചാരണ ചെയ്യുന്നത്. 2020 ഒക്ടോബറില്‍ വിചാരണ ആരംഭിച്ച കേസില്‍ സ്വതന്ത്ര , ശാസ്ത്രീയ വിദഗ്ധരടക്കം 76 സാക്ഷികളെ വിസ്തരിച്ചു. 44 പ്രാമാണിക രേഖകളും തൊണ്ടി മുതലുകളും അക്കമിട്ട് പ്രോസിക്യൂഷന്‍ ഭാഗം തെളിവായി കോടതി സ്വീകരിച്ചു.
കേസില്‍ നിര്‍ണായക തെളിവായി ഉത്രയുടെ ആന്തരികാവയവങ്ങളായ കരള്‍ , വൃക്ക , ആമാശയം , രക്തം , ഉമിനീര്‍ സ്രവങ്ങള്‍ തുടങ്ങിയവയുടെ രാസപരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. ശരീരത്തില്‍ മൂര്‍ഖന്‍ പാമ്പിന്റെ വിഷാംശവും ഉറക്കഗുളികയുടെ അമിത സാന്നിദ്ധ്യവും കണ്ടെത്തി. ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പ് പാരസെറ്റമോള്‍ ഗുളികകളും അലര്‍ജിക്ക് ഉപയോഗിക്കുന്ന സെട്രിസിന്‍ ഗുളികകളും അമിത അളവില്‍ പഴച്ചാറില്‍ കലര്‍ത്തി നല്‍കിയതായി സൂരജ് കുറ്റസമ്മത മൊഴി നല്‍കിയിരുന്നു. ഇവ നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് നേരത്തെ സുരേഷ് പ്ലാസ്റ്റിക് ജാറിലിട്ട് നല്‍കിയ കരിമൂര്‍ഖനെ സൂരജ് അര്‍ദ്ധ രാത്രി ഉത്രയുടെ ദേഹത്ത് കുടഞ്ഞിട്ട് പ്രകോപിപ്പിച്ച് കടിപ്പിച്ചത്. സുരേഷുമായി ഗൂഡാലോചന നടത്തി കുറേ നാള്‍ ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ട് മൂര്‍ഖന് കടിക്കാനുള്ള പക വരുത്തുകയായിരുന്നു. കൃത്യ സമയം ഉത്ര ധരിച്ചിരുന്ന വസ്ത്രങ്ങള്‍ , ആഭരണങ്ങള്‍ , കിടക്ക വിരി , തലയിണ , പാമ്പിനെ അടിച്ചു കൊന്ന വടി , മൂര്‍ഖനെ കൊണ്ടുവന്ന ജാര്‍ , ബാഗ് തുടങ്ങിയവയുടെ ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്നും കോടതിയില്‍ സമര്‍പ്പിച്ചു. സൂരജ് ഉറക്കഗുളിക വാങ്ങിയതിന് തെളിവായി ഗുളികയുടെ സ്ട്രിപ്പ് പോലീസ് കണ്ടെടുത്തു. മെഡിക്കല്‍ ഷോപ്പുടമയും സൂരജിനെ തിരിച്ചറിഞ്ഞു.
98 പവനും 5 ലക്ഷം രൂപയും ബൊലേനോ കാറും സ്ത്രീധനമായി വാങ്ങിയാണ് സ്വകാര്യ ബാങ്കിലെ പണമിടപാട് ഏജന്റായ സൂരജ് ഉത്രയെ വിവാഹം കഴിച്ചത്. കൂടാതെ ഉത്രയുടെ വീട്ടില്‍ നിന്നും 8,000 രൂപ വീതം മാസം തോറും സൂരജ് വാങ്ങി. കൂടുതല്‍ വസ്തുവിനും പണത്തിനായും നിരന്തരം വഴക്കിട്ടു. സ്ഥാപനത്തില്‍ താന്‍ നടത്തിയ പണാപഹരണ തുക തിരിച്ചടക്കാനും ഉത്രയുടെ സ്വര്‍ണ്ണവും പണവും ഉപയോഗിച്ചു. ഒത്തു തീര്‍പ്പ് ചര്‍ച്ച വിവാഹ മോചന വക്കിലെത്തിയപ്പോള്‍ സ്വത്തിനോടുള്ള അതിമോഹവും ധൂര്‍ത്തടിച്ച പണവും സ്വത്തുക്കളും തിര്യെ കൊടുക്കണമെന്ന ഭയവും കൊണ്ടാണ് സൂരജ് കൊല ആസൂത്രണം ചെയ്തത്. ഉത്രയുടെ ജീവനെടുക്കാന്‍ മൂന്നു മാസം നീണ്ട ആസൂത്രണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 3 തവണയാണ് വിഷപ്പാമ്പിനെ ഉത്രയുടെ ജീവിതത്തിലേക്ക് കടത്തിവിട്ടത്. ഇതിനായി പാമ്പാട്ടി സുരേഷ് കൂട്ടു നിന്നു. ഒപ്പം യൂ ട്യൂബിലും മാസങ്ങളോളം പരതി രിതികള്‍ മനസിലാക്കി. പാമ്പു നേരിട്ട് മൂര്‍ഖനെക്കൊണ്ട് കടിപ്പിക്കുന്നതിന് 3 മാസം മുമ്പ് സൂരജിന്റെ വീട്ടിലായിരുന്നു ആദ്യ പരീക്ഷണം. വീടിനകത്ത് പാമ്പിനെ കൊണ്ടിട്ടു. ഉത്ര പാമ്പിനെ കണ്ടതോടെ സൂരജ് ചാക്കിലാക്കി എടുത്തു കൊണ്ടു പോയി. അതിന് ശേഷം മാര്‍ച്ച് 2 ന് അണലിയെ വിട്ട് കടിപ്പിച്ചു. കടിയേറ്റ് വേദനിച്ചിട്ടും ആശുപത്രിയില്‍ കൊണ്ടു പോയില്ല. വേദനസംഹാരി ഗുളിക നല്‍കിയ ശേഷം ഉറങ്ങാന്‍ പറഞ്ഞു. രാത്രിയില്‍ ബോധരഹിതയായതോടെ ആശുപത്രിയില്‍ കൊണ്ടുപോയി. 3 ആഴ്ച നീണ്ട ചികില്‍സയിലൂടെ പതിയെ ജീവിതത്തിലേക്ക് തിര്യെ വന്നു. പിന്നീട് ഉത്ര സ്വന്തം വീട്ടില്‍ ചികിത്സയിലിരിക്കെ അവിടെയെത്തിയ സൂരജ് വീട്ടില്‍ പിന്നെയും പാമ്പിനെ കണ്ടതായി ഉത്രയോട് കളളം പറഞ്ഞു. വീട്ടില്‍ പാമ്പ് വരാറുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കമായിരുന്നു അത്. ഒടുവിലാണ് മെയ് 6 ന് അര്‍ദ്ധരാത്രി മനഃസാക്ഷി മരവിപ്പിക്കുന്ന ക്രൂരപാതകം നടപ്പിലാക്കിയത്. പുലരുവോളം ഉത്രയുടെ മൃതദേഹത്തിനും കരിമൂര്‍ഖനുമൊപ്പം കിടപ്പുമുറിയില്‍ കഴിച്ചു കൂട്ടിയ സൂരജ് രാവിലെയാണ് ഉത്രയുടെ വീട്ടുകാരെ വിവരമറിയിച്ചത്.
വിവാഹ സമ്മാനമായി ഉത്രയുടെ വീട്ടുകാര്‍ നല്‍കിയ ബൊലേനോ കാറിലാണ് മെയ് 6 ന് രാത്രി സൂരജ് മൂര്‍ഖനെ ജാറിലാക്കി ബാഗിനുള്ളില്‍ വച്ച് ഉത്രയുടെ ഏറത്തെ വീട്ടില്‍ കൊണ്ടുവന്നത്. ഇതേ കാറില്‍ നിന്നാണ് ഉറക്കഗുളികയുടെ സ്ട്രിപ്പ് പോലീസിനു ലഭിച്ചത്. ഇവയില്‍ 8 ഗുളികകള്‍ ഉപയോഗിച്ച നിലയിലായിരുന്നു. വിവാഹ നിശ്ചയ സമയത്ത് പറഞ്ഞുറപ്പിച്ച ആള്‍ട്ടോ കാര്‍ പോരെന്നും ബൊലേനോ തന്നെ വേണമെന്ന് സൂരജും വീട്ടുകാരും ശഠിച്ചതിനാലാണ് ഉത്രയുടെ വീട്ടുകാര്‍ ബോലേനോ വാങ്ങി നല്‍കിയത്. ജൂണ്‍ 1 ന് സൂരജിന്റെ പിതാവ് സുരേന്ദ്രനെയും തുടര്‍ന്ന് മാതാവ് രേണുകയേയും സഹോദരി സൂര്യയേയും സ്ത്രീധന പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനമായി ലഭിച്ച സ്വര്‍ണ്ണത്തില്‍ മുക്കാല്‍ ഭാഗവും വിറ്റും പണയം വെച്ചും സൂരജും വീട്ടുകാരും ധൂര്‍ത്തടിച്ചു. ഉത്രയുടെ 38 പവന്‍ സ്വര്‍ണ്ണം രണ്ടു പൊതികളിലായി റബ്ബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടത് സുരേന്ദ്രന്‍ എടുത്ത് നല്‍കി. സൂരജ് അറസ്റ്റിലാകും മുമ്പ് ഒളിപ്പിക്കാനായി സുരേന്ദ്രനെ ഏല്‍പ്പിക്കുകയിയിരുന്നു.
സ്വര്‍ണ്ണമെല്ലാം ഉത്രയുടെ വീട്ടുകാരുടെ പക്കലാണെന്ന കള്ളക്കഥ അതോടെ പൊളിഞ്ഞു. സ്വത്ത് തട്ടിയെടുക്കാനായി ഉത്രയെ കൊന്നത് ഉത്രയുടെ സഹോദരനാണെന്ന സൂരജിന്റെ വ്യാജ ആരോപണവും പൊളിഞ്ഞു. സ്ത്രീ ധന തുകയില്‍ നിന്നും ഒരു പെട്ടി ഓട്ടോറിക്ഷ വാങ്ങി സുരേന്ദ്രന്‍ ബിസിനസ് നടത്തി. കൂടുതല്‍ സ്ത്രീ ധനം ആവശ്യപ്പെട്ട് മാനസിക ശാരീരിക പീഡനവും തുടങ്ങി. സൂരജ് - ഉത്ര ദാമ്പത്യത്തില്‍ ജനിച്ച ധ്രുവ് എന്ന ആണ്‍ കുട്ടിയെയും സുരേന്ദ്രനും കുടുംബവും ഒളിപ്പിച്ചു വച്ചു. തുടര്‍ന്ന് കേസ് പേടിച്ച് കുട്ടിയെ തിര്യെ ഉത്രയുടെ മാതാപിതാക്കളെ ഏല്‍പ്പിക്കുകയായിരുന്നു.
പറക്കോട്ടെ വീട്ടില്‍ അണലിയെ കണ്ടതും അഞ്ചലില്‍ മൂര്‍ഖനെ കണ്ടതും സ്വാഭാവികമായ പാമ്പുകളുടെ സ്വഭാവ രീതിയല്ലെന്നും അവയെ അവിടെ കൊണ്ടു വന്നിട്ടതാകാമെന്നു തോന്നിയതായും ഫോട്ടോകളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പരിശോധിച്ചതില്‍ കടി വായിലെ മുറിവുകള്‍ സ്വാഭാവികമായി തോന്നിയില്ലെന്നും 17-ാം സാക്ഷി അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടറും അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ മുഹമ്മദ് അന്‍വര്‍ വിചാരണ കോടതിയില്‍ എക്‌പെര്‍ട്ട് ഒപ്പീനിയന്‍ (വിദഗ്ധ അഭിപ്രായ) സാക്ഷിമൊഴി നല്‍കി.
മരണം സ്വാഭാവികമായ പാമ്പുകടി മൂലമല്ലെന്ന് വാവാ സുരേഷ് വിദഗ്ധ സാക്ഷിമൊഴി നല്‍കി. ഉത്രയെ ഭര്‍തൃ ഗൃഹത്തിലെ രണ്ടാം നിലയില്‍ വച്ച് അണലി കടിച്ച വിവരം അറിഞ്ഞിരുന്നു. ഒരു കാരണവശാലും രണ്ടാം നിലയില്‍ കയറി അണലി കടിക്കില്ല. പിന്നീട് മൂര്‍ഖന്‍ പാമ്പ് കടിച്ച് ഉത്ര മരിച്ച വിവരം അറിഞ്ഞയുടന്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിവരം പോലീസില്‍ അറിയിക്കണമെന്നും നാട്ടുകാരോട് താന്‍ പറഞ്ഞു. 20 ദിവസത്തിന് ശേഷം ഉത്രയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ മൂര്‍ഖന്‍ പാമ്പ് പുറത്തു നിന്നും ആ വീട്ടില്‍ കയറില്ലെന്ന് മനസിലായി. തന്നെ 16 തവണ അണലിയും 340 തവണ മൂര്‍ഖനും കടിച്ചിട്ടുണ്ട്. മൂര്‍ഖന്റെയും അണലിയുടെയും കടികള്‍ക്ക് സഹിക്കാന്‍ പറ്റാത്ത വേദനയാണ്. ഉറങ്ങിക്കിടന്ന ഉത്ര പാമ്പ് കടിച്ചിട്ട് അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാവില്ല. 8 ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന തനിക്ക് വീട്ടിനുള്ളില്‍ നിന്ന് അണലിയെ പിടിക്കാനിട വരുകയോ വീട്ടിനുള്ളില്‍ വച്ച് ഒരാളെ അണലി കടിച്ച സംഭവം അറിയുകയോ ചെയ്തിട്ടില്ല. ഒരേ ആളെ രണ്ട് അളവിലെ വിഷപ്പല്ലുകളുടെ അകലത്തില്‍ കടിക്കുന്നതും അസ്വാഭാവികമാണെന്നും അദ്ദേഹം മൊഴി നല്‍കി.
വിഷം ഉപയോഗിക്കുന്നതില്‍ പിശുക്കു കാട്ടുന്ന മൂര്‍ഖന്‍ ഉറങ്ങിക്കിടന്ന ഒരാളെ രണ്ടു പ്രാവശ്യം കടിച്ചുവെന്നത് വിശ്വസനീയമല്ലെന്ന് കോട്ടയം ഫോറസ്റ്റ് വെറ്റിനറി അസി. ഓഫീസര്‍ ഡോ.കിഷോര്‍ കുമാര്‍ മൊഴി നല്‍കി. കടികള്‍ രണ്ടും ഒരേ സ്ഥലത്ത് കണ്ടത് ഉത്രയുടെ കൈകള്‍ ചലിച്ചിരുന്നില്ലെന്നതാണ് കാണിക്കുന്നത്. മൂര്‍ഖന്‍ പാമ്പുകള്‍ക്ക് ജനാല വഴി കയറണമെങ്കില്‍ അതിന്റെ 1/3 ഉയരമുള്ളതായിരിക്കണമെന്ന് ഉത്രയെ കടിച്ച പാമ്പിന്റെ അവശിഷ്ടം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ കിഷോര്‍കുമാര്‍ വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ പാമ്പിന്റെ ഉള്‍ഭാഗത്ത് ഇരയുടെ അവശിഷ്ടങ്ങളോ അവയുടെ അസ്ഥികളോ കണ്ടില്ല. ഇത് കുറേ ദിവസങ്ങളായി ഭക്ഷണമില്ലാതെ കിടന്നതുകൊണ്ടാണ്. പാമ്പിനെ പിടിച്ചു വെച്ചിരുന്നത് കൊണ്ടാവാം ഇതെന്നും അദ്ദേഹം മൊഴി നല്‍കി.
ഉത്രയെ അടൂര്‍ ആശുപത്രിയില്‍ കൊണ്ടു വന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് എന്ന് പരിചയപ്പെടുത്തിയ ആള്‍ രാത്രി 9 മണിയോടെ ഉത്ര പുറത്തിറങ്ങിയപ്പോള്‍ എന്തോ കടിച്ചതാണെന്ന് പറഞ്ഞുവെന്നും ആശുപത്രിയില്‍ കൊണ്ടുവരാന്‍ വൈകിയതിന്റെ കാരണം ചോദിച്ചപ്പോള്‍ മറുപടി തൃപ്തികരമായിരുന്നില്ലെന്നും ഈ സമയമെല്ലാം ഉത്ര വേദന കൊണ്ട് കാലില്‍ അടിച്ചു കരയുകയായിരുന്നെന്നും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഉത്രയെ പരിശോധിച്ച് പ്രാഥമിക ചികിത്സ നടത്തിയ ഡോ. ജഹരിയ ഹനീഫ് മൊഴി നല്‍കി.
അത്യാസന്ന നിലയില്‍ ഒരു സ്ത്രീയെ കൊണ്ടുവന്നതറിഞ്ഞ് കാഷ്യാലിറ്റി റൂമില്‍ ചെന്നപ്പോള്‍ കൈയ്യില്‍ എന്തോ കടിച്ചതാണെന്ന് പറഞ്ഞ് ഭര്‍ത്താവ് ഇറങ്ങിപ്പോയെന്നും പരിശോധനയില്‍ ജീവന്റെ യാതൊരു ലക്ഷണവും കണ്ടില്ലെന്നും കൈകള്‍ ആല്‍ക്കഹോള്‍ സ്വാബ് കൊണ്ട് തുടച്ചപ്പോള്‍ രക്തം കട്ടപിടിച്ച ഭാഗത്ത് രണ്ട് കടിയുടെ പാടുകള്‍ കണ്ടെന്നും അച്ഛനോട് ഉത്ര മരിച്ച കാര്യം പറഞ്ഞപ്പോള്‍ വീട്ടില്‍ പാമ്പിനെക്കണ്ടെന്ന് പോയി നോക്കിയവര്‍ പറഞ്ഞുവെന്നും പിന്നീടത് മൂര്‍ഖനാണെന്ന് പറഞ്ഞതായും ഉത്ര മരിച്ച ദിവസം അഞ്ചല്‍ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ജീന ബദര്‍ മൊഴി നല്‍കി.
സ്ത്രീധന പീഡനം , വഞ്ചന , തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാരോപിച്ച് സൂരജ് , സഹോദരി സൂര്യ , മാതാവ് രേണുക , പിതാവ് സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ പ്രത്യേക കേസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ നിലവിലുണ്ട്.
വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ നിയമത്തിലെ ഷെഡ്യൂളില്‍ പറയുന്ന സംരക്ഷിത വന്യ ജീവി വിഭാഗത്തില്‍പ്പെട്ട അണലിയെയും മൂര്‍ഖനെയും അനധികൃതമായി കൈവശം വച്ചതിനും വ്യാപാരം നടത്തിയതിനും പ്രകോപിപ്പിച്ചു കടിപ്പിച്ചതിനും തല്ലിക്കൊന്നതിനും ഉത്ര വധക്കേസ് പ്രതികളായ സൂരജിനും സുരേഷിനുമെതിരെ വനം വകുപ്പ് 2 ഫോറസ്റ്റ് കേസുകളെടുത്തിട്ടുണ്ട്. 7 വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് അഞ്ചല്‍ ഫോറസ്റ്റ് റെയ്ഞ്ചര്‍ ബി.ആര്‍. ജയന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha