നിയമന കാലവധി അവസാനിക്കാൻ രണ്ട് നാൾ; സിപിഒ വനിതാ ഉദ്യോഗാർത്ഥിനികളെ കൈവിട്ട് സർക്കാർ

നിയമന കാലവധി അവസാനിക്കാൻ രണ്ട് നാൾ; സിപിഒ വനിതാ ഉദ്യോഗാർത്ഥിനികളെ കൈവിട്ട് സർക്കാർ. സമരത്തിന്റെ പതിനാറാം ദിവസവും ആശ്വാസമാകുന്ന നടപടിയുണ്ടായില്ല. മുട്ടിലിഴഞ്ഞും കണ്ണ് കെട്ടിയും കൈയ്യിൽ കർപ്പൂരം കത്തിച്ചും നടത്തിയ സമരം ഇന്നും ശക്തമായിരുന്നു. ഇന്ന് സർക്കാർ ഞങ്ങളെ ജീവനോടെ കൊന്നു എന്ന് കാണിക്കാൻ വേണ്ടി പ്രതീകാത്മക ശവങ്ങളായി കിടന്നായിരുന്നു സമരം.
നിയമന കാലാവധി അവസാനിക്കാൻ ഇനി വെറും രണ്ട് ദിവസമേയുള്ളൂ. കഴിഞ്ഞ 16 ദിവസമായി ജോലി നൽകൂ സർക്കാരേ എന്ന് പറഞ്ഞ് സമരമുഖത്തുള്ളവള്ളരാണ് 2022 ലിസ്റ്റിൽ പെട്ട സിപിഒ ഉദ്യോഗാർത്ഥികൾ. കഴിഞ്ഞ മൂന്ന് വർഷത്തെ കഷ്ടപ്പാടാണ് ഇതെന്നും സർക്കാർ കൈവിടരുതെന്നും അപേക്ഷിക്കുകയാണ് ഇവർ.
967 പേരാണ് വനിത സിപിഒ റാങ്ക് ലിസ്റ്റിലുള്ളത്. റാങ്ക് ലിസ്റ്റിലെ 292 പേർക്ക് നിയമനം കിട്ടി. കഴിഞ്ഞ വർഷങ്ങളിൽ സിപിഒ റാങ്ക് ലിസ്റ്റിൽ നിന്നു 60 ശതമാനം നിയമനമാണ് നടന്നത്. എന്നാൽ ഇപ്രാവശ്യത്തെ വനിത സിപിഒ റാങ്ക് ലിസ്റ്റിനെ സർക്കാർ പൂർണമായി അവഗണിക്കുകയാണെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. 60.67 മാർക്കായിരുന്നു വനിത സി പി ഒ പരീക്ഷയുടെ കട്ട് ഓഫ് മാർക്ക്.
ഏപ്രിൽ 19നാണ് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നത്. എസ്ഐ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് കാലാവധിയും 19ന് തന്നെ അവസാനിക്കും. അതേ സമയം സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ഇതോടെ പ്രതീക്ഷ നഷ്ടമായ അവസ്ഥയിലാണ് വനിതാ സിപിഒ ഉദ്യോഗാര്‍ഥികൾ.
ഒഴിവുകളില്‍ പരമാവധി നിയമനങ്ങള്‍ നടത്തിയെന്നും ലിസ്റ്റിലുളള എല്ലാവര്‍ക്കും നിയമനം നല്‍കാനാകില്ല എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അവസാന പ്രതീക്ഷയും ഇല്ലാതായെന്നും റാങ്ക് ലിസ്റ്റ് അവസാനിക്കും വരെ സമരം തുടരുമെന്നും ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു .
https://www.facebook.com/Malayalivartha