അമ്പലമുക്ക് വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന്റെ ശിക്ഷാവിധി ഇന്ന്

പേരൂര്‍ക്കട അമ്പലമുക്ക് അലങ്കാര ചെടി വില്പനശാലയിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണത്ത് വീട്ടില്‍ രാഗിണി മകള്‍ (38) വിനീതയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ശിക്ഷ ഇന്ന് പറയും. കഴിഞ്ഞ 10 ന് പ്രതിക്കെതിരെ കുറ്റകരമായ വസ്തു കൈയ്യേറ്റം (447) കൊലപാതകം (302) മരണം ഉണ്ടാക്കിയുള്ള കവര്‍ച്ച (397) തെളിവ് നശിപ്പിക്കല്‍ (201) എന്നീ കുറ്റങ്ങള്‍ക്ക് കുറ്റക്കാരനെന്ന് തിരുവനന്തപുരം ഏഴാം അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പ്രസൂണ്‍ മോഹന്‍ കണ്ടെത്തിയിരുന്നു. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറില്‍ ഡാനിയല്‍ മകന്‍ രാജേന്ദ്രന്‍ (40) ആണ് കേസിലെ പ്രതി.
കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണന്നുള്ള പ്രോസിക്യൂഷന്‍ വാദത്തെ തുടര്‍ന്ന് പ്രതിയെ കുറിച്ചുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. വധശിക്ഷ നല്‍കുന്നതിനെ സംബന്ധിച്ച് സുപ്രീം കോടതി 1980 ല്‍ പുറപ്പെടുവിച്ച ബച്ചന്‍ സിംഗ് കേസ് വിധി പ്രകാരമുള്ള വ്യവസ്ഥകളായ പ്രതി സമൂഹത്തിന് തുടര്‍ച്ചയായി ഭീഷണിയായി മാറുന്ന തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ ഇനിയും നടത്താതിരിക്കാനുള്ള സാധ്യതയുണ്ടോ, പ്രതിയെ പരിഷ്‌കരിക്കാനും പുനരധിവസിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള എന്തെങ്കിലും സാധ്യതകളുണ്ടോ എന്ന് കാണിക്കുന്ന റിപ്പോര്‍ട്ട് തിരുവനന്തപുരം ജില്ലാ കളക്ടര്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ പ്രതിയെ തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റും, സൈക്കോളജിസ്റ്റും പരിശോധിച്ച റിപ്പോര്‍ട്ടും, പ്രതിയുടെ ജീവിതത്തിന്റെ സാമൂഹിക വിലയിരുത്തല്‍ പഠനത്തെക്കുറിച്ച് കന്യാകുമാരി,തിരുവനതപുരം ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍മാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്, തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പ്രതിയുടെ ജയിലിനുള്ളിലെ സ്വഭാവവും പെരുമാറ്റവും സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട്, പ്രതിയുടെ കുറ്റകരമായ മുന്‍ പ്രവൃത്തികളെ കുറിച്ച് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്, പ്രതിയുടെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ വിശദാംശങ്ങളും പ്രത്യേക മുദ്രവച്ച കവറുകളില്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ശിക്ഷയെ കുറിച്ച് പ്രോസിക്യൂഷന്റെയും, പ്രതിയുടെയും വാദങ്ങളും കോടതി കേള്‍ക്കും.
2022 ഫെബ്രുവരി ആറിനായിരുന്നു തിരുവനന്തപുരം നഗരത്തെ നടുക്കിയ സംഭവം. കടുത്ത ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴാണ് രാജേന്ദ്രന്‍ പട്ടാപകല്‍ വനിതയെ നഗരഹൃദയത്തില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. വിനിതയുടെ സ്വര്‍ണമാല കവര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു കൊലപാതകം. അമ്പലമുക്ക് കുറവന്‍കോണം റോഡിലെ 'ടാബ്‌സ് അഗ്രി ക്ലിനിക്' എന്ന സ്ഥാപനത്തില്‍ ചെടികള്‍ക്ക് വെള്ളം ഒഴിക്കാന്‍ എത്തിയ വിനീതയെ തമിഴ്‌നാട്ടില്‍നിന്നും പേരൂര്‍ക്കടയിലെ ടീ സ്റ്റാള്‍ ജീവനക്കാരനായിരുന്ന രാജേന്ദ്രന്‍ ചെടി വാങ്ങാനെന്ന വ്യാജേനയെത്തി കൊലപ്പെടുത്തുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഹൃദ്രോഗ ബാധിതതിനായി ഭര്‍ത്താവ് മരിച്ച വിനിത കൃത്യത്തിന് ഒമ്പത് മാസം മുമ്പാണ് ഈ സ്ഥാപനത്തില്‍ ജോലിക്കെത്തിയത്. അലങ്കാരച്ചെടി വില്‍പ്പന കേന്ദ്രത്തിലെത്തിയ രാജേന്ദ്രന്‍ തന്റെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിനീതയെ കഴുത്തില്‍ കുത്തികൊലപ്പെടുത്തിയ ശേഷം സ്വര്‍ണമാലയുമായി രക്ഷപ്പെട്ട ഇയാളെ ഫെബ്രുവരി 11 ന് തിരുനല്‍വേലിക്ക് സമീപമുള്ള കാവല്‍ കിണറില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിനിത ധരിച്ചിരുന്ന സ്വര്‍ണമാല കാവല്‍ കിണറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചിരുന്നത് പോലീസ് കണ്ടെടുത്തിരുന്നു.
ദൃസാക്ഷികളാരും ഇല്ലാതിരുന്ന കേസില്‍ പ്രോസീക്യൂഷന് സഹായകരമായത് സാഹചര്യ തെളിവുകളും, ശാസ്ത്രീയമായ തെളിവുകളും, സൈബര്‍ ഫോറെന്‍സിക് തെളിവുകളുമാണ്. കൃത്യദിവസം കൃത്യത്തിന് മുന്‍പും ശേഷവുമുള്ള രാജേന്ദ്രന്റെ സഞ്ചാരപദങ്ങള്‍ നഗരത്തിലെ സിസിടിവി ക്യാമറകളില്‍ നിന്ന് പോലീസ് കണ്ടെടുത്തത് 11 പെന്‍ഡ്രൈവുകളിലാക്കി പ്രോസീക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം വിനീത ധരിച്ചിരുന്ന സ്വര്‍ണമാല കണ്ടെടുക്കുന്നതിന്റെയും രാജേന്ദ്രന്‍ ധരിച്ചിരുന്ന രക്തം പുരണ്ട ഷര്‍ട്ട് അലപ്പുറം കുളത്തില്‍ നിന്ന് കണ്ടെടുക്കുന്നതിന്റെയും വിനീതയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന കത്തി പ്രതി ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ഒളിപ്പിച്ചുവെച്ചത് കണ്ടെടുക്കുന്നതുള്‍പ്പടെയുള്ള 7 ഡിവിഡി ദൃശ്യങ്ങളും അടങ്ങിയ 68 ലക്ഷ്യം വകകള്‍ പ്രോസീക്യൂഷന്‍ ഹാജരാക്കിയിരുന്നു. വിനിതയുടെ മാതാവ് രാഗിണി സഹോദരന്‍ വിനോദ്, ടാബ്‌സ് അഗ്രി ക്ലിനിക് ഉടമ തോമസ് മാമന്‍ ഉള്‍പ്പടെ 96 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നു. 222 രേഖകളും ഹാജരാക്കി.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍, ദേവിക മധു, ഫസ്‌ന.ജെ, ചിത്ര. ഒ.എസ് എന്നിവര്‍ ഹാജരായി.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന സ്പര്‍ജന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ കന്റോണ്‍മെന്റ് എ.സി.യായിരുന്ന വി.എസ്.ദിനരാജ്, , പേരൂര്‍ക്കട സി.ഐ. ആയിരുന്ന വി.സജികുമാര്‍, ജുവനപുടി മഹേഷ് ഐ.പി.എസ്, സബ് ഇന്‍സ്പക്ടര്‍മാരായ എസ്.ജയുമാര്‍, ആര്‍. അനില്‍കുമാര്‍, മീന എസ്.നായര്‍ , സീനിയര്‍ സിവില്‍ പോലീസുകരായ പ്രമോദ്.ആര്‍, നൗഫല്‍ റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്..
സമാനസ്വഭാവമുള്ള മൂന്ന് കൊലപാതകങ്ങള്‍ തമിഴ്‌നാട്ടില്‍ ചെയ്തശേഷം ജാമ്യത്തില്‍ കഴിയവെയാണ് പ്രതി പേരൂര്‍ക്കടയിലെ കൊലപാതകം നടത്തിയത്. തമിഴ്‌നാട് തിരുനെല്‍വേലി ആരുല്‍വാമൊഴി വെള്ളമടം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യ (58) , ഭാര്യ വാസന്തി (55), വളര്‍ത്ത് മകള്‍ അഭിശ്രീ (13) എന്നിവരെ കൊലപെടുത്തി 95ഗ്രാം സ്വര്‍ണാഭരണം കവര്‍ച്ച നടത്തിയ കേസിലും രാജേന്ദ്രന്‍ പ്രതിയാണ്. അതിന്റെ വിചാരണ നാഗര്‍കോവില്‍ സെഷന്‍സ് കോടതിയില്‍ നടന്നു വരുന്നു.
ഉന്നതബിരുദധാരിയായ രാജേന്ദ്രന്‍ ഓണ്‍ലൈന്‍ സ്റ്റോക്ക് മാര്‍ക്കറ്റിംങ്ങില്‍ പണം നിക്ഷേപിക്കുന്നതിന് വേണ്ടിയാണ് കൊലപാതകങ്ങള്‍ നടത്തിയിരുന്നത്.
"
https://www.facebook.com/Malayalivartha