പിണറായിയുടെ വിഴിഞ്ഞം വിനോദ യാത്ര: വിവരങ്ങൾ തേടി ഐ.ബി...സുരക്ഷാ വീഴ്ച...

മുഖ്യമന്ത്രിയുടേത് അനൗദ്യോഗിക സന്ദർശനമായിരുന്നെന്നും കുടുംബം ഒപ്പമുണ്ടായതിൽ അസ്വാഭാവികതയില്ലെന്നുമാണു വിസിൽ എംഡി ദിവ്യ എസ്.അയ്യരുടെ വിശദീകരണം. തുറമുഖം സന്ദർശിച്ചശേഷമുള്ള സമൂഹമാധ്യമക്കുറിപ്പിൽ നിർമാണപുരോഗതിയും മറ്റും വിലയിരുത്താനായിരുന്നു സന്ദർശനമെന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നു. മന്ത്രിമാരായ വി.എൻ.വാസവൻ, വി.ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, തുറമുഖ വകുപ്പിലെയും അദാനി പോർട്സിലെയും ഉദ്യോഗസ്ഥർ എന്നിവരും മുഖ്യമന്ത്രിയുടെ സന്ദർശനവേളയിൽ സന്നിഹിതരായിരുന്നു. വിസില്‍ ചെയര്‍മാനും ബന്ധപ്പെട്ട മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തില്‍ ഏതാണ് ഈ യുവ അധികാരി? എന്നാണ് മുൻ ഡി. ജി .പി. ജേക്കബ് തോമസ് ചോദിച്ചത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ്ങിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യയും മകളും കൊച്ചുമകനും പങ്കെടുക്കുന്ന ചിത്രമാണ് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് (വിസില്‍ ) എംഡി ദിവ്യ എസ്.അയ്യര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്ന യോഗത്തിന്റെ ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകന്‍ ഇഷാന്റെ ചിത്രം വൃത്തത്തിനുള്ളിലാക്കി ജേക്കബ് തോമസ് ഉന്നയിച്ച ചോദ്യം പ്രതിപക്ഷം ഉള്‍പ്പെടെ പലരും ഉന്നയിക്കുന്നുണ്ട്.
രാജ്യാന്തര തുറമുഖ പദ്ധതിയുടെ നിര്‍ണായക വിവരങ്ങള്‍ വിശദീകരിക്കുന്ന യോഗത്തില്‍, മുഖ്യമന്ത്രിയുടെ മകളും സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട എസ്എഫ്‌ഐഒ കേസില്‍ പ്രതിയുമായ ടി. വീണ പങ്കെടുത്തതിന് എതിരെയും വിമര്‍ശനം ഉയര്‍ന്നു,. വിസില്‍ എംഡി ദിവ്യ എസ്.അയ്യര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്ന ഔദ്യോഗിക യോഗത്തില്‍ വീണ ഇരിക്കുന്ന ദൃശ്യങ്ങള്‍ വിസില്‍ അധികൃതര്‍ തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ഇതും കേന്ദ്ര സർക്കാരിന് ലഭിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താനാണു മുഖ്യമന്ത്രി വിഴിഞ്ഞം സന്ദര്‍ശിച്ചത്. ഉന്നത അധികാരികള്‍ ഓപ്പറേഷന്‍ റൂമില്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുമ്പോഴും മുഖ്യമന്ത്രിയുടെ കുടുംബം ഒപ്പം നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത്രത്തോളം ഗൗരവമേറിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കും മകള്‍ക്കും കൊച്ചുമകനും എങ്ങനെ അനുമതി നല്‍കി എന്ന ചോദ്യവും ഉയരുന്നുണ്ട്. തന്ത്രപ്രധാനമായ മേഖലകളില്‍ ഇവര്‍ കടന്നത് രാജ്യാന്തര തുറമുഖത്തിന്റെ സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നും വലിയ സുരക്ഷാവീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നുമുള്ള വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
അതീവസുരക്ഷയുള്ള മുഖ്യമന്ത്രി ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ സാധാരണ നിലയില്‍ മുന്‍സീറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇരിക്കാറുള്ളത്. എന്നാല്‍ വിഴിഞ്ഞം യാത്രയില്‍ മകള്‍ വീണയാണ് വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരുന്നത്. ഔദ്യോഗിക വാഹനത്തിന്റെ മുന്‍സീറ്റില്‍നിന്നു വീണ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളും വിഴിഞ്ഞം തുറമുഖ അധികൃതര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. അതിശക്തമായ സുരക്ഷാസംവിധാനമാണ് മുഖ്യമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്. ഈ ഘട്ടത്തിലാണ് ഗണ്‍മാനെ ഒഴിവാക്കി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഔദ്യോഗികവാഹനം കുടുംബയാത്രയ്ക്കായി ഉപയോഗിച്ചതെന്ന വിമര്‍ശനവുമുണ്ട്.
വിമര്‍ശനങ്ങള്‍ പല കോണുകളില്‍നിന്നും ഉയര്‍ന്നതോടെ മുഖ്യമന്ത്രിയുടേത് അനൗദ്യോഗിക സന്ദര്‍ശനമാണെന്നു വിശദീകരിച്ച് വിവാദം തണുപ്പിക്കാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നത്. എന്നാല്‍ സന്ദര്‍ശനവും വിലയിരുത്തല്‍ യോഗവും സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു തന്നെയാണ് മാധ്യമങ്ങള്‍ക്കുള്‍പ്പെടെ അറിയിപ്പു നല്‍കിയത്.
വിലയിരുത്തല്‍ യോഗങ്ങള്‍ക്കു ശേഷം തുറമുഖത്തെ തന്ത്രപ്രധാനമായ അതീവസുരക്ഷാ മേഖലയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുമ്പോഴും കുടുംബം ഒപ്പമുണ്ടായിരുന്നു. സാധാരണ പൗരന്മാർക്ക് ഒരു തരത്തിലും പ്രവേശനാനുമതി നല്‍കാത്ത മേഖലകളിലാണ് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ എന്ന നിലയില്‍ ഭാര്യയും മകളും കൊച്ചുമകനും കടന്നത്. ഇത് ഗുരുതര സുരക്ഷാ ലംഘനമായി കരുതുന്നു. തലസ്ഥാനത്ത് ബോംബ് ഭീഷണി തുടർക്കഥയാണ്.മുഖ്യമന്ത്രിയുടെ ഓഫിസ്, ഒൗദ്യോഗിക വസതി, രാജ്ഭവൻ, ഗതാഗത കമ്മിഷണറുടെ ഓഫിസ് എന്നിവിടങ്ങളിൽ വ്യാജ ബോംബ് ഭീഷണിയുണ്ടായി. കഴിഞ്ഞ ദിവസം രാവിലെയാണ് ഇമെയിൽ ഭീഷണി സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിലും ക്ലിഫ്ഹൗസിലും ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം രാവിലെ 11ന് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇമെയിലിലേക്കാണു വന്നത്. ഔദ്യോഗിക പരിപാടികൾക്കായി മുഖ്യമന്ത്രി ഇന്നലെ ഇടുക്കിയിലും ഗവർണർ കോട്ടയത്തുമായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസിലെയും വീട്ടിലെയും എല്ലാവരെയും ഒഴിപ്പിക്കണമെന്നും ഉച്ചയ്ക്ക് രണ്ടരയ്ക്കു ബോംബ് പൊട്ടുമെന്നുമായിരുന്നു ഭീഷണി. വിവരമറിഞ്ഞയുടൻ ബോംബ്, ഡോഗ് സ്ക്വാഡുകളും പൊലീസും ഓഫിസിലേക്കും വസതിയിലേക്കും കുതിച്ചു. 11.30ന് ആരംഭിച്ച തിരച്ചിൽ വൈകിട്ട് 4 വരെ നീണ്ടു. സെക്രട്ടേറിയറ്റിലെ മറ്റ് ഓഫിസുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയ ശേഷമാണു സംഘം മടങ്ങിയത്.
മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ചതിനു സമാന സന്ദേശമാണ് മറ്റൊരു ഇമെയിൽ വിലാസത്തിൽ നിന്നു രാജ്ഭവനിലേക്കുമെത്തിയത്. പൊലീസ്, ബോംബ്, ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തി ഭീഷണി വ്യാജമാണെന്നുറപ്പിച്ചു. ഗതാഗത കമ്മിഷണറുടെ ഓഫിസിലെ ഇമെയിലിൽ പുലർച്ചെയാണു ഭീഷണി സന്ദേശം ലഭിച്ചത്.
തുടർച്ചയായ മൂന്നാം ദിവസമാണു തിരുവനന്തപുരത്ത് ബോംബ് ഭീഷണി സംബന്ധിച്ച വ്യാജ സന്ദേശമെത്തുന്നത്. ശനിയാഴ്ച നഗരത്തിലെ 3 ഹോട്ടലുകളിലും ഞായറാഴ്ച വിമാനത്താവളം, സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും ഭീഷണിയെത്തി. ഇമെയിൽ ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സൈബർ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഫെബ്രുവരിയിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനും നെടുമ്പാശേരി വിമാനത്താവളത്തിനും ബോംബ് ഭീഷണി സന്ദേശം അയച്ച കേസിൽ പ്രതിയെ തേടി പൊലീസ് സംഘം വീണ്ടും ആന്ധ്രയിലേക്ക് പോയി. തമ്പാനൂർ എസ്ഐ ബിനുമോഹനാണ് അന്വേഷണച്ചുമതല. സന്ദേശം അയച്ചതിനു പിന്നിൽ വാറങ്കൽ സ്വദേശി നിധീഷ് ആണെന്നാണു കണ്ടെത്തൽ. ഇയാൾ താമസിച്ചിരുന്ന 2 ഹോട്ടലുകളിൽ പരിശോധന നടത്തും.
തിരുപ്പതിയിലേക്കു യാത്ര ഏകോപിപ്പിക്കുന്ന ഏജൻസിയിലെ ജീവനക്കാരനാണ് ഇയാളെന്നാണു സൂചന. കണ്ണൂരിലെ ബോംബ് ഭീഷണിക്കു പിന്നിലും നിധീഷാണെന്നു പൊലീസ് പറയുന്നു. ഫെബ്രുവരിയിൽ പൊലീസിന്റെ ഫെയ്സ്ബുക് മെസഞ്ചറിലാണു ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ സെക്കന്ദരാബാദിലെ ഐടി കമ്പനി അക്കൗണ്ടന്റിനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് യഥാർഥ പ്രതിയെ കണ്ടെത്തുകയായിരുന്നു. പ്രധാനമന്ത്രി നഗരത്തിലേക്ക് വരാനിരിക്കെയാണ് ബോംബ് ഭീഷണി ഉയരുന്നത്. ഇതാണ് കേന്ദ്ര ഏജൻസികളെ കുഴപ്പിക്കുന്നത്. പഹൽഗാമിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ ഭീകരാക്രമണം ഉണ്ടായ ശേഷം തികഞ്ഞ ജാഗ്രതയിലാണ് കേന്ദ്ര ഏജൻസികൾ.കേരളത്തിലെ ബോംബ് ഭീഷണികൾ വ്യാജമാണെന്ന് പറഞ്ഞ് കേരള പോലീസ് തള്ളുമ്പോൾ ഒന്നും ലഘുവായെടുക്കാൻ കേന്ദ്രം തയ്യാറല്ല. കേരളം തീവ്രവാദികളുടെ താവളമാണെന്ന റിപ്പോർട്ട് കേന്ദ്ര സർക്കാരിനറിയാം. പൊളിറ്റിക്കൽ ഇസ്ലാമാണ് കേരളത്തെ തീവ്രവാദത്തിന്റെ മണ്ണാക്കി മാറ്റിയതെന്ന് കേന്ദ്ര സർക്കാർ കരുതുന്നു. നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ മറ്റൊരു മുഖമാണ് പോപ്പുലർ ഫ്രണ്ട് എന്ന് 2012 ൽ അന്നത്തെ കേരളാപോലീസ് ഇന്റലിജൻസ് മേധാവി കേരളാ ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു.
അന്ന് ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. എന്നാൽ തുടർന്ന് വന്ന പിണറായി സർക്കാർ സംഘടനക്ക് ക്ലീൻ ചിറ്റ് നൽകി. കേരളത്തിൽ ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കുകയും ഖാലിഫേറ്റ് സ്ഥാപനവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യങ്ങൾ പൂർണ്ണമായി ഏറ്റെടുത്ത സംഘടനയായിരുന്നു 2001ൽ നിരോധിക്കപ്പെട്ട സിമി. അതിന്റെ തുടർച്ചയെന്നോണം 2006ൽ സ്ഥാപിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടും ആരംഭം മുതൽ മതമൗലികവാദം പ്രചരിപ്പിക്കുന്നതിൽ മുന്നിലായിരുന്നു. സിമിയുടെ നേതാവായിരുന്നു പിണറായി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ജലീൽ. ഇങ്ങനെയുള്ള മന്ത്രിമാർ ഉള്ളപ്പോൾ പിണറായി എങ്ങനെയാണ് പി.എഫ് ഐ നിരോധിക്കുന്നത്.
2006 നവംബർ 22 നാണ് പോപ്പുലർ ഫ്രണ്ട് രൂപീകരിക്കുന്നത്. നാഷണൽ ഡമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുടെ പിൻഗാമിയായിട്ടാണ് സംഘടന രുപീകരിക്കപ്പെട്ടത്. സ്വാതന്ത്ര്യം, സുരക്ഷ, നീതി എന്നീ മുദ്രാവാക്യങ്ങളുമായി രൂപീകരിക്കപ്പെട്ട നവയുഗ സംഘടനയാണ് ഇത്. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, നാഷണൽ വിമൻസ് ഫ്രണ്ട് തുടങ്ങിയ പോഷക സംഘടനകളുള്ള പാർട്ടിക്ക് ഇസ്ലാമിക് സമൂഹത്തിൽ ആഴത്തിൽ വേരോട്ടമുണ്ട്. ഇതിൽ കാമ്പസ് ഫ്രണ്ടാണ് എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്.
പോപ്പുലർ ഫ്രണ്ടിന് മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങളുമായി ബന്ധമുണ്ട്. പ്രസ്ഥാനത്തിന് തന്നെ നിരവധി മനുഷ്യാവകാശ സംഘടനകളുമുണ്ട്. മുസ്ലീം സംവരണത്തിനായി സംഘടന ഏറെനാളായി ശബ്ദമുയർത്തുന്നുണ്ട്. 2012 ൽ യു.എ പി എ നിയമത്തിനെതിരെ സംഘടന നടത്തിയ സമരം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. കേരളത്തിൽ മൂവാറ്റുപുഴ സ്വദേശി പ്രെഫ. റ്റി.ജെ. ജോസഫിന്റെ കൈവെട്ട് കേസ് ഉൾപ്പെടെ പോപ്പുലർ ഫ്രണ്ട് നിരവധി കേസുകളിൽ പ്രതിസ്ഥാനത്തുണ്ട്. ആയുധം സൂക്ഷിക്കൽ ഉൾപ്പെടെയുള്ള നിരവധി ആരോപണങ്ങൾ സംഘടനക്കെതിരെ ദേശീയ തലത്തിലും ഉയർന്നിരുന്നു
2012 ൽ കേരള സർക്കാർ പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചപ്പോൾ കോടതി അനുവദിച്ചില്ല. പോപുലർ ഫ്രണ്ടിനെ നിരേധിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട സംസ്ഥാനം കേരളമാണ്. തീവ്ര ഇസ്ലാമിക് പ്രസ്ഥാനം എന്ന നിലയിൽ പലർക്കും തലവേദനയാണ് പോപ്പുലർ ഫ്രണ്ട്.
കർണാടകത്തിലും യുപിയിലും പൗരത്വ പ്രതിഷേധങ്ങൾ വഷളാക്കിയത് പോപുലർ ഫ്രണ്ടാണെന്ന് സർക്കാരുകൾ കേന്ദ്ര ഗവൺമെന്റിനയച്ച കത്തിൽ പറയുന്നു. കർണാടകത്തിൽ പോപ്പുലർ ഫ്രണ്ടിനെയും എസ് ഡി പി ഐയെയും നിരോധിക്കാൻ നേരത്തെ തന്നെ സമ്മർദ്ദം ഉണ്ടായിരുന്നു. പ്രദേശിക ബി ജെ പി നേതൃത്വവും ഇതിന് പിന്തുണ അറിയിച്ചിരുന്നു. മംഗളുരുവിൽ നടന്ന പ്രതിഷേധങ്ങൾ കശ്മീരിലെ ലഹളയെ തോൽപ്പിക്കും എന്നാണ് കർണാടക ഡി ജി പി നൽകിയ നോട്ടീസിൽ പറയുന്നത്.
കേന്ദ്ര സർക്കാർ ഇക്കാര്യം വളരെ ഗൗരവമായാണ് എടുത്തത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം നേരത്തെ തന്നെ കേന്ദ്ര സർക്കാരിന് മുന്നിലുണ്ട്. മനുഷ്യാവകാശ സംഘടനകൾ കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിലായിട്ട് വർഷങ്ങളായി. നിരവധി മനുഷ്യാവകാശ സംഘടനകൾക്ക് രാജ്യത്തിന് പുറത്തുള്ള തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉയർന്നിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇത് സംബന്ധിച്ച് കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മഹാരാജാസ് കോളേജിൽ കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ കൊല കേസ് പ്രതികളിൽ പിടികൂടാനുള്ളത് തീവ്ര സംഘടനയിൽ ഉള്ളവരെയാണ്. ഇത് പിണറായി സർക്കാരിനെതിരെ ഗുരുതര ആരോപണമായി ഉയർന്നിരുന്നു. എന്നിട്ടും സി പി എമ്മിന് കുലുക്കമുണ്ടായില്ല.
അടിയന്തരാസ്ഥ കാലത്തും ബാബറി മസ്ജിദ് തകർത്ത കാലത്തും ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചിരുന്നു.1994 ൽ നിരോധിച്ചപ്പോൾ സുപ്രീം കോടതി ഇടപെട്ടാണ് നിരോധനം പിൻവലിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെതാണ് മാധ്യമം പത്രവും മീഡിയ വൺ ചാനലും. മീഡിയ വൺ ചാനൽ കേന്ദ്ര സർക്കാർ നിരോധിച്ചത് അവരുടെ രാഷ്ട്രീയ നിലപാടുകളുടെ ഫലമായാണ്. മാധ്യമം പത്രത്തിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് സി പി എം തന്നെയാണ്. കോവിഡ് കാലത്താണ് മാധ്യമത്തിനെതിരെ സി പി എം രംഗത്തുവന്നത്. ജലീൽ മാധ്യമം നിരോധിക്കണമെന്ന്
ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. പി.എഫ്.ഐയെ നിരോധിക്കാൻ സി പി എമ്മിന് ഒരു താത്പര്യവുമില്ല. അത്രമേൽ അവർ ബന്ധിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ മുസ്ലീം സമുദായത്തിൻ്റെ കുത്തക പി .എഫ് .ഐ യുടെ കൈയിലാണെന്ന് സി പി എം കരുതുന്നു. മുസ്ലീം ലീഗ് തങ്ങൾക്കൊപ്പം ഇല്ലാതിരിക്കുന്ന കാലത്തോളം സി പി എം, പി എഫ് ഐ യെ തള്ളി പറയില്ല. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാതിരിക്കാനുള്ള മാർഗ്ഗങ്ങൾ അവർ തേടികൊണ്ടിരിക്കുകയും ചെയ്യും. ആർ.എസ്.എസിന് എതിരെ പിണറായി കണ്ടെത്തിയിരിക്കുന്ന ആയുധമാണ് പി.എഫ്.ഐ.
പ്രധാനമന്ത്രി നഗരത്തിൽ എത്താനിരിക്കെയാണ് നിരന്തരം ഭീഷണി ഉയരുന്നത്.
ഇതിനിടയിലാണ് വീണ ടി യുടെ കളി. എന്തും സംഭവിക്കാം എന്ന സാഹചര്യം നിലവിലുള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ സകുടുംബ വിനോദയാത്ര.
https://www.facebook.com/Malayalivartha