വീടുകളിലെ നിരവധി ലൈംഗികാതിക്രമങ്ങള്‍ ഒത്തുതീര്‍പ്പിലൂടെ മൂടിവയ്ക്കപ്പെടുന്നു
സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ എട്ട് വര്‍ഷത്തിനിടെ 143 ശതമാനം വര്‍ദ്ധിച്ചതായി സ്‌റ്റേറ്റ് ക്രൈം റെക്കാഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2008 മുതല്‍ 2016 വരെയുള്ള കണക്കാണിത്. സ്വന്തം വീടുകളില്‍ കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് അനുദിനം വര്‍ദ്ധിക്കുകയാണ്. വീടുകളിലെ നിരവധി ലൈംഗികാതിക്രമങ്ങള്‍ ഒത്തുതീര്‍പ്പുകളിലൂടെ മൂടിവയ്ക്കപ്പെടുന്നുമുണ്ട്. ബന്ധുക്കളുടെയും അടുപ്പക്കാരുടെയും ആക്രമണത്തിന് ഇരയാകുന്ന കുട്ടികള്‍ ഭീഷണിയിലൂടെയും സമ്മര്‍ദ്ദതന്ത്രങ്ങളിലൂടെയും നിശബ്ദരാക്കപ്പെടുന്നു. പുറത്തറിയാത്ത കേസുകള്‍ കൂടി ഉള്‍പ്പെട്ടാല്‍ കണക്കില്‍ ഭയാനകമായ വര്‍ദ്ധനയുണ്ടാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ദിനംപ്രതി കൂടുകയാണ്. 2016 ഒക്‌ടോബര്‍ വരെ പ്രൊട്ടക്ഷന്‍ ഒഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് (പോക്‌സോ) പ്രകാരം 1718 ലൈംഗിക അതിക്രമ കേസുകള്‍ എടുത്തിട്ടുണ്ട്. നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് കേരളത്തില്‍ 884 കുട്ടികള്‍ എച്ച്.ഐ.വി അണുബാധിതരാണ്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ ഒത്തുതീര്‍പ്പുകള്‍ പാടില്ലെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അദ്ധ്യക്ഷ ശോഭാ കോശി പറഞ്ഞു. പീഡനം നടന്നതായി ഒരു കുട്ടി അറിയിച്ചാല്‍ പൊലീസോ മാതാപിതാക്കളോ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത് കുറ്റകരമാണ്. വീട്ടില്‍ ലൈംഗിക അതിക്രമം നടന്നാല്‍ കുട്ടിയെ വൈകാരികമായി സമ്മര്‍ദ്ദത്തിലാക്കാന്‍ മാതാപിതാക്കളും ശ്രമിക്കാറുണ്ട്.
അമ്മമാര്‍ പോലും ഒത്തുതീര്‍പ്പിന് ശ്രമിക്കും. ഇത് കുട്ടിയുടെ അവകാശങ്ങള്‍ ലംഘിക്കലാണ്. ആക്രമിക്കപ്പെട്ട കുട്ടിയെ തിരികെ വീട്ടിലേക്ക് അയയ്ക്കുന്നത് സുരക്ഷിതമല്ല. കേസ് ഇല്ലാതാക്കാന്‍ കുട്ടിയെ മുതിര്‍ന്നവര്‍ പ്രേരിപ്പിക്കും. കുട്ടി വീട്ടില്‍ സുരക്ഷിതമാണെന്ന് അധികാരികള്‍ ഉറപ്പാക്കിയിട്ട് മാത്രമേ വീട്ടിലേക്ക് അയയ്ക്കാവൂ. പുറമേ നിന്നുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും അതീവശ്രദ്ധ വേണം. സ്‌കൂളുകള്‍ കുട്ടികള്‍ക്കായി പുറമേ നിന്നുള്ള വാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെങ്കില്‍ അവയുടെ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha