നടി ആക്രമിക്കപ്പെട്ട സംഭവം ഗൂഢാലോചന തന്നെ; തെളിവുകൾ കോർത്തിണക്കാനാകാതെ നട്ടം തിരിഞ്ഞ് പോലീസ്
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഗൂഢാലോചന തന്നെയെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന തെളിക്കാനായി ചലച്ചിത്ര മേഖലയിലെ കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തിലെ ഗൂഢാലോചന തെളിയിക്കാന്‍ പോലീസ് ആഞ്ഞുശ്രമിക്കുകയാണ്. കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പോലീസ് ഉറപ്പിക്കുന്നു.
എന്നാല്‍ ആരോപണ വിധേയരായവരിലേക്ക് ഗൂഢാലോചന എത്തിക്കാനുള്ള ശക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് വിവരം. പള്‍സര്‍ സുനി ഫോണ്‍ വിളിച്ച സിനിമാതാരങ്ങള്‍ അടക്കമുള്ള എല്ലാവരോടും വിവരങ്ങള്‍ ആരായാനും മൊഴിയെടുക്കാനുമാണ് പോലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. പരമാവധി തെളിവുകള്‍ ശേഖരിച്ച് ഗൂഢാലോചനയുടെ കുരുക്കഴിച്ചശേഷം മതി അറസ്റ്റ് എന്ന നിലപാടിലാണ് അന്വേഷണസംഘം.
മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന പണം ആദായനികുതി വകുപ്പ് കള്ളപ്പണമെന്ന പേരില്‍ കണ്ടുകെട്ടിയിരുന്നു . അമ്മയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 12 കോടിയില്‍ ഒന്‍പതു കോടി രൂപയാണ് ആദായനികുതി വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതി പ്രകാരം പിടിച്ചെടുത്തത്. അതേസമയം പണം കണ്ടുകെട്ടിയത് പുറത്തറിയാതിരിക്കാന്‍ അംഗങ്ങളെ പോലും അറിയിക്കാതെ താരരാജാക്കന്മാരുടെ നേതൃത്വത്തിലുള്ള അമ്മയുടെ നിലവിലെ നേതൃത്വം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. സിനിമ മേഖലയിലെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളെക്കുറിച്ചും നിയമ വിരുദ്ധമായുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകളെ കുറിച്ചും നടത്തിയ അന്വേഷണത്തിൽ ഭീതിതമായ കണ്ടെത്തലുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
ഈ അന്വേഷണവും അനധികൃത പണമിടപാടുകളെക്കുറിള്ള തെളിവുകളും നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട തെളിവുകളും തമ്മിൽ കോർത്തിണക്കാൻ പോലീസിന് കഴിയാത്തതാണ് ആരോപണ വിധേയരായവർക്ക് കിട്ടുന്ന ആനുകൂല്യം. അതേ സമയം അന്വേഷണം നീളുംതോറും പോലീസിന്റെ നടപടി സംശയത്തിനിടയാക്കുമെന്നതിനാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനുള്ള സമ്മര്‍ദ്ദവുമുണ്ട്. എന്നാല്‍ ശക്തമായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്താല്‍ പ്രതികള്‍ ഊരിപ്പോരുമെന്ന ആശങ്കയും അന്വേഷണ സംഘത്തിനുണ്ട്.
കൂടുതല്‍ സിനിമാ താരങ്ങളെ ചോദ്യംചെയ്യാനാണ് ഇപ്പോള്‍ പോലീസ് ശ്രമം. ജയിലില്‍ നിന്ന് സുനി ഫോണ്‍ചെയ്തത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷയെയുമാണ്. അപ്പുണ്ണിയെ ആദ്യം വിളിച്ചത് ജയിലിനകത്തുള്ള കോയിന്‍ ബോക്‌സ് ഫോണില്‍ നിന്നാണെന്ന് സുനി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ അടക്കമുള്ള പല ചോദ്യങ്ങള്‍ക്കും വ്യക്തതയ്ക്ക് വേണ്ടി പള്‍സര്‍ സുനിയെ അപ്പുണ്ണിയുടെയും നാദിര്‍ഷയുടെയും സാന്നിധ്യത്തില്‍ വീണ്ടും ചോദ്യം ചെയ്യും.
അക്രമത്തിന്റെ സൂത്രധാരനെയും ഗൂഢാലോചനയും ഇത്തവണ ഇവരെ ചോദ്യം ചെയ്യുമ്പോള്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അതുകൊണ്ട് തന്നെ ചോദ്യംചെയ്യല്‍ നിസാരമാകില്ല. ഇതുവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളും പുതിയ വെളിപ്പെടുത്തലുകളും എല്ലാം കോര്‍ത്തിണക്കി പുതിയ ചോദ്യാവലി തന്നെ പോലീസ് തയ്യാറാക്കിയിട്ടുണ്ട്.
കൂടാതെ മനശ്ശാസ്ത്ര വിദഗ്ധരുടെയും സൈബര്‍ ഫോറന്‍സികിന്റെയും സഹായം കൂടി ചോദ്യംചെയ്യുന്നതിന് അന്വേഷണസംഘത്തിന് ഉണ്ടാകും. പോലീസിനെ പല സംഘങ്ങളായി തിരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുകയാണ്. നടി ആക്രമിക്കപ്പെട്ടതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോയെന്നറിയാനുള്ള ചോദ്യം ചെയ്യല്‍ അന്വേഷണ സംഘം തുടരുകയാണ്. ആരോപണ വിധേയനായ ദിലീപിന്റ രണ്ടാം ഭാര്യ കാവ്യമാധവന്‍ അടക്കമുള്ളവരെ ഇന്ന് ചോദ്യം ചെയ്യുമെന്നാണ് വ്യക്തമാകുന്നത്. ദിലീപ്, നാദിര്‍ഷ, അപ്പുണ്ണി, ധര്‍മ്മജന്‍, ആന്റോജോസഫ് എന്നിവരുടെ മൊഴിയെടുത്തതിനു പിന്നാലെയാണ് കാവ്യയെ വിളിച്ചുവരുത്തുന്നത്.
https://www.facebook.com/Malayalivartha