നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന സമ്മതിച്ച് സഹതടവുകാരന്‍; തന്നെ ഭീഷണിപ്പെടുത്തിയാണ് കത്തെഴുതിച്ചതെന്ന് വിപിൻ ലാൽ
പോലീസ് കസ്റ്റഡി റദ്ദാക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം കോടതി തള്ളി. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിക്ക് പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റുവെന്ന് ആരോപിച്ചാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. അതിനിടെ, പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചു നല്‍കിയ വിഷ്ണു, ജയിലില്‍നിന്ന് ഫോണ്‍ ഉപയോഗിച്ച വിപിന്‍ലാല്‍ എന്നിവരെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍വിട്ടു. ജയിലില്‍നിന്ന് ഫോണ്‍ വിളിച്ച കേസില്‍ അഞ്ച് ദിവസത്തേക്കാണ് പള്‍സര്‍ സുനിയെ കാക്കനാട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇതിനെതിരെയാണ് പ്രതിഭാഗത്തിന്റെ ഹര്‍ജി.
കോയമ്പത്തൂരില്‍നിന്ന് മോഷണംപോയ മൊബൈലാണ് പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. കോയമ്പത്തൂരിലെത്തിച്ച് തെളിവെടുക്കേണ്ടതിനാല്‍ പത്ത് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടുതരണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. എന്നാല്‍, ഈ ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തതോടെയാണ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു പറഞ്ഞു. ഗൂഢാലോചന നടന്‍ ദിലീപിന്റേതാകാം, അറിയില്ലെന്നും വിഷ്ണു പറഞ്ഞു. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ഇങ്ങനെ പലതും സംഭവിക്കുമെന്ന് വിപിന്‍ദാസ് പറഞ്ഞു.
അതിനിടെ, തന്നെ ഭീഷണിപ്പെടുത്തിയാണ് കത്തെഴുതിച്ചതെന്ന് വിപിൻ ലാൽ പറഞ്ഞു. ജയിൽ അധികൃതരും പൾസർ സുനിയുമാണ് ഭീഷണിപ്പെടുത്തിയതെന്നും വിപിൻലാൽ വ്യക്തമാക്കി. സുനി ദിലീപിനെഴുതിയതെന്നു പറഞ്ഞിരുന്ന കത്തിലെ കയ്യക്ഷരം വിപിൻ ലാലിന്റേതാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
അതേസമയം പൾസർ സുനിക്ക് ജയിലിനുള്ളിൽ ഫോണെത്തിച്ചെന്ന കേസിൽ പൊലീസിന്റെ നിർണായക അറസ്റ്റ് ഇന്ന് നടന്നു. സുനിക്കു കൈമാറുന്നതിനായി വിഷ്ണുവിന് ഫോണെത്തിച്ചു നൽകിയ മലപ്പുറം സ്വദേശി ഇമ്രാനെയാണ് അറസ്റ്റു ചെയ്തത്. മാലമോഷണക്കേസിൽ പിടിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞപ്പോൾ ഇമ്രാനും വിഷ്ണുവും ഒരേ സെല്ലിലായിരുന്നു.
ജയിലിൽനിന്ന് ഫോൺ കടത്താൻ സഹായം നൽകിയെന്നാരോപിച്ച് പ്രതിചേർത്തിരുന്ന എറണാകുളം സ്വദേശി സനൽ പി. മാത്യുവിനെ ഒഴിവാക്കി. പകരം വട്ടേക്കുന്നത് സ്വദേശി അരവിന്ദനെ പ്രതിയാക്കി. സനലിന് കേസിൽ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജയിലിൽ കഴിയവെ പൾസർ സുനി ഉപയോഗിച്ച മൊബൈൽ ഫോൺ സേലം സ്വദേശിയുടേതാണെന്നു ഇന്നലെ കണ്ടെത്തിയിരുന്നു. കോയമ്പത്തൂരിലെ കതിരൻ കോളജിൽ വിദ്യാർത്ഥിയായ മകന്‍ ധനുഷ്കോടിക്കു വേണ്ടിയാണ് സിം വാങ്ങിയതെന്ന് ഉടമ സാമിക്കണ്ണ് അറിയിച്ചു. സുഹൃത്ത് ശരണപ്രിയനു ഫോൺ കൈമാറിയെന്ന് ധനുഷ്കോടി മൊഴി നൽകി.
ഒക്ടോബറിൽ കോയമ്പത്തൂരിൽവച്ച് ഫോൺ കളവുപോയെന്നു ശരണപ്രിയനും അറിയിച്ചു. ഏപ്രിൽ 10 മുതൽ 8807339249 എന്ന നമ്പർ കാക്കനാട് ജയിലിന്റെ പരിധിയിലുണ്ടായിരുന്നെന്നും വ്യക്തമായിട്ടുണ്ട്. മൊബൈൽ ഫോൺ ജയിലിൽ എത്തിച്ചത് വിഷ്ണുവാണ്. ചെരുപ്പിലാക്കി മഹേഷ് വഴിയാണ് ഇതു സുനിയുടെ കൈവശം എത്തിച്ചത്. പള്‍സറിനുപുറമേ സഹതടവുകാരനായ മേസ്തിരി സുനിലും ജയിലിനുള്ളിലും പുറത്തിറങ്ങിയശേഷവും ഇതേ ഫോണ്‍ ഉപയോഗിച്ചു. ഇയാളുടെ വീട്ടില്‍ നിന്നാണ് പൊലീസ് ഫോണ്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha