നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി സഹകരിക്കാത്തതും സഹതടവുകാരുടെ പരസ്പരവിരുദ്ധമൊഴികളും അന്വേഷണ സംഘത്തെ കുഴക്കുന്നു
നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന സംബന്ധിച്ച ചോദ്യങ്ങളോട് പള്‍സര്‍ സുനി സഹകരിക്കാത്തതും സഹതടവുകാരുടെ പരസ്പരവിരുദ്ധ മൊഴികളും അന്വേഷണസംഘത്തെ കുഴക്കുന്നു. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ ക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മാത്രമാണ് സുനി കൃത്യമായ മറുപടി പറയുന്നത്.
സഹതടവുകാരായ വിപിന്‍ലാലും വിഷ്ണുവും പരസ്പരവിരുദ്ധമായി പ്രതികരിച്ചതാണ് പൊലീസിനെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുന്നത്. മൂന്നുദിവസം കസ്റ്റഡിയില്‍ വിട്ട സഹതടവുകാരാണ് വിപിന്‍ലാലും വിഷ്ണുവും. ജയില്‍ അധികൃതരും പള്‍സര്‍ സുനിയും ഭീഷണിപ്പെടുത്തിയാണ് തന്നെക്കൊണ്ട് ദിലീപിന് കത്തെഴുതിച്ചതെന്ന് വിപിന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിന് ഇതില്‍ പങ്കില്ല. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ഇങ്ങനെ സംഭവിക്കുമെന്നും വിപിന്‍ലാല്‍ പറഞ്ഞു. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു ഇരുവരുടെയും പ്രതികരണം വിപിന്‍ലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ജയിലധികൃതരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്‌തേക്കും.
അതേസമയം, സഹതടവുകാരന്‍ വിപിന്‍ലാല്‍ താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിക്കുകയാണ് ചെയ്തത്. ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് വിഷ്ണു പറയുന്നത്. എന്നാല്‍, ഇതില്‍ ദിലീപിന് പങ്കുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടാകാം എന്നായിരുന്നു മറുപടി. ജയിലില്‍നിന്ന് എഴുതിയ കത്തിനെക്കുറിച്ച വിവരങ്ങള്‍ മാത്രമാണ് ചോദ്യം ചെയ്യലില്‍ സുനി ആവര്‍ത്തിക്കുന്നത്. സുനിയെയും കൂട്ടുതടവുകാരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. ഇതിലൂടെ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സിനിമമേഖലയിലെ കൂടുതല്‍ ആളുകളെ ചോദ്യം െചയ്യുന്നതിനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിഗണന നല്‍കുന്നത്. ചോദ്യം ചെയ്തവരെതന്നെ വീണ്ടും വിളിപ്പിക്കാനും സാധ്യതയുണ്ട്. നടി കാവ്യ മാധവനെയും അമ്മയെയും ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. ഗൂഢാലോചനയില്‍ പ്രധാന തെളിവായി പരിഗണിക്കുന്നത് സുനിയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും തമ്മിലെ ഫോണ്‍ സംഭാഷണമാണ്.
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ കാക്കനാട്ടെ സ്ഥാപനത്തിലാണ് ഏല്‍പിച്ചതെന്ന സുനിയുടെ മൊഴിയാണ് കാവ്യയെ സംശയിക്കാന്‍ ഇടയാക്കിയത്.
https://www.facebook.com/Malayalivartha