എങ്ങുമെത്താതെ നടിയെ ആക്രമിച്ച ഗൂഢാലോചന കേസിലെ അന്വേഷണം; ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ നടന്നോ എന്നും സംശയം, കൂടുതൽ സിനിമാക്കാരെ ചോദ്യം ചെയ്യും
പ്രമുഖ നടന്‍ ഉള്‍പ്പെടെയുള്ളവരെ മുള്‍മുനയില്‍ നിര്‍ത്തിയ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നോ എന്ന് സംശയം. ജയിലില്‍ നിന്നും അയച്ച കത്തിലുള്ളതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ ആരോപണവിധേയരായ താരങ്ങള്‍ പ്രതി പള്‍സര്‍ സുനിയുടെ നിയമോപദേശകരെ കണ്ടെന്ന സൂചനയ്ക്ക് പിന്നാലെയാണ് ഈ സംശയം.
കേസില്‍ മൊഴികളും തെളിവുകളും തമ്മില്‍ കോര്‍ത്തിണക്കാന്‍ കഴിയാത്തതാണ് അന്വേഷണസംഘം നേരിടുന്ന പ്രധാനപ്രശ്‌നം. ചോദ്യം ചെയ്യലില്‍ നല്‍കുന്ന പരസ്പര വിരുദ്ധമായ മറുപടി നിയമോപദേശം കിട്ടിയതിനെ തുടര്‍ന്നാണോ എന്നാണ് സംശയം.
സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് പറഞ്ഞ സുനിയുടെയും സഹതടവുകാരുടെയും മൊഴികളിലെ വൈരുദ്ധ്യം അന്വേഷണസംഘത്തെ കുഴയ്ക്കുന്നുമുണ്ട്. നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗൂഡാലോചന നടത്തിയവരെ 48 മണിക്കൂറിന് ഉള്ളില്‍ പിടികൂടുമെന്ന് പറഞ്ഞവര്‍ക്ക് കേസില്‍ കൂടുതല്‍ മൂന്നോട്ട് പോകാനായിട്ടില്ല. ദ്രുതഗതിയില്‍ അറസ്റ്റിന് നീങ്ങാതെ തെളിവുകള്‍ സഹിതം അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം.
എന്നാല്‍ ഇതെല്ലാം കത്തില്‍ പറഞ്ഞതിനപ്പുറത്ത് ഒന്നും വെളിപ്പെടുത്താനില്ലെന്ന സുനിയുടെ നിലപാടില്‍ തട്ടി നില്‍ക്കുകയാണ്. കേസുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ വഴി രഹസ്യം കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം തുടരുകയും ചെയ്യുകയാണ്. നടിയുമായി ബന്ധമുണ്ടായിരുന്ന യുവ സംവിധായകനിലേക്കും അന്വേഷണം നീളുന്നുണ്ട്. കേസില്‍ കൂടുതല്‍ സിനിമാക്കാരെ ഇന്ന് ചോദ്യം ചെയ്യും. ആലുവ പോലീസ് ക്ലബിലേയ്ക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് പോലീസ് ഒരുങ്ങുന്നത്.
വിഷ്ണു, സുനില്‍കുമാര്‍ വിപിന്‍ ലാല്‍ സുനില്‍ എന്നിവരെ വീണ്ടും ചോദ്യം ചെയ്യുന്ന അന്വേഷണ സംഘം കത്തെഴുതാനുള്ള സാഹചര്യം അന്വേഷിക്കും. നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ, ദിലീപിന്റെ ഭാര്യ കാവ്യയുടെ ഓണ്‍െലെന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യ, ദിലീപിന്റെ സിനിമകള്‍ എന്നിവ കോര്‍ത്തിണക്കി കത്തെഴുതിയത് എന്തിനാണെന്നതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
സുനിയെയും കൂട്ടുപ്രതികളെയും ഇന്നലെ പകല്‍ മുഴുവനും പോലീസ് ചോദ്യം ചെയ്തിരുന്നു. ജയിലില്‍ നിന്നും കത്തെഴുതിയ വിപിന്‍ലാല്‍, ജയിലില്‍ ഫോണ്‍ എത്തിച്ചുകൊടുത്ത വിഷ്ണു, മേസ്തിരി സുനില്‍ എന്നിവരെയെല്ലാം ഒന്നിച്ചും തനിച്ചും ചോദ്യം ചെയ്തിരുന്നു. രണ്ടിലും വ്യത്യസ്തമായ മറുപടിയാണ് എല്ലാവരും നല്‍കിയത് എന്നത് പിടിവള്ളിയായിട്ടുണ്ട്. സുനി ജയിലില്‍ നിന്നും അയച്ച കത്തെഴുതിയത് താനാണെന്ന് അവകാശപ്പെടുന്ന വിപിന്‍ലാല്‍ എല്ലാം സുനിയും ജയില്‍ അധികൃതരും നിർബന്ധിച്ചതിനെ തുടര്‍ന്നാണെന്നും വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha