സുനി പറയുന്ന ക്വട്ടേഷന് കാരണം റിയല്‍ എസ്റ്റേറ്റിലെ തര്‍ക്കങ്ങളെന്ന കാര്യം ഉറപ്പിക്കാനാകാതെ കുഴങ്ങി അന്വേഷണ സംഘം, ഒടുവിൽ പോലീസ് അന്വേഷണം ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളിലേയ്ക്ക്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട് സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് പങ്കാളികളില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് ദിലീപും നടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.
നേരത്തെ ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്തപ്പോള്‍ ഭൂമി ഇടപാടുകളെ കുറിച്ചും വിവരം ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. ഇടപാടുകളെ കുറിച്ചുള്ള രേഖകള്‍ മുന്‍നിര്‍ത്തിയാണ് അന്വേഷണ സംഘം ചോദ്യങ്ങള്‍ ചോദിച്ചെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളുണ്ടോ എന്നറിയാനാണ് ദിലീപിന്റെ പങ്കാളികളെ മൊഴിയെടുക്കുന്നതിനു വേണ്ടി ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയത്.
ജയില്‍ അധികൃതരും പള്‍സര്‍ സുനിലും ഭീഷണിപ്പെടുത്തിയിട്ടാണു താന്‍ കത്തെഴുതിയതെന്നായിരുന്നു വിപിന്‍ ലാല്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍ പള്‍സര്‍ സുനി നാദിര്‍ഷയെ ഫോണ്‍ ചെയ്തതിനും സഹായം ആവശ്യപ്പെട്ടു കത്തെഴുതിയതിനും പിന്നിലെ ഗൂഢാലോചന വ്യക്തമായിട്ടില്ല.
വിപിന്‍ലാലിനെയും സുനിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തെങ്കിലും ഇതുസംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. ഫോണ്‍ ഉപയോഗം പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. നാദിര്‍ഷയെയും ദിലീപിന്റെ മാനേജന്‍ അപ്പുണ്ണിയെയുമാണ് വിളിച്ചതെന്നാണ് ഇവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. ഫോണ്‍വിളി ഗൂഢാലോചനക്കാണോ ബ്ലാക്ക്മെയിലിംഗിനാണോ എന്നതാണ് പൊലീസ് പരിശോധിച്ചുവരികയാണ്. ഇത് സംബന്ധിച്ച് പൊലീസിന് ലഭിച്ച മൊഴികള്‍ പരസ്പര വിരുദ്ധമാണ്.
ജയിലില്‍ നിന്ന് എഴുതിയ കത്ത് ഗൂഢാലോചനക്കുള്ള തെളിവാണെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. കേസില്‍ ഫോണ്‍വിളി നിര്‍ണായകമായതിനാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തിയതിന് ശേഷമെ പൊലീസ് അടുത്ത നടപടികളിലേക്ക് കടക്കുയുള്ളു. അതേസമയം, ആരോപണ വിധേയരുമായി അടുത്ത ബന്ധമുള്ളവരുടെ മൊഴിയെടുക്കല്‍ തുടരും. നേരത്തെ ലഭിച്ച ചില മൊഴികളുടെ അടിസ്ഥാനത്തില്‍ സിനിമാ രംഗത്തെ ചിലരെ കൂടി പൊലീസ് മൊഴിയെടുക്കലിനായി വിളിച്ചുവരുത്തിയേക്കും.
https://www.facebook.com/Malayalivartha