നാളെ മുതല്‍ കോഴിക്കടകള്‍ അടച്ചിടും; ചർച്ച പരാജയം
കോഴിവില ഏകീകരിക്കാൻ ധനമന്ത്രി തോമസ് ഐസക്ക് വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടു. സർക്കാർ നിശ്ചയിച്ച നിരക്കിൽ ഇറച്ചിക്കോഴി വിൽക്കാൻ കഴിയില്ലെന്ന് പൗൾട്രി ഫെഡറേഷൻ കർശന നിലപാടെടുത്തു. തിങ്കളാഴ്ച മുതൽ കടകളടച്ച് സമരം ചെയ്യുമെന്നും അസോസിയേഷൻ വ്യക്തമാക്കി.
ഇറച്ചിക്കോഴിക്ക് 87 രൂപ ഈടാക്കി വില്പന നടത്തണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. കിലോയ്ക്ക് നൂറു രൂപയെങ്കിലുമാക്കി മാറ്റി നിശ്ചയിക്കണമെന്ന് പൗൾട്രി അസോസിയേഷൻ ചർച്ചയിൽ ആവശ്യപ്പെട്ടു. 14 ശതമാനം നികുതി കുറച്ചപ്പോൾ 40 ശതമാനം വർദ്ധനയാണ് ഉണ്ടായതെന്നും ഇത് സമ്മതിക്കാനാവില്ലെന്നും മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.
വ്യാപാരികളുടെ നിലപാട് സർക്കാരിനോടുള്ള വെല്ലുവിളിയാണ്. കേരളത്തിൽ നിന്നുള്ള ചില തത്പര കക്ഷികളുടെ താൽപര്യമാണ് ഈ സമ്മർദ്ദത്തിന് പിന്നിൽ കോഴിക്കടത്തുമായും വില്പനയുമായും ബന്ധപ്പെട്ട കേസുകൾ പ്രത്യേക താത്പര്യത്തോടെ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
തമിഴ്നാട്ടിൽ നിന്നും കൂടിയ വിലക്കാണ് കോഴി ലഭിക്കുന്നതെന്നും അതിനാൽ സർക്കാർ നിർദ്ദേശമനുസരിച്ച് മുന്നോട്ടു പോകാൻ ആവില്ലെന്നും ഫെഡറഷൻ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഞായറാഴ്ച രാവിലെ ആലപ്പുഴ റസ്റ്റ് ഹൗസിൽ മന്ത്രിയുമായി ചർച്ച നടത്താൻ തീരുമാനിച്ചത്. ജി.എസ്.ടി യിൽ ഇറച്ചിക്കോഴി ഉൾപ്പെടാത്തതിനാലാണ് സർക്കാർ വില കുറച്ചത്. ഇത് ഏകപക്ഷീയ തീരുമാനമാണെന്ന് വ്യാപാരികൾ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha