ഒളിച്ചോടി പോലീസ് സ്റ്റേഷനിൽ കമിതാക്കളുടെ നിക്കാഹ്; ഒടുവിൽ നവവരൻ ജയിലിലേയ്ക്കും, പോലീസ് സ്റ്റേഷനിൽ അരങ്ങേറിയത് നാടകീയ മുഹൂർത്തങ്ങൾ
പ്രണയിച്ച് വിവാഹം കഴിക്കാൻ ഒളിച്ചോടി രക്ഷിതാക്കളുടെ പരാതിയും ഒടുവിൽ പോലീസ് സ്റ്റേഷനിൽ നിക്കാഹും. പിന്നീട് പൊന്നാനി സ്റ്റേഷനിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. പൊന്നാനി സ്വദേശികയാണ് കഥയിലെ നായികാനായകന്മാർ. വ്യാഴാഴ്ച രാവിലെയാണ് പൊന്നാനിയിൽ നിന്ന് മുങ്ങിയ കമിതാക്കൾ വയനാട്ടിൽ പൊങ്ങിയത്.
ഒരു മുറിയെടുത്ത് കാമുകിയെ ഇരുത്തിയ യുവാവ് കൂട്ടുകാർക്കൊപ്പം ഒന്ന് ‘ആഘോഷിച്ചു’. ചെറിയൊരു കശപിശയ്ക്കിടയിൽ പോലീസിന്റെ പിടിയിലായി. ലഹരിയുടെ മൂപ്പിൽ പോലീസിനെ കൈകാര്യം ചെയ്ത് സംഘം രക്ഷപ്പെട്ടു. ഒരു കൂട്ടുകാരൻ വൈത്തിരി പോലീസിന്റെ പിടിയിലാവുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയുടെ വീട്ടുകാർ നല്കിയ പരാതിയിൽ പൊന്നാനി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
സൈബർ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം മുറുകിയപ്പോൾ രണ്ടാളും വയനാട്ടിലുണ്ടെന്നറിഞ്ഞു. പോലീസും ബന്ധുക്കളും വയനാട്ടിലെത്തി രണ്ടുപേരേയും വെള്ളിയാഴ്ച ഉച്ചയോടെ പൊന്നാനി കോടതിയിൽ ഹാജരാക്കി. കാമുകനൊപ്പമേ പോവൂ എന്നു പെൺകുട്ടി വാശി പിടിച്ചപ്പോൾ കോടതി അനുവദിച്ചു. പക്ഷെ കോടതിക്കു പുറത്തെത്തിയപ്പോൾ പോലീസിനെ ആക്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്യാൻ വൈത്തിരി പോലീസ് കാത്തുനിൽക്കുകയായിരുന്നു.
കാമുകിയുടെ സാന്നിധ്യം അറസ്റ്റിന് തടസ്സമായപ്പോൾ ഒടുവിൽ വൈകുന്നേരം ആറോടെ പൊന്നാനി സിഐ സണ്ണി ചാക്കോയുടെ നിർദേശാനുസരണം പോലീസും ബന്ധുക്കളും ചേർന്ന് സിഐ ഓഫീസിൽ നിക്കാഹിനു വേദിയൊരുക്കി. നിക്കാഹിന് ശേഷം വൈത്തിരി പോലീസിന് കൈമാറി പൊന്നാനി പോലീസ് തടിയൂരി. പിന്നീട് യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha