യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്.... യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ ആ ബോംബ് ഭീഷണി എഴുതിത്തള്ളി

കഴിഞ്ഞ ആഴ്‌ച നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്ന ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ബാഗ്ലൂരില്‍ ഇറക്കിയ കേസ് പോലീസ് എഴുതി തള്ളി. തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് നിലനില്‍ക്കില്ലെന്നാണ് പോലീസിന് കിട്ടിയ നിയമോപദേശം. ഫോണ്‍ വിളിച്ച പ്രതീഷ് ബോംബ് ഭീഷണി മുഴക്കിയില്ലെന്നും കേട്ട ഉദ്യോഗസ്ഥരാണ് തെറ്റിദ്ധാരണ പരത്തിയതെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.
സംഭവം ഇങ്ങനെ
കഴിഞ്ഞമാസം മുപ്പതിന് രാത്രിയിലായിരുന്നു സംഭവം നടന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഫോണ്‍ എടുത്ത ഉദ്യോഗസ്ഥന് പറ്റിയ പിഴവ് മൂലം വെള്ളം കുടിച്ചത് യാത്രക്കാരായിരുന്നു. ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി ബാംഗ്ലൂരില്‍ ഇറക്കുകയും യാത്രക്കാരെ എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തിറക്കി പരിശോധിക്കുകയും ചെയ്‌തപ്പോള്‍ അവരും അവരുടെ ബന്ധുക്കളും അനുഭവിച്ച ടെന്‍ഷന്‍ വളരെ വലുതായിരുന്നു.
ഈ ഫോണ്‍ വിളിക്ക് കാരണക്കാരിയായ പെണ്‍കുട്ടിയും ഇവരോടൊപ്പം ഒന്നുമറിയാതെ ടെന്‍ഷനടിച്ചു. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന മലയാളി നേഴ്‌സില്‍ നിന്നാണ് ഫോണ്‍ വിളിക്കുള്ള തുടക്കം. വിമാനം വൈകിയതിനാല്‍ പെണ്‍കുട്ടി അമ്മയുടെ ഫോണിലേക്ക് ഒരു മെസേജ് അയച്ചു. വിമാനം വൈകുന്നതിന്റെ കാരണം എന്താണെന്ന് തന്റെ കൂടെ ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സുഹൃത്തായ പ്രതീഷിനോട് തിരക്കണം എന്നായിരുന്നു മെസേജ്. ഉടന്‍ തന്നെ അമ്മ പ്രതീനെ വിളിച്ചു പറഞ്ഞു.
പ്രതീഷ് ഉടന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിളിച്ചു. വിമാനം വൈകുന്നത് എന്തെങ്കിലും അപകടമുണ്ടായതിനാലാണോ എന്ന് ചോദിച്ചു. ഈ ചോദ്യം ഫോണെടുത്തയാളെ അമ്പരിപ്പിച്ചു. തലേ ദിവസമുണ്ടായ ബോംബ് ഭീഷണി കാരണം സംഗതി സീരിയസായി എടുത്ത് മറ്റ് ഉദ്യോഗസ്ഥരെ അറിയിച്ചു. അങ്ങനെയാണ് വിമാനത്തിലെ പൈലറ്റുമായി ബന്ധപ്പെട്ടതും വിമാനം അടിയന്തിരമായി ബാംഗ്ലൂരില്‍ ഇറക്കിയതും വിമാനം രണ്ടു വട്ടം പരിശോധിച്ചതും.
പെണ്‍കുട്ടിയേയും പ്രതീഷിനേയും ഡല്‍ഹി പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്‌തു. എന്നാല്‍ വൈരുദ്ധ്യമായി ഒന്നും തന്നെ കിട്ടിയില്ല. തെറ്റിദ്ധാരണയുടെ പുറത്താണ് യാത്രക്കാരെ വലച്ചതെന്നാണ് പോലീസിന്റെ ഭാഷ്യം. തുടര്‍ന്ന് പെണ്‍കുട്ടിയേയും യുവാവിനേയും പോലീസ് വിട്ടയച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha