തമിഴ്‌നാട്ടില്‍ മലയാള ഭാഷാപഠനം അടുത്തവര്‍ഷം നിലയ്ക്കും
തമിഴ്‌നാട് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന മലയാളികളുടെ മാതൃഭാഷാപഠനത്തിന് വിരാമമിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. 2015 മുതല്‍ ഒന്നാംഭാഷയായി മലയാളം പഠിക്കുന്നവര്‍ക്ക് പരീക്ഷ എഴുതുവാന്‍ അനുമതി നല്‍കില്ലെന്ന അറിയിപ്പ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു.
1956 ല്‍ ഭാഷാസംസ്ഥാന രൂപവത്കരണത്തോടനുബന്ധിച്ച് തമിഴ്‌നാടിന്റെ ഭാഗമായി ത്തീര്‍ന്ന കന്യാകുമാരി, കോയമ്പത്തൂര്‍, നീലഗിരി ജില്ലകളില്‍ ലക്ഷക്കണക്കിന് മലയാളികളാണ് താമസിച്ചുവരുന്നത്. ഇവരെല്ലാം ഇവിടെ ജനിച്ചുവളര്‍ന്നവരാണ്.
മുഖ്യമന്ത്രിയായിരുന്ന കരുണാനിധി 2006 ല്‍ നിയമമാക്കിയ നിര്‍ബന്ധിത തമിഴ്ഭാഷാ പഠന നിയമങ്ങളാണ് ഇപ്പോള്‍ മലയാളികളുടെ ഭാഷയെ ഇവിടെ ഇല്ലാതാക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന ഭാഷാന്യൂനപക്ഷ സംരക്ഷണം പാടെ നിരാകരിക്കുന്ന മട്ടിലാണ് സര്‍ക്കാരിന്റെ ഉത്തരവ്.
കന്യാകുമാരി ജില്ലയില്‍ വിളവങ്കോട്, കല്‍ക്കുളം, അഗസ്തീശ്വരം താലൂക്കുകളിലാണ് മലയാളികള്‍ വ്യാപിച്ചുകിടക്കുന്നത്. ഇവിടത്തെ മലയാളികളുടെ മാതൃഭാഷാപഠനവും പരീക്ഷ എഴുതുവാനുള്ള അവകാശവും അടുത്ത വിദ്യാഭ്യാസ വര്‍ഷത്തോടെ പൂര്‍ണമായും നിലയ്ക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഒരുകൂട്ടം മലയാള അധ്യാപകരെ തമിഴ് അധ്യാപകരായി മാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
മലയാളികള്‍ക്ക് മാതൃഭാഷാപഠനം നിഷേധിക്കുന്നതിനൊപ്പം തൊഴിലും നിഷേധിക്കുന്നു. സര്‍ക്കാര്‍ നടത്തുന്ന അധ്യാപക പരീക്ഷയില്‍ മലയാളം പഠിച്ചവരെ ആരെയും വിജയിപ്പിക്കുകയോ അധ്യാപകരായി നിയമനം നല്‍കുകയോ ചെയ്യുന്നില്ല. സംസ്ഥാനത്ത് മലയാളികള്‍ ഈ ദുരവസ്ഥ നേരിടുമ്പോഴും കേരളത്തില്‍ തമിഴ്ഭാഷാപഠനത്തിന് അയിത്തം കല്പിച്ചിട്ടില്ല. പഠനസഹായം നല്‍കി തമിഴില്‍ ഗവേഷണത്തിനുള്ള സൗകര്യങ്ങളും നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha