പോലീസുവണ്ടി കണ്ടാ ഒതുക്കിക്കോ തോമസുകുട്ടി
മാന്യമഹാജനങ്ങളെ, ഇനി പോലീസുവണ്ടി കാണുമ്പോള്‍ നിര്‍ത്തിയിടണം. ഇല്ലെങ്കില്‍ നിങ്ങളുടെ ചെപ്പാക്കുറ്റി അടിച്ചു ഞെരിക്കും. മറ്റാരുമല്ല. നമ്മുടെ രമേശ് ചെന്നിത്തലുയുടെ പോലീസു തന്നെ!
മലയാളമനോരമ, മാതൃഭൂമി ദിനപത്രങ്ങളുടെ ഏജന്റായ വെഞ്ഞാറമൂട് നെല്ലനാട് സ്വദേശി എസ്. ഹരികുമാറാണ് പോലീസ് കൈപ്പത്തിയുടെ രുചിയറിഞ്ഞത്. ആളൊരു പാവം പയ്യനാണ്. പുലര്‍ച്ചേ എഴുന്നേറ്റ് പത്രവിതരണം, അതിനുശേഷം ഓട്ടോറിക്ഷ ഓടിക്കല്‍. ബാങ്കില്‍ നിന്നും കടമെടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങി. പത്രവിതരണത്തിനിടയിലും സവാരി കണ്ടാല്‍ കയറ്റും. കഴുത്തറപ്പന്‍ കൂലി വാങ്ങില്ല. ആളൊരു കമ്മ്യൂണിസ്റ്റാണെന്ന് പറയാം. പുതിയതല്ല പഴയകമ്മ്യൂണിസ്റ്റ്.
2013 ഡിസംബര്‍ 14 രാവിലെ നെല്ലനാട് പത്രവിതരണം നടത്തിവരവേ വെഞ്ഞാറമൂട് കീഴായികോണം ശാലിനിസ്‌കൂളിന് മുമ്പില്‍ നിന്നും ഓട്ടോറിക്ഷ വലത്തേക്ക് തിരിക്കവേ പുറകില്‍ നിന്നും സുരേഷ്‌ഗോപി സ്റ്റയിലില്‍ ബ്രേക്കിട്ട ഒരു പോലീസ് സാര്‍ ഹരികുമാറിനെ പിടിച്ചു പുറത്തിറക്കി ഇരു കരണത്തും കൊടുത്തു രണ്ട് പെട. ഹരികുമാര്‍ പൊടുന്നനെ വീട്ടിലിരിക്കുന്ന കുഞ്ഞുമോളെ വിളിച്ച് അലറി. അപ്പോള്‍ അതാവരുന്നു രണ്ടാമത്തെ പ്രഹരം. സന്തോഷലബ്‌ദിക്കിനിയെന്തുവേണം! ഓട്ടോറിക്ഷയിലിരുന്നവര്‍ മുമ്പില്‍ മമ്മൂട്ടിയെ കണ്ടമാതിരി അന്തംവിട്ടു. ജീപ്പിലുണ്ടായിരുന്ന ഏമാന്‍മാര്‍ അടികൊണ്ടു പുളി കുടിച്ച ഹരികുമാറിനെ പോലെ ചാണകത്തില്‍ ചവിട്ടി യിറക്കിയ മാതിരി ഒരു ചമ്മിയ ചിരി. എന്നിട്ട് നേരെ സ്റ്റേഷനിലേക്ക് വാടാ എന്ന ഉപദേശവും.
പാവം ഹരികുമാര്‍ യാത്രക്കരെ ഇറക്കിവിട്ട് വെഞ്ഞാറമൂട് സ്റ്റേഷനില്‍ ചെന്നു. ബിന്ദ്യാസ്-റുക്‌സാന ഇടപാടുകളില്‍ പുകള്‍പെറ്റ സ്റ്റേഷനായതിനാലാവണം പോലീസുസാറന്‍മാര്‍ക്കൊക്കെ ഇത്തിരി തരിപ്പ് കൂടുതലാണ്. തന്നെ അടിച്ചത് പോലീസ് ഡ്രൈവര്‍ അനില്‍കുമാര്‍ സാറാണെന്ന് ഹരികുമാര്‍ മനസിലാക്കി. പാവം ഹരികുമാര്‍ മുറിയില്‍ കയറി എസ്.ഐ. അദ്ദേഹത്തെ കണ്ടു. രണ്ടു പുളിച്ച തെറി അമ്മയ്‌ക്കും അപ്പനുമിട്ട്. ഹരികുമാറിന് മതിയായി.
പുറത്തിറങ്ങിയപ്പോള്‍ ഒരു പോലീസുകാരന്‍ പറഞ്ഞു. അനില്‍കുമാര്‍ സാര്‍ ചെയ്‌തത് തെറ്റു തന്നെയാണ്. അതിയാന്‍ ഉമ്മന്‍ചാണ്ടിസാറിന് പൈലറ്റ് പോയിട്ടു വരുന്ന വഴിയായിരുന്നത്രേ! അതിന്റെ ആവേശത്തിലാവാം ഹരികുമാറിനിട്ട് കൊടുത്തത്! ഈശോമിശിഹാക്ക് സ്‌തുതുയായിരിക്കട്ടെ.
ഹരികുമാര്‍ ആശുപത്രിയില്‍ പോയി. അടികിട്ടിയതു വഴി കിട്ടിയ തലക്കറക്കത്തിനും ചര്‍ദ്ദിലിനും ഗുളികവാങ്ങി. നേരേ തിരുവനന്തപുരത്തേക്ക് വണ്ടി കയറി. പാവങ്ങള്‍ക്ക് ചെന്നുകയറാന്‍ ഒരിടമേ ഇപ്പോള്‍ തിരുവന്തപുരത്തുളളു. അത് സെക്രട്ടേറിയേറ്റല്ല. അവിടെ റോസ് പൗഡര്‍ പൂശി ലിപ്‌സ്റ്റിക്കുമൊക്കെയിട്ടിരിക്കുന്ന മാന്ത്രിമാരെ കണ്ടിട്ട് ഒരു കാര്യവുമില്ല. ഹരികുമാര്‍ മനുഷ്യാവകാശ കമ്മീഷനിലെത്തി അധ്യക്ഷന്‍ ജസ്റ്റിസ് കെ.ബി.കോശിയെ കണ്ടു. നേരെ ഒരു പരാതി എഴുതി കൊടുത്തു. അദ്ദേഹം അന്വേഷണം നടത്തി. റൂറല്‍ എസ്.പിക്കായിരുന്നു ചുമതല. റൂറല്‍ എസ്.പി.ആറ്റിങ്ങള്‍ ഡി.വൈ.എസ്.പിക്ക് കൊടുത്തു. ഡി.വൈ.എസ്.പി. പൗരബോധം പ്രകടിപ്പിച്ചു. ആരോപണവിധേയനായ പോലീസുകാരന്റെ മേലധികാരിയെ കൊണ്ടുതന്നെ അന്വേഷിപ്പിച്ചു. അദ്ദേഹമാകട്ടെ അനില്‍കുമാറിന് മികച്ച സ്വഭാവസര്‍ട്ടിഫിക്കറ്റും കൊടുത്തു. അതെങ്ങനെ ചെയ്യാതിരിക്കും. ഏമാന്‍മാരുടെ മക്കളെ സ്‌കൂളില്‍ കൊണ്ടുവിടുന്നത് പോലീസ് ഡ്രൈവര്‍മാരല്ലേ?
ഏതായാലും കോശിസാര്‍ അന്വേഷണ റിപ്പോര്‍ട്ട് മടക്കി പരണത്തുവച്ചു. അനില്‍കുമാര്‍ സാറിന് നോട്ടീസയിച്ചു. അദ്ദേഹം വരില്ലല്ലോ. വലിയ പോലീസ് ഡ്രൈവറല്ലേ. ഏതായാലും കേശിസാര്‍ ഉത്തരവെഴുതി. അനില്‍കുമാര്‍ സാറിന്റെ ശമ്പളത്തില്‍ നിന്നും 2500 രൂപ പിടിച്ച് കമ്മീഷനില്‍ കൊടുക്കണം. ഇനിയാവര്‍ത്തിച്ചാല്‍ അനില്‍കുമാര്‍സാറിന്റെ പിടലിപിടിച്ച് തിരിക്കുമെന്നും ഒരു മുന്നറിയിപ്പ് നല്‍കി.
ജസ്റ്റിസ് കോശിയുളളതുകൊണ്ട് ഇത്രയൊക്കെ നടന്നു ഭാഗ്യം. തന്റെ പോലീസുകാരന്റെ വീരകൃത്യം മന്ത്രി രമേശ് ചെന്നിത്തലസാര്‍ പത്രത്തില്‍ വായിച്ച് ചാരിതാര്‍ത്ഥ്യമടഞ്ഞത്രേ!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha