മമതയേയും അമിത് മിത്രയേയും കൈയ്യേറ്റം ചെയ്‌ത സംഭവത്തില്‍ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു
ഡല്‍ഹിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ തടയുകയും, ധനമന്ത്രി അമിത് മിത്രയെ കൈയ്യേറ്റം ചെയ്യുകയും ചെയ്‌ത സംഭവത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഖേദം പ്രകടിപ്പിച്ചു. ബംഗാളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് അമിത് മിത്രയെ കൈയ്യേറ്റം ചെയ്യുകയും, മമതയെ തടയുകയും ചെയ്‌തത്. സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുമായും, ധനമന്ത്രി പി.ചിദംബരവുമായും നടത്തേണ്ട കൂടിക്കാഴ്‌ചകള്‍ മമത റദ്ദാക്കി. ചൊവ്വാഴ്‌ച വൈകീട്ട് ആസൂത്രണ കമ്മീഷന്‍ ഓഫീസില്‍ വെച്ചാണ് പ്രതിഷേധക്കാര്‍ ഇവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
ആസൂത്രണ കമ്മീഷനുമായി ചര്‍ച്ച നടത്താന്‍ ബംഗാള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമെത്തുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് കമ്മീഷന്റെ ആസ്ഥാനത്തിനു വെളിയില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തടിച്ചുകൂടുകയായിരുന്നു. പ്രധാന ഗേറ്റിലൂടെ പോകരുതെന്നു മുഖ്യമന്ത്രിയോടും സംഘത്തോടും പോലീസ് ഉപദേശിച്ചെങ്കിലും പ്രതിഷേധക്കാരുടെ ഇടയില്‍ കൂടിയാണ് മമതയും സംഘവും അകത്തു കടന്നത്. മമതയെ വനിതാ പോലീസ് സംരക്ഷണ വലയം തീര്‍ത്ത് അകത്തെത്തിച്ചതെങ്കിലും പിന്നാലെയെത്തിയ അമിത് മിത്രയെ പ്രതിഷേധക്കാര്‍ പിടികൂടി. ആക്രമണത്തില്‍നിന്ന് അമിത് മിത്ര ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്നാലെയെത്തി മര്‍ദിക്കുകയായിരുന്നു. പോലീസ് ഏറെ പണിപ്പെട്ടാണ് പ്രവര്‍ത്തകരുടെ രോഷത്തില്‍ നിന്നും മന്ത്രിയെ രക്ഷിച്ചത്. കൈയേറ്റത്തിനിടെ മന്ത്രിയുടെ വസ്‌ത്രം കീറി.
സംഭവത്തെ സി.പി.എമ്മും അപലപിച്ചിട്ടുണ്ട്. ഇത്തരം പ്രതിഷേധങ്ങളെ സി.പി.എം അംഗീകരിക്കുന്നില്ല എന്നാണ് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ച്യൂരി പറഞ്ഞത്. എന്നാല്‍ മമത മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും, ഇതിന്റെ മറവില്‍ ബംഗാളില്‍ സി.പി.എമ്മിനു നേരെ അക്രമം അഴിച്ചുവിടാനാണ് ശ്രമം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്‌ച ബംഗാളിലെ സി.പി.എം ഓഫീസുകള്‍ക്കു നേരെ വ്യാപകമായ ആക്രമണങ്ങള്‍ ഉണ്ടായി. കൊല്‍ക്കത്തയിലെ സി.പി.എം ഓഫീസുകള്‍ക്കും, തൃണമൂല്‍ ഓഫീസുകള്‍ക്കും ശക്തമായ സുരക്ഷയാണ് ഇന്ന് ഒരുക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha