വായ്പ തട്ടിപ്പു നടത്തി രാജ്യം വിടുന്നതിനു മുന്‍പ് വിജയ് മല്യ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി ; മല്യയുടെ വെളിപ്പെടുത്തലിനു പിന്നാലെ കേന്ദ്രസർക്കാർ അന്വേഷണത്തിന് തയാറാകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി
ഇടവേളക്കുശേഷം വിവാദ വ്യവസായി വിജയ് മല്യ വീണ്ടും വാർത്തകളിൽ നിറയുകയാണ്. വായ്പ തട്ടിപ്പു നടത്തി രാജ്യം വിടുന്നതിനു മുന്‍പ് വിജയ് മല്യ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി എന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴി തെളിയിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ അന്വേഷണത്തിന് തയാറാകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരിക്കുകയാണ്. അരുൺ ജയ്റ്റ്‍ലിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാൻ പ്രധാനമന്ത്രി തയാറാകണമെന്നും രാഹുൽ പറഞ്ഞു.
വിജയ് മല്യ ഉയർത്തിയിരിക്കുന്ന ആരോപണങ്ങൾ ഗൗരവതരമാണ്. പ്രധാനമന്ത്രി എത്രയം വേഗം ഇതിൽ അന്വേഷണത്തിന് ഉത്തരവിടണം. അന്വേഷണം കഴിയുന്നതു വരെ ധനമന്ത്രി സ്ഥാനത്ത് നിന്ന് അരുൺ ജയ്റ്റ്‍ലി മാറി നിൽക്കണം' എന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിജയ് മല്യയുടെ വെളിപ്പെടുത്തല്‍. ജനീവയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് ഇന്ത്യ വിട്ടത്. പോകുന്നതിന് മുന്‍പ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ വായ്പ തിരിച്ചടവ് ചര്‍ച്ച ചെയ്തതായി മല്യ പറയുന്നു.
അതേസമയം കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ജയ്റ്റ്ലി പ്രതികരിച്ചു. പക്ഷേ, രാജ്യസഭാംഗമെന്ന പദവി ദുരുപയോഗം ചെയ്ത് മല്യ പാര്‍ലമെന്‍റില്‍വെച്ച് തന്നെ കാണാനും സംസാരിക്കാനും ശ്രമിച്ചതായി ജയ്റ്റ്ലി പറഞ്ഞു.
വായ്പ തട്ടിപ്പു നടത്തി രാജ്യം വിടുന്നതിനു മുന്‍പ് വിജയ് മല്യ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. ഓഗസ്റ്റ് 25-ന് ലണ്ടനിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ 'ഇന്ത്യ വിടുന്നതിന് മുമ്പ് വിജയ് മല്യ ബിജെപിയുടെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ അവരുടെ പേര് ഞാൻ പറയില്ല. രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും'. എന്ന് രാഹുൽ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha