പുതിയ തന്ത്രങ്ങളുമായി പ്രശാന്ത് കിഷോര്‍ രാഷ്ട്രീയത്തിലേക്ക്; ജെ ഡി യു വിൽ അംഗത്വം നേടും എന്ന് സൂചന
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെയും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ഉപദേശകനായിരുന്ന പ്രശാന്ത് കിഷോർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. പ്രശാന്ത് ജെഡിയുവിലേ യേക്കു ചേക്കേറുമെന്നാണു പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . പാറ്റ്നയില്‍ ഞായറാഴ്ച നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തില്‍ പ്രശാന്തിന് പാര്‍ട്ടി ജെഡിയു അംഗത്വം നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രചാരണ തന്ത്രങ്ങളുടെ ഏകോപനത്തിലും നടത്തിപ്പിലും വിദഗ്ധനായ പ്രശാന്ത് കിഷോര്‍, നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 2014ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്കു വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞാണു വാര്‍ത്തകളില്‍ ഇടംപിടിച്ചത്. വന്‍വിജയത്തോടെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ പ്രശാന്ത് കിഷോറിന്റെ ഗ്രാഫ് ഉയര്‍ന്നു.
ഹൈദരാബാദില്‍ ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെ രാഷ്ട്രീയപ്രവേശം സംബന്ധിച്ച് അദ്ദേഹം സൂചന നല്‍കിയിരുന്നു. പ്രചാരണ തന്ത്രങ്ങളുടെ ചുമതല വഹിക്കുന്നത് അവസാനിപ്പിക്കുകയാണെന്നും രാഷ്ട്രീയപാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി പ്രചാരണ തന്ത്രങ്ങള്‍ മെനയും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണു ജെഡിയുവിനൊപ്പം ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രശാന്ത് കിഷോര്‍ തയാറെടുക്കുന്നത്.
ബിജെപി നേടിയ വന്‍ വിജയത്തിനു പിന്നാലെ പാര്‍ട്ടി നേതൃത്വവുമായി അകന്ന പ്രശാന്തിനെ രണ്ടുകൈയും നീട്ടി സ്വീകരിച്ച നിതീഷ് കുമാര്‍, 2015ല്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനു വേണ്ടി തന്ത്രങ്ങള്‍ മെനയാന്‍ നിയോഗിച്ചു. ബിജെപിയെ തോല്പിച്ച് മഹാസഖ്യം ഭരണത്തിലേറിയതോടെ പ്രശാന്ത് തെരഞ്ഞെടുപ്പു തന്ത്രങ്ങളുടെ രാജകുമാരനായി അറിയപ്പെട്ടുതുടങ്ങി. പിന്നീട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രശാന്തിനു കൈപൊള്ളുകയും ചെയ്തു. എന്തായലും രാഷ്ട്രീയ തന്ത്രജ്ഞന്റെ പുതിയ രാഷ്ജ്ടീയ കളികൾ എന്തൊക്കെയാണ് എന്നത് കാത്തിരുന്ന് തന്നെ കാണണം.
"https://www.facebook.com/Malayalivartha