തെലങ്കാനയിൽ തെരഞ്ഞെടുപ്പ് മനഃപൂർവം അടിച്ചേൽപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് അമിത് ഷാ ; തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് നിന്ന് മത്സരിക്കും
തെലങ്കാനയില്‍ സ്വന്തം ശക്തിയില്‍ നിന്ന് വിജയിക്കാനാണ് ബിജെപിയുടെ തീരുമാനം. സഖ്യമില്ലാതെ ഒറ്റയ്‌ക്ക് ടിആര്‍എസിനെ നേരിടാനൊരുങ്ങി അമിത് ഷാ. തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രഖ്യാപനം. ഇടതുപാര്‍ട്ടികളുടേയും ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റേയും ആജ്ഞയ്ക്കനുസരിച്ചാണ് തെലങ്കാന രാഷ്ട്രസമിതി പ്രവര്‍ത്തിക്കുന്നതെന്ന് ഹൈദരാബാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തേ നിയമസഭ പിരിച്ചുവിട്ട ടിആര്‍എസിന്‍റെ നടപടിയെ രൂക്ഷഭാഷയിലാണ് അമിത് ഷാ വിമര്‍ശിച്ചത്. ടിആര്‍എസിനോടും മുഖ്യമന്ത്രിയോടും ഒരു കാര്യം മാത്രമാണ് ചോദിക്കാന്‍ ആഗ്രഹിക്കുന്നത്. രണ്ടു തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഒരു ചെറിയ സംസ്ഥാനത്തെ എന്തിനാണ് നിര്‍ബന്ധിതരാക്കിയത്. തെരഞ്ഞെടുപ്പ് ചെലവുകളുടെ പേരില്‍ ജനങ്ങള്‍ക്കു മേല്‍ എന്തിനാണ് അധികഭാരം അടിച്ചേല്‍പ്പിക്കുന്നത്? ഈ ചോദ്യത്തിന് റാവു ഉത്തരം പറയണ'മെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
'സ്വന്തം ശക്തിയില്‍ നിന്ന് വിജയിക്കാനാണ് ബിജെപിയുടെ തീരുമാനം. തെലങ്കാന സംസ്ഥാനത്തിന്റെ വികസനം തടസ്സപ്പെട്ടിരിക്കുകയാണ്. പ്രീണന രാഷ്ട്രീയത്തിനെതിരെ കൂടിയാണ് ഈ പോരാട്ടം. ന്യൂനപക്ഷങ്ങള്‍ക്ക് 12 ശതമാനം സംവരണം നല്‍കിയത് പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ടിആര്‍എസ് വീണ്ടും അധികാരത്തിലെത്തിയാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയം ആവര്‍ത്തിക്കു'മെന്നും അമിത് ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha