2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തുടനീളം ശക്തമായ പ്രചാരണം നടത്താൻ കോണ്‍ഗ്രസ് തീരുമാനം ; ഒരു കോടി ബൂത്ത് അസിസ്റ്റന്റുമാരെ നിയമിക്കാൻ തീരുമാനം
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരം പിടിക്കാനുറച്ച് ടി20 തന്ത്രവുമായി ബിജെപി മുന്നോട്ട് വന്നപ്പോൾ രാജ്യത്തുടനീളം ശക്തമായ പ്രചാരണം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. ഒരുകോടി യുവാക്കളെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സപ്തംബര്‍ 13ന് ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു.
അടുത്ത വര്‍ഷം ആദ്യപകുതിയിൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിനായി ഒരു കോടി ബൂത്ത് അസിസ്റ്റന്റുമാരെ നിയമിക്കാനാണ് തീരുമാനം.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പുതിയ തന്ത്രങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം അടുത്തിടെ ദില്ലിയില്‍ ചേര്‍ന്ന സംസ്ഥാനതല നേതാക്കളുടെ യോഗം ചര്‍ച്ച ചെയ്തു. ഈ ചര്‍ച്ചയിലാണ് ഒരുകോടി ബൂത്ത് അസിസ്റ്റന്‍രുമാരെ കണ്ടെത്താന്‍ പദ്ധതി വേണമെന്ന നിര്‍ദേശം വന്നത്.
ഓരോ ബൂത്തിലും 10 അസിസ്റ്ററുമാരെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തുന്നത്. ജില്ലാ, ബ്ലോക്ക് നേതാക്കളുടെ സഹായത്തോടെയായിരിക്കും ഇതു നടപ്പാക്കുക. ഓരോരുത്തരും 25 വീട്ടുകാരെ നേരിട്ട് സന്ദര്‍ശിക്കണമെന്നാണ് നിർദ്ദേശം. ഓരോ വീട്ടുകാരുമായി ബൂത്ത് അസിസ്റ്റന്റ് ബന്ധം സ്ഥാപിക്കണം. അവരുടെ രാഷ്ട്രീയ നിലപാട് അറിയണം. രാജ്യത്തെ നിലവിലെ സാഹചര്യം ബോധിപ്പിക്കണം. കോണ്‍ഗ്രസിന്റെ പ്രാധാന്യത്തെ കുറിച്ചു വിശദീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
രാജ്യത്തുടനീളം പത്ത് ലക്ഷം ബൂത്തുകളാണുള്ളത്. ഓരോ ബൂത്തിലും 10 ബൂത്ത് അസിസ്റ്ററുമാരെ നിയമിക്കും. ഇതിന് വേണ്ടി ഒരു കോടി പ്രവര്‍ത്തകരെയാണ് ചുമതലപ്പെടുത്തുക. പ്രധാനമായും തിരഞ്ഞെടുക്കുന്നത് യുവാക്കളെയാണ്. മുതിര്‍ന്നവരുടെ സഹകരണവും ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 140 നിയമസഭ മണ്ഡലങ്ങളിലും ഓരോ മുഴുവന്‍ സമയ പ്രവര്‍ത്തകനെ നിയോഗിക്കാന്‍ ബിജെപി തയാറെടുപ്പ് നടത്തിയതിനു പിന്നാലെയാണ് കോൺഗ്രസിന്റെ പുതിയ തന്ത്രം .
https://www.facebook.com/Malayalivartha