തെളിവുകള്‍ കെട്ടിച്ചമച്ചതെങ്കിൽ കേസ് റദ്ദാക്കും; ഭീമ-കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകരെ അറസ്‌റ്റു ചെയ്ത കേസില്‍ അന്വേഷണ സംഘത്തിന് ശക്തമായ താക്കീതുമായി സുപ്രീം കോടതി
തീവ്രവാദ ബന്ധം ആരോപിച്ച് അഞ്ച് പൊതുപ്രവര്‍ത്തകാരെ അറസ്‌റ്റു ചെയ്ത കേസില്‍ അന്വേഷണ സംഘത്തിന് ശക്തമായ താക്കീതുമായി സുപ്രീം കോടതി. ഭീമ-കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകര്‍ക്കെതിരായ തെളിവുകള്‍ മഹാരാഷ്ട്ര പോലീസ് കെട്ടിച്ചമച്ചതെന്ന് കണ്ടെത്തിയാല്‍ കേസ് റദ്ദാക്കുമെന്ന് കോടതി വ്യക്തമാക്കി.
കേസ് കെട്ടിച്ചമച്ചതാണോ അതോ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണോയെന്ന് തെളിവുകള്‍ പരിശോധിച്ചശേഷം മാത്രമേ പറയാന്‍ കഴിയൂവെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റീസ് എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരും ബഞ്ചിലുണ്ട്. ആരോപണവിധേയര്‍ക്കെതിരായ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതിലും ഉടനടിയുള്ള അറസ്റ്റിലും വിശദമായ പരിശോധനയ്ക്കു ശേഷംം പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ആവശ്യമാണോയെന്ന് പോലും വ്യക്തമാക്കൂവെന്നും കോടതി പറഞ്ഞു.
കോടതി ആദ്യം തെളിവുകള്‍ പരിശോധിക്കട്ടെ. അവ മഹാരാഷ്ട്ര പോലീസ് കോടതിക്ക് മുമ്പാകെ ഹാജരാക്കണം. വ്യക്തികളുടെ സ്വാതന്ത്ര്യം കോടതി സംരക്ഷിക്കും. പക്ഷേ അവര്‍ക്കെതിരായ തെളിവുകള്‍ എന്താണെന്ന് പരിശോധിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന പൊതുപ്രവര്‍ത്തകരുടെ ഹര്‍ജിയില്‍ നേരത്തെ ബോംബെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു കോടതി അറിയിച്ചിരുന്നത്്. ഈ സാഹചര്യത്തില്‍ ഇന്നത്തെ നിരീക്ഷണം ഏറെ നിര്‍ണായകമാണ്.
കേസ് എടുക്കാനുണ്ടായ സാഹചര്യം പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് പൊതുപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ അഡ്വ.അഭിഷേക് മനു സിംഗ്‌വി ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളുടെ സത്യന്ധത കോടതി തന്നെ നേരിട്ട് പരിശോധിക്കുമെന്നാണ് അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha