ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോൺഗ്രസ്സിന്റെ പുതിയ തന്ത്രം; എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടു
ഗോവയില്‍ ഭരണം പിടിക്കാന്‍ അവകാശവാദവുമായി വീണ്ടും കോണ്‍ഗ്രസ്. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി.പരീക്കര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടു സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഭരണഘടനപരമായ തീരുമാനം കൈകൊളളുമെന്നും നാലു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നും ഗവര്‍ണര്‍ അറിയിച്ചു. നിലവില്‍ കോണ്‍ഗ്രസ്സാണ് ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ ഗോവ ഭരിക്കുന്നത് ബിജെപിയുടെ നേതൃത്വത്തിലുള്ള താല്‍കാലിക മുന്നണിയാണ്. ആകെ 40 സീറ്റുള്ള ഗോവയില്‍ കോണ്‍ഗ്രസ്സിനുള്ളത് 17 സീറ്റുകളാണ്. ബിജെപിക്ക് 13 സീറ്റും. ഭരിക്കാന്‍ വേണ്ട 21 സീറ്റിലെത്താന്‍ തെരഞ്ഞെടുപ്പിന് ശേഷം മറ്റു പാര്‍ട്ടികളെയും കൂട്ടി ബിജെപി ഗവര്‍ണറെ കണ്ട് ഭരണം പിടിക്കുകയായിരുന്നു.
അതേസമയം, കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ മുന്നില്‍ കണ്ട് ഘടകക്ഷിളെ കൂടനിര്‍ത്താന്‍ ബിജെപി ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദ്ദേശായിയുമായി അമിത് ഷാ ഫോണില്‍ സംസാരിച്ചു.
ഗോവ ഭരണ സ്തംഭനത്തിലാണെന്നും തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎംല്‍എമാര്‍ ഗവര്‍ണറെ കണ്ടത്. രണ്ട് കത്തുകളുമായിട്ടാണ് കോണ്‍ഗ്രസിന്റെ 16 എംഎല്‍എമാര്‍ രാജ്ഭവനില്‍ എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് രാഷ്ര്ടപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യാന്‍ പാടില്ലെന്നാണ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ശക്തമായ മറ്റൊരു ഒറ്റ കക്ഷി സംസ്ഥാനത്തുണ്ട്. അതിനാല്‍, തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാണ് പ്രധാന ആവശ്യം
മനോഹര്‍ പരീക്കറിന്റെ നില ഗുരുതരമായതിനെത്തുടര്‍ന്ന് നേതൃമാറ്റം സംബന്ധിച്ച് ബിജെപിയിലും തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
വിലയിരുത്തലുകള്‍ അമിതാ ഷായെ ധരിപ്പിച്ചതിന് ശേഷമാകും സംസ്ഥാനത്തെ കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ. രണ്ട് ദിവസമായി ഇക്കാര്യങ്ങള്‍ നടക്കുന്നതിനിടയിലാണ് പുതിയ രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ഗോവയില്‍ നേതൃമാറ്റം സംബന്ധിച്ച തീരുമാനം ബിജെപി കേന്ദ്ര നേതൃത്വത്തിന് വിട്ടു.
നിലവില്‍ 16 എംഎല്‍എമാരാണ് കോണ്‍ഗ്രസിനൊപ്പമുള്ളത്. എന്‍.സി.പിയുടെ ഒരു എംഎല്‍എ ബിജെപിയ്‌ക്കൊപ്പമുണ്ട്. ഇദ്ദേഹത്തെ തിരികെ കൊണ്ടുവന്നാല്‍ എംഎല്‍എമാരുടെ എണ്ണം 17 ആകും. മൂന്ന് സ്വതന്ത്രരും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികള്‍ക്ക് 6 എംഎല്‍എമാരാണുള്ളത്. ഇതില്‍ നിന്ന് ഏതെങ്കിലും 3 പേരെ കൂടി കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ 40 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷം നേടാം എന്നാണ് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നത്. എന്നാൽ ബിജെപി ഇതിനിടയില്‍ ഇടപെടലുകള്‍ നടത്താന്‍ സാധ്യതയുണ്ട്. അതിനിടെ, മുതിര്‍ന്ന നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്ത് കൊണ്ടു വരണമെന്ന് ബിജെപിയുടെ സഖ്യകക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ബിജെപി നേതൃത്വം അംഗീകരിച്ചില്ലെങ്കില്‍ വലിയ രാഷ്ര്ടീയ പ്രതിസന്ധികള്‍ ഗോവയില്‍ ഉണ്ടാകാം.
https://www.facebook.com/Malayalivartha