റിയാലിറ്റി ഷോ താരത്തിന് നേരെ ആസിഡ് ആക്രമണം; പ്രണയാഭ്യർത്ഥനയുമായി പിന്നാലെ നടന്ന യുവാവ് അറസ്റ്റിൽ
വിവാഹാഭ്യര്‍ഥന നിരസിച്ച ടിവി റിയാലിറ്റി ഷോ താരത്തിനു നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രൂപാലി നിരാപൂര്‍ എന്ന ഇരുപതുകാരിക്കു നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. മധ്യപ്രദേശ് ഇന്‍ഡോറിലെ ബന്‍ഗംഗയില്‍ ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ഹേന്ദ്ര എന്ന മോനു സെന്‍ എന്ന യുവാവാണ് അറസ്റ്റിലായത്.
ടിവി റിയാലിറ്റി ഷോ താരമായ പെണ്‍കുട്ടി ഒരു പരിപാടി അവതരിപ്പിക്കുന്നതിന് അമേരിക്കയിലേക്കു പോകാനിരിക്കെ ചൊവ്വാഴ്ച വീട്ടുപരിസരത്തു വെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ മുഖത്തും കണ്ണിനും പൊള്ളലേറ്റു.
നൃത്ത ക്ലാസില്‍ പെണ്‍കുട്ടിയുടെ സഹപാഠിയായിരുന്നു അക്രമം നടത്തിയ മോനു സെന്‍. ഇയാള്‍ പെണ്‍കുട്ടിയോട് നിരവധി തവണ വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതിന്റെ പ്രതികാരമായാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. സംഭവ ദിവസവും പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് വീടിനു പുറത്തേക്കു വരാന്‍ പറഞ്ഞു. പെണ്‍കുട്ടി പുറത്തു വന്നയുടനെ പ്രതി ആസിഡ് മുഖത്തൊഴിച്ച് ഓടി രക്ഷപ്പെട്ടു.
പെണ്‍കുട്ടിയെ ആക്രമിക്കാന്‍ വേണ്ടി കൈയില്‍ ആസിഡുമായ മുഖം പാതി മൂടിയ രീതിയില്‍ പെണ്‍കുട്ടിയുടെ വീടിനു മുന്നില്‍ നില്‍ക്കുന്ന മോനു സെന്നിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമായിരുന്നു ഇതെന്ന് പോലീസ് പറയുന്നു. കണ്ണിലെ കോര്‍ണിയയ്ക്ക് പരിക്കേറ്റ പെണ്‍കുട്ടിയുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha