പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന സരബ്‌ജിത്തിന്റെ നില അതീവ ഗുരുതരം, രണ്ട് തടവുകാര്‍ക്കെതിരെ കേസെടുത്തു, പ്രാര്‍ത്ഥനയോടെ കുടുംബം
വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുകയായിരുന്ന സരബ്‌ജിത്ത് സിംഗിന്റെ ആരോഗ്യ നില അതീവ ഗുരുതരം. വെള്ളിയാഴ്‌ച ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് പരിക്കേറ്റ സരബ്‌ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ വെന്റിലേറ്ററില്‍ കഴിയുന്ന സരബ്‌ജിത്ത് അപകടനില തരണം ചെയ്‌തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നിലമെച്ചപ്പെട്ടാല്‍ ശസ്‌ത്രക്രിയ നടത്താമെന്നും പാക് വിദേശകാര്യ വക്താവ് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്.
മറ്റൊരു സെല്ലിലേക്ക് സരബ്‌ജിത്തിനെ മാറ്റുന്നതിനിടയിലാണ് ആക്രമണമുണ്ടായതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആക്രമണം കരുതിക്കൂട്ടി നടന്നതാണെന്ന തരത്തിലുള്ള സംശയങ്ങളും ബലപ്പെടുകയാണ്. സരബ്‌ജിതിനെ ആക്രമിച്ച പ്രതികള്‍ നേരത്തെ തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ജയിലിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില വഷളായതിനെ തുടര്‍ന്ന് ജിന്ന ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് രണ്ട് തടവുകാര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. അമീര്‍ അഫ്താബ്, മുദസ്സര്‍ എന്നിവര്‍ക്കെതിരെയാണ് പാകിസ്താന്‍ പീനല്‍ കോഡ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഇരുവരും വധശിക്ഷക്ക് വിധിക്കപ്പെട്ടവരാണ്. ഇവര്‍ക്ക് പുറമെ മറ്റ് ചിലര്‍ക്ക് കൂടി സംഭവത്തില്‍ പങ്കുണ്ടെന്നാണ് വിവരം. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അജ്‌മല്‍ അമീര്‍ കസബ്, അഫ്‌സല്‍ ഗുരു എന്നിവരെ ഇന്ത്യയില്‍ തൂക്കിലേറ്റിയതിന് ശേഷം പാക്ക് ജയിലില്‍ സരബ്‌ജിത്തിനു നേരെ ഭീഷണിയുണ്ടായിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹത്തിന് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് നാല് ജയില്‍ അധികൃതരെ പാക്കിസ്ഥാന്‍ സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്.
പാക്കിസ്ഥാന്‍ അധീന പഞ്ചാബ് പ്രവിശ്യയില്‍ 1990 ല്‍ നടന്ന ബോംബാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ട കേസിലാണ് സരബ്‌ജിത്തിനെ പാക് കോടതി വധശിക്ഷക്ക് വിധിച്ചത്. ദയാഹര്‍ജി കോടതിയും പ്രസിഡന്റും നേരത്തെ തള്ളിയിരുന്നു. എന്നാല്‍ 2008 ല്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ ഇടപെടല്‍ മൂലം ശിക്ഷ നടപ്പാക്കുന്നത് നീണ്ടു പോകുകയായിരുന്നു.
https://www.facebook.com/Malayalivartha