തരൂരിന്റെ 'ഷാഡിൻ ഫ്രോയ്ഡ്' ൽ കുഴങ്ങി സോഷ്യൽമീഡിയ; ചിദംബരത്തിന് പിന്തുണയുമായി ശശി തരൂരിന്റെ ട്വീറ്റ്; ഇത്തവണ ഞെട്ടിയത് ബിജെപി
ഐ.എന്‍.എക്‌സ്. മീഡിയ അഴിമതി കേസില്‍ അറസ്റ്റിലായ മുൻ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന് പിന്തുണയുമായി ശശി തരൂര്‍ എം.പി. പി.ചിദംബരത്തെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെയാണ് വിഷയത്തിൽ രൂക്ഷപ്രതികരണവുമായി ശശി തരൂർ എം.പി രംഗത്തെത്തിയത്. എന്നാൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ ചിദംബരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നെങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച വിഷയം ചിദംബരത്തിന് പിന്തുണ അറിയിച്ച ട്വീറ്റിൽ തരൂർ ഉപയോഗിച്ച ഒരു വാക്കാണ്.
ചിദംബരത്തെ അറസ്‌റ്റ് ചെയ്‌തത് ഷാഡിൻഫ്രോയിഡ് - schadenfreude അഥവാ മറ്റുള്ളവരുടെ ദുര്യോഗത്തിൽ സന്തോഷിക്കുന്ന അവസ്ഥയെന്നാണ് തരൂർ വിശേഷിപ്പിച്ചത്. വ്യക്തിഹത്യ ചെയ്യാനുള്ള ബോധപൂർവമുള്ള ശ്രമങ്ങളെ ധൈര്യത്തോടെ നേരിടുന്ന ചിദംബരത്തിന് എല്ലാ പിന്തുണയും നൽകുന്നു. അവസാനം സത്യം പുലരുമെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നത്. അതുവരെ ദുഷിച്ച മനസുള്ളവരെ ഇതുകണ്ടാൻ അനുവദിക്കാമെന്നുമായിരുന്നു തരൂർ ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്.
ഇന്നലെ രാത്രി വൈകിയാണ് ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട മുൻ ധനമന്ത്രി പി.ചിദംബരത്തെ അറസ്റ്റു ചെയ്തത്. ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ഒളിവിൽപോയ കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരത്തെ ഇന്നലെ രാത്രി അരങ്ങേറിയ അതീവ നാടകീയമായ രംഗങ്ങൾക്കൊടുവിൽ സി. ബി. ഐ മതിൽ ചാടിക്കടന്ന് വീട്ടിൽ കയറി ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അപ്പീൽ സമർപ്പിക്കാൻ ഇന്നലെ രാവിലെ മുതൽ സുപ്രീംകോടതിയിലും രാത്രി കോൺഗ്രസ് ആസ്ഥാനത്തും തുടർന്ന് ഡൽഹി ജോർബാഗിലെ ചിദംബരത്തിന്റെ വസതിയിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അപ്പീൽ ഇന്നലെ ലിസ്റ്റ് ചെയ്യിക്കാനുള്ള ചിദംബരത്തിന്റെ അഭിഭാഷകരുടെ ശ്രമം പരാജയപ്പെട്ടതും സുപ്രീംകോടതി അത് വെള്ളിയാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്‌തതും തിരിച്ചടിയായി.
പി. ചിദംബരത്തെ ഇന്ന് ഉച്ചയോടെ സിബിഐ കോടതിയിൽ ഹാജരാക്കും. ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നും 14 ദിവസത്തെ കസ്റ്റഡിയിൽ ലഭിക്കാനായി അപേക്ഷ സമർപ്പിക്കുമെന്നുമാണ് വിവരം. ഇന്നലെ അർധരാത്രി 12.30 വരെ ചോദ്യം ചെയ്തെങ്കിലും ഉത്തരങ്ങൾ തൃപ്തികരമായിരുന്നില്ലെന്ന് സിബിഐ പറഞ്ഞു. ചിദംബരം ജാമ്യാപേക്ഷ സമര്‍പ്പിക്കും. കസ്റ്റഡിയില്‍ വിടാനാണ് കോടതി തീരുമാനമെങ്കില്‍ ജാമ്യാപേക്ഷ പിന്നീടേ പരിഗണിക്കുകയുള്ളൂ. സിബിഐ ഗസ്റ്റ് ഹൗസിലെ 'ലോക്കപ്പ് സ്യൂട്ട്-3'ലാണ് ചിദംബരത്തെ പാര്‍പ്പിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യതിഥിയായിരുന്നു ചിദംബരം.
ഐ.എൻ.എക്‌സ് മീഡിയ എന്ന മാദ്ധ്യമ കമ്പനിയ്ക്ക് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം അനധികൃതമായി വിദേശഫണ്ട് സ്വീകരിക്കാൻ സഹായിച്ചുവെന്നും പ്രതിഫലമായി കാർത്തി കോഴപ്പണം വാങ്ങിയെന്നും പദവികൾ ലഭിച്ചുവെന്നുമാണ് കേസ്. അന്നത്തെ കേന്ദ്ര ധനമന്ത്രിയായിരുന്ന ചിദംബരം ധനവകുപ്പിൽ നിന്നും ക്ലിയറൻസ് നൽകി വഴിവിട്ട് സഹായിച്ചുവെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെ എൻഫോഴ്‌സ്‌മെന്റും സി.ബി.ഐയും മുമ്പും ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha